ഇസബെല്ലാ ബാംഫ്രീ എന്ന ജനന നാമമുള്ള സൊജേനര്‍ ട്രൂത്ത്, ഒരു അടിമയായി 1797 ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു. അവളുടെ മക്കളില്‍ മിക്കവരെയും അടിമകളായി വിറ്റെങ്കിലും, 1826 ല്‍ ഒരു മകളോടൊപ്പം അവള്‍ സ്വാതന്ത്ര്യത്തിലേക്കു രക്ഷപ്പെട്ടു. അവളുടെ സ്വാതന്ത്ര്യത്തിനായി പണം നല്‍കിയ ഒരു കുടുംബത്തോടൊപ്പം അവള്‍ താമസിച്ചു. തന്റെ കുടുംബത്തെ അകറ്റി നിര്‍ത്താന്‍ അന്യായമായ ഒരു സംവിധാനത്തെ അനുവദിക്കുന്നതിനുപകരം, തന്റെ ചെറിയ മകന്‍ പീറ്ററിനെ വീണ്ടെടുക്കാന്‍ അവള്‍ നിയമനടപടി ആരംഭിച്ചു. ആ കാലത്ത്് ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയെ സംബന്ധിച്ച് ഇത് ഒരു അതിശയകരമായ നേട്ടമായിരുന്നു. ദൈവത്തിന്റെ സഹായമില്ലാതെ തനിക്കു മക്കളെ വളര്‍ത്താന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ അവള്‍, ഒരു ക്രിസ്തു വിശ്വാസിയായിത്തീരുകയും തന്റെ പേര് സൊജേനര്‍ ട്രൂത്ത് എന്നു മാറ്റുകയും ചെയ്തു. ദൈവിക സത്യത്തിന്മേലാണു തന്റെ ജീവിതം അടിസ്ഥാനപ്പെട്ടിരിക്കുന്നത് എന്നു കാണിക്കുന്നതിനായിരുന്നു ഈ പേരുമാറ്റം.

സദൃശവാക്യങ്ങള്‍ 14 ന്റെ എഴുത്തുകാരനായ ശലോമോന്‍ രാജാവു പ്രഖ്യാപിക്കുന്നു, ‘സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീടു പണിയുന്നു” (വാ. 1). നേരെമറിച്ച്, വിവേകമില്ലാത്തവള്‍ തന്റെ വീടു സ്വന്തകൈകളാല്‍ ”പൊളിച്ചുകളയുന്നു.” കേള്‍ക്കാന്‍ മനസ്സുവയ്ക്കുന്നവര്‍ക്കു ദൈവം നല്‍കുന്ന ജ്ഞാനത്തെ ഈ വീടുപണിയുടെ സാദൃശ്യം വെളിപ്പെടുത്തുന്നു. ഒരുവന്‍ എങ്ങനെയാണ് ജ്ഞാനത്തോടെ വീടു പണിയുന്നത്? ‘കേള്‍ക്കുന്നവര്‍ക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവര്‍ദ്ധനയ്ക്കായി നല്ല വാക്കുകള്‍”

പറയുന്നതിലൂടെ (എഫെസ്യര്‍ 4:29; 1 തെസ്സലൊനീക്യര്‍ 5:11 കൂടി കാണുക). ഒരുവന്‍ എങ്ങനെയാണ് പൊളിച്ചുകളയുന്നത്? സദൃശവാക്യങ്ങള്‍ 14 ഉത്തരം നല്‍കുന്നു: ‘ഭോഷന്റെ വായില്‍ ഡംഭത്തിന്റെ വടിയുണ്ട്” (വാ. 3).

പ്രക്ഷുബ്ധമായ സമയത്ത് സൊജേനറിന് ഒരു ഉറപ്പുള്ള ‘ശരണം” ഉണ്ടായിരുന്നു (വാ. 26), അതവള്‍ക്കു നല്‍കിയത് ദൈവികജ്ഞാനമാണ്. നിങ്ങള്‍ക്കൊരിക്കലും നിങ്ങളുടെ മക്കളെ അനീതിയില്‍ നിന്ന് രക്ഷിക്കേണ്ടിവരില്ലായിരിക്കാം. എന്നാല്‍ സൊജേനര്‍ ചെയ്തതുപോലെ അതേ അടിസ്ഥാനത്തില്‍ – ദൈവത്തിന്റെ ജ്ഞാനം – നിങ്ങള്‍ക്കു നിങ്ങളുടെ ഭവനം പണിയുവാന്‍ കഴിയും.