2019 ൽ പോളണ്ടിൽ നടന്ന ലോക മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 103 വയസ്സുള്ള മൻ കൗർ എന്ന വനിത ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ വനിതാ അത്‌ലറ്റായി മത്സരിച്ചു. നാല് ഇനങ്ങളിൽ (ജാവലിൻ ത്രോ, ഷോട്ട്പുട്ട്, 60 മീറ്റർ ഡാഷ്, 200 മീറ്റർ ഓട്ടം) കൗർ സ്വർണം നേടിയത് ശ്രദ്ധേയമയി. എന്നാൽ 2017 ലെ ചാമ്പ്യൻഷിപ്പിൽ ഓടിയതിനേക്കാൾ വേഗത്തിൽ അവൾ ഓടിയെന്നതാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത്. തന്റെ രണ്ടാം സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഒരു വലിയ മുത്തശ്ശിയായ കൗർ എങ്ങനെ ശക്തമായി ഫിനിഷ് ചെയ്യാമെന്ന് കാണിച്ചുതന്നു.

അപ്പൊസ്തലനായ പൗലൊസ് തന്റെ അവസാന വർഷങ്ങളിലേക്കു താൻ എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് ഒരു ഇളയ ശിഷ്യനായ തിമൊഥെയൊസിന് എഴുതി. “എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു’’ എന്ന് പൗലൊസ് എഴുതി (2 തിമൊഥെയൊസ് 4:6). തന്റെ ജീവിതത്തെ പ്രതിഫലിപ്പിക്കുമ്പോൾ, താൻ ശക്തമായി പൂർത്തിയാക്കുകയാണെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ വിശ്വസിച്ചു. “ഞാൻ നല്ല പോർ പൊരുതു,’’ പൗലൊസ് പറഞ്ഞു. “ഞാൻ ഓട്ടം തികെച്ചു’’ (വാ. 7). അവൻ തന്റെ  ശ്രദ്ധേയമായ നേട്ടങ്ങൾ കണക്കാക്കുകയോ അവയുടെ വലിയ സ്വാധീനത്തെ വിലയിരുത്തുകയോ (അവ വളരെ വലുതാണെങ്കിലും) ചെയ്തതുകൊണ്ടായിരുന്നില്ല അവന് ഈ ആത്മവിശ്വാസം ഉണ്ടായത്. മറിച്ച്, താൻ “വിശ്വാസം കാത്തു’’ എന്ന് അവനറിയാമായിരുന്നു (വാ. 7). അപ്പൊസ്തലൻ യേശുവിനോട് വിശ്വസ്തനായിരുന്നു. തന്നെ നാശത്തിൽ നിന്ന് രക്ഷിച്ചവനെ അവൻ ദുഃഖങ്ങളിലും സന്തോഷത്തിലും അനുഗമിച്ചു. തന്റെ വിശ്വസ്ത ജീവിതത്തിന്റെ ആഹ്ലാദകരമായ അന്ത്യമായ ‘നീതിയുടെ കിരീട’വുമായി യേശു ഒരുങ്ങി നിൽക്കുന്നതായി അവനറിയാമായിരുന്നു (വാ. 8).

ഈ കിരീടം ചില ഉന്നതർക്കുള്ളതല്ലെന്നും, “[ക്രിസ്തുവിന്റെ] പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ’’ (വാക്യം 8) ഉള്ളതാണെന്നും പൗലൊസ് തറപ്പിച്ചുപറയുന്നു. നാം ഒരു പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, തന്നെ സ്‌നേഹിച്ച എല്ലാവരെയും കിരീടമണിയിക്കാൻ യേശു കാത്തിരിക്കുകയാണെന്ന് നമുക്ക് ഓർക്കാം, നമുക്ക് കരുത്തോടെ ജീവിക്കാം.