നോർത്ത് കരോളിന യൂണിവേഴ്സിറ്റിയുടെ പുരാവസ്തു ലൈബ്രറിയിലുള്ള ഒരു പോക്കറ്റ് വാച്ചിന്റെ നിന്നു പോയ സൂചികൾക്ക് ഒരു ദുരന്തകഥ പറയാനുണ്ട്. ആ സൂചികൾ സൂചിപ്പിക്കുന്ന സമയത്താണ് (8:19 മിനിറ്റ് 56 സെക്കന്റ്) ആ വാച്ചിന്റെ ഉടമസ്ഥനായ എലീഷ മിച്ചൽ, 1857 ജൂൺ 27ന്, അപ്പലേച്ചിയൻ മലനിരകളിലെ ഒരു വെള്ളച്ചാട്ടത്തിൽ തെന്നിവീണ് മരിച്ചത്.

ആ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയിരുന്ന മിച്ചൽ, താൻ നിന്ന ആ കൊടുമുടിയാണ് മിസ്സിസിപ്പിക്ക് കിഴക്കുഭാഗത്തുള്ള ഏറ്റവും ഉയർന്ന കൊടുമുടിയെന്ന് തെളിയിക്കാനുള്ള പര്യവേഷണ ദൗത്യത്തിലായിരുന്നു.ഈ നിഗമനം പിന്നീട് ശരിയെന്ന് തെളിഞ്ഞു. ഈ കൊടുമുടിക്ക് ഇപ്പോൾ മിച്ചലിന്റെ പേരാണുള്ളത്. അദ്ദേഹം വീണു മരിച്ചതിനടുത്ത് കൊടുമുടിയുടെ ഉച്ചിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം ഉള്ളത്.

അടുത്തിടെ, ഞാൻ ആ കൊടുമുടി കയറിയപ്പോൾ മിച്ചലിന്റെ കഥ ഓർത്തു; ജീവിതത്തിന്റെ ക്ഷണികതയും എത്ര ചുരുക്കമാണ് നമുക്കുള്ള സമയം എന്നും ചിന്തിച്ചു. ഒലിവുമലയിൽ നിന്ന്, യേശു തന്റെ മടങ്ങിവരവിനേക്കുറിച്ച് ശിഷ്യന്മാരോട് പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തു.”അങ്ങനെ നിങ്ങൾ നിനയ്ക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുവിൻ” (മത്തായി 24:44).

യേശു വളരെ വ്യക്തമായി പറയുന്നുണ്ട്, അവൻ തന്റെ നിത്യരാജ്യം സ്ഥാപിക്കാനായി വരുന്ന നാൾ ഏതാണെന്നോ അല്ലെങ്കിൽ എപ്പോഴാണ് അവൻ നമ്മെ ഈ ലോകത്തിൽ നിന്നും തന്റെ പക്കലേക്ക് വിളിക്കുന്നതെന്നോ ആർക്കും അറിയില്ല എന്ന്. എന്നാൽ എപ്പോഴും തയ്യാറായി “ഉണർന്നിരിക്കുവാൻ” അവൻ പറയുന്നു (വാ. 42).
ടിക്.. ടിക്.. നമ്മുടെ ജീവിത ഘടികാരം ചലിച്ചു കൊണ്ടിരിക്കുന്നു; പക്ഷെ, എത്ര നാൾ? നമുക്ക് ഓരോ നിമിഷവും നമ്മുടെ കാരുണ്യവാനായ രക്ഷകനെ സ്നേഹിച്ചും അവനായി കാത്തിരുന്നും കൊണ്ട് അവന്റെ വേല ചെയ്യാം.