നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ലിസാ എം. സമ്രാ

സമാധാനത്തിന്റെ കുരിശ്

ഡച്ച് ചിത്രകാരനായ എഗ്‌ബർഗ് മോഡർമാന്റെ കുറെനക്കാരനായ ശിമോൻ എന്ന പെയിന്റിങ്ങിലെ കണ്ണുകൾ പ്രസന്നതയില്ലാത്തവയാണ്. തന്നെ ഭരമേല്പിച്ച കാര്യത്തിന്റെ ശാരീരികവും മാനസികവുമായ ഭാരമാണ് ശിമോന്റെ ആ കണ്ണുകൾ പ്രതിഫലിപ്പിക്കുന്നത്. മർക്കൊസ് 15ലെ വിവരണത്തിൽ നിന്ന് നാം മനസ്സിലാക്കുന്നത് ശിമോനെ ജനക്കൂട്ടത്തിന്റെയിടയിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുവന്നാണ് യേശുവിന്റെ കുരിശ് ചുമക്കാൻ ഏല്പിച്ചത് എന്നാണ്.

ശിമോൻ കുറെനയിൽ നിന്നുള്ളയാളാണെന്ന് മർക്കൊസ് പറയുന്നു. കുറെന വടക്കേ ആഫ്രിക്കയിലെ ഒരു വലിയ പട്ടണമായിരുന്നു. യേശുവിന്റെ കാലത്ത് ധാരാളം യഹൂദർ അവിടെയുണ്ടായിരുന്നു. മിക്കവാറും ശിമോൻ പെസഹാത്തിരുന്നാളിനു വേണ്ടി യരുശലെമിൽ വന്നതാകണം. ഈ നീതിരഹിതമായ വധശിക്ഷ നടപ്പാക്കുന്നതിനിടയിൽ അദ്ദേഹം പെട്ടു പോയതാണെങ്കിലും, ചെറുതെങ്കിലും അർത്ഥവത്തായ ഒരു സഹായം യേശുവിന് ചെയ്യുവാൻ അദ്ദേഹത്തിന് ഇടയായി (മർക്കൊസ് 15:21).
മർക്കോസിന്റെ സുവിശേഷത്തിൽ, യേശു ശിഷ്യന്മാരോട് നേരത്തെ പറഞ്ഞിട്ടുണ്ട്: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തു കൊണ്ട് എന്നെ അനുഗമിക്കട്ടെ” (8:34). കർത്താവ് ശിഷ്യന്മാരോട് പ്രതീകാത്മകമായി പറഞ്ഞത് ഗൊൽഗോഥായിലേക്കുള്ള വഴിയിൽ ശിമോൻ അക്ഷരാർത്ഥത്തിൽ ചെയ്തു: അവൻ തന്നെ ഏല്പിച്ച കുരിശ് യേശുവിനുവേണ്ടി ചുമന്നു.

നമുക്കും ചുമക്കുവാൻ “കുരിശുകൾ “ഉണ്ട്:ചിലപ്പോൾ രോഗമാകാം, ശുശ്രൂഷയിലെ വെല്ലുവിളിയാകാം, പ്രിയപ്പെട്ട ആരെങ്കിലും മരിച്ചതാകാം, വിശ്വാസത്തെപ്രതിയുള്ള ഉപദ്രവമാകാം. നാം വിശ്വാസത്താൽ ഈ പ്രയാസത്തെ വഹിക്കുന്നത് വഴി മററുള്ളവരുടെ ശ്രദ്ധയെ ക്രിസ്തുവിന്റെ സഹനത്തിലേക്കും ക്രൂശുമരണത്തിലേക്കും തിരിക്കാനാകും. അവന്റെ കുരിശാണ് നമുക്ക് ദൈവത്തോട് സമാധാനവും ജീവിത യാത്രക്ക് ശക്തിയും പ്രദാനം ചെയ്തത്.

സംസാരിക്കുന്ന ബസ്

2019 ൽ ഓക്സ്ഫോർഡ് ബസ് കമ്പനി “സംസാരിക്കുന്ന ബസ് (chatty bus)” എന്ന പേരിൽ ഒരു സർവ്വീസ് ആരംഭിച്ചു. താല്പര്യമുള്ള യാത്രക്കാരോട് സംസാരിക്കാനായി പ്രത്യേകം ആളുകളെ ബസ്സിൽ നിയോഗിച്ചു. വളരെ പെട്ടെന്ന് ശ്രദ്ധയാകർഷിച്ച ഈ സർവീസ് ആരംഭിച്ചത് സർക്കാരിന്റെ ഒരു ഗവേഷണഫലത്തോടുള്ള പ്രതികരണമെന്ന നിലയിലാണ്. പ്രസ്തുത ഗവേഷണം കണ്ടെത്തിയത് 30 ശതമാനത്തോളം ബ്രിട്ടീഷുകാർ ഓരോ ആഴ്ചയിലും കുറഞ്ഞത് ഒരു ദിവസത്തോളം സമയമെങ്കിലും അർത്ഥവത്തായ സംഭാഷണമില്ലാതെ കഴിയുന്നു എന്നാണ്.

ആവശ്യനേരത്ത് സംസാരിക്കാൻ പറ്റിയ ആരുമില്ലാത്തതിനാൽ നമ്മിൽ അനേകരും ഈ ഏകാന്തത അനുഭവിക്കുന്നുണ്ട്. എന്റെ ജീവിതത്തിൽ അനുഭവിക്കാനായ ചില നല്ല ചർച്ചകൾ ഓർക്കുമ്പോൾ ഗൗരവമേറിയ സംഭാഷണത്തിന്റെ വില എത്രയധികമാണെന്ന് എനിക്ക് മനസ്സിലാകുന്നു. പ്രസ്തുത അവസരങ്ങളൊക്കെ എനിക്ക് ആനന്ദവും പ്രോത്‌സാഹനവും നല്കുകയും ആഴമേറിയ വ്യക്തിബന്ധങ്ങൾ രൂപപ്പെടുത്തുവാൻ ഉതകുകയും ചെയ്തു.

കൊലോസ്യർക്കുള്ള ലേഖനത്തിന്റെ അവസാനം, പൗലോസ് ക്രിസ്തുവിശ്വാസികളുടെ വിജയകരമായ ജീവിതത്തിനുള്ള മാർഗനിർദേശങ്ങൾ നല്കുമ്പോൾ, എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്നതിൽ സംസാരത്തിനുള്ള പ്രാധാന്യവും എടുത്തു പറയുന്നുണ്ട്. ”നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടു കൂടിയത്” (4:6) ആയിരിക്കട്ടെ എന്ന് അപ്പൊസ്തലൻ എഴുതി. കേവലം സംസാരം ഉണ്ടാകണമെന്നല്ല, കേൾക്കുന്നവർക്ക് യഥാർത്ഥത്തിൽ പ്രോത്സാഹനമാകുന്ന വിധത്തിൽ മൂല്യമുള്ള “കൃപയോടു കൂടിയ” വാക്കുകൾ പറയണമെന്നാണ് ആഹ്വാനം ചെയ്തത്.

ഇനിയുള്ള ഏതവസരത്തിലും നിങ്ങൾക്ക് കൂട്ടുകാരോടോ സഹപ്രവർത്തകരോടോ അല്ലെങ്കിൽ ബസ്സിലോ വിശ്രമ മുറിയിൽ ഇരിക്കുന്ന അപരിചിതരോടോ ഒരു സംഭാഷണത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കുമ്പോൾ, അത് നിങ്ങൾ രണ്ടു പേരുടെയും ജീവിതത്തിൽ അനുഗ്രഹകരമാകുന്ന വിധം ഉപയോഗിക്കുവാൻ ശ്രദ്ധിക്കുമല്ലോ.

കുടുംബത്തിലെഅംഗം

1900 -കളുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ഒരു ജനപ്രിയ ഇംഗ്ലീഷ് ടെലിവിഷൻ നാടകത്തിൽ, ഒരു സമ്പന്ന കുടുംബത്തിലെ പരിചാരകൻ അവിടത്തെ ഇളയമകളെ വിവാഹം കഴിച്ചുകൊണ്ട് എല്ലാവരെയും ഞെട്ടിച്ചു. കുറെനാൾ ഒളിച്ചു താമസിച്ചതിനുശേഷം, ആ യുവദമ്പതികൾ കുടുംബവീട്ടിലേക്ക് തന്നെ മടങ്ങി. തുടർന്ന്, പുതിയ മരുമകൻ ആ കുടുംബത്തിന്റെ ഭാഗമാവുകയും,കേവലംഒരു ജീവനക്കാരൻ എന്ന നിലയിൽ മുൻപ് അദ്ദേഹത്തിന് ഇല്ലാതിരുന്ന എല്ലാ അവകാശങ്ങളും അധികാരങ്ങളും ലഭിക്കുകയും ചെയ്തു. 

എഫെസ്യർ 2-ൽ പറയുന്നതുപോലെ, നാം ഒരിക്കൽ, ദൈവകുടുംബത്തിന്റെ അവകാശങ്ങളിൽ പങ്കാളികളായിരുന്നില്ല. നാം "അന്യന്മാരും പരദേശികളുമായി" കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ യേശുക്രിസ്തു മുഖാന്തരം, എല്ലാ വിശ്വാസികളും, അവരുടെ പശ്ചാത്തലം പരിഗണിക്കപ്പെടാതെ, ദൈവത്തോടു നിരപ്പിക്കപ്പെടുകയും "അവന്റെ ഭവനത്തിലെ അംഗങ്ങൾ" എന്ന് വിളിക്കപ്പെടുകയും ചെയ്തു (2:19). 

ദൈവത്തിന്റെ കുടുംബത്തിലെ അംഗം എന്നത്നമുക്ക് അവിശ്വസനീയമായ അവകാശങ്ങളും പദവികളും നൽകുന്നു. നമുക്കിപ്പോൾ സ്വാതന്ത്ര്യത്തോടെയും ആത്മവിശ്വാസത്തോടെയും ദൈവത്തെ സമീപിക്കാം (3:12). പരിമിതികളില്ലാതെ, തടസ്സങ്ങളില്ലാതെ ദൈവഭവനത്തിലേക്കുള്ള പ്രവേശനം ആസ്വദിക്കാം. നാം ഇപ്പോൾ, നമ്മെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിശ്വാസസമൂഹം അടങ്ങുന്ന, ഒരു വലിയ ദൈവകുടുംബത്തിന്റെ ഭാഗമായി തീർന്നു (2: 19-22). ഈ ദൈവകുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് ദൈവത്തിന്റെ വലിയ സ്നേഹത്തിന്റെ സമൃദ്ധിഅനുഭവിച്ചറിയുവാനുള്ള പദവി ലഭിച്ചു (3:18).

ദൈവകുടുംബത്തിന്റെ ഭാഗമാകുന്നതിന്റെ പ്രയോജനങ്ങൾ പൂർണ്ണമായി അനുഭവിക്കുന്നതിൽ നിന്ന്, നമ്മുടെ ഭയമോ സംശയമോ നമ്മെ തടഞ്ഞേക്കാം. എന്നാൽ, ദൈവത്തിന്റെ ഉദാരമായ സ്നേഹത്തെക്കുറിച്ചും സൗജന്യമായ ദാനത്തെക്കുറിച്ചും (2: 8-10) ഉള്ള സത്യങ്ങൾകേട്ട്അനുഭവമാക്കുക; നാം അവന്റെ സ്വന്തമാണ് എന്ന അത്ഭുതത്തിൽ ലയിക്കുക. 

വൈവിധ്യത്തിന്റെ ആഘോഷം

2019 ൽ ഒരു യൂണിവേഴ്സിറ്റിയിൽ ബിരുദ ദാന ചടങ്ങിൽ 608 വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റുകൾ വാങ്ങുവാനായി തയ്യാറാക്കിയിരുന്നു. പ്രിൻസിപ്പൽ വിദ്യാർത്ഥികളോട്,  അവർ ജനിച്ച രാജ്യത്തിന്റെ പേര് വിളിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുവാൻ നിർദ്ദേശിച്ചു കൊണ്ട് ആരംഭിച്ചു: അഫ്ഗാനിസ്ഥാൻ, ബൊളീവിയ,ബോസ്നിയ ………പ്രിൻസിപ്പൽ 60 രാജ്യങ്ങളുടെ പേരുകൾ വരെ  പറഞ്ഞുകൊണ്ടിരുന്നു. ഓരോ വിദ്യാർത്ഥിയും എഴുന്നേറ്റ് നിന്ന് ആർപ്പിട്ട് ആഹ്ലാദിച്ചു. അറുപത് രാജ്യങ്ങൾ;ഒരു യൂണിവേഴ്സിറ്റി !

നാനാത്വത്തിലെ ഏകത്വത്തിന്റെ ഈ മനോഹരദൃശ്യം,ജനങ്ങൾ ഒന്നിച്ച് ഒരുമയോടെ വസിക്കുന്നത് ഇഷ്ടപ്പെടുന്ന ദൈവത്തിന്റെ ഹൃദയത്തിന് ചേരുന്ന ഒരു ചിത്രമാണ്.

 സങ്കീർത്തനം 133 ൽ - ജനം യെരുശലേമിൽ വാർഷിക ഉത്സവത്തിന് ഒരുമിച്ച് ചേരുമ്പോൾ പാടിയിരുന്ന ഒരു ആരോഹണ ഗീതം - ദൈവമക്കൾ ഒന്നിച്ച് ജീവിക്കുവാനുള്ള ഒരു പ്രേരണ  നൽകുന്നത് നമ്മൾ  വായിക്കുന്നു.ആ സങ്കീർത്തനം ജനങ്ങളെ ഓർമ്മിപ്പിക്കുന്നത് സന്തോഷത്തോടെ ഒന്നിച്ച്  ജീവിക്കുന്നതിന്റെ പ്രയോജനങ്ങളാണ് (വാ. 1); വിഭിന്നതകൾ വിഭാഗീയത ഉണ്ടാക്കാമെന്നിരിക്കിലും. സുന്ദരമായ ഭാവനയിൽ ഒത്തൊരുമയെ വർണ്ണിച്ചിരിക്കുന്നത് ഉന്മേഷം പകരുന്ന മഞ്ഞു പോലെ  എന്നാണ് (വാ. 3). പിന്നെ തൈലം – പുരോഹിതന്മാരെ അഭിഷേകം ചെയ്യുവാൻ ഉപയോഗിക്കുന്നത് (പുറപ്പാടു 29:7)-“ താഴേക്ക് ഒഴുകുന്നത്” തലയിൽ നിന്ന് താടിയിലേക്കും പിന്നെ പുരോഹിതന്റെ വസ്ത്രത്തിലേക്കും (വാ.2 ). സത്യത്തിൽ  ഇതെല്ലാം വിരൽ ചൂണ്ടുന്ന  യാത്ഥാർത്ഥ്യം, ഐക്യം ഉണ്ടെങ്കിൽ തടഞ്ഞുനിർത്താൻ കഴിയാത്ത വിധം ദൈവത്തിന്റെ അനുഗ്രഹങ്ങൾ  ധാരാളമായി ഒഴുകുമെന്നാണ്.

യേശുവിൽ വിശ്വസിക്കുന്നവർക്ക് വംശീയമായോ, ദേശീയമായോ, പ്രായത്തിലോ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ആത്മാവിൽ ആഴമായ ഒരു ഐക്യം ഉണ്ടാകും (എഫെസ്യർ 4:3 ). നമ്മൾ യോജിച്ചു നിന്നാൽ, യേശു നമ്മെ നയിക്കുന്ന   ആത്മാവിന്റെ ഐക്യത്തേയും, ദൈവം നമുക്ക് നല്കിയിട്ടുള്ള വ്യത്യസ്തതകളേയും ആശ്ലേഷിച്ച്, ശരിയായ ഐക്യത്തിന്റെ ഉറവിടമായ യേശുവിൽ സന്തോഷിക്കാം.

എതിർപ്പുകൾ നേരിടുമ്പോൾ ദൈവത്തിൽ ആശ്രയിക്കുക

ക്രിസ്തുവിൽ വിശ്വസിക്കുന്നതിനെ എതിർത്തിരുന്ന, ഫിലിപ്പൈൻസിലെ ഒരു ഗോത്രത്തിൽ വളർത്തപ്പെട്ട എസ്തെർ; തന്റെ ജീവന് ഭീഷണിയായ ഒരു രോഗവുമായി മല്ലടിച്ചപ്പോൾ തന്റെയൊരു ആന്റി പ്രാർത്ഥിച്ചതിനെത്തുടർന്നാണ് യേശുവിലൂടെയുളള രക്ഷ സ്വീകരിച്ചത്. ഇപ്പോൾ തനിക്ക് നേരിടുന്ന എതിർപ്പുകളെ ഒരു പക്ഷെ വധഭീഷണി പോലും അവഗണിച്ച് എസ്തെർ അവളുടെ സമൂഹത്തിൽ ബൈബിൾ ക്ലാസ്സുകൾ എടുക്കുന്നു. സന്തോഷത്തോടെ കർത്താവിനെ സേവിച്ചുകൊണ്ട് അവർ പറയുന്നത് ഇങ്ങനെയാണ്." എനിക്ക് ആളുകളോട് യേശുവിനെപ്പറ്റി പറയാതിരിക്കാൻ കഴിയില്ല; കാരണം ദൈവത്തിന്റെ ശക്തിയും സ്നേഹവും നന്മയും വിശ്വസ്തതയും ഞാൻ എന്റെ ജീവിതത്തിൽ അനുഭവിക്കുന്നു."

പ്രതികൂലങ്ങളുടെയിടയിൽ ദൈവത്തെ സേവിക്കുക എന്നത് , ബാബേൽപ്രവാസത്തിൽ ജീവിച്ച  ശദ്രക്ക് , മേശക്ക്, അബെദ്നെഗോ എന്നീ 3 യിസ്രായേല്യരേപ്പോലെ, ഇന്നും അനേകരുടെയും ജീവിതത്തിലെ യാഥാർത്ഥ്യമാണ്. ജീവന് ഭീഷണിയായിട്ടു പോലും അവർ നെബുഖദ് നേസർ രാജാവ്  ഉയർത്തിയ വലിയ സ്വർണ്ണ ബിംബത്തെ ആരാധിക്കാൻ കൂട്ടാക്കിയില്ല എന്ന് ദാനിയേലിന്റെ പുസ്തകത്തിൽ നാം വായിക്കുന്നു. ദൈവത്തിന് തങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്നും സംരക്ഷിച്ചില്ലെങ്കിലും തങ്ങൾ ആ ദൈവത്തെ മാത്രമേ സേവിക്കുകയുള്ളൂ എന്നും അവർ പ്രസ്താവിച്ചു. (ദാനിയേൽ 3:18) തീച്ചൂളയിൽ എറിയപ്പെട്ടപ്പോൾ ദൈവം അവരുടെ സഹനത്തിൽ കൂടെ ചേർന്നു. (വാ. 25 ) എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട്, ഒരു "മുടി പോലും കരിയാതെ " , അവർ പുറത്തു വന്നു. (വാ. 27 )

നാം വിശ്വാസത്തിനു വേണ്ടി പീഢനം അനുഭവിക്കുമ്പോൾ , നമ്മുടെ പ്രതീക്ഷകൾ പോലെയല്ല കാര്യങ്ങൾ സംഭവിക്കുന്നത് എന്ന് വന്നാലും,ദൈവത്തിന്റെ ആത്മാവ് നമ്മോട് കൂടെയിരുന്ന് നമ്മെ ശക്തിപ്പെടുത്തുകയും അനുസരണത്തിൽ നമ്മെ സ്ഥിരപ്പെടുത്തുകയും ചെയ്യും എന്നതിന് പുരാതനവും ആധുനികവുമായ ഉദാഹരണങ്ങൾ നമുക്കു മുമ്പിലുണ്ട്.

ജ്ഞാനത്തിന്റെ ആവശ്യം

പിതാവില്ലാതെ വളർന്നതുകൊണ്ടു പിതാക്കന്മാർ തങ്ങളുടെ മക്കൾക്ക് കൈമാറി നൽകുന്ന പ്രായോഗിക ജ്ഞാനം തനിക്ക് നഷ്ടമായി എന്ന് റോബ് കരുതി. ജീവിതത്തിലെ പ്രധാന കഴിവുകൾ മറ്റാർക്കും നഷ്ടമാകേണ്ട എന്ന് കരുതി ഒരു ഷെൽഫ് ഉണ്ടാക്കുന്നതു മുതൽ ടയർ മാറ്റുന്നത് വരെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന "ഡാഡ് ഹൌ ഡു ഐ?" (പിതാവേ ഞാൻ എങ്ങനെയാണ്?) എന്ന വീഡിയോ സീരീസ് റോബ് നിർമ്മിച്ചു. അദ്ദേഹത്തിന്റെ കരുണ നിറഞ്ഞതും ഉഷ്മളവുമായ ശൈലികൊണ്ട്, റോബ് ഒരു യൂട്യൂബ് തരംഗമായി ലക്ഷോപലക്ഷം സബ്സ്ക്രൈബേഴ്സിനെ ശേഖരിച്ചു. 

നമ്മിൽ പലരും നമ്മെ വിലയേറിയ നൈപുണ്യം പഠിപ്പിക്കേണ്ടതിനും പ്രയാസമേറിയ സാഹചര്യങ്ങളിൽ നയിക്കേണ്ടതിനും പിതൃതുല്യരായ ആളുകളുടെ വൈദഗ്ദ്യത്തിനായി ആഗ്രഹിക്കാറുണ്ട്. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് വിടുവിക്കപ്പെട്ട ശേഷം ഒരു രാഷ്ട്രമായിത്തീരേണ്ടതിനു മോശെക്കും ഇസ്രായേൽ ജനത്തിനും അധികം ജ്ഞാനം ആവശ്യമായിരുന്നു. ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മോശെ അനുഭവിച്ച പിരിമുറുക്കം തന്റെ അമ്മായിയപ്പനായ യിത്രോ കണ്ടു. അങ്ങനെ യിത്രോ മോശെയോടു നേതൃത്വത്തിലെ ഉത്തരവാദിത്തങ്ങൾ വിഭാഗിച്ചു കൊടുക്കേണ്ടതെങ്ങനെ എന്ന ചിന്തനീയമായ ഉപദേശം നൽകി (പുറ.18: 17-23). മോശെ "തന്റെ അമ്മായപ്പന്റെ വാക്കു കേട്ടു, അവൻ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു" (വാ.24).

നമുക്കെല്ലാം ജ്ഞാനം ആവശ്യമാണ് എന്ന് ദൈവം അറിയുന്നു. ചിലർക്കെങ്കിലും ജ്ഞാനമുള്ള ഉപദേശം നൽകുന്ന ദൈവഭക്തരായ മാതാപിതാക്കൾ ഉണ്ടാവാം, എന്നാൽ ചിലർക്കതുണ്ടാവില്ല.  എന്നാൽ യാചിക്കുന്ന എല്ലാവര്ക്കും ദൈവീക ജ്ഞാനം ലഭ്യമാണ് (യാക്കോ.1: 5). വേദപുസ്തകത്തിലുടനീളം ദൈവം അവിടുത്തെ ജ്ഞാനത്തെ പകർന്നിരിക്കുന്നു. നാം താഴ്മയോടും വിശ്വസ്തതയോടും കൂടെ ജ്ഞാനികളെ ശ്രവിക്കുമ്പോൾ നാമും "ജ്ഞാനികളോടുകൂടെ എണ്ണപ്പെടും" (സദൃശ്യ. 19: 20) എന്നും, മറ്റുള്ളവരുമായി ജ്ഞാനം പങ്കുവയ്ക്കാൻ കഴിയുമെന്നും അത് നമ്മെ ഓർമ്മപ്പെടുത്തുന്നു.

സ്വാതന്ത്ര്യത്തിൽ ഉല്ലസിക്കുന്നു

മൂന്നാം തലമുറ കർഷകനായ ബാല, ''എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ ... നിങ്ങളും പുറപ്പെട്ട് തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും'' (മലാഖി 4:2) എന്ന ഭാഗം വായിച്ചപ്പോൾ വളരെ ആവേശഭരിതനായി. തന്റെ പശുക്കിടാക്കളെ തൊഴുത്തിൽനിന്ന് അഴിച്ചുവിടുമ്പോൾ അവ ആവേശപൂർവ്വം തുള്ളിച്ചാടുന്നത് ഓർമ്മിച്ചുകൊണ്ട്, യഥാർത്ഥ സ്വാതന്ത്ര്യം ദൈവം വാഗ്ദാനം ചെയ്യുന്നത് ബാല ശരിക്കും മനസ്സിലാക്കി.

ഞങ്ങൾ മലാഖി 4 ലെ ഈ ഉദാഹരണത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ബാലയുടെ മകൾ എന്നോട് ഈ കഥ പറഞ്ഞു. അവിടെ പ്രവാചകൻ ദൈവത്തിന്റെ നാമത്തെ ബഹുമാനിക്കുന്നവരോ അവനോട് വിശ്വസ്തത പുലർത്തുന്നവരോ ആയവരും തങ്ങളിൽതന്നേ ആശ്രയിക്കുന്നവരും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു (4:1-2). മതനേതാക്കൾ ഉൾപ്പെടെ അനേകർ ദൈവത്തെയും വിശ്വസ്ത ജീവിതത്തിനായുള്ള അവന്റെ മാനദണ്ഡങ്ങളെയും അവഗണിച്ച ഒരു സമയത്ത്, ദൈവത്തെ അനുഗമിക്കാൻ പ്രവാചകൻ യിസ്രായേല്യരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു (1:12-14; 3:5-9). ഈ രണ്ടു വിഭാഗങ്ങളും തമ്മിൽ ദൈവം അന്തിമമായി ഒരു വ്യത്യാസം വെളിപ്പെടുത്താൻ പോകുന്നതിനാൽ വിശ്വസ്തതയോടെ ജീവിക്കാൻ മലാഖി ജനങ്ങളെ ആഹ്വാനം ചെയ്തു. ഈ സന്ദർഭത്തിൽ, ''നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കുമ്പോൾ'' വിശ്വസ്ത സമൂഹം അനുഭവിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തെ വിവരിക്കാൻ തുള്ളിച്ചാടുന്ന പശുക്കിടാവിന്റെ ചിത്രം ഉപയോഗിച്ചു (4:2).

ഈ വാഗ്ദത്തത്തിന്റെ ആത്യന്തിക നിവൃത്തിയായ യേശു, യഥാർത്ഥ സ്വാതന്ത്ര്യം എല്ലാ ആളുകൾക്കും ലഭ്യമാണെന്ന സുവാർത്ത എത്തിക്കുന്നു (ലൂക്കൊസ് 4:16-21). ഒരു ദിവസം, ദൈവത്തിന്റെ പുതുക്കിയതും പുനഃസ്ഥാപിച്ചതുമായ സൃഷ്ടിയിൽ, ഈ സ്വാതന്ത്ര്യം നാം പൂർണ്ണമായി അനുഭവിക്കും. അവിടെ ഉല്ലസിച്ചു തുള്ളിച്ചാടുന്നത് എത്ര അവർണ്ണനീയമായ സന്തോഷമായിരിക്കും!

വീണ്ടും എഴുന്നേൽക്കുക

അർദ്ധ മാരത്തണിലെ യുഎസ് റെക്കോർഡ് ഉടമയാണ് ഒളിമ്പിക് ഓട്ടക്കാരനായ റയാൻ ഹാൾ. മത്സര ദൂരമായ 13.1 മൈൽ (21 കിലോമീറ്റർ) അമ്പത്തിയൊമ്പത് മിനിറ്റും നാൽപത്തിമൂന്ന് സെക്കൻഡും എന്ന ശ്രദ്ധേയമായ സമയത്തിനുള്ളിൽ അദ്ദേഹം പൂർത്തിയാക്കി, ഒരു മണിക്കൂറിനുള്ളിൽ ഓട്ടം നടത്തിയ ആദ്യത്തെ യുഎസ് അത്‌ലറ്റായി. റെക്കോർഡ് സൃഷ്ടിച്ച വിജയങ്ങൾ ഹാൾ ആഘോഷിക്കുമ്പോൾ തന്നേ, ഒരു ഓട്ടം പൂർത്തിയാക്കാൻ കഴിയാഞ്ഞതിന്റെ നിരാശയും അദ്ദേഹം അറിഞ്ഞിരുന്നു. 

വിജയവും പരാജയവും ആസ്വദിച്ചിട്ടുള്ള ഹാൾ, തന്നെ നിലനിർത്തുന്നത് യേശുവിലുള്ള തന്റെ വിശ്വാസമാണെന്ന് ഏറ്റുപറയുന്നു. സദൃശവാക്യങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബൈബിൾ വാക്യങ്ങളിലൊന്നായ ''നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കും'' (24:16) തനിക്കുള്ള പ്രോത്സാഹജനകമായ ഓർമ്മപ്പെടുത്തലാണ്. ദൈവത്തിൽ വിശ്വസിക്കുകയും അവനുമായി ശരിയായ ബന്ധം പുലർത്തുകയും ചെയ്യുന്ന നീതിമാന്മാർക്കും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമെന്ന് ഈ സദൃശവാക്യംനമ്മെ ഓർമ്മിപ്പിക്കുന്നു. എന്നിരുന്നാലും, പ്രയാസങ്ങൾക്കിടയിലും അവർ അവനെ അന്വേഷിക്കുന്നത് തുടരുമ്പോൾ, ഉയിർത്തെഴുന്നേൽക്കാനുള്ള ശക്തി നൽകുന്നതിനു ദൈവം വിശ്വസ്തനാണ്. 

നിങ്ങൾ അടുത്തയിടെ, ഒരു വിനാശകരമായ നിരാശയോ പരാജയമോ അനുഭവിക്കുകയും നിങ്ങൾക്ക് ഒരിക്കലും ഒരു മടങ്ങിവരവുണ്ടാകയില്ലെന്നു ചിന്തിക്കുകയും ചെയ്തിട്ടുണ്ടോ? നാം നമ്മുടെ ശക്തിയിൽ ആശ്രയിക്കാതെ ദൈവത്തിലും അവിടുത്തെ വാഗ്ദത്തങ്ങളിലും തുടർന്നും ആശ്രയിക്കണമെന്ന് തിരുവെഴുത്തു നമ്മെ ഉത്സാഹിപ്പിക്കുന്നു. നാം അവനിൽ വിശ്വസിക്കുമ്പോൾ, ഈ ജീവിതത്തിൽ നാം നേരിടുന്ന എല്ലാ പ്രയാസങ്ങളെയും - നിസ്സാരമായവ മുതൽ ഗൗരവമെന്നു തോന്നുന്ന പോരാട്ടങ്ങൾ വരെ - നേരിടുന്നതിനുള്ള ശക്തി ദൈവാത്മാവ് നമുക്കു നൽകുന്നു (2 കൊരിന്ത്യർ 12:9).

ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ സഞ്ചരിക്കുക

1999 ജൂലൈ 16-ന് ജോണ്‍ എഫ്. കെന്നഡി ജൂനിയര്‍ ( മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മകന്‍) പറത്തിയ ചെറിയ വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണു. സ്‌പേഷ്യല്‍ ഡിസോറിയന്റേഷന്‍ എന്നറിയപ്പെടുന്ന ഒരു സാധാരണ പിശകാണ് അപകടകാരണമെന്ന് അന്വേഷകര്‍ വിലയിരുത്തി. കാഴ്ചക്കുറവ് കാരണം, പൈലറ്റുമാര്‍ വഴിതെറ്റിപ്പോകുകയും ലക്ഷ്യസ്ഥാനത്ത് വിജയകരമായി എത്തിച്ചേരാന്‍ സഹായിക്കുന്നതിന് അവരുടെ ഉപകരണങ്ങളെ ആശ്രയിക്കാന്‍ മറക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

നമ്മള്‍ ജീവിതത്തെ നിയന്ത്രിക്കുമ്പോള്‍, ജീവിതം അത്യധികം പ്രയാസകരമായി അനുഭവപ്പെടുന്ന അനുഭവങ്ങളുണ്ടാകയും നാം ദിശമാറിപ്പോകയും ചെയ്യാറുണ്ട്. ഒരു കാന്‍സര്‍ രോഗനിര്‍ണ്ണയം, പ്രിയപ്പെട്ട ഒരാളുടെ മരണം, ജോലി നഷ്ടപ്പെടല്‍, ഒരു സുഹൃത്തിന്റെ വിശ്വാസവഞ്ചന എന്നിങ്ങനെ ജീവിതത്തിലെ അപ്രതീക്ഷിത ദുരന്തങ്ങള്‍ നമ്മെ വഴിതെറ്റിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്‌തേക്കാം.

ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ നാം അകപ്പെടുമ്പോള്‍, 43-ാം സങ്കീര്‍ത്തനത്തിന്റെ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കാന്‍ നാം ശ്രമിച്ചേക്കാം. ഈ സങ്കീര്‍ത്തനത്തില്‍, താന്‍ ദുഷ്ടതയാലും അനീതിയാലും വലയം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ താന്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്നതായി സങ്കീര്‍ത്തനക്കാരന് അനുഭവപ്പെടുന്നു. നിരാശയില്‍, സുരക്ഷിതമായി തന്റെ ലക്ഷ്യസ്ഥാനമായ ദൈവസാന്നിധ്യത്തിലേക്ക് സഞ്ചരിക്കുന്നതിനു തന്നെ സഹായിക്കുന്നതിനായി അവന്‍ ദൈവത്തോടു നിലവിളിക്കുന്നു (വാ. 3-4). ദൈവസന്നിധിയില്‍ പുതിയ പ്രത്യാശയും സന്തോഷവും കണ്ടെത്താന്‍ കഴിയുമെന്നു സങ്കീര്‍ത്തനക്കാരനറിയാം. 

മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി സങ്കീര്‍ത്തനക്കാരന്‍ അഭ്യര്‍ത്ഥിക്കുന്ന ഉപകരണങ്ങള്‍ ഏതാണ്? സത്യത്തിന്റെ പ്രകാശവും പരിശുദ്ധാത്മാവിനാല്‍ ദൈവത്തിന്റെ സാന്നിധ്യത്തിന്റെ ഉറപ്പും.

നിങ്ങള്‍ക്കു വഴിതെറ്റിപ്പോയതായി തോന്നുകയും നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍, ദൈവത്തിന്റെ ആത്മാവിലൂടെയും സ്‌നേഹപൂര്‍വമായ സാന്നിധ്യത്തിലൂടെയും ദൈവത്തിന്റെ വിശ്വസ്ത മാര്‍ഗ്ഗനിര്‍ദ്ദേശം നിങ്ങളെ ആശ്വസിപ്പിക്കുകയും നിങ്ങളുടെ വഴിയെ പ്രകാശിപ്പിക്കുകയും ചെയ്യും.

വിശ്വാസത്തിന്റെ വഴി

2017 ലെ ലോകകപ്പ് യോഗ്യതാമത്സരത്തില്‍, അമേരിക്കയുടെ പുരുഷ ദേശീയ ടീമിനെ, അവരെക്കാള്‍ അമ്പത്തിയാറു സ്ഥാനത്തിനു പിന്നില്‍ നിന്നിരുന്നവരും അത്രയൊന്നും അറിയപ്പെടാത്തതുമായ ട്രിനിഡാഡ് & ടൊബാഗോ ടീം തോല്‍പ്പിച്ചതു ലോകത്തെ ഞെട്ടിച്ചു. 2-1 സ്‌കോറിന്  യുഎസ് ടീം 2018 ലെ ലോകകപ്പില്‍ നിന്നു പുറത്തായി.

ട്രിനിഡാഡ് & ടൊബാഗോയുടെ വിജയം അപ്രതീക്ഷിതമായിരുന്നു. അതിന്റെ ഒരു കാരണം അമേരിക്കയുടെ ജനസംഖ്യയുടെയും വിഭവങ്ങളുടെയും മുമ്പില്‍ ഈ ചെറിയ കരീബിയന്‍ രാജ്യം നിസ്സാരമായിരുന്നു എന്നതായിരുന്നു. എന്നാല്‍ ആവേശഭരിതരായ ഈ ടീമിനെ പരാജയപ്പെടുത്താന്‍ ആ മികവുകള്‍ പര്യാപ്തമായിരുന്നില്ല.

ഗിദെയോന്റെയും മിദ്യാന്യരുടെയും കഥയില്‍ സമാനമായ ഒരു നടുക്കമുണ്ട് - അവിടെയും ഒരു ചെറിയ കൂട്ടം പോരാളികളും ഒരു വലിയ സൈന്യവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. യിസ്രായേല്‍ സൈന്യത്തില്‍ യഥാര്‍ത്ഥത്തില്‍ മുപ്പതിനായിരത്തിലധികം പടയാളികളുണ്ടായിരുന്നു. എന്നാല്‍ യഹോവ ആ സൈന്യത്തെ വെറും മുന്നൂറോളം യോദ്ധാക്കളാക്കി വെട്ടിച്ചുരുക്കി. അവരുടെ വിജയം അവരുടെ സൈന്യത്തിന്റെ വലിപ്പത്തിലോ, അവരുടെ ഭണ്ഡാരത്തിലെ ധനത്തിന്റെ അളവിലോ, അല്ലെങ്കില്‍ അവരുടെ നേതാക്കളുടെ വൈദഗ്ധ്യത്തിലോ അല്ല, ദൈവത്തിലാണ് ആശ്രയിച്ചിരിക്കുന്നതെന്നു രാജ്യം മനസ്സിലാക്കുന്നതിനുവേണ്ടിയായിരുന്നു അങ്ങനെ ചെയ്തത് (ന്യായാധിപന്മാര്‍ 7:1-8).

നമുക്കു കാണാനോ അളക്കാനോ കഴിയുന്ന കാര്യങ്ങളില്‍ വിശ്വാസവും ആശ്രയവും വയ്ക്കാന്‍ നമുക്കു ചിലപ്പോള്‍ പ്രലോഭനമുണ്ടായേക്കാം, എന്നാല്‍ അതല്ല വിശ്വാസത്തിന്റെ വഴി. ദൈവത്തിലാശ്രയിക്കാന്‍ നാം തയ്യാറാകുമ്പോള്‍, 'കര്‍ത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുക'' (എഫെസ്യര്‍ 6:10) എന്നതു പലപ്പോഴും ബുദ്ധിമുട്ടാണെങ്കിലും, നാം ഭയചകിതരും യോഗ്യതയില്ലാത്തവരെന്ന ബോധ്യമുള്ളവരും ആയിരിക്കുമ്പോള്‍പോലും നമുക്കു ധൈര്യത്തോടും ആത്മവിശ്വാസത്തോടുംകൂടി പ്രതികൂല സാഹചര്യങ്ങളുടെനേരെ മുന്നേറാന്‍ കഴിയും. ദൈവത്തിന്റെ സാന്നിധ്യത്തിനും ശക്തിക്കും നമ്മിലും നമ്മിലൂടെയും അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.