Month: ജൂൺ 2025

ഹൃദയത്തിന്റെ സ്ഥലങ്ങൾ

ചില അവധിക്കാല നുറുങ്ങുകൾ ഇതാ: നിങ്ങൾ അടുത്ത തവണ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വിസ്‌കോൺസിനിലുള്ള മിഡിൽടണിലൂടെ യാത്ര ചെയ്യുമ്പോൾ, നിങ്ങൾക്ക് ദേശീയ കടുക് മ്യൂസിയം സന്ദർശിക്കാൻ താൽപ്പര്യമുണ്ടാകാം. ഒരു കടുക് തന്നെ ധാരാളമാണെന്ന് കരുതുന്ന നമ്മെ സംബന്ധിച്ചിടത്തോളം, ലോകമെമ്പാടുമുള്ള 6,090 വ്യത്യസ്ത കടുകുകൾ ചെടികൾ ഉൾപ്പെടുന്ന ഈ സ്ഥലം അതിശയിപ്പിക്കുന്നതാണ്. ടെക്‌സാസിലെ മക്ലീനിൽ, കമ്പിവേലി മ്യൂസിയത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം-അല്ലെങ്കിൽ വേലിയോടുള്ള അഭിനിവേശം കാരണം നിങ്ങൾ കൂടുതൽ ആശ്ചര്യപ്പെട്ടേക്കാം.

ഏത് തരത്തിലുള്ള കാര്യങ്ങളെയാണ് പ്രാധാന്യമുള്ളതാക്കാൻ നാം തിരഞ്ഞെടുക്കുന്നതെന്ന് ഇത് പറയുന്നു. വാഴപ്പഴ മ്യൂസിയത്തിൽ ഒരു ഉച്ചതിരിഞ്ഞ സമയം ചെലവഴിക്കുന്നതിനേക്കാൾ മോശമായ കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാകുമെന്ന് ഒരു എഴുത്തുകാരൻ പറയുന്നു (വ്യത്യസ്തമായി ചിന്തിക്കുന്നവരുമുണ്ട്).

തമാശ കേട്ടു നാം ചിരിക്കുമെങ്കിലും നാം സ്വന്തം മ്യൂസിയങ്ങൾ പരിപാലിക്കുന്നു എന്നു സമ്മതിച്ചേ മതിയാകൂ-നാം തന്നെ നിർമ്മിച്ച ചില വിഗ്രഹങ്ങളെ ആഘോഷിക്കുന്ന ഹൃദയത്തിന്റെ സ്ഥലങ്ങൾ നാം പരിപാലിക്കുന്നു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്’’ (പുറപ്പാട് 20:3), “അവയെ നമസ്‌കരിക്കയോ സേവിക്കയോ ചെയ്യരുതു” (വാ. 5) എന്നിങ്ങനെ ദൈവം നമ്മോട് നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, നാം നമ്മുടെ സ്വന്തം ദൈവങ്ങളെ സൃഷ്ടിക്കുന്നു - ഒരുപക്ഷേ സമ്പത്തിന്റെയോ കാമത്തിന്റെയോ വിജയത്തിന്റെയോ അല്ലെങ്കിൽ നാം രഹസ്യമായി ആരാധിക്കുന്ന വിവിധ “നിധി”യുടെയോ.

 ഈ ഭാഗം വായിക്കുകയും പ്രാധാന്യം ഗ്രഹിക്കാതിരിക്കുകയും ചെയ്യുക എളുപ്പമാണ്. അതേ, നാം സൃഷ്ടിക്കുന്ന പാപത്തിന്റെ മ്യൂസിയങ്ങൾക്കു നാം ദൈവത്തോടു കണക്കു പറയേണ്ടിവരും. എന്നാൽ “[അവനെ] സ്‌നേഹിക്കുന്നവരുടെ ആയിരം തലമുറകളോട് ദയ കാണിക്കുന്നതിനെക്കുറിച്ചും” അവൻ പറയുന്നു (വാ. 6). നമ്മുടെ “മ്യൂസിയങ്ങൾ” എത്ര നിസ്സാരമാണെന്ന് അവനറിയാം. അവനോടുള്ള നമ്മുടെ സ്‌നേഹത്തിൽ മാത്രമാണ് നമ്മുടെ യഥാർത്ഥ സംതൃപ്തി ഉള്ളതെന്ന് അവനറിയാം. 

ഋതുക്കൾ

ഈയിടെ ഞാൻ സഹായകരമായ ഒരു വാക്ക് കണ്ടു: ശിശിരനിദ്ര. പ്രകൃതിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശീതകാലം മന്ദഗതിയിലായിരിക്കുന്നതുപോലെ, ജീവിതത്തിന്റെ ''തണുത്ത'' സീസണുകളിൽ വിശ്രമിക്കാനും സുഖം പ്രാപിക്കാനുമുള്ള നമ്മുടെ ആവശ്യത്തെ വിവരിക്കാൻ എഴുത്തുകാരനായ കാതറിൻ മേ ഈ വാക്ക് ഉപയോഗിക്കുന്നു. ക്യാൻസർ ബാധിച്ച് എന്റെ പിതാവ് കടന്നുപോയതിനുശേഷം - മാസങ്ങളോളം അദ്ദഹത്തെ ശുശ്രൂഷിച്ചതിലൂടെ എന്നിലെ ഊർജം നഷ്ടപ്പെട്ടിരുന്നു - ഈ സാദൃശ്യം സഹായകരമായി. ഈ നിർബന്ധിത വേഗത കുറയ്ക്കുന്നതിൽ നീരസപ്പെട്ടുകൊണ്ടും, വേനൽക്കാല ജീവിതം വേഗത്തിൽ തിരികെ വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടും ഞാൻ എന്റെ ശിശിരകാലത്തിനെതിരെ പോരാടി. പക്ഷേ എനിക്ക് ഒരുപാട് പഠിക്കാനുണ്ടായിരുന്നു.

''ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ട്'' എന്ന് സഭാപ്രസംഗിയുടെ പ്രസിദ്ധമായ വാക്കുകൾ പറയുന്നു - നടാനും കൊയ്യാനും കരയാനും ചിരിക്കാനും വിലപിക്കാനും നൃത്തം ചെയ്യാനും ഒരു സമയം ഉണ്ട് (3:1-4). വർഷങ്ങളായി ഞാൻ ഈ വാക്കുകൾ വായിച്ചിരുന്നു, പക്ഷേ എന്റെ ശൈത്യകാലത്ത് മാത്രമാണ് ഞാൻ അവ മനസ്സിലാക്കാൻ തുടങ്ങിയത്. നമുക്ക് അവയുടെ മേൽ നിയന്ത്രണമില്ലെങ്കിലും, ഓരോ സീസണും പരിധിയുള്ളതാണ്, അതിന്റെ ജോലി പൂർത്തിയാകുമ്പോൾ അത് കടന്നുപോകും. അവ എന്താണെന്ന് നമുക്ക് എല്ലായ്‌പ്പോഴും മനസ്സിലാക്കാൻ കഴിയില്ലെങ്കിലും, അവയിലൂടെ ദൈവം നമ്മിൽ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുന്നുണ്ട് (വാ. 11). എന്റെ വിലാപകാലം അവസാനിച്ചിട്ടില്ല. അത് കഴിയുമ്പോൾ നൃത്തം തിരിച്ചുവരും. സസ്യങ്ങളും മൃഗങ്ങളും ശൈത്യകാലത്തോട് പോരാടാത്തതുപോലെ, ഞാനും സ്വസ്ഥമായിരിക്കുകയും അത് അതിന്റെ നവീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ അനുവദിക്കുകയും വേണം.

''കർത്താവേ,'' ഒരു സുഹൃത്ത് പ്രാർത്ഥിച്ചു, “ഈ ദുഷ്‌കരമായ സമയത്ത് അങ്ങ് ഷെരിദാനിൽ അങ്ങയുടെ നല്ല പ്രവൃത്തി ചെയ്യുമോ?'' എന്റേതിനേക്കാൾ നല്ല പ്രാർത്ഥനയായിരുന്നു അത്. കാരണം, ദൈവത്തിന്റെ കൈകളിൽ ഋതുക്കൾ ലക്ഷ്യബോധമുള്ള കാര്യങ്ങളാണ്. ഓരോന്നിലും അവന്റെ നവീകരണ പ്രവർത്തനത്തിന് നമുക്കു കീഴടങ്ങാം. 

യേശുവിനുവേണ്ടി നിലകൊള്ളാനുള്ള ധൈര്യം

155 - ൽ, ആദിമ സഭാ പിതാവായ പോളികാർപ്പിനെ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ അഗ്നിക്കിരയാക്കുമെന്ന് ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന്റെ മറുപടി പറഞ്ഞു, ''എൺപത്തിയാറു വർഷമായി ഞാൻ അവന്റെ ദാസനായിരിക്കുന്നു, അവൻ എനിക്ക് ഒരു ദോഷവും ചെയ്തിട്ടില്ല. പിന്നെ എന്നെ രക്ഷിച്ച എന്റെ രാജാവിനെ ഞാൻ എങ്ങനെ നിന്ദിച്ചു തള്ളിപ്പറയും?''

എന്നായിരുന്നു. നമ്മുടെ രാജാവായ യേശുവിലുള്ള വിശ്വാസം നിമിത്തം കഠിനമായ പരിശോധനകൾ നേരിടേണ്ടിവരുമ്പോൾ പോളികാർപ്പിന്റെ പ്രതികരണം നമുക്ക് പ്രചോദനമാകും. 
യേശുവിന്റെ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, പത്രൊസ് ധൈര്യത്തോടെ ക്രിസ്തുവിനോട് കൂറ് പ്രഖ്യാപിച്ചു: “ഞാൻ എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും” (യോഹന്നാൻ 13:37). പത്രൊസിനെക്കാൾ നന്നായി അവനെ അറിയാമായിരുന്ന യേശു മറുപടി പറഞ്ഞു: ''ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കുകുകയില്ല!'' (വാ. 38). എന്നിരുന്നാലും, യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം, അവനെ തള്ളിപ്പറഞ്ഞ അതേയാൾ തന്നെ ധൈര്യത്തോടെ അവനെ സേവിക്കാൻ തുടങ്ങി, ഒടുവിൽ സ്വന്തം മരണത്തിലൂടെ അവനെ മഹത്വപ്പെടുത്തുകയും ചെയ്തു (കാണുക 21:16-19).

നിങ്ങൾ ഒരു പോളികാർപ്പാണോ അതോ പത്രൊസാണോ? നമ്മളിൽ ഭൂരിഭാഗവും, സത്യസന്ധമായിപ്പറഞ്ഞാൽ, ഒരു വിശ്വാസി എന്ന നിലയിൽ സത്യസന്ധമായി സംസാരിക്കാനോ പ്രവർത്തിക്കാനോ പരാജയപ്പെടുന്നവരാണ്. അത്തരം സന്ദർഭങ്ങൾ-ഒരു ക്ലാസ് റൂമിലോ, ബോർഡ് റൂമിലോ, ബ്രേക്ക് റൂമിലോ ആകട്ടെ -അല്ല നാം ആരാണെന്നു നിർവചിക്കുന്നത്. ആ പരാജയങ്ങൾ സംഭവിക്കുമ്പോൾ, നാം പ്രാർത്ഥനാപൂർവ്വം നമ്മെത്തന്നെ പൊടിതട്ടിയെടുത്ത് നമുക്കുവേണ്ടി മരിക്കുകയും നമുക്കുവേണ്ടി ജീവിക്കുകയും ചെയ്ത യേശുവിലേക്ക് തിരിയണം. അവനോട് വിശ്വസ്തരായിരിക്കാനും ദുഷ്‌കരമായ സ്ഥലങ്ങളിൽ ദിവസവും അവനുവേണ്ടി ധൈര്യത്തോടെ ജീവിക്കാനും അവൻ നമ്മെ സഹായിക്കും. 

ദൈവത്തിന്റെ കൈയെത്തും ദൂരത്ത്

ഒരു ഉദ്യോഗസ്ഥൻ എന്നെ പരിശോധിച്ചനന്തരം, ഞാൻ കൗണ്ടി ജയിലിൽ കയറി സന്ദർശക രേഖയിൽ ഒപ്പിട്ടു, തിരക്കേറിയ ലോബിയിൽ കാത്തിരുന്നു. കൊച്ചുകുട്ടികൾ കാത്തിരിപ്പിനെക്കുറിച്ച് പരാതി പറയുകയും മുതിർന്നവർ വിറകൊള്ളുകയും നെടുവീർപ്പിടുകയും ചെയ്യുന്നതും നോക്കി ഞാൻ നിശബ്ദമായി പ്രാർത്ഥിച്ചു. ഒരു മണിക്കൂറിനു ശേഷം, ഒരു സായുധ ഗാർഡ് എന്റേതുൾപ്പെടെ പേരുകൾ വിളിച്ചു. അദ്ദേഹം എന്റെ സംഘത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി, ഞങ്ങൾക്ക് നിശ്ചയിച്ചിരുന്ന കസേരകൾക്കുനേരെ ആംഗ്യം കാണിച്ചു. കട്ടികൂടിയ ചില്ലു ജനലിന്റെ മറുവശത്തെ കസേരയിലിരുന്ന് എന്റെ ഭർത്താവിന്റെ മുൻ ഭാര്യയിലെ മകൻ ടെലിഫോൺ റിസീവർ എടുത്തപ്പോൾ എന്റെ നിസ്സഹായതയുടെ ആഴം എന്നെ കീഴടക്കി. എന്നാൽ ഞാൻ കരയുമ്പോൾ, എന്റെ മകൻ ഇപ്പോഴും തന്റെ കൈയെത്തും ദൂരത്ത് തന്നെയുണ്ടെന്ന് ദൈവം എനിക്ക് ഉറപ്പുനൽകി.

139-ാം സങ്കീർത്തനത്തിൽ, ദാവീദ് ദൈവത്തോട് പറയുന്നു: “നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; ... എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു'' (വാ. 1-3). സർവ്വജ്ഞാനിയായ ദൈവത്തെക്കുറിച്ചുള്ള അവന്റെ പ്രഖ്യാപനം അവന്റെ അടുപ്പവും സംരക്ഷണവും ആഘോഷിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു (വാ. 5). ദൈവത്തിന്റെ അറിവിന്റെ വിശാലതയിലും അവന്റെ വ്യക്തിപരമായ സ്പർശനത്തിന്റെ ആഴത്തിലും മതിമറന്ന ദാവീദ് ആലങ്കാരിക ഭാഷയിൽ രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നു: ''നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?'' (വാ. 7).

നാമോ നമ്മുടെ പ്രിയപ്പെട്ടവരോ, നമ്മെ നിരാശരും നിസ്സഹായരുമാക്കുന്ന സാഹചര്യങ്ങളിൽ അകപ്പെടുമ്പോൾ, ദൈവത്തിന്റെ കരം ശക്തവും സുസ്ഥിരവുമായി നിലകൊള്ളുന്നു. അവന്റെ സ്‌നേഹപൂർവ്വമായ വീണ്ടെടുപ്പിനായി നാം വളരെ ദൂരം സഞ്ചരിച്ചുവെന്ന് നാം ചിന്തിക്കുമ്പോഴും, നാം എപ്പോഴും അവന്റെ കൈയെത്തും ദൂരത്തു തന്നെയാണ്. 

ഐക്യപ്പെടുന്ന രാഷ്ട്രങ്ങൾ

യുഎസും കാനഡയും പങ്കിടുന്നതാണ് രണ്ടുരാജ്യങ്ങൾക്കിടയിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്ട്ര അതിർത്തി. വെള്ളത്തിലും കരയിലുമായി അവിശ്വസനീയമെന്നു തോന്നുന്ന 5,525 മൈൽ (8892 കി.മീ.) ദൈർഘ്യമാണിതിനുള്ളത്. അതിർത്തി രേഖ തെറ്റാതിരിക്കാൻ അതിർത്തിയുടെ ഇരുവശത്തും പത്തടി വീതിയിൽ മരങ്ങൾ തൊഴിലാളികൾ സ്ഥിരമായി മുറിച്ചുമാറ്റുന്നു. “സ്ലാഷ്” എന്ന് വിളിക്കപ്പെടുന്ന ഈ നീളമുള്ള അതിർത്തിയിൽ എണ്ണായിരത്തിലധികം അടയാളക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ വിഭജന രേഖ എവിടെയാണെന്ന് സന്ദർശകർക്ക് എളുപ്പത്തിൽ തിരിച്ചറിയാം.

“സ്ലാഷിന്റെ” പേരിലുള്ള വനനശീകരണം സർക്കാരുകളുടെയും സംസ്‌കാരങ്ങളുടെയും വേർതിരിവിനെ പ്രതിനിധീകരിക്കുന്നു. യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമുക്കിടയിലുള്ള അത്തരം വേർതിരിവുകളെ ദൈവം മാറ്റിമറിക്കുകയും ലോകമെമ്പാടുമുള്ള എല്ലാ ജനതകളെയും തന്റെ ഭരണത്തിൻ കീഴിൽ ഒന്നിപ്പിക്കുകയും ചെയ്യുന്ന ഒരു സമയത്തിനായി, നാം കാത്തിരിക്കുകയാണ്. യെശയ്യാ പ്രവാചകൻ തന്റെ ആലയം സുസ്ഥിരമായി സ്ഥാപിക്കപ്പെടുകയും ഉന്നതമാക്കപ്പെടുകയും ചെയ്യുന്ന ഒരു ഭാവിയെക്കുറിച്ച് സംസാരിച്ചു (യെശയ്യാവ് 2:2). ദൈവത്തിന്റെ വഴികൾ പഠിക്കാനും “അവന്റെ പാതകളിൽ നടക്കാനും” എല്ലാ ജനതകളിൽ നിന്നുമുള്ള ആളുകൾ അന്ന് ഒത്തുചേരും (വാ. 3). സമാധാനം നിലനിറുത്തുന്നതിൽ പരാജയപ്പെടുന്ന മനുഷ്യപ്രയത്‌നങ്ങളിൽ നാം ഇനിമേൽ ആശ്രയിക്കുകയില്ല. നമ്മുടെ യഥാർത്ഥ രാജാവെന്ന നിലയിൽ, ദൈവം രാജ്യങ്ങൾക്കിടയിൽ ന്യായംവിധിക്കുകയും എല്ലാ തർക്കങ്ങളും പരിഹരിക്കുകയും ചെയ്യും (വാ. 4).

ഭിന്നതയും സംഘട്ടനങ്ങളുമില്ലാത്ത ഒരു ലോകം നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? അതാണ് ദൈവം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്നത്! നമുക്ക് ചുറ്റുമുള്ള അനൈക്യങ്ങൾ പരിഗണിക്കാതെ തന്നെ, നമുക്ക് “കർത്താവിന്റെ വെളിച്ചത്തിൽ നടക്കാം” (വാ. 5). ഇപ്പോൾ തന്നെ നമ്മുടെ കൂറ് അവനോടു പ്രഖ്യാപിക്കാം. കാരണം, ദൈവം എല്ലാറ്റിനും മേൽ ഭരിക്കുന്നുവെന്നും ഒരിക്കൽ അവൻ തന്റെ ജനത്തെ ഒരു കൊടിക്കീഴിൽ ഒന്നിപ്പിക്കുമെന്നും നമുക്കറിയാം. 

ദൈവത്തിന്റെ കരങ്ങളിൽ

പതിനെട്ട് വയസ്സ് തികഞ്ഞത് എന്റെ മകളുടെ ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായിരുന്നു. നിയമപരമായി പ്രായപൂർത്തിയായ അവൾക്ക് ഇനി ഭാവി തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശമുണ്ട്. ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ഉടൻ തന്നെ അവൾ ജീവിതത്തിൽ പുതിയ മേഖലകളിലേക്കു കടക്കും. ഈ മാറ്റം അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള ബോധം എന്നിൽ ഉളവാക്കി-അവൾ സ്വന്തമായി ലോകത്തെ അഭിമുഖീകരിക്കാൻ ഇറങ്ങിത്തിരിക്കും മുമ്പ് ഞങ്ങൾക്ക് ഒരുമിച്ചു ലഭിക്കുന്ന ഹ്രസ്വമായ സമയംകൊണ്ട് അവൾക്കാവശ്യമായ ജ്ഞാനം - സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണം, ലോകത്തിൽ നേരിടുന്ന പ്രശ്‌നങ്ങളിൽ എങ്ങനെ ജാഗ്രത പാലിക്കണം, നല്ല തീരുമാനങ്ങൾ എടുക്കേണ്ടതെങ്ങനെ തുടങ്ങിയവ - പകർന്നുനൽകേണ്ടതുണ്ട്. 

എന്റെ മകളെ അവളുടെ ജീവിതം കൈകാര്യം ചെയ്യാൻ സജ്ജയാക്കാനുള്ള എന്റെ കർത്തവ്യബോധം മനസ്സിലാക്കാവുന്നതേയുള്ളൂ. എല്ലാറ്റിനുമുപരി, ഞാൻ അവളെ സ്‌നേഹിക്കുകയും അവൾ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ, എനിക്ക് ഒരു പ്രധാന റോൾ ഉണ്ടെന്നതു ശരിയാണെങ്കിലും അത് എന്റെ മാത്രം ജോലി ആയിരുന്നില്ല-അല്ലെങ്കിൽ പ്രാഥമികമായി പോലും എന്റെ ജോലിയായിരുന്നില്ല. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ വാക്കുകളിൽ - വിശ്വാസത്തിൽ തന്റെ മക്കൾ എന്ന് അവൻ കരുതുകയും യേശുവിനെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്ത ഒരു കൂട്ടം ആളുകൾ - പരസ്പരം സഹായിക്കാൻ അവൻ അവരെ പ്രേരിപ്പിച്ചു (1 തെസ്സലൊനീക്യർ 5:14-15), എങ്കിലും ആത്യന്തികമായി അവൻ അവരുടെ വളർച്ചയ്ക്കായി അവൻ ദൈവത്തെ വിശ്വസിച്ചു. ദൈവം തന്നേ അവരെ “മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ” (വാക്യം 23) എന്ന് അവൻ ഏല്പിച്ചുകൊടുത്തു. 

അവരുടെ ആത്മാവിനെയും പ്രാണനെയും ദേഹത്തെയും യേശുവിന്റെ മടങ്ങിവരവിനായി ഒരുക്കുക എന്ന, തനിക്കു ചെയ്യാൻ കഴിയാത്ത കാര്യം ചെയ്യുന്നതിനായി പൗലൊസ് ദൈവത്തിലാശ്രയിച്ചു (വാക്യം 23). തെസ്സലൊനീക്യർക്കുള്ള അവന്റെ ലേഖനങ്ങളിൽ ധാരാളം നിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവരുടെ ക്ഷേമത്തിനും ഒരുക്കത്തിനും വേണ്ടിയുള്ള ദൈവത്തിലുള്ള അവന്റെ ആശ്രയം നമ്മെ പഠിപ്പിക്കുന്നത്, നാം പരിപാലിക്കുന്നവരുടെ ജീവിതത്തിന്റെ വളർച്ച ആത്യന്തികമായി ദൈവത്തിന്റെ കരങ്ങളിലാണെന്നാണ് (1 കൊരിന്ത്യർ 3:6).