കുഴപ്പത്തിൽ നിന്നു സന്ദേശത്തിലേക്ക്
ഒരു ബേസ്ബോൾ ഇതിഹാസമായിരുന്ന ഡാരിൽ മയക്കുമരുന്ന് ഉപയോഗത്തിലൂടെ തന്റെ ജീവിതം ഏതാണ്ട് നശിപ്പിച്ചു. എന്നാൽ യേശു അവനെ സ്വതന്ത്രനാക്കി, അവൻ വർഷങ്ങളായി ശുദ്ധനായിരിക്കുന്നു. ഇന്ന് അവൻ ആസക്തിയോട് മല്ലിടുന്ന മറ്റുള്ളവരെ സഹായിക്കുകയും അവരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തിരിഞ്ഞുനോക്കുമ്പോൾ, ദൈവം തന്റെ കുഴപ്പങ്ങളെ ഒരു സന്ദേശമാക്കി മാറ്റി എന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നു.
ദൈവത്തിന് ഒന്നും പ്രയാസകരമല്ല. ശിഷ്യന്മാരോടൊപ്പം കൊടുങ്കാറ്റുള്ള ഒരു രാത്രി ഗലീല കടലിൽ സഞ്ചരിച്ചതിനുശേഷം യേശു ഒരു സെമിത്തേരിക്ക് സമീപം കരയ്ക്കണഞ്ഞപ്പോൾ, അന്ധകാര ബാധിതനായ ഒരാൾ ഉടനെ അവനെ സമീപിച്ചു. യേശു അവന്റെയുള്ളിലെ പിശാചുക്കളോട് സംസാരിച്ചു, അവയെ പുറത്താക്കി അവനെ സ്വതന്ത്രനാക്കി.
യേശു മടങ്ങിപ്പോയപ്പോൾ, അവനോടൊപ്പം പോകുവാൻ ആ മനുഷ്യൻ അപേക്ഷിച്ചു. എന്നാൽ യേശു അവനെ അനുവദിക്കാതെ, ''നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്ന്, കർത്താവ് നിനക്കു ചെയ്തത് ഒക്കെയും നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്ന് അവനോടു പറഞ്ഞു'' (മർക്കൊസ് 5:19).
നാം ആ മനുഷ്യനെ പിന്നീടൊരിക്കലും കാണുന്നില്ല, പക്ഷേ വേദപുസ്തകം താല്പര്യജനകമായ ചിലത് കാണിച്ചുതരുന്നു. ആ പ്രദേശത്തെ ജനങ്ങൾ ഭയപ്പെട്ട് യേശുവിനോട് ''തങ്ങളുടെ അതിര് വിട്ടുപോകുവാൻ അപേക്ഷിച്ചു'' (വാ. 17), എന്നാൽ അടുത്ത തവണ അവൻ അവിടെ തിരിച്ചെത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി (8:1). യേശു ആ മനുഷ്യനെ അയച്ചതിന്റെ ഫലമായിരുന്നുവോ ആ വലിയ ജനക്കൂട്ടം? ഒരുകാലത്ത് അന്ധകാരത്താൽ പിടിക്കപ്പെട്ടിരുന്ന ആ മനുഷ്യൻ, ആദ്യത്തെ മിഷനറിമാരിൽ ഒരാളായി, രക്ഷിക്കാനുള്ള യേശുവിന്റെ ശക്തിയെ ഫലപ്രദമായി ആശയവിനിമയം ചെയ്തതായിരിക്കുമോ അതിനു കാരണം?
സ്വർഗ്ഗത്തിന്റെ ഈ വശം നാം ഒരിക്കലും അറിയുകയില്ല, പക്ഷേ ഇത് വളരെ വ്യക്തമാണ്. അവനെ സേവിക്കാൻ ദൈവം നമ്മെ സ്വതന്ത്രരാക്കുമ്പോൾ, ഒരു കുഴപ്പംപിടിച്ച ഭൂതകാലത്തെപ്പോലും പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശമാക്കി മാറ്റാൻ അവനു കഴിയും.
കരുണയും കൃപയും
ദേശീയപാതയുടെ മധ്യത്തിലെ ഏകാന്ത മീഡിയനിൽ റോഡിൽ നിന്ന് ഏതാനും അടി മാത്രം അകലെ ഒരു സൂര്യകാന്തിച്ചെടി തനിയെ നിൽക്കുന്നു. മുമ്പോട്ട് പോയപ്പോൾ, മൈലുകൾക്കുള്ളിലെങ്ങും മറ്റ് സൂര്യകാന്തിച്ചെടികൾ ഇല്ലാതെ അത് എങ്ങനെ വളർന്നുവെന്ന് ഞാൻ ചിന്തിച്ചു. മധ്യഭാഗത്ത് ചാരനിറത്തിലുള്ള ചരലിൽ റോഡിന് സമീപം വളരാൻ കഴിയുന്നത്ര കഠിനമായ ഒരു ചെടി സൃഷ്ടിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. അവിടെ, അതു തഴച്ചുവളർന്ന് മന്ദമാരുതനിൽ തലയാട്ടി, പാഞ്ഞുപോകുന്ന യാത്രക്കാരെ സന്തോഷപൂർവ്വം അഭിവാദ്യം ചെയ്യുന്നു.
പഴയനിയമത്തിൽ, യെഹൂദ്യയിൽ അപ്രതീക്ഷിതമായി രംഗപ്രവേശം ചെയ്ത വിശ്വസ്തനായ ഒരു രാജാവിന്റെ കഥ പറയുന്നു. അവന്റെ പിതാവും മുത്തച്ഛനും തീക്ഷ്ണതയോടെ മറ്റ് ദേവന്മാരെ സേവിച്ചിരുന്നു; എന്നാൽ യോശീയാവ് അധികാരത്തിലെത്തി എട്ടുവർഷം കഴിഞ്ഞപ്പോൾ, ''അവന്റെ യൗവനത്തിൽ തന്നേ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി'' (2 ദിനവൃത്താന്തം 34:3). അവൻ ''യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കുവാൻ'' ജോലിക്കാരെ അയച്ചു (വാ. 8). അവർ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തി (പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ; വാ. 14).യെഹൂദ ജനതയെ മുഴുവൻ തങ്ങളുടെ പൂർവ്വികരുടെ വിശ്വാസത്തിലേക്ക് മടക്കുക്കൊണ്ടുവരുവാൻ ദൈവം യോശീയാവിനെ പ്രേരിപ്പിച്ചു, അവർ ''[യോശീയാവിന്റെ] കാലത്തൊക്കെയും'' യഹോവയെ സേവിച്ചു (വാ. 33).
നമ്മുടെ ദൈവം അപ്രതീക്ഷിത കാരുണ്യത്തിന്റെ യജമാനനാണ്. ജീവിതത്തിലെ ഏറ്റവും പ്രതികൂല സാഹചര്യങ്ങളുടെ കഠിനമായ ചരലിൽ നിന്ന് അപ്രതീക്ഷിതമായി ഉയർന്നുവരുന്നതിനാവശ്യമായ നന്മ നൽകാൻ അവിടുത്തേക്കു കഴിയും. അവനെ സൂക്ഷ്മമായി നിരീക്ഷിക്കുക. അവൻ ഇന്ന് അതു വീണ്ടും ചെയ്തേക്കാം.
കേൾക്കുന്നതു പ്രധാനമാണ്
''ഉടനെ വരൂ. ഞങ്ങൾ ഒരു മഞ്ഞുകട്ടയെ ഇടിച്ചു.'' 1912 ഏപ്രിൽ 15 ന് പുലർച്ചെ 12:25 ന് ആർഎംഎസ് കാർപ്പാത്തിയയിലെ വയർലെസ് ഓപ്പറേറ്റർ ഹാരോൾഡ് കോട്ടാമിന് മുങ്ങിക്കൊണ്ടിരുന്ന ടൈറ്റാനിക്കിൽനിന്നു ലഭിച്ച ആദ്യ വയർലെസ് സന്ദേശമായിരുന്നു അത്. അപകട സ്ഥലത്തേക്ക് ആദ്യം പാഞ്ഞെത്തിയ കപ്പൽ കാർപ്പാത്തിയ ആയിരുന്നു. 706 പേരെ അവർ രക്ഷപ്പെടുത്തി.
ദിവസങ്ങൾക്കു ശേഷം യുഎസ് സെനറ്റ് നടത്തിയ വിചാരണയിൽ കാർപ്പാത്തിയയുടെ ക്യാപ്റ്റൻ ആർതർ റോസ്ട്രോൻ ഇങ്ങനെ സാക്ഷ്യപ്പെടുത്തി,''ഈ സംഗതികളെല്ലാം തികച്ചും ദൈവിക കരുതലായിരുന്നു. . . . വയർലെസ് ഓപ്പറേറ്റർ ആ സമയത്ത് തന്റെ ക്യാബിനിലായിരുന്നു, ഔദ്യോഗിക ജോലിയിലായിരുന്നില്ല. അദ്ദേഹം വസ്ത്രം മാറിക്കൊണ്ടിരിക്കുകയായിരുന്നു. . . . പത്ത് മിനിറ്റിനുള്ളിൽ അദ്ദേഹം ഉറക്കത്തിലാകുമായിരുന്നു, എങ്കിൽ ഞങ്ങൾ സന്ദേശം കേൾക്കുമായിരുന്നില്ല.''
കേൾക്കുന്നതു പ്രധാനമാണ്, പ്രത്യേകിച്ച് ദൈവത്തെ കേൾക്കുന്നത്. 85-ാമത്തെ സങ്കീർത്തനത്തിന്റെ എഴുത്തുകാരായ കോരഹ്പുത്രന്മാർ, ''യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും; അവർ ഭോഷത്തത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന് അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും. തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്റെ രക്ഷ അവന്റെ ഭക്തന്മാരോട് അടുത്തിരിക്കുന്നു നിശ്ചയം'' (വാ. 8-9) എന്നെഴുതിയപ്പോൾ ശ്രദ്ധാപൂർവ്വം അനുസരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഊന്നിപ്പറഞ്ഞത്. അവരുടെ ഉദ്ബോധനം പ്രത്യേകിച്ചും ശ്രദ്ധേയമാണ്, കാരണം അവരുടെ പൂർവ്വികനായ കോരഹ് ദൈവത്തിനെതിരെ മത്സരിക്കുകയും മരുഭൂമിയിൽവെച്ചു നശിക്കുകയും ചെയ്തിരുന്നു (സംഖ്യാപുസ്തകം 16:1-35).
ടൈറ്റാനിക് മുങ്ങിയ രാത്രിയിൽ മറ്റൊരു കപ്പൽ കുറെക്കൂടി അടുത്തുണ്ടായിരുന്നു, പക്ഷേ അതിന്റെ വയർലെസ് ഓപ്പറേറ്റർ ഉറങ്ങാൻ കിടന്നിരുന്നു. രക്ഷാസന്ദേശം അയാൾ കേട്ടിരുന്നെങ്കിൽ ഒരുപക്ഷേ കൂടുതൽ പേരെ രക്ഷിക്കാമായിരുന്നു. ദൈവത്തിന്റെ ഉപദേശങ്ങൾ അനുസരിക്കുന്നതിലൂടെ നാം അവനെ ശ്രവിക്കുമ്പോൾ, ജീവിതത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സമുദ്രത്തിൽ പോലും സഞ്ചരിക്കാൻ അവിടുന്ന് നമ്മെ സഹായിക്കും.
പ്രാര്‍ത്ഥന, പൊടി, നക്ഷത്രങ്ങള്‍
അദിതിയും ആകാശും ഒരു കുഞ്ഞിനുവേണ്ടി അതിയായി ആഗ്രഹിച്ചുവെങ്കിലും, അവര്‍ക്കു കുട്ടികളുണ്ടാകുകയില്ലെന്ന് അവരുടെ ഡോക്ടര്‍ പറഞ്ഞു. ''ഞാന്‍ ദൈവവുമായി വളരെ സത്യസന്ധമായ ഒരു സംഭാഷണത്തിനു സമയം കണ്ടെത്തി'' അദിതി തന്റെ സ്നേഹിതയോടു മനസ്സു തുറന്നു. എന്നാല്‍ അത്തരമൊരു ''സംഭാഷണ''ത്തിനു ശേഷമാണ് അവളും ആകാശും അവരുടെ പാസ്റ്ററുമായി സംസാരിച്ചത്. അവരുടെ സഭയിലെ ഒരു ദത്തെടുക്കല്‍ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹം അവരോടു പറഞ്ഞു. ഒരു വര്‍ഷത്തിനുശേഷം ദത്തെടുക്കപ്പെട്ട ഒരു ആണ്‍കുഞ്ഞിനെ നല്കി ദൈവം അവരെ അനുഗ്രഹിച്ചു.
ഉല്പത്തി 15-ല്‍, മറ്റൊരു സത്യസന്ധമായ സംഭാഷണത്തെക്കുറിച്ചു ബൈബിള്‍ പറയുന്നു - ഇത് അബ്രാമും ദൈവവും തമ്മിലുള്ള സംഭാഷണമായിരുന്നു. ദൈവം അവനോടു പറഞ്ഞു, ''അബ്രാമേ, ഭയപ്പെടേണ്ടാ. ഞാന്‍ . . . നിന്റെ അതിമഹത്തായ പ്രതിഫലവുമാകുന്നു'' (വാ. 1). തന്റെ ഭാവിയെക്കുറിച്ചുള്ള ദൈവിക വാഗ്ദാനങ്ങളെക്കുറിച്ച് ഉറപ്പില്ലാതെ അബ്രാം ഉത്തരം പറഞ്ഞു: ''യഹോവേ, നീ എനിക്ക് എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ?'' (വാ. 2).
''ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും'' (ഉല്പത്തി 13:16) എന്നു ദൈവം നേരത്തെ വാഗ്ദത്തം ചെയ്തിരുന്നു. ഇപ്പോള്‍ അബ്രാം - തികച്ചും മാനുഷികമായ ഒരു നിമിഷത്തില്‍ - അതു ദൈവത്തെ ഓര്‍മ്മിപ്പിക്കുകയായിരുന്നു. എന്നാല്‍ ദൈവത്തിന്റെ പ്രതികരണം ശ്രദ്ധിക്കുക: ''നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക'' എന്ന് അബ്രാമിനോടു പറഞ്ഞുകൊണ്ട്, അവന്റെ സന്തതി എണ്ണുവാന്‍ കഴിയാത്തവിധമായിരിക്കുമെന്ന് അവിടുന്ന് ഉറപ്പുനല്‍കി (ഉല്പത്തി 15:5).
അത്തരം ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന അനുവദിക്കുക മാത്രമല്ല, അബ്രാമിനെ സൗമ്യമായി ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദൈവം എത്ര നല്ലവനാണ്! പിന്നീട്, ദൈവം അബ്രാമിന്റെ പേര് അബ്രാഹാം (''ബഹുജാതികളുടെ പിതാവ്'') എന്ന് മാറ്റുന്നു. അബ്രാമിനെപ്പോലെ, നിങ്ങള്‍ക്കും എനിക്കും ദൈവവുമായി നമ്മുടെ ഹൃദയം പരസ്യമായി പങ്കിടാനും നമുക്കും മറ്റുള്ളവര്‍ക്കും ഏറ്റവും മികച്ചതു ദൈവം ചെയ്യുമെന്ന് ദൈവത്തില്‍ വിശ്വസിക്കാനും കഴിയും.
ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നു
ചില ''രക്ഷകള്‍'' തങ്ങള്‍ക്കു നല്ല ഭാഗ്യം കൊണ്ടുവന്നുവെന്ന് ചില ആളുകള്‍ നിങ്ങളോടു പറഞ്ഞേക്കാം. ചിലര്‍ക്ക് ഇത് ചില 'ഏലസ്സുകള്‍' ആണ്, മറ്റു ചിലര്‍ക്ക് ഇത് പ്രത്യേക നാണയങ്ങള്‍, പാരമ്പര്യമായി കിട്ടിയ വസ്തുക്കള്‍, അല്ലെങ്കില്‍ ശുഭദിനങ്ങള്‍ എന്നിവയാണ്. ഇവ അഭിവൃദ്ധി കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുകയും അതിനായി പലരും കൂടുതല്‍ സമയവും ശ്രദ്ധയും കൊടുക്കുകയും ചെയ്യുന്നു.
സൗഭാഗ്യങ്ങളിലുള്ള ഈ സാര്‍വത്രിക വിശ്വാസം, വിവിധ സംസ്കാരങ്ങളില്‍ വ്യത്യസ്ത രീതിയിലായിരിക്കും. നമ്മുടെ ആത്യന്തിക ക്ഷേമത്തിനായി ദൈവത്തില്‍ നിന്നും വ്യത്യസ്തമായ മറ്റെന്തിലെങ്കിലും -പണമോ, മാനുഷിക ബലമോ, അല്ലെങ്കില്‍ മതപരമായ പാരമ്പര്യമോ - ആശ്രയിക്കാനുള്ള നമ്മുടെ മാനുഷിക പ്രവണതയെയാണ് അതു ചൂണ്ടിക്കാണിക്കുന്നത്. അശ്ശൂരില്‍നിന്നുള്ള ആക്രമണ ഭീഷണി വന്നപ്പോള്‍, തങ്ങളുടെ പാപങ്ങളില്‍ നിന്നു തിരിഞ്ഞു ദൈവത്തോടു വ്യക്തിപരമായി അടുക്കുന്നതിനു പകരം, യെഹൂദാജനം ഫറവോന്റെ സഹായം തേടിയപ്പോള്‍ ദൈവം ഇതിനെതിരായി മുന്നറിയിപ്പു നല്കി: 'മനംതിരിഞ്ഞ് അടങ്ങിയിരുന്നാല്‍ നിങ്ങള്‍ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങള്‍ക്കു മനസ്സാകാതെ അല്ല, ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഓടിപ്പോകുമെന്നു നിങ്ങള്‍ പറഞ്ഞു; അതുകൊണ്ടു നിങ്ങള്‍ ഓടിപ്പോകേണ്ടി വരും'' (യെശയ്യാവ് 30:15-16).
അവരുടെ ''സഹായം തേടിയുള്ള യാത്ര'' പരാജയപ്പെട്ടു (ദൈവം അരുളിച്ചെയ്തതുപോലെ തന്നെ). അശ്ശൂര്‍ യെഹൂദയെ വളഞ്ഞു. എന്നാല്‍ ദൈവം തന്റെ ജനത്തോടു പറഞ്ഞു, 'കര്‍ത്താവ് നിങ്ങളോട് കൃപ കാണിക്കാന്‍ ആഗ്രഹിക്കുന്നു.'' നാം ചെറിയ കാര്യങ്ങളില്‍ ആശ്രയിക്കുമ്പോഴും, തങ്കലേക്കു മടങ്ങിവരുന്നതിനു നമ്മെ സഹായിക്കാന്‍ ദൈവം തന്റെ കൈ നീട്ടിയിരിക്കുന്നു. 'അവനായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാര്!'' (വാ. 18).
നീതിയുടെ ദൈവം
ഒരുപക്ഷേ, അവളായിരിക്കാം ചരിത്രത്തിലെ ഏറ്റവും വലിയ 'ബലിയാട്.' അവളുടെ പേര് ഡെയ്സി എന്നോ, മാഡലിന് എന്നോ, ഗ്വെന്‍ഡോളിന്‍ എന്നോ (ഇങ്ങനെ പല പേരുകളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്) ആയിരിക്കാം, നമുക്കറിയില്ല. പക്ഷേ 1871 ല്‍, ചിക്കാഗോയിലെ മൂന്നിലൊന്നു ജനങ്ങളെ ഭവനരഹിതരാക്കിയ വന്‍ അഗ്നിബാധയ്ക്കു കാരണക്കാരിയെന്നു മുദ്രകുത്തപ്പെട്ടത് മിസ്സിസ് ഓ' ലിയറിയുടെ ഈ പശുവായിരുന്നു. ഇതു നഗരത്തിലെ താമസക്കാരില്‍ മൂന്നിലൊരാളെ വീതം ഭവനരഹിതനാക്കി. ശക്തമായ കാറ്റില്‍ മരവീടുകളിലൂടെ ആളിപ്പടര്‍ന്ന തീ, മൂന്നു ദിവസം അണയാതെ കത്തുകയും മുന്നൂറോളം പേരുടെ ജീവനപഹരിക്കുകയും ചെയ്തു.
ഒരു ഷെഡില്‍ കത്തിനിന്ന വിളക്ക് പശു തട്ടിമറിച്ചപ്പോഴാണു തീ പടര്‍ന്നതെന്ന്, വര്‍ഷങ്ങളോളം പലരും വിശ്വസിച്ചു. കൂടുതല്‍ അന്വേഷണത്തെത്തുടര്‍ന്ന്, 126 വര്‍ഷത്തിനുശേഷം, നഗരത്തിലെ പോലീസും അഗ്നിശമന സേനയും പശുവിനെയും അതിന്റെ ഉടമസ്ഥരെയും കുറ്റവിമുക്തരാക്കുന്ന തീരുമാനം പാസ്സാക്കുകയും ഇക്കാര്യത്തില്‍ ഒരു അയല്‍വാസിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
നീതി ലഭിക്കാന്‍ പലപ്പോഴും കാലതാമസം നേരിടുന്നു. അത് എത്രത്തോളം പ്രയാസകരമാണെന്നു തിരുവെഴുത്തും അംഗീകരിക്കുന്നു. 'എത്രത്തോളം?' എന്ന ചോദ്യം 13-ാം സങ്കീര്‍ത്തനത്തില്‍ നാലുതവണ ആവര്‍ത്തിക്കുന്നു: 'യഹോവേ, എത്രത്തോളം നീയെന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാന്‍ കാണാതെവണ്ണം മറയ്ക്കും? എത്രത്തോളം ഞാന്‍ എന്റെ ഉള്ളില്‍ വിചാരം പിടിച്ച് എന്റെ ഹൃദയത്തില്‍ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേല്‍ ഉയര്‍ന്നിരിക്കും?'' (വാ.1-2). എന്നാല്‍ ഈ നിലവിളിയുടെ മദ്ധ്യത്തിലും, വിശ്വാസത്തിനും പ്രത്യാശയ്ക്കുമുള്ള കാരണം ദാവീദ് കണ്ടെത്തുന്നു: 'ഞാനോ നിന്റെ കരുണയില്‍ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയില്‍ ആനന്ദിക്കും'' (വാ. 5).
നീതി വൈകുമ്പോള്‍ പോലും, ദൈവത്തിന്റെ സ്നേഹം നമ്മെ ഒരിക്കലും കൈവിടുകയില്ല. ഈ നിമിഷത്തില്‍ മാത്രമല്ല, നിത്യതയോളം നമുക്കു ദൈവത്തില്‍ ആശ്രയിക്കാനും വിശ്രമിക്കാനും കഴിയും!
കഠിന നിലവും ആര്‍ദ്ര കരുണയും
ജെയിംസിന് കേവലം ആറു വയസ്സുള്ളപ്പോള്‍, അവന്റെ മൂത്ത ജ്യേഷ്ഠന് ഡേവിഡ് ഒരു അപകടത്തില്‍ ദാരുണമായി മരിച്ചു. ഡേവിഡിന്റെ പതിന്നാലാം ജന്മദിനത്തിന്റെ തലേദിവസമായിരുന്നു അത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ജെയിംസ് തന്റെ അമ്മ മാര്‍ഗരറ്റിനെ ആശ്വസിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. അവളുടെ അഗാധമായ ദുഃഖത്തില്‍, തന്റെ മൂത്തമകന് വളര്‍ച്ചയില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്നില്ലല്ലോ എന്നവള്‍ ചിലപ്പോഴൊക്കെ സ്വയം ഓര്‍മ്മിപ്പിച്ചു. ജെയിംസ് ബാരിയുടെ സമ്പന്നമായ ഭാവനയില്‍, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതേ ആശയം, ഒരിക്കലും പ്രായമാകാത്ത പീറ്റര്‍ പാന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നതിനു പ്രചോദനമായിത്തീര്‍ന്നു. നടപ്പാതയില്‍ പൊട്ടിവിരിയുന്ന ഒരു പുഷ്പം പോലെ, ചിന്തിക്കാന്‍ പോലും കഴിയാത്ത ഹൃദയവേദനയുടെ കഠിനമായ നിലത്തുനിന്നുപോലും നന്മ ഉയര്‍ന്നുവരാറുണ്ട്.
നമ്മുടെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളില്‍നിന്നു നല്ലതു പുറത്തുകൊണ്ടുവരുവാന്, തന്റെ അനന്തമായ സൃഷ്ടിപരമായ രീതിയില്‍ ദൈവത്തിനു കഴിയുന്നു എന്ന ചിന്ത എത്ര ആശ്വാസകരമാണ്. രൂത്തിന്റെ പഴയനിയമകഥയില് ഇതിന്റെ മനോഹരമായ ഒരു ചിത്രം കാണാം. നവോമിക്കു രണ്ടു പുത്രന്മാരെ നഷ്ടപ്പെട്ടു. അങ്ങനെ നിസ്സഹായയായി അവള് ഒറ്റപ്പെട്ടു. അവളുടെ വിധവയായ മരുമകള്‍ രൂത്ത് നവോമിയുടെ കൂടെ താമസിക്കുന്നതും ദൈവത്തെ സേവിക്കുന്നതും തിരഞ്ഞെടുത്തു (രൂത്ത് 1:16). ഒടുവില്‍, ദൈവത്തിന്റെ കരുതല്‍ അവര്‍ക്ക് അപ്രതീക്ഷിത സന്തോഷം നല്കി. രൂത്ത് പുനര്‍വിവാഹം ചെയ്യുകയും അവള്‍ക്ക് ഒരു മകന് ജനിക്കുകയും ചെയ്തു. അവര്‍ 'അവന് ഓബേദ് എന്നു പേരു വിളിച്ചു. ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പന് ഇവന് തന്നേ' (4:17). യേശുവിന്റെ പൂര്‍വ്വികരുടെ പട്ടികയിലും അവന് ഉള്‍പ്പെട്ടു (മത്തായി 1:5).
ദൈവത്തിന്റെ ആര്‍ദ്രമായ കരുണ നമുക്ക് ഗ്രഹിക്കാനുള്ള കഴിവിനപ്പുറത്തേക്ക് എത്തിച്ചേരുകയും നാം പ്രതീക്ഷിക്കാത്തിടത്തു നമ്മെ കണ്ടുമുട്ടുകയും ചെയ്യുന്നു. അന്വേഷണം തുടരുക! ഒരുപക്ഷേ നിങ്ങളത് ഇന്നും കണ്ടെത്തിയേക്കാം.
തള്ളപ്പെട്ടവര്ക്കുള്ള ശരണം
ആയിരക്കണക്കിനാളുകളെ യേശുവിലുള്ള വിശ്വാസത്തിലേക്കു നയിച്ച, ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസംഗകരിലൊരുവനായിരുന്നു ജോര്‍ജ്ജ് വൈറ്റ്ഫീല്‍ഡ് (1714-1770). പക്ഷേ, അദ്ദേഹത്തിന്റെ ജീവിതം വിവാദരഹിതമായിരുന്നില്ല. അദ്ദേഹത്തിന്റെ പരസ്യസ്ഥലത്തെ പ്രസംഗരീതിയെ (വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളുന്നതിനായി), ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുന്നവരും ഒരു സഭാകെട്ടിടത്തിന്റെ നാലു മതിലുകള്‍ക്കുള്ളില്‍ മാത്രമേ പ്രസംഗിക്കാവൂ എന്നു കരുതുന്നവരും വിമര്‍ശിച്ചിരുന്നു. മറ്റുള്ളവരുടെ കഠിനമായ വാക്കുകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു എന്നതിലേക്കു വൈറ്റ്ഫീല്‍ഡിന്റെ ശവകുടീരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ വ്യക്തമാക്കുന്നു: 'എന്റെ സ്വഭാവത്തെ ന്യായീകരിക്കുന്നതിനു ന്യായവിധി ദിവസം വരെ കാത്തിരിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്; ഞാന്‍ മരിച്ചതിനുശേഷം, ഇതൊഴികെ മറ്റൊരു സ്മാരകക്കുറിപ്പ് ഞാന്‍ ആഗ്രഹിക്കുന്നില്ല: “ഇവിടെ ജോര്‍ജ്ജ് വൈറ്റ്ഫീല്‍ഡ് കിടക്കുന്നു - അവന് എങ്ങനെയുള്ള മനുഷ്യനായിരുന്നുവെന്ന് മഹത്തായ ദിനത്തില്‍ വെളിപ്പെടും.''
പഴയനിയമത്തില്‍, മറ്റുള്ളവരില്‍നിന്നു കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍, ദാവീദ് തന്നെത്തന്നെ ദൈവകരങ്ങളില്‍ ഏല്പിച്ചു. ദാവീദ് രാജാവിനോടു മത്സരിക്കുന്നുവെന്നു വ്യാജ ആരോപണം ഉന്നയിച്ച് അവനെ പിടിക്കാന്‍ സൈന്യത്തെ ശൗല്‍ അയച്ചു. തന്റെ നേരെ വരുന്ന ശൗലിന്റെ സൈന്യത്തില്‍നിന്നു രക്ഷപ്പെടാന്‍ നിര്‍ബ്ബന്ധിതനായി ദാവീദ് ഒരു ഗുഹയില്‍ ഒളിച്ചു. “പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂര്‍ച്ചയുള്ള വാളും ആയിരിക്കുന്ന'’ മനുഷ്യരായ 'സിംഹങ്ങളുടെ ഇടയില്‍'' താന്‍ ഇരിക്കുന്നതായി ദാവീദ് പറയുന്നു (സങ്കീര്‍ത്തനം 57:4). എന്നാല്‍ പ്രയാസകരമായ ആ സ്ഥലത്തുപോലും അവന് ദൈവത്തിലേക്കു തിരിഞ്ഞു ദൈവത്തില്‍ ആശ്വാസം കണ്ടെത്തി: 'നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ'' (വാ. 10).
മറ്റുള്ളവര്‍ നമ്മെ തെറ്റിദ്ധരിക്കുകയോ തള്ളുകയോ ചെയ്യുമ്പോള്‍, ദൈവം നമ്മുടെ 'ശരണം' (വാ. 1) ആകുന്നു. അവിടുത്തെ മാറ്റമില്ലാത്തതും കരുണാമയവുമായ സ്നേഹം നിമിത്തം അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടട്ടെ!
സംരക്ഷിക്കപ്പെട്ടത്
കൃഷിക്കായി ഞാന്‍ നിലം ഒരുക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു വലിയ ചുവട് ശൈത്യകാല കള ഞാന്‍ പിഴുതു മാറ്റി. . . എന്നിട്ട് ആകാശത്തേക്കു വലിച്ചെറിഞ്ഞു! എന്റെ കൈക്കു തൊട്ടുതാഴെയായി ഒരു വിഷപ്പാമ്പ് ചെടിയുടെ ചുവട്ടില്‍ ഒളിച്ചിരിക്കുന്നു-ഒരു ഇഞ്ച് താഴെ! ഞാന്‍ അതിനെ അബദ്ധത്തില്‍ പിടിക്കുമായിരുന്നു. ഞാന്‍ ചെടി ഉയര്‍ത്തിയ ഉടനെ അതിന്റെ നിറമുള്ള വലയങ്ങള്‍ കണ്ടു; അതിന്റെ ബാക്കിഭാഗം എന്റെ കാലുകള്‍ക്കിടയിലെ കളകളില്‍ ചുറ്റിയിരുന്നു.
ഏതാനും അടി അകലേക്ക് ഞാന്‍ എടുത്തു ചാടിയപ്പോള്‍, അതെന്നെ കടിക്കാത്തതിനു ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു. അവിടെ ഉണ്ടെന്ന് ഞാന്‍ ഒരിക്കലും മനസ്സിലാക്കിയിട്ടില്ലാത്ത അപകടങ്ങളില്‍നിന്ന് ദൈവം എന്നെ എത്ര തവണ സൂക്ഷിച്ചുവെന്നു ഞാന്‍ ചിന്തിച്ചു.
ദൈവം തന്റെ ജനത്തെ സംരക്ഷിക്കുന്നു. വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിനുമുമ്പ് മോശെ യിസ്രായേല്‍ മക്കളോടു പറഞ്ഞു, 'യഹോവ തന്നെ നിനക്കു മുമ്പായി നടക്കുന്നു; അവന് നിന്നോടുകൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്' (ആവര്‍ത്തനം 31:8). അവര്‍ക്ക് ദൈവത്തെ കാണാന്‍ കഴിയുമായിരുന്നില്ല, എന്നിരുന്നാലും ദൈവം അവരോടൊപ്പമുണ്ടായിരുന്നു.
ചിലപ്പോള്‍ നമുക്കു മനസ്സിലാകാത്ത വിഷമകരമായ കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ നാം അറിയാതെ തന്നെ ദൈവം എത്ര തവണ നമ്മെ സംരക്ഷിച്ചുവെന്നതിനെക്കുറിച്ചും നമുക്കു ചിന്തിക്കാനാകും!
അവിടുത്തെ സമ്പൂര്‍ണ്ണവും കരുതലോടെയുമുള്ള പരിചരണം എല്ലാ ദിവസവും അവിടുത്തെ ജനങ്ങളുടെ മേല്‍ നിലനില്‍ക്കുന്നുവെന്ന് തിരുവെഴുത്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് (മത്തായി 28:20).
ഒരു അനുഗ്രഹത്തിനായി കാത്തിരിക്കുന്നു
ബാങ്കോക്കിലെ ഒരു ജനപ്രിയ റെസ്റ്റോറന്റ്, നാല്‍പ്പത്തിയഞ്ച് വര്‍ഷമായി പാകപ്പെടുത്തക്കൊണ്ടിരിക്കുന്ന ഒരു സൂപ്പില്‍ നിന്ന് ആളുകള്‍ക്കു വിളമ്പിക്കൊണ്ടിരിക്കുന്നു, ഒപ്പം ഓരോ ദിവസവും പാത്രത്തിലേക്ക്് അല്‍പ്പം ചേരുവകള്‍ നിറയ്ക്കുകയും ചെയ്യുന്നു. 'ശാശ്വത സൂപ്പ്'' എന്ന് വിളിക്കപ്പെടുന്ന ഈ രീതി മധ്യകാലഘട്ടത്തിലേതാണ്. ഭക്ഷണത്തിന്റെ ചില 'ശേഷിപ്പുകള്‍' കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നല്ല രുചിയുള്ളതായി തോന്നാറുള്ളതുപോലെ, നീണ്ടകാലത്തെ പാചക സമയത്തില്‍ ചേരുവകള്‍ കൂടിച്ചേര്‍ന്ന് അതുല്യമായ രുചികള്‍ സൃഷ്ടിക്കുന്നു. തായ്ലന്ഡിലെ ഏറ്റവും രുചികരമായ സൂപ്പിനുള്ള ഒന്നിലധികം അവാര്‍ഡുകള്‍ ആ റസ്റ്റോറന്റ് കരസ്ഥമാക്കി.
നല്ല കാര്യങ്ങള്‍ക്ക് പലപ്പോഴും സമയമെടുക്കും, പക്ഷേ നമ്മുടെ മനുഷ്യ സ്വഭാവം ക്ഷമയില്ലാത്തതാണ്. 'എത്രത്തോളം?'' എന്ന ചോദ്യം ബൈബിളിലുടനീളം കാണുന്നു. ഹബക്കൂക്ക് പ്രവാചകന് തന്റെ പുസ്തകം ആരംഭിക്കുന്ന 'യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കുകയും നീ കേള്‍ക്കാതിരിക്കുകയും ചെയ്യും?' (ഹബക്കൂക്ക് 1:2) എന്ന ചോദ്യം ഇതിനു നല്ല ഉദാഹരണമാണ്. ക്രൂരന്മാരായ ബാബിലോണിയന്‍ സാമ്രാജ്യത്തിന്റെ അധിനിവേശത്തിലൂടെ ദൈവം തന്റെ രാജ്യത്തിന്മേല് (യെഹൂദ) വരുത്താനിരിക്കുന്ന ന്യാവിധിയെക്കുറിച്ചു പ്രവചിച്ച ഹബക്കൂക്ക് (അവന്റെ പേരിന്റെ അര്‍ത്ഥം 'മല്‍പ്പിടുത്തക്കാരന്‍' എന്നാണ്), ചൂഷകരായ ആളുകള്‍ അഭിവൃദ്ധിപ്പെടാന്‍ ദൈവം അനുവദിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിനു മുമ്പില്‍ വളരെ പോരാട്ടം സഹിച്ചു. എന്നാല്‍ ദൈവം തക്കസമയത്ത് പ്രത്യാശയും പുനഃസ്ഥാപനവും വാഗ്ദാനം ചെയ്തു: 'ദര്‍ശനത്തിന് ഒരു അവധി വെച്ചിരിക്കുന്നു ... അതു വൈകിയാലും അതിനായി കാത്തിരിക്കുക; അതു വരും നിശ്ചയം; താമസിക്കുകയുമില്ല' (2:3).
ബാബിലോന്യ പ്രവാസം എഴുപതു വര്‍ഷം നീണ്ടുനിന്നു. മനുഷ്യന്റെ കണക്കില്‍ അത് വളരെ നീണ്ട കാലമാണ്, എന്നാല്‍ ദൈവം എല്ലായ്പ്പോഴും തന്റെ വചനത്തോട് വിശ്വസ്തനും സത്യവാനുമാണ്.
ദൈവത്തിന്റെ ഏറ്റവും മികച്ച അനുഗ്രഹങ്ങളില്‍ ചിലത് വരാന്‍ വളരെക്കാലമെടുത്തേക്കാം. അതു താമസിക്കുന്നുണ്ടെങ്കിലും, അവനെ കാത്തിരിക്കുക. അവന് എല്ലാ അനുഗ്രഹങ്ങളെയും തികഞ്ഞ ജ്ഞാനത്തോടും കരുതലോടും കൂടി തയ്യാറാക്കുന്നു - അവനെ കാത്തിരിക്കുന്നത് എല്ലായ്പ്പോഴും അനുഗ്രഹദായകമാണ്.