Month: ഡിസംബര് 2022

നിങ്ങൾ ഭയപ്പെടുമ്പോൾ

എനിക്ക് ഒരു മെഡിക്കൽ ചെക്കപ്പ് ക്രമീകരിച്ചിരുന്നു, എനിക്ക് സമീപകാലത്ത് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ഈ സന്ദർശനത്തെ ഞാൻ ഭയപ്പെട്ടു. വളരെക്കാലം മുമ്പ് ഒരു അപ്രതീക്ഷിത രോഗനിർണയത്തിന്റെ ഓർമ്മകൾ എന്നെ വേട്ടയാടിയിരുന്നു. ദൈവം എന്നോടൊപ്പമുണ്ടെന്നും ഞാൻ അവനെ വിശ്വസിക്കണമെന്നും എനിക്കറിയാമായിരുന്നെങ്കിലും എനിക്കു ഭയം തോന്നി.

എന്റെ ഭയത്തിലും വിശ്വാസമില്ലായ്മയിലും ഞാൻ നിരാശനായി. ദൈവം എപ്പോഴും എന്നോടൊപ്പമുണ്ടെങ്കിൽ, എനിക്ക് എന്തിനാണ് ഇത്ര ഉത്കണ്ഠ തോന്നുന്നത്? ഒരു പ്രഭാതത്തിൽ, അവൻ എന്നെ ഗിദെയോന്റെ കഥയിലേക്ക് നയിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു.

“പരാക്രമശാലി’’ (ന്യായാധിപന്മാർ 6:12) എന്നു വിളിക്കപ്പെട്ട ഗിദെയോൻ, മിദ്യാന്യരെ ആക്രമിക്കാനുള്ള തന്റെ നിയോഗത്തെക്കുറിച്ച് ഭയപ്പെട്ടു. തന്റെ സാന്നിധ്യവും വിജയവും ദൈവം അവനു വാഗ്ദത്തം ചെയ്തിരുന്നുവെങ്കിലും, ഗിദെയോൻ അപ്പോഴും ഒന്നിലധികം ഉറപ്പുകൾ തേടി (വാ. 16-23, 36-40).

എന്നിരുന്നാലും, ഗിദെയോന്റെ ഭയത്തിന് ദൈവം അവനെ കുറ്റപ്പെടുത്തിയില്ല. ദൈവത്തിന് അവനെ മനസ്സിലായി. ആക്രമണത്തിന്റെ രാത്രിയിൽ, അവൻ ഗിദെയോന് വീണ്ടും വിജയം ഉറപ്പുനൽകി, അവന്റെ ഭയം ശമിപ്പിക്കാനുള്ള ഒരു വഴി പോലും നൽകി (7:10-11).

എന്റെ ഭയവും ദൈവത്തിനു മനസ്സിലായി. അവന്റെ ഉറപ്പ് അവനെ വിശ്വസിക്കാൻ എനിക്ക് ധൈര്യം നൽകി. ഫലം എന്തായിരുന്നാലും അവൻ എന്നോടൊപ്പമുണ്ടെന്ന് അറിഞ്ഞുകൊണ്ട് ഞാൻ അവന്റെ സമാധാനം അനുഭവിച്ചു. അവസാനം, എന്റെ പരിശോധനയിൽ പ്രശ്‌നമൊന്നും കണ്ടെത്തിയില്ല. 

നമ്മുടെ ഭയം മനസ്സിലാക്കുകയും തിരുവെഴുത്തിലൂടെയും ആത്മാവിലൂടെയും നമുക്ക് ഉറപ്പുനൽകുകയും ചെയ്യുന്ന ഒരു ദൈവം നമുക്കുണ്ട് (സങ്കീർത്തനം 23:4; യോഹന്നാൻ 14:16-17). ഗിദെയോനെപ്പോലെ (ന്യായാധിപന്മാർ 7:15) നമുക്കും അവനെ നന്ദിയോടെ ആരാധിക്കാം.

ക്രിസ്തുമസ്-കാർഡ് പൂർണ്ണതയുള്ളതാണ്

ബാർക്കർ കുടുംബത്തിന്റെ ക്രിസ്തുമസ് വീഡിയോ മികച്ചതായിരുന്നു. നീളൻ കുപ്പായം ധരിച്ച മൂന്ന് ഇടയന്മാർ (കുടുംബത്തിന്റെ ഇളയ മക്കൾ) ഒരു പുൽമേടിലെ തീയ്ക്ക് ചുറ്റും ഇരുന്നു. പെട്ടെന്ന് മലമുകളിൽ നിന്ന് ഒരു മാലാഖ ഇറങ്ങിവന്നു (അവരുടെ വലിയ സഹോദരി, പിങ്ക് നിറത്തിലുള്ള ഉയരം കൂടിയ ഷൂവുകൾ ഒഴികെ ബാക്കിയെല്ലാം മനോഹരമായി കാണപ്പെട്ടു). സൗണ്ട്ട്രാക്ക് ഉച്ചത്തിലാകുമ്പോൾ, ഇടയന്മാർ വിസ്മയത്തോടെ ആകാശത്തേക്ക് നോക്കി. ഒരു വയലിലൂടെയുള്ള ഒരു നടത്തം അവരെ ഒരു യഥാർത്ഥ ശിശുവിന്റെ അടുത്തേക്ക് നയിച്ചു. ഒരു ആധുനിക കളപ്പുരയിലുള്ള അവരുടെ കുഞ്ഞു സഹോദരൻ. മൂത്ത സഹോദരി ഇപ്പോൾ മറിയയുടെ വേഷം അണിഞ്ഞു.

പിന്നീട് “ബോണസ് സവിശേഷതകൾ’’ വന്നു, അവരുടെ പിതാവു ഞങ്ങളെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് നോക്കാൻ അനുവദിച്ചു. കുട്ടികൾ ചിണുങ്ങിക്കൊണ്ടു പരാതി പറഞ്ഞു, “എനിക്ക് തണുക്കുന്നു.’’ “എനിക്ക് ഇപ്പോൾ ബാത്ത്‌റൂമിൽ പോകണം!’’ “നമുക്ക് വീട്ടിൽ പോകാമോ?’’ “കുട്ടികളേ, ശ്രദ്ധിക്കൂ,’’ അവരുടെ അമ്മ ഒന്നിലധികം തവണ പറഞ്ഞു. ക്രിസ്തുമസ് കാർഡിൽ നിന്ന് യാഥാർത്ഥ്യം വളരെ അകലെയായിരുന്നു.

നന്നായി എഡിറ്റ് ചെയ്ത ഒരു ചിത്രത്തിന്റെ ലെൻസിലൂടെ യഥാർത്ഥ ക്രിസ്തുമസ് കഥ കാണാൻ എളുപ്പമാണ്. എന്നാൽ യേശുവിന്റെ ജീവിതം അത്ര സുഗമമല്ലായിരുന്നു. അസൂയാലുവായ ഹെരോദാവ് അവനെ ശൈശവത്തിൽ കൊല്ലാൻ ശ്രമിച്ചു (മത്തായി 2:13). മറിയയും യോസേഫും അവനെ തെറ്റിദ്ധരിച്ചു (ലൂക്കൊസ് 2:41-50). ലോകം അവനെ വെറുത്തു (യോഹന്നാൻ 7:7). ഒരു കാലത്തേക്ക്, “അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല’’ (7:5). അവന്റെ ദൗത്യം ദാരുണമായ മരണത്തിലേക്ക് നയിച്ചു. തന്റെ പിതാവിനെ ബഹുമാനിക്കാനും നമ്മെ രക്ഷിക്കാനുമാണ് അവൻ ഇതെല്ലാം ചെയ്തത്.

യേശുവിന്റെ ഈ വാക്കുകളോടെയാണ് ബാർക്കർ കുടുംബത്തിന്റെ വീഡിയോ അവസാനിച്ചത്: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല’’ (യോഹന്നാൻ 14:6). അത് നമുക്ക് ജീവിതത്തിൽ അനുഭവിക്കാൻ കഴിയുന്ന ഒരു യാഥാർത്ഥ്യമാണ് - എന്നേക്കും.

ദൈവവചനത്തിന്റെ ശക്തി

1968 ലെ ക്രിസ്മസ് രാവിൽ, അപ്പോളോ 8 ബഹിരാകാശയാത്രികരായ ഫ്രാങ്ക് ബോർമാൻ, ജിം ലോവൽ, ബിൽ ആൻഡേഴ്‌സ് എന്നിവർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ആദ്യ മനുഷ്യരായി. ചന്ദ്രനെ പത്ത് തവണ വലംവെച്ചുകൊണ്ട് ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങൾ അവർ പങ്കുവെച്ചു. ഒരു തത്സമയ സംപ്രേക്ഷണ വേളയിൽ, അവർ ഉല്പത്തി 1 ൽ നിന്ന് മാറിമാറി വായിച്ചു. നാൽപ്പതാം വാർഷിക ആഘോഷത്തിൽ, ബോർമാൻ പറഞ്ഞു, “ക്രിസ്മസ് രാവിൽ, ഇതുവരെ മനുഷ്യശബ്ദം ശ്രവിച്ചിട്ടില്ലാത്ത ഏറ്റവും വലിയ പ്രേക്ഷകഗണം ഞങ്ങൾക്കുണ്ടാകുമെന്ന് ഞങ്ങളോട് പറഞ്ഞു. നാസയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച ഒരേയൊരു നിർദ്ദേശം ഉചിതമായ എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു.’’ അപ്പോളോ 8 ബഹിരാകാശയാത്രികർ പറഞ്ഞ ബൈബിൾ വാക്യങ്ങൾ ചരിത്രപരമായ റെക്കോർഡുകൾ കേൾക്കുന്ന ആളുകളുടെ ഹൃദയത്തിൽ സത്യത്തിന്റെ വിത്തുകൾ പാകുന്നു.

യെശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു: “നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ!; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ!’’ (യെശയ്യാവ് 55:3). രക്ഷയുടെ സൗജന്യ വാഗ്ദാനത്തെ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ പാപത്തിൽ നിന്ന് തിരിഞ്ഞ് അവന്റെ കരുണയും ക്ഷമയും സ്വീകരിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു (വാ. 6-7). അവന്റെ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും ദൈവിക അധികാരം അവൻ പ്രഖ്യാപിക്കുന്നു, അത് നമുക്ക് ശരിക്കും മനസ്സിലാക്കാൻ കഴിയാത്തത്ര വിശാലമാണ് (വാ. 8-9). എന്നിരുന്നാലും, യേശുവിലേക്ക് വിരൽ ചൂണ്ടുന്നതും തന്റെ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്ക് ഉത്തരവാദി താനാണെന്ന് സ്ഥിരീകരിക്കുന്നതുമായ, ജീവിതത്തിനു രൂപാന്തരം വരുത്തുന്ന തിരുവെഴുത്തുകളുടെ വാക്കുകൾ പങ്കിടാൻ ദൈവം നമുക്ക് അവസരം നൽകുന്നു (വാ. 10-13).

പിതാവ് തന്റെ എല്ലാ വാഗ്ദാനങ്ങളും അവന്റെ പരിപൂർണ്ണ പദ്ധതിക്കും വേഗതയ്ക്കും അനുസരിച്ച് നിറവേറ്റുന്നതിനാൽ, സുവിശേഷം പങ്കുവെക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു.

തിമിംഗല മുത്തശ്ശി

ഗവേഷകർ “മുത്തശ്ശി’’ എന്നു പേരിട്ടിരിക്കുന്ന ഒരു ഓർക്കാ തിമിംഗലത്തിന്, അവളുടെ “തിമിംഗല മുത്തശ്ശി’’ ജീവിതത്തിൽ തന്റെ പങ്കിന്റെ പ്രാധാന്യം വ്യക്തമായി അറിയാമായിരുന്നു. യുവ തിമിംഗലത്തിന്റെ അമ്മ അടുത്തിടെ മരിച്ചു, അനാഥനായ തിമിംഗലത്തിന് സംരക്ഷണവും പിന്തുണയുമില്ലാതെ വളരാൻ തക്ക പ്രായമായിരുന്നില്ല. മുത്തശ്ശി, അവളുടെ എൺപതാം വയസ്സിൽ (അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമുള്ള) ആണെങ്കിലും, അതിജീവിക്കാൻ അറിയേണ്ട കാര്യങ്ങൾ അവനെ പഠിപ്പിക്കാൻ കൂടെ ചെന്നു. മുത്തശ്ശി തനിക്കു ലഭിച്ച ഭക്ഷണത്തിന്റെ ഒരു പങ്ക് ഇളയ തിമിംഗലത്തിന് നൽകി. അങ്ങനെ അവനു മതിയായ ഭക്ഷണം നൽകുക മാത്രമല്ല, എന്താണ് ഭക്ഷിക്കേണ്ടതെന്നും അവനു ജീവിക്കാൻ ആവശ്യമായ സാൽമണിനെ എവിടെ കണ്ടെത്താമെന്നും പഠിക്കുകയും ചെയ്തു.

നമുക്കറിയാവുന്ന കാര്യങ്ങൾ കൈമാറുന്നതിന്റെ വ്യതിരിക്തമായ ബഹുമാനവും സന്തോഷവും നമുക്കുണ്ട് - നമുക്ക് ശേഷം വരുന്നവരുമായി ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തികളെയും സ്വഭാവത്തെയും കുറിച്ച് പങ്കുവെക്കാൻ നമുക്കു കഴിയും. പ്രായമായ സങ്കീർത്തനക്കാരൻ ദൈവത്തോട് “അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും’’ പറയുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു (സങ്കീർത്തനം 71:18). വളർച്ച പ്രാപിക്കുവാൻ നമ്മെ സഹായിക്കുന്ന, ദൈവത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ - അവന്റെ “നീതിയെയും രക്ഷയെയും’’ - മറ്റുള്ളവരുമായി പങ്കിടാൻ അവൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു (വാ. 15).

വാർദ്ധക്യത്തിന്റെ നര നമ്മെ ബാധിച്ചിട്ടില്ലെങ്കിൽ പോലും (വാ. 18), ദൈവത്തിന്റെ സ്‌നേഹവും വിശ്വസ്തതയും നാം എങ്ങനെ അനുഭവിച്ചുവെന്ന് പ്രഖ്യാപിക്കുന്നത് അവനോടൊപ്പമുള്ള യാത്രയിൽ ഒരാൾക്ക് പ്രയോജനം ചെയ്യും. ആ ജ്ഞാനം പങ്കുവെക്കാനുള്ള നമ്മുടെ സന്നദ്ധത ആ വ്യക്തിക്ക് കഷ്ടതയിലും ക്രിസ്തുവിൽ ജീവിക്കാനും അഭിവൃദ്ധിപ്പെടാനും ആവശ്യമായി വന്നേക്കാം (വാ. 20).

താഴേക്കു കുനിയുക

തന്റെ ചെറിയ ബൈക്ക് അവളുടെ ചെറിയ കാലുകൾക്ക് പോകാൻ കഴിയുന്നത്ര വേഗത്തിൽ ചവിട്ടി നീങ്ങിയ മകളുടെ പിന്നാലെ ചെറുപ്പക്കാരിയായ അമ്മ നടന്നു. എന്നാൽ അവൾ ആഗ്രഹിച്ചതിലും കൂടുതൽ വേഗതയിൽ സൈക്കിൾ മുന്നോട്ടു നീങ്ങി മറിഞ്ഞു വീണു. തന്റെ കണങ്കാൽ വേദനിക്കുന്നുവെന്ന് പറഞ്ഞ് കുട്ടി കരഞ്ഞു. അവളുടെ അമ്മ നിശബ്ദമായി മുട്ടുകുത്തി, കുനിഞ്ഞ്, “വേദന മാറാൻ’’ കാലിനെ ചുംബിച്ചു. അത് പ്രവർത്തിച്ചു! കൊച്ചുപെൺകുട്ടി ചാടിയെഴുന്നേറ്റു, ബൈക്കിൽ തിരികെ കയറി, ചവിട്ടി. നമ്മുടെ എല്ലാ വേദനകളും അത്ര എളുപ്പത്തിൽ മാറാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ!

അപ്പൊസ്തലനായ പൗലൊസ് തന്റെ നിരന്തരമായ പോരാട്ടങ്ങളിൽ ദൈവത്തിന്റെ ആശ്വാസം അനുഭവിച്ചറിഞ്ഞു, എന്നിട്ട് മുന്നോട്ടു പോയി. ആ പരിശോധനകളിൽ ചിലത് 2 കൊരിന്ത്യർ 11:23- 29 ൽ അദ്ദേഹം പട്ടികപ്പെടുത്തി: ചാട്ടവാറടി, അടി, കല്ലേറ്, ഉറക്കിളപ്പ്, വിശപ്പ്, സകല സഭകൾക്കും വേണ്ടിയുള്ള ചിന്താഭാരം. ദൈവം “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമാണ്” (1:3) അല്ലെങ്കിൽ മറ്റൊരു പതിപ്പ് അതിനെ വിവർത്തനം ചെയ്യുന്നതുപോലെ: “അവൻ ആർദ്രമായ സ്‌നേഹം നൽകുന്ന’’ പിതാവാണ് (NIrV). ഒരു അമ്മ തന്റെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ, നമ്മുടെ വേദനയിൽ നമ്മെ ആർദ്രമായി പരിപാലിക്കാൻ ദൈവം കുനിയുന്നു.

നമ്മെ ആശ്വസിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ സ്‌നേഹനിർഭരമായ വഴികൾ അനേകവും വ്യത്യസ്തവുമാണ്. തുടരാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഒരു തിരുവെഴുത്ത് വാക്യം അവൻ നമുക്ക് നൽകിയേക്കാം, അല്ലെങ്കിൽ ആരെങ്കിലും ഒരു പ്രത്യേക കുറിപ്പ് അയയ്ക്കുകയോ അല്ലെങ്കിൽ നമ്മുടെ ആത്മാവിനെ സ്പർശിക്കുന്ന ഒരു ഫോൺകോൾ നൽകാൻ ഒരു സുഹൃത്തിനെ പ്രേരിപ്പിക്കുകയോ ചെയ്‌തേക്കാം. പോരാട്ടം അവസാനിച്ചേക്കില്ലെങ്കിലും, നമ്മെ സഹായിക്കാൻ ദൈവം കുനിയുന്നതിനാൽ, നമുക്ക് എഴുന്നേറ്റു മുന്നോട്ടു നീങ്ങാൻ കഴിയും.