നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഷെരിദാന്‍ വോയ്‌സി

എന്നോടൊപ്പം നടക്കുക

കുറച്ചു വർഷങ്ങൾക്കു മുമ്പ്, ഒരു സുവിശേഷ ഗായകസംഘം ആലപിച്ച “യേശു എന്നോടൊപ്പം നടക്കുന്നു’’ എന്ന ജനപ്രിയ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ആ വരികൾക്കു പിന്നിൽ ശക്തമായ ഒരു കഥയുണ്ട്.

ജാസ് സംഗീതജ്ഞനായ കർട്ടിസ് ലുണ്ടി കൊക്കെയ്ൻ ആസക്തിക്കുള്ള ചികിത്സാ പരിപാടിയിൽ പ്രവേശിച്ചപ്പോഴാണ് ഗായകസംഘം ആരംഭിച്ചത്. ആസക്തിക്കടിമകളായ മറ്റുള്ളവരെ ഒരുമിച്ചു കൂട്ടി ഒരു പഴയ ഗാനത്തിൽ പ്രചോദനം ഉൾക്കൊണ്ട്, പുനരധിവാസത്തിലുള്ളവർക്ക് പ്രത്യാശയുടെ ഒരു ഗാനമായി അദ്ദേഹം ആ കോറസ് എഴുതി. “ഞങ്ങൾ ഞങ്ങളുടെ ജീവിതത്തിനായി പാടുകയായിരുന്നു,’’ ഒരു ഗായകസംഘാംഗം പാട്ടിനെക്കുറിച്ച് പറയുന്നു. “ഞങ്ങളെ രക്ഷിക്കാനും മയക്കുമരുന്നിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കാനും ഞങ്ങൾ യേശുവിനോട് ആവശ്യപ്പെടുകയായിരുന്നു.’’ താൻ പാട്ട് പാടിയപ്പോൾ തന്റെ അതികഠിനമായ വേദന ശമിച്ചതായി ഒരുവൾ സാക്ഷ്യപ്പെടുത്തി. ആ ഗായകസംഘം ഒരു കടലാസിലെ വാക്കുകൾ പാടുക മാത്രമായിരുന്നില്ല, വീണ്ടെടുപ്പിനായി ആശയറ്റവരുടെ പ്രാർത്ഥനകൾ അർപ്പിക്കുകയായിരുന്നു.

ഇന്നത്തെ വായനയ്ക്കുള്ള തിരുവെഴുത്ത്, അവരുടെ അനുഭവത്തെ നന്നായി വിവരിക്കുന്നു. ക്രിസ്തുവിൽ നമ്മുടെ ദൈവം, എല്ലാ മനുഷ്യർക്കും രക്ഷ നൽകുവാൻ അവതരിച്ചിരിക്കുന്നു (തീത്തൊസ് 2:11). നിത്യജീവൻ ഈ ദാനത്തിന്റെ ഭാഗമായിരിക്കുമ്പോൾ തന്നേ (വാ. 13), ആത്മനിയന്ത്രണം വീണ്ടെടുക്കാനും ലൗകിക ആസക്തികളോട് ഇല്ല എന്നു പറയാനും നമ്മെ ശക്തരാക്കിക്കൊണ്ട് അവനോടൊപ്പമുള്ള ജീവിതത്തിനായി നമ്മെ വീണ്ടെടുക്കാനും ദൈവം ഇപ്പോൾ നമ്മിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു (വാ. 12, 14). ഗായകസംഘത്തിലെ അംഗങ്ങൾ കണ്ടെത്തിയതുപോലെ, യേശു നമ്മുടെ പാപങ്ങൾ ക്ഷമിക്കുക മാത്രമല്ല, വിനാശകരമായ ജീവിതശൈലിയിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു.

യേശു എന്നോടൊപ്പം നടക്കുന്നു. നിങ്ങളോടൊപ്പവും. സഹായത്തിനായി അവനോടു നിലവിളിക്കുന്ന ഏതൊരാൾക്കൊപ്പവും. ഭാവിയെക്കുറിച്ചും ഇപ്പോൾ രക്ഷയെക്കുറിച്ചും പ്രത്യാശ നൽകിക്കൊണ്ട് അവിടുന്നു നമ്മോടൊപ്പമുണ്ട്.

സഹോദരനു സഹോദരി

ഞാൻ അവളോട് സ്വകാര്യമായി സംസാരിക്കുമോ എന്ന് ഒരു നേതാവ് ചോദിച്ചപ്പോൾ, റിട്രീറ്റ് സെന്ററിലെ കൗൺസിലിംഗ് റൂമിൽ ചുവന്ന കണ്ണുകളും നനഞ്ഞ കവിളുമായി കാരെനെ ഞാൻ കണ്ടെത്തി. നാൽപ്പത്തിരണ്ട് വയസ്സുള്ള, കാരെൻ വിവാഹിതനാകാൻ ആഗ്രഹിച്ചിരുന്നു, ഒരു പുരുഷൻ ഇപ്പോൾ അവളിൽ താൽപ്പര്യം കാണിക്കുന്നു. എന്നാൽ ഈ മനുഷ്യൻ അവളുടെ ബോസ് ആയിരുന്നു - അയാൾക്ക് ഇതിനകം തന്നെ ഒരു ഭാര്യ ഉണ്ടായിരുന്നു.

തന്നെ ക്രൂരമായി കളിയാക്കിയ ഒരു സഹോദരനും വാത്സല്യമില്ലാത്ത പിതാവും ഉള്ളതിനാൽ, താൻ പുരുഷന്മാരുടെ ക്രൂരതതൾക്ക് ഇരയാകുമെന്ന് കാരെൻ നേരത്തെ തന്നെ കണ്ടെത്തി. വിശ്വാസത്തിന്റെ ഒരു നവീകരണം അവൾക്ക് ജീവിക്കാൻ പുതിയ അതിരുകൾ നൽകി, പക്ഷേ അവളുടെ ആഗ്രഹം തുടർന്നു, അവൾക്ക് ലഭിക്കാത്ത സ്‌നേഹത്തിന്റെ ഈ ദസ്ഫുരണം ഒരു വേദനയായിരുന്നു.

സംസാരിച്ചു കഴിഞ്ഞപ്പോൾ ഞാനും കാരെനും തല കുനിച്ചു. ഒരു അസംസ്‌കൃതവും ശക്തവുമായ പ്രാർത്ഥനയിൽ, കാരെൻ തന്റെ പ്രലോഭനം ഏറ്റുപറഞ്ഞു, തന്റെ ബോസിനെ പരിധിക്കപ്പുറത്തുള്ളവനായി പ്രഖ്യാപിച്ചു, തന്റെ ആഗ്രഹങ്ങളെ ദൈവത്തിനു് കൈമാറി, മനസ്സമാധാനത്തോടെ മുറിയിൽ നിന്നു പോയി.

വിശ്വാസത്തിൽ അന്യോന്യം സഹോദരീ സഹോദരന്മാരായി പെരുമാറാനുള്ള പൗലൊസിന്റെ ഉപദേശത്തിന്റെ മഹത്വം ഞാൻ അന്നു തിരിച്ചറിഞ്ഞു (1 തിമൊഥെയൊസ് 5:1-2). ആളുകളെ എങ്ങനെ കാണുന്നു എന്നത് നമ്മൾ അവരുമായി എങ്ങനെ ഇടപഴകുന്നു എന്നതു നിർണ്ണയിക്കുന്നു, ഒപ്പം വസ്തുക്കളായി കാണാനും ലൈംഗികതയോടെ വീക്ഷിക്കാനും വേഗത കാണിക്കുന്ന ഒരു ലോകത്ത്, എതിർലിംഗക്കാരെ കുടുംബാംഗമായി കാണുന്നത് അവരോട് ശ്രദ്ധയോടും ഔചിത്യത്തോടും കൂടെ പെരുമാറാൻ നമ്മെ സഹായിക്കുന്നു. ആരോഗ്യകരമായ ബന്ധം പുലർത്തുന്ന സഹോദരീസഹോദരന്മാർ പരസ്പരം ദുരുപയോഗം ചെയ്യുകയോ നളിപ്പിക്കുകയോ ചെയ്യുന്നില്ല.

തന്നെ അപമാനിക്കുകയും ഉപയോഗിക്കുകയും അവഗണിക്കുകയും ചെയ്യുന്ന പുരുഷന്മാരെ മാത്രമേ അറിയൂ എന്നതിനാൽ, കാരെന് സഹോദരിക്കു സഹോദരനോടെന്നപോലെ സംസാരിക്കാൻ ഒരാളെ ആവശ്യമായിരുന്നു. സുവിശേഷത്തിന്റെ സൗന്ദര്യം, അത് നൽകുന്നു എന്നതാണ്-ജീവിതത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ നമ്മെ സഹായിക്കുന്ന പുതിയ സഹോദരങ്ങളെ നൽകുന്നു.

കഥ അവസാനിച്ചിട്ടില്ല

ലൈൻ ഓഫ് ഡ്യൂട്ടി എന്ന ബ്രിട്ടീഷ് ഡ്രാമ അവസാനിച്ചപ്പോൾ, സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടം എങ്ങനെ അവസാനിക്കുന്നു എന്ന് കാണാനുള്ള കാഴ്ചക്കാരുടെ എണ്ണം റെക്കോർഡ് സൃഷ്ടിച്ചു. ആത്യന്തികമായി തിന്മ ജയിക്കുന്നു എന്ന ധ്വനി കാരണം അനേകരും നിരാശയോടെയാണ് മടങ്ങിയത്. "ആ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരുമെന്നാണ് ഞാൻ കരുതിയത്"- ഒരു ആരാധകൻ പറഞ്ഞു. "അങ്ങനെയൊരു ധാർമ്മികമായ അവസാനമാണ് വേണ്ടത്."

സാമൂഹ്യശാസ്ത്രജ്ഞനായ പീറ്റർ ബെർഗർ ഒരിക്കൽ പറഞ്ഞു, നാം പ്രത്യാശക്കും നീതിക്കും വേണ്ടി വിശക്കുന്നവരാണ്- തിന്മയെ ഒരു നാൾ ജയിക്കുമെന്നും അതിന് ഉത്തരവാദികൾ ശിക്ഷിക്കപ്പെടും എന്ന പ്രത്യാശ. ദുഷ്ടന്മാരായവർ ജയിക്കുന്ന ലോകം,ലോകത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷക്ക് വിപരീതമാണ്. എല്ലാം ശരിയായി നടക്കുന്ന ഒരു ലോകത്തിനായുള്ള മനുഷ്യരാശിയുടെ അദമ്യമായ ആഗ്രഹം അറിയാതെ തന്നെ പ്രകടിപ്പിക്കുകയായിരുന്നു ആ നാടകത്തിന്റെ നിരാശിതരായ ആരാധകർ.

കർത്താവിന്റെ പ്രാർത്ഥനയിൽ യേശു തിന്മയെക്കുറിച്ച് യാഥാർത്ഥ്യബോധം പ്രകടിപ്പിച്ചു. അത് നമുക്കിടയിൽ മാത്രമുള്ള പാപക്ഷമ മാത്രമല്ല (മത്തായി 6:12), വിശാലമായ തലത്തിൽ വിമോചനവും (വാ.13) ആവശ്യപ്പെടുന്നു. ഈ യാഥാർത്ഥ്യബോധം പ്രത്യാശയുമായി ചേർന്ന് നില്ക്കുന്നു. തിന്മക്ക് ഇടമില്ലാത്ത ഒരിടമുണ്ട്-സ്വർഗ്ഗം-ആ സ്വർഗരാജ്യം ഭൂമിയിലേക്ക് വരുന്നു (വാ.10). ഒരു നാൾ ദൈവത്തിന്റെ നീതി നടപ്പിലാകും, അവിടുത്തെ "ധാർമ്മികമായ അന്ത്യം" വരും, നന്മയ്ക്കായ് തിന്മ നീക്കിക്കളയും (വെളിപ്പാട് 21:4).

ജീവിതത്തിൽ തെറ്റ് ചെയ്യുന്നവർ ജയിക്കുകയും നിരാശ നിറയുകയും ചെയ്യുമ്പോൾ ഓർക്കാം - ദൈവത്തിന്റെ ഇഷ്ടം "സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും" ആകുന്നതുവരെ പ്രത്യാശയുണ്ട്; കാരണം, കഥ അവസാനിച്ചിട്ടില്ല.

അഭയം കണ്ടെത്തൽ

ഞാൻ ഭാര്യയും കൂടെ ഒരിക്കൽ കടൽത്തീരത്തുള്ള, കട്ടിയുള്ള ഭിത്തിയും വലിയ ജനലുകളും ഉള്ള, മനോഹരമായ ഒരു പഴയ ഹോട്ടലിൽ താമസിച്ചു. ഒരു സായാഹ്നത്തിൽ ആ ദേശത്തു ഒരു കൊടുങ്കാറ്റ് ഉണ്ടായി, തിരകൾ ഉയർന്നു, കാറ്റ് ജനൽപ്പാളികളെ ഉലച്ചു. എങ്കിലും ഞങ്ങൾക്ക് ഭയം തോന്നിയില്ല.കാരണം അതിന്റെ ഭിത്തികൾ അത്ര ബലമുള്ളതും ഹോട്ടലിന്റെ അടിത്തറ അതിശക്തവുമായിരുന്നു. പുറത്ത് കൊടുങ്കാറ്റ് അലയടിച്ചപ്പോഴും ഞങ്ങളുടെ മുറി ഒരു അഭയസ്ഥാനം ആയിരുന്നു.

സങ്കേതം എന്നത് ദൈവത്തിൽ തന്നെ ആരംഭിക്കുന്ന ബൈബിളിലെ ഒരു പ്രധാന ആശയമാണ്. "നീ എളിയവന് ഒരു ദുർഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും" എന്നാണ് യെശയ്യാവ് ദൈവത്തെപ്പറ്റി പറയുന്നത് (25:24). അതുപോലെ തന്നെ അഭയം എന്നത് ദൈവജനം ആയിത്തീരേണ്ടതും നല്കേണ്ടതുമാണ്, അത് ഇസ്രായേലിന്റെ സങ്കേതനഗരങ്ങളിലൂടെയോ (സംഖ്യ.35:6), ആവശ്യത്തിലിരിക്കുന്ന പരദേശികളോട് ആതിഥ്യം കാണിക്കുന്നതിലൂടെയോ ആകാം (ആവർത്തനം10:19). മാനവികത പ്രതിസന്ധിയിലാകുന്ന ഇന്നത്തെ സാഹചര്യങ്ങളിലും ഈ തത്വങ്ങൾക്ക് നമ്മെ നയിക്കുവാൻ കഴിയും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പ്രതിസന്ധിയിലുള്ളവർക്ക് സുരക്ഷിതത്വത്തിനായി നമ്മുടെ സങ്കേതമായ ദൈവം നമ്മെയും മറ്റു ദൈവജനത്തെയും ഉപയോഗിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

ഞങ്ങളുടെ ഹോട്ടലിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് രാവിലെ ഇല്ലായിരുന്നു ; കടൽശാന്തമായി, പ്രഭാത സൂര്യൻ ചൂടുപകർന്നു, കടൽക്കാക്കകൾ വെയിലിൽ തിളങ്ങി. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും പലായനം സംഭവിക്കുമ്പോഴും ഒക്കെ മനസ്സിൽ സൂക്ഷിക്കാവുന്ന പ്രതീകമായി ഞാൻ ഈ കാര്യം ഓർക്കാറുണ്ട്. (യെശയ്യാവ് 25:4) നമ്മുടെ ദുർഗമായ ദൈവം സുരക്ഷിതത്വവും ഒരു നല്ല നാളെയും പ്രദാനം ചെയ്യും.

വിവാഹ രൂപകം

ഇരുപത്തിരണ്ടു വർഷം ഒരുമിച്ചു കഴിഞ്ഞശേഷം, മെറിനുമായുള്ള എന്റെ വിവാഹം എങ്ങനെ മുന്നോട്ടുപോകുന്നു എന്നു ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. ഞാനൊരു എഴുത്തുകാരനാണ്; മെറിൻ ഒരു സ്റ്റാറ്റിസ്റ്റിഷ്യനാണ്. ഞാൻ വാക്കുകൾ കൊണ്ടു പ്രവർത്തിക്കുന്നു; അവൾ അക്കങ്ങൾ ഉപയോഗിച്ചുപ്രവർത്തിക്കുന്നു. എനിക്കു സൗന്ദര്യം വേണം; അവൾക്കു പ്രവർത്തനം വേണം. ഞങ്ങൾ വ്യത്യസ്ത ലോകങ്ങളിൽ നിന്നാണു വരുന്നത്.

മെറിൻ അപ്പോയിന്റ്‌മെന്റുകൾക്കു നേരത്തെ എത്തുന്നു; ഞാൻ ഇടയ്ക്കിടെ വൈകും. ഞാൻ മെനുവിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നു; അവൾ ഒ േഭക്ഷണം തന്നെ വാങ്ങുന്നു. ഒരു ആർട്ട് ഗാലറിയിൽ ഇരുപത് മിനിറ്റ് കഴിഞ്ഞും, ഞാൻ തുടങ്ങുന്നതേയുണ്ടാകുകയുള്ളു. മെറിൻ ഇതിനകം തന്നെ താഴെയുള്ള കഫേയിൽ ഇരുന്ന് ഞആൻ എപ്പോഴായിരിക്കും വരിക എന്ന് ആശ്ചര്യപ്പെടുകയായിരിക്കും. ക്ഷമ പഠിക്കാൻ ഞങ്ങൾ പരസ്പരം ധാരാളം അവസരങ്ങൾ നൽകുന്നു!

ഞങ്ങൾക്കു പൊതുവായുള്ള കാര്യങ്ങളുണ്ട് - സമാനമായ നർമ്മബോധം, യാത്രയോടുള്ള ഇഷ്ടം, കൂടാതെ ആവശ്യാനുസരണം വിട്ടുവീഴ്ച ചെയ്യാനും തീരുമാനങ്ങൾക്കായി പ്രാർത്ഥിക്കാനും ഞങ്ങളെ സഹായിക്കുന്ന പൊതുവായ വിശ്വാസം. ഈ പങ്കിടപ്പെട്ട അടിത്തറ ഉപയോഗിച്ച്, ഞങ്ങളുടെ വ്യത്യാസങ്ങൾ പോലും ഞങ്ങളുടെ നേട്ടത്തിനായി പ്രവർത്തിക്കുന്നു. വിശ്രമിക്കാൻ പഠിക്കാൻ മെറിൻ എന്നെ സഹായിച്ചിട്ടുണ്ട്, അച്ചടക്കത്തിൽ വളരാൻ ഞാൻ അവളെ സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ വ്യത്യാസങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് ഞങ്ങളെ മികച്ച ആളുകളാക്കി മാറ്റി.

പൗലൊസ് വിവാഹത്തെ സഭയുടെ ഒരു രൂപകമായി ഉപയോഗിക്കുന്നു (എഫെസ്യർ 5:21-33), അതിനു തക്കതായ കാരണവുമുണ്ട്. വിവാഹം പോലെ, സഭ വളരെ വ്യത്യസ്തരായ ആളുകളെ ഒരുമിച്ചു കൊണ്ടുവരുന്നു, അവരോട് താഴ്മവും ക്ഷമയും വളർത്തിയെടുക്കാനും “സ്‌നേഹത്തിൽ അന്യോന്യം പൊറുക്കാനും’’ ആവശ്യപ്പെടുന്നു (4:2). കൂടാതെ, വിവാഹത്തിലെന്നപോലെ, വിശ്വാസത്തിന്റെയും പരസ്പര സേവനത്തിന്റെയും പങ്കിട്ട അടിത്തറ ഒരു സഭയെ ഏകീകൃതവും പക്വതയുള്ളതുമാക്കാൻ സഹായിക്കുന്നു (വാ. 11-13).

ബന്ധങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ വലിയ നിരാശയുണ്ടാക്കും-സഭയിലും വിവാഹത്തിലും. എന്നാൽ നന്നായി കൈകാര്യം ചെയ്താൽ, ക്രിസ്തുവിനെപ്പോലെയാകാൻ നമ്മെ സഹായിക്കുന്നതിലൂടെ

നമ്മുടെ നേട്ടത്തിനായി പ്രവർത്തിക്കാൻ അവയ്ക്കു കഴിയും.

 

വളരാനായി വിളിക്കപ്പെട്ടിരിക്കുന്നു

കടൽക്കണവ ഒരു വിചിത്ര ജീവിയാണ്. പാറയിലും കക്കയിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവ മൃദുവായതും വെള്ളത്തിൽ ഉലയുന്നതുമായ ഒരു പ്ലാസ്റ്റിക് റ്റ്യൂബ് പോലെയിരിക്കും. ഒഴുക്കുജലത്തിൽ നിന്ന് പോഷകം സ്വീകരിക്കുന്ന ഇവ സജീവമായ ഒരു യൗവ്വനകാലത്തിനു ശേഷം തികച്ചും നിഷ്ക്രിയമായി കഴിയുന്നു.

ഭക്ഷണം കണ്ടെത്തുന്നതിനും ശത്രുവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷതേടുന്നതിനും സഹായകരമായി,വാൽമാക്രിക്കുള്ളതു പോലെയുള്ള നട്ടെല്ലും തലയുമായിട്ടാണ് കടൽക്കണവയും ജീവിതം തുടങ്ങുന്നത്. ചെറുപ്പത്തിൽ അവ കടൽ മുഴുവൻ സഞ്ചരിക്കുന്നു. എന്നാൽ പ്രായപൂർത്തിയാകുമ്പോൾ മറ്റെന്തോ സംഭവിക്കുന്നു.സഞ്ചാരവും വളർച്ചയും അവസാനിപ്പിച്ച് പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ഒരു ഭീകരമായ സത്യം, അവ പിന്നീട് സ്വന്തം തലച്ചോറ് ആഹരിച്ച് ജീവിക്കുന്നു എന്നതാണ്.

നട്ടെല്ലില്ല, ചിന്തകളില്ല, ഒഴുക്കിനൊത്ത് പോകുന്നു. കടൽക്കണവയുടെ ഈ ജീവിതം നമുക്കുണ്ടാകരുതെന്നാണ് പത്രോസ് അപ്പസ്തോലൻ പറയുന്നത്. പക്വതയെന്നത് നമ്മെ സംബന്ധിച്ച്, ദൈവത്തിന്റെ ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുക എന്നതാണ് (2 പത്രൊസ് 1:4). നിങ്ങളും ഞാനും വളരുന്നതിനായി വിളിക്കപ്പെട്ടവരാണ് - മാനസികമായി, ക്രിസ്തുവിന്റെ പരിജ്ഞാനത്തിലുള്ള വളർച്ചയിലും (3: 18); ആത്മീയമായി നന്മ, സ്ഥിരത, ഇന്ദ്രിയജയം എന്നിങ്ങനെയുള്ള  ഗുണങ്ങളിലും (1:5-7); പ്രായോഗികമായി സ്നേഹം, അതിഥിസത്കാരം, കൃപാവരങ്ങളുടെ ഉപയോഗം എന്നിവയിൽ പുതിയ വഴികൾ കണ്ടെത്തിയും വളരണം (1 പത്രൊസ് 4:7-11). ഇപ്രകാരമുള്ള വളർച്ചയുണ്ടായാൽ നാം " ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കുകയില്ല" (2 പത്രൊസ് 1:8).

വളർച്ചക്കായുള്ള വിളി, എഴുപത് വയസ്സുകാരനും ചെറുപ്പക്കാരനും ഒരുപോലെ ജീവൽ പ്രധാനമാണ്. ദൈവത്തിന്റെ സ്വഭാവം, സമുദ്രം പോലെ വിശാലമാണ്. അതിന്റെ ഏതാനും വാര മാത്രമേ നാം നീന്തിയിട്ടുള്ളൂ. പുതിയ ആത്മീയ സാഹസിക യാത്രകൾ നടത്താം, ദൈവത്തിന്റെ അപാരമായ അഭേദ്യഗുണങ്ങളിലേക്ക്. പഠിക്കുക, ശുശ്രൂഷിക്കുക, ദൗത്യങ്ങൾ ഏറ്റെടുക്കുക: അങ്ങനെ വളരുക.

ദൈവീക ആർദ്രത

ഒരിക്കൽ ഒരു ബിസ്സിനസുകാരൻ അയാൾ കോളേജിൽ പഠിച്ചിരുന്ന കാലത്തെപ്പറ്റി പറയുന്നത് ഞാൻ കേട്ടു, വിഷാദരോഗത്തിന്റെ ആക്രമണത്താൽ പലപ്പോഴും അയാൾ നിസ്സഹായനും നിരാശനും ആയിരുന്നു എന്ന്. ദുഃഖകരമെന്നു പറയട്ടെ, അയാൾ ഇതിനായി ഒരു ഡോക്ടറെ കാണുന്നതിന് പകരം ലൈബ്രറിയിൽ നിന്ന് ആത്മഹത്യയെപ്പറ്റിയുള്ള ഒരു പുസ്തകം വരുത്തി ജീവിതം അവസാനിപ്പിക്കുവാനുള്ള ദിവസം തീരുമാനിക്കുകയായിരുന്നു.

നിസ്സഹായരും നിരാശരുമായവർക്കായി ദൈവം കരുതുന്നു. ബൈബിൾ കഥാപാത്രങ്ങളുടെ ഇരുണ്ട അവസ്ഥയിൽ നാം അവിടുത്തെ ഇടപെടൽ കാണുന്നു. യോനാ മരിക്കാൻ ആഗ്രഹിച്ചപ്പോൾ ദൈവം അവനെ ഒരു രൂപാന്തരത്തിലേക്ക് നയിക്കുന്നു (യോനാ 4:3-10). ഏലിയാവ് തന്റെ ജീവൻ എടുത്തുകൊള്ളുവാൻ ദൈവത്തോട് പറഞ്ഞപ്പോൾ (1 രാജാക്കന്മാർ 19:4), ദൈവം അവനെ ഉന്മേഷവാനാക്കുവാൻ അപ്പവും വെള്ളവും നൽകി (വാ.5-9), അവനോട് മൃദുവായി സംസാരിച്ചു (വാ.11-13), താൻ ചിന്തിച്ചതുപോലെ അവൻ ഏകനല്ല എന്ന് മനസ്സിലാക്കുവാൻ സഹായിച്ചു (വാ.18). ആർദ്രവും പ്രായോഗികവുമായ സഹായത്താൽ ദൈവം നിരാശരായവരെ സമീപിക്കുന്നു.

ആത്മഹത്യയെപ്പറ്റിയുള്ള ആ പുസ്തകം തിരികെ നൽകേണ്ട സമയമായപ്പോൾ ലൈബ്രറി ഒരു കുറിപ്പ് അവനയച്ചു. എന്നാൽ അവർ ശ്രദ്ധിക്കാതെ അവന്റെ മാതാപിതാക്കളുടെ വിലാസത്തിലാണ് ആ കുറിപ്പ് അയച്ചത്. അസ്വസ്ഥതയോടെ അവന്റെ അമ്മ അവനെ വിളിച്ചപ്പോൾ, തന്റെ ആത്മഹത്യാ വരുത്തുമായിരുന്ന വിനാശത്തെപ്പറ്റി അവൻ തിരിച്ചറിഞ്ഞു. ആ വിലാസം മാറിപ്പോയില്ലായിരുന്നു എങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല എന്ന് അവൻ പറഞ്ഞു.

ആ വിദ്യാർത്ഥി ഭാഗ്യം കൊണ്ടോ യാദൃശ്ചികമായോ ആണ് രക്ഷപെട്ടത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ ആവശ്യത്തിൽ അപ്പവും വെള്ളവുമായോ, അല്ലെങ്കിൽ ഒരു തെറ്റായ വിലാസമായോ, ഇത്തരത്തിലുള്ള നിഗൂഢമായ ദൈവീക ഇടപെടലുകൾ നമ്മെ രക്ഷിക്കുമ്പോൾ, നാം ദൈവീകമായ ആർദ്രതയാണ് അനുഭവിച്ചത്.

മഹാമനസ്കതയും സന്തോഷവും

ഗവേഷകർ പറയുന്നത് ഔദാര്യവും സന്തോഷവും തമ്മിൽ ഒരു ബന്ധമുണ്ടെന്നാണ്: തങ്ങളുടെ സമ്പത്തും സമയവും മറ്റുള്ളവർക്ക് കൊടുക്കുന്നവർ കൊടുക്കാത്തവരെക്കാൾ സന്തുഷ്ടരാണ്. ഇത് ഒരു മനഃശാസ്ത്രജ്ഞനെ ഇങ്ങനെ നിഗമനത്തിലെത്തിച്ചു, "നൽകുക എന്നത് ഒരു ധാർമ്മിക ഉത്തരവാദിത്വമാണ് എന്ന് ചിന്തിക്കുന്നത് അവസാനിപ്പിച്ചിട്ട്, അത് സന്തോഷത്തിന്റെ ഒരു ഉറവിടമാണ് എന്ന് നമ്മുക്ക് മാറിചിന്തിക്കാം."
കൊടുക്കുന്നത് നമ്മുക്ക് സന്തോഷം നൽകുമെങ്കിലും, നാം നൽകുന്നതിന്റെ ലക്ഷ്യം സന്തോഷമാണോ എന്ന് ഞാൻ ചോദിക്കുകയാണ്. നമ്മെ സന്തോഷിപ്പിക്കുന്ന ആളുകളോട് മാത്രമാണ് നാം മഹാമനസ്കത കാണിക്കുന്നതെങ്കിൽ, നമ്മുടെ സഹായം ആവശ്യമുള്ള ഏറ്റവും കഠിനവും മുഷിപ്പിക്കുന്നതുമായ കാര്യങ്ങളിൽ നാം എന്താണ് ചെയ്ക?

ദൈവവചനം മഹാമനസ്കതയെ സന്തോഷവുമായി ബന്ധിപ്പിക്കുന്നു, എന്നാൽ അതിന്റെ അടിസ്ഥാനം മറ്റൊന്നാണ്. തന്റെ സമ്പാദ്യമെല്ലാം ആലയം പണിക്കായി നൽകിയ ശേഷം ദാവീദ് രാജാവ്, എല്ലാ യിസ്രായേല്യരെയും നൽകുവാനായി ക്ഷണിച്ചു (1 ദിനവൃത്താന്തം 29:1-5). സ്വർണ്ണവും, വെള്ളിയും വിലയേറിയ രത്നങ്ങളും സന്തോഷത്തോടെയും ഉദാരതയോടെയും നൽകി ജനം പ്രതികരിച്ചു (വാ.6-8). എന്നാൽ അവരുടെ സന്തോഷം എന്തായിരുന്നു: "അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു" (വാ.9). നമുക്ക് സന്തോഷം ഉണ്ടാകുവാൻവേണ്ടി കൊടുക്കണമെന്ന് തിരുവെഴുത്ത് ഒരിക്കലും പറയുന്നില്ല, എന്നാൽ ഒരു ആവശ്യം നിറവേറ്റാൻ മനസ്സോടെയും പൂർണ്ണഹൃദയത്തോടെയും നൽകണം. സന്തോഷം പിന്തുടരും.

മിഷനറിമാർക്ക് അറിയാവുന്നത് പോലെ, സുവിശേഷവേലയെ അപേക്ഷിച്ചു ഓഫീസ് നടത്തിപ്പിന് സംഭാവന കണ്ടെത്തുന്നത് വളരെ പ്രയാസമാണ്, കാരണം യേശുവിലുള്ള വിശ്വാസികൾക്ക് മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്നതാണ് ഇഷ്ടം. ഇന്ന് നമുക്ക് മറ്റാവശ്യങ്ങൾക്കും ഉദാരമായി നൽകാം. ആത്യന്തികമായി, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടതിനായി യേശു സ്വന്തജീവനെയാണ് നൽകിയത് (2 കൊരിന്ത്യർ8:9).

ജീവിതാവസാനം

എനിക്ക് പലപ്പോഴും ആത്മീയധ്യാനങ്ങൾ നടത്തുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. പ്രാർത്ഥിക്കുവാനും ധ്യാനിക്കുവാനും കുറച്ച് ദിവസം തിരക്കുകളിൽ നിന്നും മാറിനിൽക്കുന്നത് വളരെ പ്രയോജനപ്രദമാണ്. പ്രോഗ്രാമിനിടെ ഞാൻ ചിലപ്പോൾ പങ്കെടുക്കുന്നവരോട് ഒരു കാര്യം ചെയ്യുവാൻ ആവശ്യപ്പെടാറുണ്ട്: “നിങ്ങളുടെ ജീവിതം അവസാനിച്ചുവെന്നും നിങ്ങളുടെ മരണവാർത്ത പേപ്പറിൽ പ്രസിദ്ധീകരിക്കുന്നതും സങ്കൽപ്പിക്കുക. ആ ചരമക്കുറിപ്പ് എങ്ങനെയായിരിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” പങ്കെടുക്കുന്ന ചിലർ, തങ്ങളുടെ ജീവിതം നന്നായി പൂർത്തിയാക്കുവാൻ ലക്ഷ്യമിട്ട് അവരുടെ ജീവിതത്തിന്റെ മുൻഗണനകൾ മാറ്റുവാൻ ഇടയായിട്ടുണ്ട്.
2 തിമൊഥെയൊസ് 4-ൽ, അപ്പോസ്തലനായ പൗലോസിന്റെ, അവസാനമായി എഴുതപ്പെട്ട വാക്കുകൾ അടങ്ങിയിരിക്കുന്നു. മിക്കവാറും അറുപതുകളിൽ മാത്രമായിരുന്നിട്ടും, മുമ്പ് താൻ മരണത്തെ അഭിമുഖകരിച്ചിട്ടുണ്ടങ്കിലും, ഇപ്പോൾ തന്റെ ജീവിതം ഏതാണ്ട് അവസാനിച്ചതായി അദ്ദേഹത്തിന് തോന്നി (2 തിമോ. 4: 6). ഇനി മിഷനറി യാത്രകളോ സഭകൾക്ക് ലേഖനങ്ങൾ എഴുതലോ ഉണ്ടാകില്ല. അവൻ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി, "ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു" (വ. 7). തികഞ്ഞവനല്ലെങ്കിലും (1 തിമൊ. 1: 15-16), ദൈവത്തോടും സുവിശേഷത്തോടും എത്രത്തോളം സത്യസന്ധത പുലർത്തിയെന്ന് പൗലോസ് തന്റെ ജീവിതത്തെ വിലയിരുത്തുന്നു. പാരമ്പര്യം സൂചിപ്പിക്കുന്നത്, താമസിയാതെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു എന്നാണ്.
ഇപ്പോൾ എന്താണ് ഏറ്റവും പ്രധാനമെന്ന് ഗ്രഹിക്കുവാൻ, നമ്മുടെ അന്ത്യനാളുകളെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്. പൗലോസിന്റെ വാക്കുകൾ നമുക്ക് പിന്തുടരാനുള്ള മാതൃക കാണിച്ചു തരുന്നു:നല്ല പോരാട്ടം പൊരുതുക, ഓട്ടം തികക്കുക, വിശ്വാസം കാത്തുസൂക്ഷിക്കുക. കാരണം, അവസാനം വരെ നാം ദൈവത്തോടും അവന്റെ വഴികളോടും വിശ്വസ്തരായിരിക്കുക എന്നതിലാണ് കാര്യം. അതിനായി നമുക്ക് ജീവിക്കുവാൻ ആവശ്യമായിട്ടുള്ളതു അവൻ നൽകുന്നു; ആത്മീയ പോരാട്ടങ്ങളിൽ നമ്മെ നയിക്കുകയും അവ നന്നായി പൂർത്തിയാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

വീണ്ടും പാടുക

ഓസ്ട്രേലിയയിലെ “റീജന്റ് ഹണി ഈറ്റർ“എന്ന ഇനം പക്ഷികൾ വലിയ പ്രതിസന്ധിയിലാണ്-അവ തങ്ങളുടെ പാട്ട് മറന്നു പോകുന്നു. ഒരിക്കൽ ധാരാളം എണ്ണം ഉണ്ടായിരുന്ന അവ ഇപ്പോൾ വെറും 300 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കേട്ടു പഠിക്കാൻ പക്ഷികൾ കുറവായതിനാൽ ആൺപക്ഷികൾ അവയുടെ പ്രത്യേക പാട്ട് മറന്ന് പോയിരിക്കുകയാണ്; അതുകൊണ്ട് അവക്ക് ഇണയെ ആകർഷിക്കാനും കഴിയുന്നില്ല.
പ്രകൃതി സംരക്ഷകർ ഹണി ഈറ്റേഴ്സിന്റെ വംശം നിലനിർത്തുന്നതിനായി അവയുടെ പാട്ട് പാടി കേൾപ്പിക്കുന്ന ഒരു നല്ല പരിപാടി ആവിഷ്കരിക്കുന്നുണ്ട്. ഈ പാട്ട് റെക്കോർഡ് ചെയ്ത് കേൾപ്പിക്കുന്നത് വഴി പക്ഷികൾക്ക് അവയുടെ ഹൃദയരാഗം വീണ്ടും പഠിക്കാൻ കഴിയും. ആൺപക്ഷികൾ ഇത് കേട്ട് പാടി ഇണയെ ആകർഷിച്ച് വംശവർധന സാധ്യമായേക്കും.

സെഫന്യാവ് പ്രവാചകൻ പ്രതിസന്ധിയിലായിരുന്ന ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. ധാരാളം തിന്മകൾ നിറഞ്ഞ ആ ജനത്തോട് ആസന്നമായ ദൈവിക ന്യായവിധിയെക്കുറിച്ച് അദ്ദേഹം പ്രവചിച്ചു (സെഫന്യാവ് 3:1-8). പിന്നീട് ഈ ന്യായവിധി സംഭവിച്ച് ജനം പിടിക്കപ്പെട്ട് പ്രവാസത്തിലായപ്പോൾ അവർ അവരുടെ പാട്ട് മറന്നു പോയി (സങ്കീർത്തനങ്ങൾ 137:49). എന്നാൽ ന്യായവിധിക്ക് ശേഷം എണ്ണത്തിൽ കുറഞ്ഞു പോയ തന്റെ ജനത്തിന്റെ പക്കലേക്ക് ദൈവം വന്ന് അവരുടെ പാപം ക്ഷമിക്കുമെന്നും ദർശിച്ച സെഫന്യാവ് പാടി: “അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും” (സെഫന്യാവ് 3:17).

ഇതിന്റെ ഫലമായി ജനത്തിന്റെ ഹൃദയരാഗം തിരികെ ലഭിക്കും (വാ.14).
നമുക്കും, നമ്മുടെ അനുസരണക്കേട് മൂലമോ, ജീവിതത്തിലെ പ്രതിസന്ധികൾ മൂലമോ, നമ്മുടെ സന്തോഷത്തിന്റെ ഹൃദയരാഗം നഷ്ടപ്പെടാം. എന്നാൽ ക്ഷമയുടെയും സ്നേഹത്തിന്റെയും ഒരു നാദം നമ്മുടെമേൽ മുഴങ്ങുന്നുണ്ട്. ദൈവത്തിന്റെ ഈ മധുരസംഗീതം ശ്രവിച്ച് നമുക്ക് ചേർന്ന് പാടാം.