Month: സെപ്റ്റംബർ 2024

നല്ല കഞ്ഞി

വർഷയുടെ ഭക്ഷണ സ്റ്റാളിൽ ഏറ്റവുമധികം വിറ്റുപോയിരുന്നത് അവളുടെ ബിരിയാണിയായിരുന്നു. സ്വർണ്ണവും തവിട്ടും കലർന്ന നിറമാകുന്നതുവരെ ഉള്ളി അവൾ വളരെ ശ്രദ്ധാപൂർവ്വം വഴറ്റും. അതിനാൽ, “നിന്റെ ബിരിയാണിയുടെ രുചി എന്താ വ്യത്യസപ്പെട്ടിരിക്കുന്നത്. അത്ര ശുദ്ധമല്ലാത്ത ഒരു രുചി” എന്ന് ഒരു സ്ഥിരം സന്ദർശകൻ പറഞ്ഞപ്പോൾ അവൾ പരിഭ്രമിച്ചു.

വർഷയുടെ പുതിയ അസിസ്റ്റന്റാണ് ഇത്തവണ ബിരിയാണി തയ്യാറാക്കിയത്. എന്തുകൊണ്ടാണ് ഈ തവണ ബിരിയാണി വ്യത്യസ്തമായിരിക്കുന്നതെന്ന് അസിസ്റ്റന്റ്‌ വിശദീകരിച്ചു: “റെസിപ്പിയിൽ പറഞ്ഞത്ര സമയത്തോളം ഞാൻ ഉള്ളി വഴറ്റുന്നില്ല. കാരണം ഇങ്ങനെയാണ് ഞാൻ എന്റെ വീട്ടിൽ ഉണ്ടാക്കുന്നത്. കൂടാതെ ഞാൻ കൂടുതൽ മുളകുപൊടിയും ചേർത്തു. എന്റെ അഭിപ്രായത്തിൽ, ഇത്തരത്തിൽ പാചകം ചെയ്യുന്നതാണ് കൂടുതൽ രുചികരം.” അങ്ങനെ പാചകക്കുറിപ്പ് അവഗണിച്ചുകൊണ്ട് തന്റെ രീതിയിൽ ചെയ്യാൻ അവൾ തീരുമാനിച്ചു.

ദൈവത്തിന്റെ നിർദ്ദേശങ്ങളോട് ഞാൻ ചിലപ്പോഴൊക്കെ ഇങ്ങനെയാണ് പ്രതികരിക്കുന്നത്. തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്ന അവന്റെ കൽപ്പനകളെ പൂർണ്ണമായി അനുസരിക്കുന്നതിനു പകരം, ഞാൻ അവയെ എന്റെ അഭിപ്രായങ്ങൾക്ക് വിധേയമാക്കി എന്റെ വഴി തുടരുന്നു.

അരാമ്യ സൈന്യത്തിന്റെ സേനാപതിയായ നയമാൻ സമാനമായ ഒരു തെറ്റിന്റെ വക്കിലായിരുന്നു. കുഷ്ഠരോഗം ഭേദമാകാനായി യോർദ്ദാനിൽ കുളിക്കാൻ എലീശാ പ്രവാചകൻ മുഖേനയുള്ള ദൈവത്തിന്റെ നിർദ്ദേശം ലഭിച്ചപ്പോൾ, അഭിമാനിയായ ആ സൈനികൻ കോപിച്ചു. തന്റെ അഭിപ്രായം ദൈവത്തിന്റെ കൽപ്പനയെക്കാൾ ശ്രേഷ്ഠമാണെന്ന് വിശ്വസിച്ച നയമാൻ, തന്റെ ആവശ്യം എങ്ങനെ പരിഹരിക്കപ്പെടണം എന്നതിനെക്കുറിച്ച് സ്വന്തമായ പ്രതീക്ഷകൾ വച്ചു പുലർത്തി (2 രാജാക്കന്മാർ 5:11-12). എന്നിരുന്നാലും, എലീശായുടെ വാക്കുകൾ അനുസരിക്കാൻ അവന്റെ ദാസന്മാർ അവനെ പറഞ്ഞു മനസ്സിലാക്കി (വാക്യം 13). തത്ഫലമായി, നയമാൻ സുഖം പ്രാപിച്ചു.

ദൈവത്തിന്റെ രീതിയിൽ നാം കാര്യങ്ങൾ ചെയ്യുമ്പോൾ, വിവരണാതീതമായ ഒരു സമാധാനം നമുക്ക് അനുഭവപ്പെടുന്നു. അവന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിൽ അവനോടൊപ്പം നമുക്കു പ്രവർത്തിക്കാം.

ദൈവരാജ്യ-രൂപത്തിലുള്ള ജോലിസ്ഥലം

വിക്ടോറിയൻ ഇംഗ്ലണ്ടിലെ ഫാക്ടറികൾ ഇരുണ്ട ഇടങ്ങളായിരുന്നു. മരണനിരക്ക് വളരെ കൂടുതലായിരുന്നു. തൊഴിലാളികൾ പലപ്പോഴും ദാരിദ്ര്യത്തിലായിരുന്നു ജീവി ച്ചിരുന്നത്. “തന്റെ വീടു ഒരു ചെറ്റക്കുടിലായിരിക്കുമ്പോൾ, അദ്ധ്വാനിക്കുന്ന മനുഷ്യനു എങ്ങനെ ആദർശങ്ങൾ വളർത്തിയെടുക്കാൻ കഴിയും” എന്നു ജോർജ് കാഡ്ബറി ചോദിക്കുന്നു. അങ്ങനെ, അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന തന്റെ ചോക്ലേറ്റ് വ്യാപാരത്തിനായി, തന്റെ തൊഴിലാളികൾക്കു പ്രയോജനപ്പെടുന്ന ഒരു പുതിയ തരം ഫാക്ടറി അദ്ദേഹം നിർമ്മിച്ചു. 

കാഡ്ബറിയിലെ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി കായിക വിനോദ മൈതാനങ്ങൾ, കളിസ്ഥലങ്ങൾ, വിദ്യാലയങ്ങൾ, പള്ളികൾ എന്നിവയുൾപ്പെടെ മുന്നൂറിലധികം വീടുകളുള്ള ഒരു ഗ്രാമമായ ബോൺവിൽ ആയിരുന്നു അതിന്റെ ഫലം. അവർക്ക് നല്ല വേതനവും വൈദ്യസഹായവും നൽകപ്പെട്ടു.  എല്ലാത്തിനും കാരണമായത് കാഡ്ബറിയുടെ ക്രിസ്തുവിലുള്ള വിശ്വാസമായിരുന്നു.

ദൈവത്തിന്റെ ഇഷ്ടം “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” നിറവേറാനായി പ്രാർത്ഥിക്കാൻ യേശു നമ്മെ പഠിപ്പിക്കുന്നു (മത്തായി 6:10). കാഡ്ബറി ചെയ്തതുപോലെ, അവിടെ നമ്മുടെ “പ്രതിദിന ആഹാരം” സമ്പാദിക്കുകയും നമ്മുടെ “കടക്കാരോട്” ക്ഷമിക്കുകയും ചെയ്യുന്ന (വാ. 11-12), ദൈവത്തിന്റെ ഭരണത്തിൻ കീഴിൽ നമ്മുടെ ജോലിസ്ഥലങ്ങൾ എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ ഈ പ്രാർത്ഥന നമ്മെ സഹായിക്കും. ജീവനക്കാരെന്ന നിലയിൽ, “കർത്താവിന്നു… മനസ്സോടെ ചെയ്‌വിൻ” (കൊലൊസ്യർ 3:23) എന്നാണ് അതിനർത്ഥം. തൊഴിലുടമകൾ എന്ന നിലയിൽ, “നീതിയും ന്യായവും” (4:1) ആയത് ജീവനക്കാർക്ക് നൽകുക എന്നാണ് ഇതിനർത്ഥം. നമ്മുടെ കർത്തവ്യം എന്തുതന്നെയായാലും, അതു പണത്തിനു ചെയ്യുന്നതായാലും സ്വമേധയാ ഉള്ളതായാലും, നാം സേവിക്കുന്നവരുടെ ക്ഷേമത്തെ കരുതുക എന്നതാണ് അതിനർത്ഥം.

ജോർജ്ജ് കാഡ്ബറിയെപ്പോലെ, നമ്മുടെ അയൽപക്കങ്ങളുടെയും ജോലിസ്ഥലങ്ങളുടെയും ചുമതല ദൈവത്തിനായിരുന്നെങ്കിൽ കാര്യങ്ങൾ എങ്ങനെ വ്യത്യസ്തമായിരിക്കുമെന്നു നമുക്കു സങ്കൽപിച്ചു നോക്കാം. കാരണം, അവനാണ് ചുമതലയെങ്കിൽ, വ്യക്തികൾ തഴച്ചുവളരും.

വീണ്ടെടുക്കൽ പരിശീലനം

ഒരു കഥ പറയുന്നതിനിടയിൽ എപ്പോഴെങ്കിലും ഒരു പേരോ തീയതിയോ പോലുള്ള വിശദാംശങ്ങൾ ഓർത്തെടുക്കാൻ കഴിയാതെ നിങ്ങൾക്കു നിർത്തേണ്ടി വന്നിട്ടുണ്ടോ? കാലക്രമേണ ഓർമ്മകൾ മങ്ങും എന്നു വിശ്വസിച്ചുകൊണ്ടു നമ്മളതിനെ പ്രായമേറുന്നതിൽ ആരോപിക്കാറുണ്ട്. എന്നാൽ സമീപകാല പഠനങ്ങൾ ആ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നില്ല. വാസ്തവത്തിൽ, നമ്മുടെ ഓർമ്മശക്തിക്കല്ല പ്രശ്നമെന്നു അവ സൂചിപ്പിക്കുന്നു; ആ ഓർമ്മകൾ വീണ്ടെടുക്കാനുള്ള നമ്മുടെ കഴിവിനാണു പ്രശ്നം. ഏതെങ്കിലും തരത്തിലുള്ള പതിവു പ്രവർത്തനങ്ങൾ ഇല്ലാതെ, ഓർമ്മകൾ വീണ്ടെടുക്കുക പ്രയാസമാണ്.

പതിവായി നിശ്ചിത സമയത്ത് ഒരു നിശ്ചിത ഓർമ്മ ഓർത്തെടുക്കുന്ന പ്രവർത്തനങ്ങളോ അനുഭവങ്ങളോ നടത്തുന്നതാണു ആ വീണ്ടെടുക്കൽ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം. നമ്മുടെ സ്രഷ്ടാവായ ദൈവത്തിന് ഇത് അറിയാമായിരുന്നു. അതിനാൽ ആരാധനയ്ക്കും വിശ്രമത്തിനുമായി ആഴ്ചയിൽ ഒരു ദിവസം മാറ്റിവയ്ക്കാൻ അവൻ യിസ്രായേൽമക്കളോട് നിർദ്ദേശിച്ചു. അത്തരമൊരു വിശ്രമത്തിൽ നിന്ന് ലഭിക്കുന്ന ശാരീരിക വിശ്രമത്തിന് പുറമേ, മാനസിക പരിശീലനത്തിനുള്ള അവസരവും നമുക്ക് ലഭിക്കുന്നു. “ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി” (പുറപ്പാട് 20:11) എന്നത് ഓർത്തെടുക്കാൻ അതു നമുക്ക് അവസരം നൽകുന്നു. ഒരു ദൈവമുണ്ടെന്നും ഇതൊന്നും നമ്മുടെ കഴിവല്ല എന്നും ഓർമ്മിക്കാൻ അത് നമ്മെ സഹായിക്കുന്നു.

നമുക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും ദൈവം ചെയ്ത കാര്യങ്ങളുടെ ഓർമ്മകൾ നമ്മുടെ ജീവിതത്തിന്റെ തിരക്കിനിടയിൽ ചിലപ്പോഴൊക്കെ നമുക്കു നഷ്ടമായേക്കാം. നമ്മുടെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ആരാണെന്നും നമുക്ക് അമിതഭാരവും ഏകാന്തതയും അനുഭവപ്പെടുമ്പോൾ തന്റെ സാന്നിദ്ധ്യം വാഗ്ദാനം ചെയ്യുന്നവൻ ആരാണെന്നും നാം മറന്നുപോയേക്കാം. ഒഴിച്ചുകൂടാനാകാത്ത “വീണ്ടെടുക്കൽ പരിശീലനത്തിന്”, നമ്മുടെ ദിനചര്യയിൽ നിന്നുള്ള ഒരു ഇടവേള നമുക്ക് അവസരം നൽകുന്നു - മറ്റു കാര്യങ്ങൾക്ക് ഒരു വിരാമം നൽകിക്കൊണ്ടു നമ്മുടെ ദൈവത്തെ ഓർക്കാനും “അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു” (സങ്കീർത്തനങ്ങൾ 103:2) എന്നത് പ്രവർത്തികമാക്കാനുമുള്ള മനഃപൂർവമായ ഒരു തീരുമാനുള്ള അവസരമാണിത്‌.

 

പ്രത്യാശയുടെ വർണ്ണങ്ങൾ

2023 സെപ്റ്റംബർ 11-ന് - അമേരിക്കയ്ക്കെതിരായ ആക്രമണത്തിന്റെ ഇരുപത്തിരണ്ടാം വാർഷികത്തിന്റെ അന്ന് -  ന്യൂയോർക്ക് നഗരത്തിനു മീതേ ആകാശം ഗംഭീരമായ ഇരട്ട മഴവില്ലുകളാൽ അലങ്കരിക്കപ്പെട്ടു. മുൻപ് ഇരട്ട ഗോപുരങ്ങളുടെ ആസ്ഥാനമായിരുന്ന ഈ നഗരമാണ് ആക്രമണങ്ങളിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത്. രണ്ടു പതിറ്റാണ്ടുകൾക്കുശേഷം, ഇരട്ട മഴവില്ലു കാണാൻ ഇടയായ അവിടെയുണ്ടായിരുന്നവർക്ക് ഒരു പ്രത്യാശയും ശാന്തിയും അതു നൽകി. ആ സമത്ത് പകർത്തിയ ഒരു വീഡിയോ ക്ലിപ്പ്, ആ മഴവില്ലുകൾ വേൾഡ് ട്രേഡ് സെന്റെർ നിലനിന്നിരുന്ന ഇടത്തു നിന്നു തന്നെ ഉയർന്നുവരുന്നതുപോലെയുള്ള തോന്നലുളവാക്കി.

നോഹയുടെ കാലം മുതൽ ആകാശത്തിലെ മഴവില്ലുകൾ ദൈവത്തിന്റെ വിശ്വസ്തതയുടെ ഒരു ഉറപ്പു സുദൃഢമാക്കുന്നു. സങ്കൽപ്പിക്കാനാവാത്ത നാശത്തിൽ കലാശിച്ച പാപത്തെ സംബന്ധിച്ചുള്ള ദൈവന്യായവിധിയുടെ പശ്ചാത്തലത്തിൽ, “ദൈവവും ഭൂമിയിലെ സർവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമത്തിന്റെ” (ഉല്പത്തി 9:16) ദൃഷ്ടിഗോചരമായ ഓർമ്മപ്പെടുത്തലായി വർണ്ണാഭമായ പ്രതിഭാസം അവൻ സ്ഥാപിച്ചു. മഴ പെയ്തുകൊണ്ടിരുന്ന നാൽപ്പത് ഇരുണ്ട ദിവസങ്ങൾക്കും മാസങ്ങൾ നീണ്ട വെള്ളപ്പൊക്കത്തിനും ശേഷം (7:17-24), നോഹയേയും കുടുംബത്തേയും സംബന്ധിച്ചിടത്തോളം മഴവില്ല് - “ഉടമ്പടിയുടെ അടയാളം” - എത്രമാത്രം ആശ്വാസദായകമായിരിക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ (9:12-13) . “ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല” (വാക്യം 11) എന്ന ദൈവത്തിന്റെ വിശ്വസ്തതയുടെ ഓർമ്മപ്പെടുത്തലായിരുന്നു അത്.

പ്രകൃതിദുരന്തമോ ശാരീരികമോ വൈകാരികമോ ആയ പീഡയോ രോഗത്തിന്റെ ദുരവസ്ഥയോ കാരണം നാം ഇരുണ്ട ദിനങ്ങളും ദാരുണമായ നഷ്ടങ്ങളും അഭിമുഖീകരിക്കുമ്പോൾ, അവയുടെ നടുവിൽ പ്രത്യാശക്കായി ദൈവത്തിലേക്ക് നമുക്കു നോക്കാം. ആ നിമിഷങ്ങളിൽ അവന്റെ മഴവില്ലിന്റെ ഒരു മിന്നൊളി നമുക്ക് ലഭിച്ചില്ലെങ്കിലും, തന്റെ വാഗ്ദാനങ്ങളോടുള്ള അവന്റെ വിശ്വസ്തതയെക്കുറിച്ചു നമുക്ക് ഉറപ്പുണ്ടായിരിക്കേണ്ടതാണ്.

ആത്മീയ രാജപദവി

അമേരിക്കയിലെ ജെയ് സ്പെയിറ്റ്സ് ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ, അയാൾ സ്വപ്നത്തിൽ കരുതാത്തതായിരുന്നു ലഭിച്ച ഫലം. അയാൾക്കു വലിയ ആശ്ചര്യം നൽകുന്ന ഒരു കാര്യം അതിൽ ഉൾക്കൊണ്ടിരുന്നു - അയാൾ പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിലെ ഒരു രാജകുമാരനായിരുന്നു! താമസിയാതെ അയാൾ വിമാനത്തിൽ കയറി ആ രാജ്യം സന്ദർശിച്ചു. അയാൾ എത്തിച്ചേർന്നപ്പോൾ, നൃത്തം, സംഗീതം, ഘോഷയാത്ര എന്നിവയൊടുകൂടി അയാളെ സ്വാഗതം ചെയ്തുകൊണ്ട് ആഘോഷപൂർണ്ണമായ വരവേല്പ്‌ രാജകുടുംബം അവനു നൽകി. 

ദൈവത്തിന്റെ സുവാർത്ത പ്രഖ്യാപനമായിട്ടാണു യേശു ഭൂമിയിൽ അവതരിച്ചത്. സുവാർത്ത അറിയിക്കാനും അന്ധകാരത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗ്ഗം കാണിച്ചുകൊടുക്കാനുമായി അവൻ തന്റെ സ്വന്ത ജനമായ യിസ്രായേൽ ജനതയുടെ അടുത്തേക്കു ചെന്നു. “യഥാർത്ഥ വെളിച്ചം”  (യോഹന്നാൻ 1:9) നിരസിച്ച്, അവനെ മിശിഹായായി അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ടു അനേകർ നിസ്സംഗതയോടെ ആ സന്ദേശം കേട്ടു (വാക്യം 11). എന്നാൽ അവിശ്വാസവും നിസ്സംഗതയും സാർവത്രികമായിരുന്നില്ല. ചില വ്യക്തികൾ താഴ്മയോടെയും സന്തോഷത്തോടെയും ക്രിസ്തുവിന്റെ ക്ഷണം സ്വീകരിച്ചു. അവർ അവനെ പാപത്തിനായുള്ള ദൈവത്തിന്റെ അന്തിമ യാഗമായി സ്വീകരിച്ചുകൊണ്ട് അവന്റെ നാമത്തിൽ വിശ്വസിച്ചു. ഈ വിശ്വസ്ത ശേഷിപ്പിനെ കാത്ത് ഒരു  അത്ഭുതമുണ്ടായിരുന്നു. “[അവർക്ക്] ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” (വാക്യം 12) — ആത്മീയ പുനർജനനത്തിലൂടെ അവന്റെ രാജകീയ മക്കളാകാനുള്ള അധികാരം.

പാപത്തിൽ നിന്നും അന്ധകാരത്തിൽ നിന്നും തിരിഞ്ഞ് യേശുവിനെ സ്വീകരിച്ച് അവന്റെ നാമത്തിൽ നാം വിശ്വസിക്കുമ്പോൾ, ദൈവത്തിന്റെ കുടുംബത്തിലേക്ക് രാജകീയമായി ദത്തെടുക്കപ്പെട്ട തന്റെ മക്കളാണു നാമെന്ന് നാം മനസ്സിലാക്കുന്നു. രാജാവിന്റെ മക്കളെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾ നമുക്ക് അനുഗ്രഹങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു.