ദൈവത്തിന്റെ കരങ്ങളിൽ
പതിനെട്ട് വയസ്സ് തികഞ്ഞത് എന്റെ മകളുടെ ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായിരുന്നു. നിയമപരമായി പ്രായപൂർത്തിയായ അവൾക്ക് ഇനി ഭാവി തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശമുണ്ട്. ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ഉടൻ തന്നെ അവൾ ജീവിതത്തിൽ പുതിയ മേഖലകളിലേക്കു കടക്കും. ഈ മാറ്റം അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള ബോധം എന്നിൽ ഉളവാക്കി-അവൾ സ്വന്തമായി ലോകത്തെ അഭിമുഖീകരിക്കാൻ ഇറങ്ങിത്തിരിക്കും മുമ്പ് ഞങ്ങൾക്ക് ഒരുമിച്ചു ലഭിക്കുന്ന ഹ്രസ്വമായ സമയംകൊണ്ട് അവൾക്കാവശ്യമായ ജ്ഞാനം - സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണം, ലോകത്തിൽ നേരിടുന്ന പ്രശ്നങ്ങളിൽ എങ്ങനെ ജാഗ്രത പാലിക്കണം, നല്ല തീരുമാനങ്ങൾ എടുക്കേണ്ടതെങ്ങനെ തുടങ്ങിയവ - പകർന്നുനൽകേണ്ടതുണ്ട്.
എന്റെ മകളെ അവളുടെ ജീവിതം കൈകാര്യം ചെയ്യാൻ സജ്ജയാക്കാനുള്ള എന്റെ കർത്തവ്യബോധം മനസ്സിലാക്കാവുന്നതേയുള്ളൂ. എല്ലാറ്റിനുമുപരി, ഞാൻ അവളെ സ്നേഹിക്കുകയും അവൾ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ, എനിക്ക് ഒരു പ്രധാന റോൾ ഉണ്ടെന്നതു ശരിയാണെങ്കിലും അത് എന്റെ മാത്രം ജോലി ആയിരുന്നില്ല-അല്ലെങ്കിൽ പ്രാഥമികമായി പോലും എന്റെ ജോലിയായിരുന്നില്ല. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ വാക്കുകളിൽ - വിശ്വാസത്തിൽ തന്റെ മക്കൾ എന്ന് അവൻ കരുതുകയും യേശുവിനെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്ത ഒരു കൂട്ടം ആളുകൾ - പരസ്പരം സഹായിക്കാൻ അവൻ അവരെ പ്രേരിപ്പിച്ചു (1 തെസ്സലൊനീക്യർ 5:14-15), എങ്കിലും ആത്യന്തികമായി അവൻ അവരുടെ വളർച്ചയ്ക്കായി അവൻ ദൈവത്തെ വിശ്വസിച്ചു. ദൈവം തന്നേ അവരെ “മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ” (വാക്യം 23) എന്ന് അവൻ ഏല്പിച്ചുകൊടുത്തു.
അവരുടെ ആത്മാവിനെയും പ്രാണനെയും ദേഹത്തെയും യേശുവിന്റെ മടങ്ങിവരവിനായി ഒരുക്കുക എന്ന, തനിക്കു ചെയ്യാൻ കഴിയാത്ത കാര്യം ചെയ്യുന്നതിനായി പൗലൊസ് ദൈവത്തിലാശ്രയിച്ചു (വാക്യം 23). തെസ്സലൊനീക്യർക്കുള്ള അവന്റെ ലേഖനങ്ങളിൽ ധാരാളം നിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവരുടെ ക്ഷേമത്തിനും ഒരുക്കത്തിനും വേണ്ടിയുള്ള ദൈവത്തിലുള്ള അവന്റെ ആശ്രയം നമ്മെ പഠിപ്പിക്കുന്നത്, നാം പരിപാലിക്കുന്നവരുടെ ജീവിതത്തിന്റെ വളർച്ച ആത്യന്തികമായി ദൈവത്തിന്റെ കരങ്ങളിലാണെന്നാണ് (1 കൊരിന്ത്യർ 3:6).
വിശ്വാസത്തിന്റെ വിത്തുകൾ
കഴിഞ്ഞ വസന്തകാലത്ത്, ഞങ്ങളുടെ പുൽത്തകിടി എയ്റേറ്റ് (മണ്ണിനടിയിൽ വായുസഞ്ചാരം കൂട്ടുന്നതിനുള്ള പ്രക്രിയ) ചെയ്യുന്നതിന്റെ തലേദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ഞങ്ങളുടെ മേപ്പിൾ മരത്തിൽ നിന്നുള്ള വിത്തുകൾ നിലത്തു മുഴുവനും ചിതറിവീണു. പിറ്റേന്ന്, എയ്റേറ്റ് യന്ത്രം മണ്ണിളക്കിയപ്പോൾ, മേപ്പിൾ വിത്തുകളെല്ലാം മണ്ണിനടിയിലായി. രണ്ടാഴ്ചയ്ക്കു ശേഷം എന്റെ പുൽത്തകിടിയിൽ ഒരു മേപ്പിൾ വനം വളരാനാരംഭിച്ചു!
ഞാൻ (നിരാശയോടെ) പുൽത്തകിടിയിൽ മാറ്റിസ്ഥാപിക്കപ്പെട്ട സസ്യജാലങ്ങളെ നോക്കി നടക്കുമ്പോൾ, ഒരു വൃക്ഷം മുളപ്പിച്ച പുതുജീവന്റെ സമൃദ്ധി എന്നെ ഞെട്ടിച്ചു. ഓരോ മിനിയേച്ചർ മരവും, ഒരു വ്യക്തി എന്ന നിലയിൽ മറ്റുള്ളവരുമായി എനിക്ക് പങ്കിടാൻ കഴിയുന്ന ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെ ചിത്രമായി മാറി. നമ്മുടെ ജീവിതത്തിനിടയിൽ '[നമുക്ക്] ഉള്ള പ്രത്യാശയുടെ കാരണം പറയാൻ'' (1 പത്രൊസ് 3:15) നമുക്ക് ഓരോരുത്തർക്കും എണ്ണമറ്റ അവസരങ്ങളുണ്ട്.
യേശുവിലുള്ള പ്രത്യാശയോടെ നാം 'നന്മ ചെയ്തിട്ടു കഷ്ടം സഹിക്കുമ്പോൾ' (വാ. 14), അത് നമുക്ക് ചുറ്റുമുള്ളവർക്ക് ദൃശ്യമാകുകയും ദൈവത്തെ ഇതുവരെ വ്യക്തിപരമായി അറിയാത്തവർക്ക് അത് ഒരു കൗതുകമായി മാറുകയും ചെയ്തേക്കാം. നമ്മൾ തയ്യാറാണെങ്കിൽ, അവർ ആവശ്യപ്പെടുന്നതനുസരിച്ച് പുതിയ ജീവൻ പുറപ്പെടുവിക്കുന്ന വിത്ത് നമുക്ക് പങ്കുവെക്കാം. ഏതെങ്കിലും തരത്തിലുള്ള ആത്മീയ കാറ്റിൽ എന്നപോലെ നാം അത് എല്ലാവരുമായും ഒരേസമയം പങ്കിടേണ്ടതില്ല. മറിച്ച്, വിശ്വാസത്തിന്റെ വിത്ത് അത് സ്വീകരിക്കാൻ തയ്യാറായ ഒരു ഹൃദയത്തിലേക്ക് നാം സൗമ്യമായും ആദരവോടെയും ഇടുന്നു.
സൃഷ്ടിയെ കണ്ടെത്തൽ
യൂറോപ്യൻ രാജ്യമായ ജോർജിയയിലെ ക്രുബേര-വൊറോഞ്ച, ഭൂമിയിൽ ഇതുവരെ പര്യവേക്ഷണം ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ ഗുഹകളിൽ ഒന്നാണ്. പര്യവേക്ഷകരുടെ ഒരു സംഘം അതിന്റെ ഭൂരിഭാഗവും ലംബമായ ഗുഹകളുടെ ഇരുണ്ടതും ഭയാനകവുമായ ആഴം 2,197 മീറ്റർ വരെ പരിശോധിച്ചു - അതായത് ഭൂമിയിലേക്ക് 7,208 അടി! സമാനമായ നാനൂറോളം ഗുഹകൾ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ലോകമെമ്പാടും നിലവിലുണ്ട്. കൂടുതൽ ഗുഹകൾ എല്ലായ്‌പ്പോഴും കണ്ടെത്തുകയും ആഴങ്ങളുടെ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്യുന്നു.
സൃഷ്ടിയുടെ നിഗൂഢതകൾ വികസിച്ചുകൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർദ്ധിപ്പിക്കുകയും, പരിപാലിക്കാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്ന ഭൂമിയിലെ ദൈവത്തിന്റെ കരകൗശലത്തിന്റെ സമാനതകളില്ലാത്ത സർഗ്ഗാത്മകൾ നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു (ഉല്പത്തി 1:26-28) . ദൈവത്തിന്റെ മഹത്വം നിമിത്തം "സന്തോഷത്താൽ പാടാനും" "ഘോഷിക്കാനും" സങ്കീർത്തനക്കാരൻ നമ്മെയെല്ലാം ക്ഷണിക്കുന്നു (വാ. 1). നാളെ ഭൗമദിനം ആഘോഷിക്കുമ്പോൾ, ദൈവത്തിന്റെ അവിശ്വസനീയമായ സൃഷ്ടിയെക്കുറിച്ചു നമുക്ക് ചിന്തിക്കാം. അതിൽ അടങ്ങിയിരിക്കുന്നതെല്ലാം - നാം അവയെ കണ്ടെത്തിയാലും ഇല്ലെങ്കിലും-അവനെ ആരാധനയിൽ വണങ്ങാനുള്ള കാരണമാണ് (വാ. 6).
അവന്റെ സൃഷ്ടിയുടെ വിശാലവും ഭൗതികവുമായ സ്ഥലങ്ങൾ മാത്രമല്ല അവനറിയാവുന്നത്; നമ്മുടെ ഹൃദയത്തിന്റെ ആഴവും അവൻ അറിയുന്നു. ജോർജിയയിലെ ഗുഹകളിൽ നിന്ന് വ്യത്യസ്തമായി, ജീവിതത്തിൽ ഇരുണ്ടതും ഒരുപക്ഷേ ഭയാനകവുമായ സീസണുകളിലൂടെ നാം കടന്നുപോകും. എന്നിരുന്നാലും, ദൈവം ആ സമയങ്ങളെപ്പോലും തന്റെ ശക്തവും എന്നാൽ ആർദ്രവുമായ പരിചരണത്തിൽ സൂക്ഷിക്കുന്നുവെന്ന് നമുക്കറിയാം. സങ്കീർത്തനക്കാരന്റെ വാക്കുകളിൽ, നാം അവന്റെ ജനമാണ്, 'അവന്റെ കൈക്കലെ ആടുകളും' (വാ. 7).
ആഴത്തിലുള്ള സൗഖ്യം
2020 ഈസ്റ്റർ ഞായറാഴ്ച, ബ്രസീലിലെ റിയോ ഡി ജനീറോയ്ക്ക് അഭിമുഖമായി നിൽക്കുന്ന പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ, ഒരു വൈദ്യന്റെ വസ്ത്രം ധരിച്ചു നിൽക്കുന്ന യേശുവിനെ ചിത്രീകരിക്കുന്ന നിലയിൽ ദീപാലംകൃതമായി പ്രദർശിപ്പിച്ചു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന നിരവധി മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായാണ് ക്രിസ്തുവിനെ ഒരു ഡോക്ടറായി ചിത്രീകരിച്ചത്. നമ്മുടെ മഹാവൈദ്യൻ (മർക്കൊസ് 2:17) എന്ന യേശുവിന്റെ പൊതുവായ വിവരണത്തിന് ഈ ചിത്രം ജീവൻ നൽകുന്നു.
യേശു തന്റെ ഭൗമിക ശുശ്രൂഷയിൽ അനേകം ആളുകളെ അവരുടെ ശാരീരിക ക്ലേശങ്ങളിൽ നിന്ന് സുഖപ്പെടുത്തി: അന്ധനായ ബർത്തിമായി (10:46-52), ഒരു കുഷ്ഠരോഗി (ലൂക്കൊസ് 5:12-16), ഒരു പക്ഷവാതരോഗി (മത്തായി 9:1-8) എന്നിങ്ങനെ. തന്നെ അനുഗമിക്കുന്നവരുടെ ആരോഗ്യത്തോടുള്ള അവന്റെ കരുതൽ, ജനത്തിനു ഭക്ഷണം നൽകുന്നതിനായി ഒരു ലഘുഭക്ഷണം വർദ്ധിപ്പിക്കുന്നതിലൂടെ അവരുടെ വിശപ്പിന് പ്രദാനം ചെയ്യുന്നതിൽ പ്രകടമായിരുന്നു (യോഹന്നാൻ 6:1-13). ഈ അത്ഭുതങ്ങൾ ഓരോന്നും യേശുവിന്റെ മഹത്തായ ശക്തിയും ആളുകളോടുള്ള അവന്റെ യഥാർത്ഥ സ്‌നേഹവും വെളിപ്പെടുത്തുന്നു.
എന്നിരുന്നാലും, യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവന്റെ ഏറ്റവും വലിയ രോഗശാന്തി പ്രവൃത്തി അവന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും സംഭവിച്ചു. നമ്മുടെ ഏറ്റവും മോശമായ കഷ്ടതകൾക്ക് - നമ്മുടെ പാപങ്ങളുടെ ഫലമായി ദൈവത്തിൽ നിന്നുള്ള നമ്മുടെ വേർപാടിന് – "അവന്റെ അടിപ്പിണരുകളാൽ ... സൌഖ്യം വന്നുമിരിക്കുന്നു'' (യെശയ്യാവ് 53:5). നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം യേശു പരിഹരിക്കുന്നില്ലെങ്കിലും, നമ്മുടെ ആഴത്തിലുള്ള ആവശ്യത്തിനുള്ള ചികിത്സ അവൻ നടത്തുമെന്നു നമുക്ക് വിശ്വസിക്കാം: അതായത് ദൈവവുമായുള്ള ബന്ധത്തിലേക്ക് നമ്മെ തിരികെ കൊണ്ടുവരുന്ന രോഗസൗഖ്യം.
ഒരുമിച്ചു മിടിക്കുന്നു
സൃഷ്ടിയുടെ ഉദയം മുതൽ കഥകൾ മനുഷ്യനെ ആകർഷിച്ചിട്ടുണ്ട് - ലിഖിത ഭാഷ നിലനിൽക്കുന്നതിന് വളരെ മുമ്പുതന്നെ അറിവ് കൈമാറുന്നതിനുള്ള ഒരു മാർഗമായി അവ പ്രവർത്തിച്ചിരുന്നു. ഒരു കഥ കേൾക്കുന്നതിനോ വായിക്കുന്നതിനോ ഉള്ള ആനന്ദം നമുക്കെല്ലാം അറിയാം, “ഒരിടത്തൊരിടത്ത്’’ എന്നതുപോലുള്ള തുടക്ക വരികളിൽ ഉടനടി നമ്മെ ആകർഷിക്കുന്നു. ഒരു കഥയുടെ ശക്തി കേവലം ആസ്വാദനത്തിനപ്പുറം വ്യാപിക്കുന്നതായി കാണാം: നമ്മൾ ഒരുമിച്ച് ഒരു കഥ കേൾക്കുമ്പോൾ, നമ്മുടെ ഹൃദയമിടിപ്പുകൾ സമന്വയിക്കുന്നതായി തോന്നുന്നു! ഒരു ദിവസത്തെ നമ്മുടെ വ്യക്തിഗത ഹൃദയമിടിപ്പുകൾ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, മറ്റൊരാളുടെ ഹൃദയമിടിപ്പുകൾ യാദൃശ്ചികമായി പൊരുത്തപ്പെടുമെങ്കിലും, ഒരേ സമയം ഒരേ കഥ കേൾക്കുമ്പോൾ നമ്മുടെ ഹൃദയങ്ങളെല്ലാം ഒരേ താളത്തിൽ ആകുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
“ആദിയിൽ’’ (ഉൽപത്തി 1:1) എന്ന വാക്കുകളോടെയാണ് ദൈവം തന്റെ കഥ നമ്മോട് പറയാൻ തുടങ്ങുന്നത്. ആദാമും ഹവ്വായും ആദ്യമായി ശ്വസിച്ച നിമിഷം മുതൽ (വാ. 27), നമ്മുടെ വ്യക്തിഗത ജീവിതത്തെ മാത്രമല്ല - ഒരു പക്ഷേ അതിലും പ്രധാനമായി - തന്റെ മക്കളെന്ന നിലയിൽ നമ്മുടെ കൂട്ടായ ജീവിതത്തെയും രൂപപ്പെടുത്താൻ ദൈവം ആ ചുരുളഴിയുന്ന കഥ ഉപയോഗിച്ചു. ബൈബിളിലൂടെ - ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ സാങ്കലിപ്കമല്ലാത്ത കഥ - യേശുവിൽ വിശ്വസിക്കുന്നവരും അവന്റെ ഉദ്ദേശ്യങ്ങൾക്കായി വേർതിരിക്കപ്പെട്ടവരുമായ നമ്മുടെ ഹൃദയങ്ങൾ ഒന്നിച്ചുചേരുന്നു (1 പത്രൊസ് 2:9).
പ്രതികരണമായി, രചയിതാവിന്റെ സർഗ്ഗാത്മക സൃഷ്ടികളാൽ ആഹ്ലാദംകൊള്ളുന്ന നമ്മുടെ ഹൃദയങ്ങൾ പങ്കിട്ട താളത്തിൽ മിടിക്കട്ടെ. നമുക്ക് അവന്റെ കഥ മറ്റുള്ളവരുമായി പങ്കുവെക്കാം, “ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും’’ (സങ്കീർത്തനം 96:3) പ്രഖ്യാപിച്ചുകൊണ്ട്, അവരെയും അതിന്റെ ഭാഗമാകാൻ ക്ഷണിക്കാം.
തിമിംഗല മുത്തശ്ശി
ഗവേഷകർ “മുത്തശ്ശി’’ എന്നു പേരിട്ടിരിക്കുന്ന ഒരു ഓർക്കാ തിമിംഗലത്തിന്, അവളുടെ “തിമിംഗല മുത്തശ്ശി’’ ജീവിതത്തിൽ തന്റെ പങ്കിന്റെ പ്രാധാന്യം വ്യക്തമായി അറിയാമായിരുന്നു. യുവ തിമിംഗലത്തിന്റെ അമ്മ അടുത്തിടെ മരിച്ചു, അനാഥനായ തിമിംഗലത്തിന് സംരക്ഷണവും പിന്തുണയുമില്ലാതെ വളരാൻ തക്ക പ്രായമായിരുന്നില്ല. മുത്തശ്ശി, അവളുടെ എൺപതാം വയസ്സിൽ (അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമുള്ള) ആണെങ്കിലും, അതിജീവിക്കാൻ അറിയേണ്ട കാര്യങ്ങൾ അവനെ പഠിപ്പിക്കാൻ കൂടെ ചെന്നു. മുത്തശ്ശി തനിക്കു ലഭിച്ച ഭക്ഷണത്തിന്റെ ഒരു പങ്ക് ഇളയ തിമിംഗലത്തിന് നൽകി. അങ്ങനെ അവനു മതിയായ ഭക്ഷണം നൽകുക മാത്രമല്ല, എന്താണ് ഭക്ഷിക്കേണ്ടതെന്നും അവനു ജീവിക്കാൻ ആവശ്യമായ സാൽമണിനെ എവിടെ കണ്ടെത്താമെന്നും പഠിക്കുകയും ചെയ്തു.
നമുക്കറിയാവുന്ന കാര്യങ്ങൾ കൈമാറുന്നതിന്റെ വ്യതിരിക്തമായ ബഹുമാനവും സന്തോഷവും നമുക്കുണ്ട് - നമുക്ക് ശേഷം വരുന്നവരുമായി ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തികളെയും സ്വഭാവത്തെയും കുറിച്ച് പങ്കുവെക്കാൻ നമുക്കു കഴിയും. പ്രായമായ സങ്കീർത്തനക്കാരൻ ദൈവത്തോട് “അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും’’ പറയുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു (സങ്കീർത്തനം 71:18). വളർച്ച പ്രാപിക്കുവാൻ നമ്മെ സഹായിക്കുന്ന, ദൈവത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ - അവന്റെ “നീതിയെയും രക്ഷയെയും’’ - മറ്റുള്ളവരുമായി പങ്കിടാൻ അവൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു (വാ. 15).
വാർദ്ധക്യത്തിന്റെ നര നമ്മെ ബാധിച്ചിട്ടില്ലെങ്കിൽ പോലും (വാ. 18), ദൈവത്തിന്റെ സ്‌നേഹവും വിശ്വസ്തതയും നാം എങ്ങനെ അനുഭവിച്ചുവെന്ന് പ്രഖ്യാപിക്കുന്നത് അവനോടൊപ്പമുള്ള യാത്രയിൽ ഒരാൾക്ക് പ്രയോജനം ചെയ്യും. ആ ജ്ഞാനം പങ്കുവെക്കാനുള്ള നമ്മുടെ സന്നദ്ധത ആ വ്യക്തിക്ക് കഷ്ടതയിലും ക്രിസ്തുവിൽ ജീവിക്കാനും അഭിവൃദ്ധിപ്പെടാനും ആവശ്യമായി വന്നേക്കാം (വാ. 20).
രണ്ടും സത്യമാണ്
മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം ഫെങ് ലുലു തന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ചു. ഒരു കൊച്ചുകുട്ടിയായിരിക്കെ, ചൈനയിലെ അവളുടെ വീടിന് പുറത്ത് കളിക്കുന്നതിനിടയിൽ അവളെ തട്ടിക്കൊണ്ടുപോയി, എന്നാൽ ഒരു വനിതാ സംഘത്തിന്റെ സഹായത്തോടെ, ഒടുവിൽ അവളെ കണ്ടെത്തി. അവളെ തട്ടിക്കൊണ്ടുപോകുമ്പോൾ അവൾ വളരെ ചെറുപ്പമായിരുന്നതിനാൽ, ഫെങ് ലുലുവിന് അത് ഓർമ്മയില്ലായിരുന്നു. തന്റെ മാതാപിതാക്കൾക്ക് തന്നെ സംരക്ഷിക്കാൻ കഴിയാത്തതിനാൽ തന്നെ വിറ്റുവെന്നു വിശ്വസിച്ചാണ് അവൾ വളർന്നത്. അതിനാൽ സത്യം മനസ്സിലാക്കിയത് അവളിൽ നിരവധി ചോദ്യങ്ങളും വികാരങ്ങളും ഉയർത്തി.
യോസേഫ് തന്റെ സഹോദരന്മാരുമായി വീണ്ടും ഒന്നിച്ചപ്പോൾ, അവനു ചില സങ്കീർണ്ണമായ വികാരങ്ങൾ അനുഭവപ്പെട്ടിരിക്കാം. അവന്റെ സഹോദരന്മാർ അവനെ ചെറുപ്രായത്തിൽ ഈജിപ്തിലേക്ക് അടിമയായി വിറ്റു. വേദനാജനകമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിരുന്നിട്ടും, ദൈവം യോസേഫിനെ ഉന്നത അധികാര സ്ഥാനത്തേക്ക് നയിച്ചു. ഒരു ക്ഷാമകാലത്ത് അവന്റെ സഹോദരന്മാർ ഭക്ഷണം വാങ്ങാൻ ഈജിപ്തിൽ വന്നപ്പോൾ, അവർഅറിയാതെ അവനോടാണ് ഭക്ഷണം തേടിയത്്.
ദൈവം അവരുടെ തെറ്റുകൾ വീണ്ടെടുത്തുവെന്നും “വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നു” അവൻ അതിനെ ഉപയോഗിച്ചു എന്നും യോസേഫ് ഏറ്റുപറഞ്ഞു (ഉല്പത്തി 45:7). എന്നിട്ടും തന്നോടുള്ള അവരുടെ ദ്രോഹകരമായ പ്രവൃത്തികളെ യോസേഫ് പുനർ നിർവചിച്ചില്ല - അവനെ “വിറ്റതാണ്’’ (വാ. 5) എന്ന കാര്യം അവൻ കൃത്യമായി വിവരിച്ചു.
വൈകാരിക പോരാട്ടത്തെ അംഗീകരിക്കാതെ ദൈവം അവയിലൂടെ കൊണ്ടുവരുന്ന നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രയാസകരമായ സാഹചര്യങ്ങളെ അമിതമായി സാധകാത്മകമാക്കാൻ നാം ചിലപ്പോൾ ശ്രമിക്കാറുണ്ട്. ദൈവം അതിനെ വീണ്ടെടുത്തതുകൊണ്ടുമാത്രം ഒരു തെറ്റിനെ നല്ലതായി പുനർ നിർവചിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം: തെറ്റായ പ്രവൃത്തികളുടെ വേദന തിരിച്ചറിയുമ്പോൾ തന്നെ അതിൽ നിന്ന് നന്മ കൊണ്ടുവരാൻ നമുക്കു ദൈവത്തിങ്കലേക്കു നോക്കാം. രണ്ടും സത്യമാണ്.
ആത്മനിയന്ത്രണം ദൈവത്തിന്റെ ശക്തിയിൽ
1972 ൽ, ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നതിനു കാലതാമസം വരുത്താനുള്ള കുട്ടികളുടെ കഴിവ് അളക്കുന്നതിനായി “മാർഷ്മാലോ ടെസ്റ്റ്'” എന്നറിയപ്പെടുന്ന ഒരു പഠനം വികസിപ്പിച്ചെടുക്കുകയുണ്ടായി. കുട്ടികൾക്ക് നുണയുവാൻ ഓരോ മാർഷ്മാലോ നൽകുകയും, എന്നാൽ പത്ത് മിനിറ്റു നേരത്തേക്ക് അതു കഴിക്കാതെ സൂക്ഷിക്കാൻ കഴിയുന്നവർക്ക് ഒരെണ്ണം കൂടി നൽകുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. കുട്ടികളിൽ മൂന്നിലൊന്നു പേർക്ക് കൂടിയ പ്രതിഫലത്തിനായി പിടിച്ചുനിൽക്കാൻ കഴിഞ്ഞു. മറ്റൊരു മൂന്നിലൊന്നു പേർ മുപ്പതു സെക്കൻഡിനുള്ളിൽ അത് അകത്താക്കി!
നാം ആഗ്രഹിക്കുന്ന എന്തെങ്കിലും വാഗ്ദാനം ചെയ്യുമ്പോൾ, കാത്തിരിക്കുന്നത് ഭാവിയിൽ കൂടുതൽ പ്രയോജനം ചെയ്യുമെന്ന് നമുക്കറിയാമെങ്കിലും, ആത്മനിയന്ത്രണം പാലിക്കാൻ നാം പാടുപെട്ടേക്കാം. എങ്കിലും ആത്മനിയന്ത്രണം ഉൾപ്പെടെയുള്ള സുപ്രധാനമായ പല സദ്ഗുണങ്ങളും “[നമ്മുടെ] വിശ്വാസത്തോടു് കൂട്ടിച്ചേർക്കാൻ” പത്രൊസ് നമ്മെ നിർബന്ധിക്കുന്നു (2 പത്രൊസ് 1:5-6). യേശുവിൽ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട്, ആ വിശ്വാസത്തിന്റെ തെളിവായി നന്മ, ജ്ഞാനം, സ്ഥിരോത്സാഹം, ആത്മനിയന്ത്രണം, ദൈവഭക്തി, വാത്സല്യം, സ്‌നേഹം എന്നിവയിൽ 'വർദ്ധിച്ച അളവിൽ വളരാൻ പത്രൊസ് തന്റെ വായനക്കാരെയും നമ്മെയും പ്രോത്സാഹിപ്പിച്ചു (വാ. 5-8).
ഈ സദ്ഗുണങ്ങൾ നമുക്ക് ദൈവത്തിന്റെ പ്രീതി നേടിത്തരികയോ സ്വർഗത്തിൽ നമ്മുടെ സ്ഥാനം ഉറപ്പിക്കുകയോ ചെയ്യുന്നില്ലെങ്കിലും, ദൈവം അതിനുള്ള ജ്ഞാനവും ശക്തിയും നൽകുന്നതിനാൽ - നമ്മോടും അതുപോലെ നമ്മൾ ഇടപഴകുന്ന എല്ലാവരോടും—- ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ ആവശ്യകതയെയാണ് അവ തെളിയിക്കുന്നത്. കൂടാതെ, അതിലെല്ലാമുപരി, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അവനെ പ്രസാദിപ്പിക്കുന്ന നമുക്ക് 'ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ'' (വാ. 3).
ജ്ഞാനത്തോടെ തെരഞ്ഞെടുക്കുക
ബഹിരാകാശ സഞ്ചാരികളുടെ കമാൻഡർ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് ഒരു യാത്ര നിശ്ചയിച്ചപ്പോൾ ബഹിരാകാശ സഞ്ചാരിയായ ക്രിസ് ഫെർഗൂസൻ ഒരു കഠിനമായ തീരുമാനം എടുത്തു. ഈ തീരുമാനം യാത്രയുടെ സാങ്കേതികത്വമോ സഹയാത്രികരുടെ സുരക്ഷിതത്വമോ സംബന്ധിച്ചതൊന്നുമായിരുന്നില്ല.മറിച്ച്, അത് താൻ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി കരുതിയ ഒരു ദൗത്യവുമായി ബന്ധപ്പെട്ടതായിരുന്നു; തന്റെ കുടുംബം. ഫെർഗൂസൻ തന്റെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ തന്റെ കാൽ ഭൂമിയിൽ തന്നെ ഉറപ്പിച്ച് നിർത്താൻ തീരുമാനിച്ചു.
നാമെല്ലാം ജീവിതത്തിൽ പലപ്പോഴും തീരുമാനങ്ങളെടുക്കാൻ പ്രയാസപ്പെടാറുണ്ട്- നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് വിലയിരുത്താൻ കാരണമായ തീരുമാനങ്ങൾ, കാരണം ഒരു കാര്യം സ്വീകരിക്കാൻ മറ്റൊന്ന് ഒഴിവാക്കിയേ മതിയാകൂ. എന്നെ അനുഗമിക്കുക എന്ന് പറഞ്ഞപ്പോൾ യേശു തന്റെ ശിഷ്യന്മാരോടും കേവലം കൂടെ കൂടിയ ജനക്കൂട്ടത്തോടും ജീവതത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനം എന്താണെന്ന് പറയുകയായിരുന്നു. ഒരു ശിഷ്യൻ ആയി യേശുവിന്റെ കൂടെ നടക്കാൻ "തന്നെത്താൻ ത്യജിക്കണം" എന്ന് യേശു പറഞ്ഞു (മർക്കൊസ് 8:34 ) . ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ വന്നു ചേരുന്ന ത്യാഗങ്ങളെ അവഗണിച്ച് സ്വന്തം താല്പര്യങ്ങളെ മുറുകെപ്പിടിക്കാൻ അവർക്ക് പ്രലോഭനം ഉണ്ടാകാം, അതിനാൽ വില കൊടുക്കാതെ ശിഷ്യരാകാൻ കഴിയില്ല എന്ന് ക്രിസ്തു അവരെ ഓർമിപ്പിച്ചു.
നമുക്കും ജീവിതത്തിൽ മൂല്യമുള്ളതെന്ന് കരുതുന്ന പല കാര്യങ്ങളും പിന്തുടരാൻ പ്രേരണയുണ്ടാകും; എന്നാൽ അവ നമ്മെ യേശുവിനെ അനുഗമിക്കുന്നതിൽ നിന്നും വ്യതിചലിപ്പിക്കും. ജീവിതത്തിൽ ഓരോ ദിവസവും നേരിടുന്ന തിരഞ്ഞെടുപ്പുകൾ ജ്ഞാനത്തോടെ ദൈവമഹത്വത്തിനായി ചെയ്യുവാൻ ദൈവത്തിന്റെ സഹായം തേടാം.
സത്യത്തിന്റെ പകർച്ച
കോവിഡ് പകരുമെന്ന ഭയം കാരണം അവരുടെ പേരക്കുട്ടികളെ നേരിട്ട് കാണാൻ കഴിയാതെ, പല മുത്തച്ചൻമാരും മുത്തശ്ശിമാരും അവരുമായ ബന്ധപ്പെടാനുള്ള പുതിയ വഴികൾ തേടി. തങ്ങളുടെ പേരക്കുട്ടികളുമായുള്ള വിലയേറിയ ബന്ധം നിലനിർത്തുന്നതിനുള്ള മാർഗമായി പല മുത്തച്ചന്മാരും മുത്തശ്ശിമാരും ടെക്‌സ്റ്റുകളും സോഷ്യൽ മീഡിയകളും സ്വീകരിച്ചതായി അടുത്തിടെ നടന്ന ഒരു സർവേ കാണിക്കുന്നു. ചിലർ തങ്ങളുടെ കുടുംബത്തോടൊപ്പം വീഡിയോ കോളിലൂടെ ആരാധിക്കുകയും ചെയ്തു.
മാതാപിതാക്കൾക്കും മുത്തശ്ശീമുത്തച്ഛന്മാർക്കും കുട്ടികളെ സ്വാധീനിക്കാൻ കഴിയുന്ന ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്ന് തിരുവെഴുത്തുകളുടെ സത്യങ്ങൾ കൈമാറുക എന്നതാണ്. ആവർത്തനപുസ്തകം 4 ൽ, ദൈവത്തെക്കുറിച്ച് അവർ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കരുതെന്നും അവരുടെ “മനസ്സിൽനിന്നു വിട്ടുപോകാതെ’’ സൂക്ഷിക്കണമെന്നും (വാ. 9) മോശെ ദൈവജനത്തോട് കൽപ്പിച്ചു. ഈ കാര്യങ്ങൾ അവരുടെ മക്കളുമായും മക്കളുടെ മക്കളുമായും പങ്കുവെക്കുന്നത് അവനെ “ഭയപ്പെടുവാനും’’ (വാക്യം 10) അവൻ അവർക്ക് നൽകുന്ന ദേശത്ത് അവന്റെ സത്യത്തിനനുസരിച്ച് ജീവിക്കാനും അവരെ പ്രാപ്തരാക്കും എന്ന് അവൻ തുടർന്നു പറഞ്ഞു.
നമ്മുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ദൈവം നമുക്കു നൽകുന്ന ബന്ധങ്ങൾ തീർച്ചയായും ആസ്വദിക്കാനുള്ളതാണ്. ദൈവത്തിന്റെ രൂപകൽപ്പനയനുസരിച്ച്, ഒരു തലമുറയിൽ നിന്നു മറ്റൊരു തലമുറയിലേക്ക് അവന്റെ ജ്ഞാനം എത്തിക്കുന്നതിനും “സകല സൽപ്രവൃത്തിക്കും’’ അവരെ സജ്ജരാക്കുവാനും “നീതിയിലെ അഭ്യാസത്തിനും’’ (2 തിമൊഥെയൊസ് 3:16-17) ഒരു ചാലകമായി അവയെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. നാം ദൈവത്തിന്റെ സത്യവും നമ്മുടെ ജീവിതത്തിലെ അവിടുത്തെ പ്രവൃത്തിയും അടുത്ത തലമുറയുമായി പങ്കുവെക്കുമ്പോൾ ടെക്‌സ്റ്റ്, കോൾ, വീഡിയോ അല്ലെങ്കിൽ നേരിട്ടുള്ള സംഭാഷണം എന്നിവയിലൂടെ അവരുടെ സ്വന്തം ജീവിതത്തിൽ അവന്റെ പ്രവൃത്തി കാണാനും ആസ്വദിക്കാനും നാം അവരെ സജ്ജരാക്കുകയാണു ചെയ്യുന്നത്.