
ദൈവത്തിന്റെ കൈപ്പണി
പുതിയ ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിൽനിന്നുള്ള അഗാധമായ ബഹിരാകാശത്തിന്റെ ആദ്യ ചിത്രങ്ങൾക്കായി, 2022 ജൂലൈ 12-ന് ശാസ്ത്രജ്ഞർ കാത്തിരുന്നു. അത്യാധുനിക ദൂരദർശിനിക്ക് മനുഷ്യരാശി ഇതുവരെ കണ്ടിട്ടില്ലാത്തതിലും കൂടുതൽ ആഴത്തിൽ പ്രപഞ്ചത്തിലേക്ക് നോക്കാൻ കഴിയും. പെട്ടെന്ന് ഒരു ചിത്രം സ്ക്രീനിൽ തെളിഞ്ഞു: കരീന നെബുലയുടെ ഒരു വർണ്ണ സ്പേസ്-സ്കേപ്പ് ചിത്രം. ഇതുപോലെയൊന്ന് മുമ്പൊരിക്കലും കണ്ടിട്ടില്ല. നാസയുടെ ഒരു ജ്യോതിശാസ്ത്രജ്ഞൻ കാൾ സാഗൻ എന്ന പ്രശസ്ത നിരീശ്വരവാദിയെ ഉദ്ധരിച്ചു: “എവിടെയോ, അവിശ്വസനീയമായ എന്തോ ഒന്ന് കാത്തിരിക്കുന്നു.’’
ചിലപ്പോൾ ആളുകൾക്ക് ദൈവത്തിന്റെ കണ്ണിൽ തന്നെ നോക്കുമ്പോഴും അവനെ കാണാതെയിരിക്കാം. എന്നാൽ സങ്കീർത്തനക്കാരനായ ദാവീദ് ആകാശത്തേക്ക് നോക്കുകയും താൻ കാണുന്നതെന്താണെന്ന് കൃത്യമായി അറിയുകയും ചെയ്തു: “നീ ആകാശത്തിൽ നിന്റെ തേജസ്സ് വെച്ചിരിക്കുന്നു’’ (സങ്കീർത്തനം 8:1). “അവിശ്വസനീയമായ എന്തോ ഒന്ന് കാത്തിരിക്കുന്നു’’ എന്ന് സാഗൻ പറഞ്ഞത് ശരിയാണ്. പക്ഷേ ദാവീദ് വ്യക്തമായി മനസ്സിലാക്കിയ കാര്യം അംഗീകരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?’’ (വാ. 3-4).
അഗാധമായ ബഹിരാകാശത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ നമ്മൾ ആശ്ചര്യപ്പെടുന്നത് സാങ്കേതികതയുടെ മികവു കൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ കരവിരുതിന് സാക്ഷ്യം വഹിക്കുന്നതുകൊണ്ടാണ്. സൃഷ്ടിയുടെ വിശാലതയിൽ ദൈവം നമ്മെ “[തന്റെ] കൈകളുടെ പ്രവൃത്തികൾക്ക് അധിപതിയാക്കി” (വാ. 6). ആയതിനാൽ നാം ആശ്ചര്യപ്പെടുന്നു. തീർച്ചയായും “അവിശ്വസനീയമായ എന്തോ ഒന്ന് കാത്തിരിക്കുന്നു’’— അത് യേശു തന്നിൽ വിശ്വസിക്കുന്നവരെ തന്റെ അടുക്കൽ കൊണ്ടുവരാനായി കാത്തിരിക്കുന്ന ദൈവമാണ്. അതാണ് ഏറ്റവും ആശ്വാസകരമായ ചിത്രം.

ഭോഷ്കും സത്യവും
വലിയ നുണകൾ ചെറിയ നുണകളേക്കാൾ ശക്തമാണെന്ന് അഡോൾഫ് ഹിറ്റ്ലർ വിശ്വസിക്കുകയും, നിർഭാഗ്യവശാൽ, തന്റെ സിദ്ധാന്തം വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ, മറ്റുള്ളവരുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിൽ താൻ സംതൃപ്തനാണെന്ന് അയാൾ അവകാശപ്പെട്ടു. അധികാരത്തിലെത്തിയപ്പോൾ ആരെയും പീഡിപ്പിക്കാൻ തന്റെ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് മാധ്യമങ്ങളെ ഉപയോഗിച്ച് സ്വയം പിതൃവ്യക്തിയായും സദാചാര നേതാവായും ചിത്രീകരിച്ചു.
നമ്മുടെ ജീവിതത്തിൽ അധികാരം നേടാൻ സാത്താൻ നുണകൾ ഉപയോഗിക്കുന്നു. സാധ്യമാകുമ്പോഴെല്ലാം, അവൻ ഭയവും കോപവും നിരാശയും ഉണർത്തുന്നു, കാരണം അവൻ “ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു’’ (യോഹന്നാൻ 8:44). സാത്താന് സത്യം പറയാൻ കഴിയില്ല, കാരണം യേശു പറഞ്ഞതുപോലെ, അവന്റെ ഉള്ളിൽ ഒരു സത്യവുമില്ല.
ശത്രുവിന്റെ ചില നുണകൾ ഇതാ. ഒന്നാമതായി, നമ്മുടെ പ്രാർത്ഥനകൾകൊണ്ടു കാര്യമില്ല. സത്യമതല്ല, അവ പ്രധാനമാണ്. ബൈബിൾ പറയുന്നു, “നീതിമാന്റെ പ്രാർത്ഥന വളരെ ഫലിക്കുന്നു’’ (യാക്കോബ് 5:16). രണ്ടാമതായി, നമ്മൾ പ്രശ്നത്തിലാകുമ്പോൾ പുറത്തുകടക്കാൻ ഒരു വഴിയുമില്ല. ഇതും തെറ്റാണ്. “ദൈവത്തിന് സകലവും സാധ്യമാണ്’’ (മർക്കൊസ് 10:27), കൂടാതെ “അവൻ പോക്കുവഴിയും ഉണ്ടാക്കും’’ (1 കൊരിന്ത്യർ 10:13). മൂന്നാമതായി, ദൈവം നമ്മെ സ്നേഹിക്കുന്നില്ല. അത് കള്ളമാണ്. ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽ നിന്ന് “നമ്മെ വേർപിരിക്കാൻ’’ ഒന്നിനും കഴികയില്ല (റോമർ 8:38-39). ദൈവത്തിന്റെ സത്യം നുണയെക്കാൾ ശക്തമാണ്. നാം യേശുവിന്റെ കല്പനകളെ അവന്റെ ശക്തിയാൽ അനുസരിക്കുന്നുവെങ്കിൽ, നാം “സത്യം അറിയുകയും’’ അസത്യത്തെ തള്ളിക്കളയുകയും “സത്യം നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യും’’ (യോഹന്നാൻ 8:31-32).

സന്തോഷവും ജ്ഞാനവും
എല്ലാ വസന്തകാലത്തും അതിമനോഹരമായ ഇളം പിങ്ക് നിറത്തിലുള്ളതും സുഗന്ധമുള്ളതുമായ പൂക്കൾ ജപ്പാനെ നിറയ്ക്കുന്നു, ഇത് അവിടുത്തെ താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും മനസ്സിനെ ഒരുപോലെ ആനന്ദിപ്പിക്കുന്നു. അധികം ആയുസ്സില്ലാത്ത ഈ പൂക്കളുടെ സ്വഭാവം, അവ വിരിയുമ്പോൾ അവയുടെ സൗന്ദര്യവും ഗന്ധവും ആസ്വദിക്കാനുള്ള തീക്ഷ്ണമായ അവബോധം ജപ്പാൻകാരിൽ വളർത്തുന്നു; അനുഭവത്തിന്റെ ക്ഷണികത അതിന്റെ മനോഹാരിതയെ വർദ്ധിപ്പിക്കുന്നു. പെട്ടെന്ന് മാറുന്ന ഒന്നിന്റെ ഈ ബോധപൂർവമായ ആസ്വാദനത്തെ അവർ “മോണോ-നോ-അവേർ’’ എന്ന് വിളിക്കുന്നു.
മനുഷ്യരെന്ന നിലയിൽ, സന്തോഷം തേടാനും അതിന്റെ സമയം ദീർഘിപ്പിക്കാനും നാം ആഗ്രഹിക്കുന്നു എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിട്ടും ജീവിതം കഷ്ടപ്പാടുകളാൽ നിറഞ്ഞതാണ് എന്ന യാഥാർത്ഥ്യം അർത്ഥമാക്കുന്നത് സ്നേഹവാനായ ദൈവത്തിലുള്ള വിശ്വാസത്തിന്റെ ലെൻസിലൂടെ വേദനയെയും സന്തോഷത്തെയും വീക്ഷിക്കാനുള്ള കഴിവ് നാം വളർത്തിയെടുക്കണം എന്നാണ്. നാം അമിതമായ അശുഭാപ്തി വിശ്വാസികളാകേണ്ടതില്ല; ജീവിതത്തെക്കുറിച്ച് എല്ലാം ശുഭകരമാണ് എന്ന ചിന്താഗതിയും പാടില്ല.
സഭാപ്രസംഗിയുടെ പുസ്തകം നമുക്ക് സഹായകമായ ഒരു മാതൃക വാഗ്ദാനം ചെയ്യുന്നു. ഈ പുസ്തകം ചിലപ്പോൾ നിഷേധാത്മക പ്രസ്താവനകളുടെ പുസ്തകം ആണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, “എല്ലാം മായ’’ (1:2) എന്ന് എഴുതിയ അതേ ശലോമോൻ രാജാവ് തന്നെ “മറ്റൊന്നും ഇല്ല’’ എന്ന് പറഞ്ഞുകൊണ്ട് ജീവിതത്തിലെ ലളിതമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ തന്റെ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. “തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ’’ (8:15).
നല്ല സമയങ്ങളിലും പ്രയാസഘട്ടങ്ങളിലും (3:11-14; 7:13-14) “ജ്ഞാനം ഗ്രഹിക്കാനും’’ “ദൈവത്തിന്റെ പ്രവൃത്തികളെ’’ നിരീക്ഷിക്കാനും പഠിക്കാനും (വാ. 16-17) നമ്മെ സഹായിക്കാൻ നാം ദൈവത്തോട് അപേക്ഷിക്കുമ്പോൾ സന്തോഷം ലഭിക്കുന്നു. ഇവ രണ്ടും — നല്ല സമയങ്ങളും പ്രയാസഘട്ടങ്ങളും — സ്വർഗ്ഗത്തിന്റെ ഇപ്പുറത്ത് ശാശ്വതമല്ലെന്ന് നാം അറിയുന്നു.

ശരിയായി പ്രതികരിക്കുക
ഗൗരവിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. “എന്തുകൊണ്ടാണ് വെള്ള വസ്ത്രം ധരിച്ച ഈ പാവം അമ്മാവനെ അവർ അടിക്കുന്നത്?” പട്ടാളക്കാരുടെ വേഷം ധരിച്ചവരുടെ ചാട്ടവാറടി ഏറ്റുകൊണ്ടു, കൃത്രിമ രക്തം ഇറ്റിറ്റു വീഴുന്ന ശരീരത്തോടെ യേശുവിന്റെ വേഷം ധരിച്ച ഒരാളെ തെരുവിലൂടെ നടത്തുന്നതു കണ്ടപ്പോൾ അവൻ ചിന്തിച്ചു. പള്ളിയുടെ ദുഃഖവെള്ളി ഘോഷയാത്രയായിരുന്നു അത്. എന്നാൽ ഗൗരവിന് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമായിരുന്നു ഈ രംഗം. ഡൗൺ സിൻഡ്രോമുള്ള കുട്ടിയായിരുന്നു ഗൗരവ്. അവന്റെ ഈ അവസ്ഥ അവനെ മറ്റുള്ളവരെക്കാൾ ഉത്കണ്ഠയും അനുകമ്പയും ഉള്ളവനാക്കിത്തീർത്തു. അമ്മയുടെ സാരിയിൽ മുഖം പൂഴ്ത്തിയ അവന്റെ ഹൃദയം അനുകമ്പയാൽ നിറഞ്ഞിരുന്നു. “മമ്മീ, ദയവായി അവരോടു നിർത്താൻ പറ!” എന്ന് അവൻ വിലപിച്ചു.
ഗൗരവിനെപ്പോലെ മനസ്സലിവുള്ളവരായിരിക്കാനാണു നമ്മെ വിളിച്ചിരിക്കുന്നത്. ചിലർക്ക് മനസ്സലിവ് അനായാസേന വരുമെങ്കിലും, ബാക്കിയുള്ളവർ അതിനായി പരിശ്രമിക്കേണ്ടതായി വരുന്നു. അവരുടെ പഴയ ജീവിതരീതി “വിട്ടുകളവിൻ” എന്നു കൊലൊസ്സ്യ സഭയ്ക്കു ശക്തമായ പ്രേരണ ലഭിച്ചു. മലിനമായതും വൃത്തികെട്ടതുമായ ഒരു വസ്ത്രം വലിച്ചെറിയുന്നതുപോലെ, കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം (വാ. 8) എന്നിവ ഉൾപ്പെടെയുള്ള അവരുടെ ഭൗമിക സ്വഭാവം ഉപേക്ഷിക്കാൻ അവരോട് ആവശ്യപ്പെട്ടു. പകരം, “കൃപയും കരുണയും” നിറഞ്ഞ അവരുടെ സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്ന (സങ്കീർത്തനം 145:8) മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവയുടെ ഗുണങ്ങൾ ധരിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു (വാ. 12).
മനസ്സലിവ്, ദയ, താഴ്മ, സൗമ്യത എന്നിവ ഇന്നത്തെ ലോകത്തു പലപ്പോഴും ബലഹീനതകളായി കണക്കാക്കപ്പെടുന്നു. എന്നാൽ മറ്റുള്ളവർ നമ്മിൽ കാണേണ്ടതും അനുഭവിക്കേണ്ടതും ഇതാണ് (വാ.12). സഹപ്രവർത്തകർ, അയൽക്കാർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായുള്ള നമ്മുടെ ദൈനംദിന ഇടപെടലുകളിൽ, ഈ ഗുണങ്ങളോടുകൂടി പ്രതികരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ശരിയായി പ്രതികരിക്കാൻ നാം മനപ്പൂർവ്വമായി തീരുമാനമെടുക്കണം. കാരണം, ഈ വിധത്തിലാണ് നാം ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്നു ലോകം അറിയുന്നത്.

ഒരു ആത്മീയ പൈതൃകം ശേഷിപ്പിക്കുക
യേശുവിനെ രക്ഷകനായി സ്വീകരിക്കാനുള്ള അമ്മയുടെ തീരുമാനം കൗമാരപ്രായത്തിലുള്ള എനിക്കും എന്റെ സഹോദരിക്കും മനസ്സിലായില്ല, പക്ഷേ ഞങ്ങൾ അമ്മയിൽ കണ്ട മാറ്റങ്ങൾ നിഷേധിക്കാൻ ഞങ്ങൾക്കാവുമായിരുന്നില്ല. അമ്മയ്ക്ക് കൂടുതൽ സമാധാനവും സന്തോഷവും ലഭിച്ചു, സഭയിൽ വിശ്വസ്തതയോടെ ശുശ്രൂഷ ചെയ്യാൻ അമ്മ തുടങ്ങി. അമ്മയ്ക്ക് ബൈബിൾ പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു, അമ്മ സെമിനാരിയിൽ ചേരുകയും ബിരുദം നേടുകയും ചെയ്തു. എന്റെ അമ്മയുടെ തീരുമാനത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം, എന്റെ സഹോദരി ക്രിസ്തുവിനെ സ്വീകരിച്ച് അവനെ സേവിക്കാൻ തുടങ്ങി. കുറച്ച് വർഷങ്ങൾക്ക് ശേഷം ഞാനും യേശുവിൽ ആശ്രയിക്കുകയും അവനെ സേവിക്കുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം, ഡാഡിയും യേശുവിൽ വിശ്വസിച്ച് ഞങ്ങളോടൊപ്പം ചേർന്നു. ക്രിസ്തുവിനുവേണ്ടിയുള്ള എന്റെ അമ്മയുടെ തീരുമാനം ഞങ്ങളുടെ കുടുംബത്തിലും ബന്ധുജനങ്ങളിലും വലിയ സ്വാധീനം ചെലുത്തി.
അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിന് തന്റെ അവസാന ലേഖനം എഴുതുകയും യേശുവിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ, തിമൊഥെയൊസിന്റെ ആത്മീയ പൈതൃകം അവൻ രേഖപ്പെടുത്തി. “ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു’’ (2 തിമൊഥെയൊസ് 1:5).
അമ്മമാരേ, വല്യമ്മമാരേ, നിങ്ങളുടെ തീരുമാനങ്ങൾ തലമുറകളെ ബാധിക്കും.തിമൊഥെയൊസിന്റെ അമ്മയും വല്യമ്മയും, അവൻ എങ്ങനെയാകണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ അങ്ങനെയുള്ള ദൈവമനുഷ്യനാകാൻ തക്കവിധം അവന്റെ വിശ്വാസം വളർത്തിയെടുക്കാൻ സഹായിച്ചത് എത്ര മനോഹരമാണ്.
ഈ മാതൃദിനത്തിലും അതിനുശേഷവും, യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ച അമ്മമാരെ നമുക്ക് ബഹുമാനിക്കാം. നമ്മുടെ പ്രിയപ്പെട്ടവർക്കായി നമുക്ക് ഒരു ആത്മീയ പൈതൃകം ശേഷിപ്പിക്കാം.