നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് വിൻ കോല്ലിഎർ

പാറമേലുള്ള ഒരു വീട്

ഒരു യുഎസ് സംസ്ഥാനത്തെ 34,000 വീടുകള്‍ അടിത്തറയുടെ തകരാര്‍ കാരണം തകര്‍ന്നു വീഴാന്‍ സാധ്യതയുള്ളതാണ്. ഒരു കോണ്‍ക്രീറ്റ് കമ്പനി ഒരു ക്വാറിയില്‍ നിന്നുള്ള ധാതുഘടകങ്ങള്‍ അടങ്ങിയ കല്ലുപയോഗിച്ചാണ് - അതു മനസ്സിലാക്കാതെ - കോണ്‍ക്രീറ്റു നിര്‍മ്മിച്ചുകൊണ്ടിരുന്നത്. ഇതുമൂലം കാലക്രമേണ കോണ്‍ക്രീറ്റില്‍ വിള്ളല്‍ വീഴുകയും ദ്രവിക്കുകയും ചെയ്യുന്നു. അറുനൂറോളം വീടുകളുടെ അടിത്തറ ഇതിനകം തകര്‍ന്നടിഞ്ഞു, കാലക്രമേണ ആ എണ്ണം ഉയരും.

അസ്ഥിരമായ അടിസ്ഥാനത്തിന്മേല്‍ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ അപകടത്തെക്കുറിച്ച് വിശദീകരിക്കാനായി തെറ്റായ അടിത്തറയില്‍ ഒരു വീട് പണിയുന്ന ചിത്രം യേശു ഉപയോഗിച്ചു. ശക്തിയേറിയ കൊടുങ്കാറ്റുകളെ അഭിമുഖീകരിക്കുമ്പോള്‍ നാം ഉറച്ചുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി നമ്മില്‍ ചിലര്‍ എങ്ങനെയാണ് കരുത്തുറ്റ പാറയില്‍ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നതെന്ന് അവിടുന്നു വിശദീകരിച്ചു. അതേസമയം, നമ്മളില്‍ മറ്റു ചിലര്‍ തങ്ങളുടെ ജീവിതം മണലിന്മേല്‍ പണിയുന്നു; കൊടുങ്കാറ്റ് രൂക്ഷമാകുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ 'വീഴ്ച വലിയതായിരിക്കും'' (മത്തായി 7:27). അചഞ്ചലമായ അടിത്തറയില്‍ പണിയുന്നതും ഇളകുന്ന അടിത്തറയില്‍ പണിയുന്നതും തമ്മിലുള്ള ഒരു വ്യത്യാസം ക്രിസ്തുവിന്റെ വചനങ്ങള്‍ നാം 'പ്രയോഗത്തില്‍'' വരുത്തുന്നുണ്ടോ ഇല്ലയോ എന്നതാണ് (വാ. 26). അവന്റെ വചനങ്ങള്‍ നാം കേള്‍ക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, മറിച്ച് അവന്‍ നമ്മെ പ്രാപ്തരാക്കുന്നതുപോലെ അവ പ്രയോഗിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

ഈ ലോകത്ത് നമുക്ക് ധാരാളം ജ്ഞാനം ലഭ്യമാണ് - ഒപ്പം ധാരാളം ഉപദേശങ്ങളും സഹായങ്ങളും ലഭിക്കും - അവയില്‍ ഭൂരിഭാഗവും നല്ലതും പ്രയോജനകരവുമാണ്. എന്നിരുന്നാലും ദൈവത്തിന്റെ സത്യത്തോടുള്ള എളിയ അനുസരണമല്ലാതെ മറ്റെന്തെങ്കിലും അടിത്തറയിലാണ് നാം നമ്മുടെ ജീവിതം പണിയുന്നതെങ്കില്‍, നാം തകര്‍ച്ചയെ ക്ഷണിച്ചുവരുത്തുകയാണ്. അവന്റെ ശക്തിയില്‍, ദൈവം പറയുന്നതു ചെയ്യുന്നതാണ് പാറമേല്‍ പണിതിരിക്കുന്ന ഒരു വീട്, ജീവിതം, ഉണ്ടായിരിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം.

ശക്തന്‍

23-ാം ആഴ്ചയില്‍ വളര്‍ച്ചയെത്താതെ ജനിച്ച, 245 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞു സെയ്ബി ജീവിക്കുമോയെന്ന് ഡോക്ടര്‍മാര്‍ക്കു സംശയമായിരുന്നു, അതവര്‍ മാതാപിതാക്കളോട് പറഞ്ഞു: അവര്‍ക്ക് മകളോടൊപ്പം ചിലവഴിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമേ ലഭിക്കുകയുള്ളൂ അേ്രത. എന്നിരുന്നാലും, സെയ്ബി പോരാട്ടം തുടര്‍ന്നു. അവളുടെ തൊട്ടിലിനടുത്തുള്ള ഒരു പിങ്ക് കാര്‍ഡില്‍ ''ചെറുതെങ്കിലും ശക്തം'' എന്ന് രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ അഞ്ചുമാസം കഴിഞ്ഞതിനുശേഷം, 2.260 കിലോഗ്രാം ഭാരമുള്ള ആരോഗ്യമുള്ള കുഞ്ഞായി സെയ്ബി വീട്ടിലേക്കു പോയി. ഒപ്പം അവള്‍ ഒരു ലോക റെക്കോര്‍ഡും നേടി: മരണത്തെ അതിജീവിച്ച ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ്.

പ്രതിബന്ധങ്ങളെ മറികടക്കുന്നവരുടെ കഥകള്‍ കേള്‍ക്കുന്നത് ശക്തമാണ്. ഈ കഥകളിലൊന്ന് ബൈബിള്‍ പറയുന്നു. ഇടയ ബാലനായ ദാവീദ്, ദൈവത്തെ നിന്ദിക്കുകയും യിസ്രായേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത മല്ലനായ ഗൊല്യാത്തിനെതിരെ പോരാടാന്‍ മുന്നോട്ടുവന്നു. ദാവീദ് പരിഹാസ്യനാകുമെന്ന് ശൗല്‍ രാജാവ് കരുതി: ''ഈ ഫെലിസ്ത്യനോടു ചെന്ന് അങ്കം പൊരുതുവാന്‍ നിനക്കു പ്രാപ്തിയില്ല; നീ ബാലന്‍ അത്രേ; അവനോ, ബാല്യംമുതല്‍ യോദ്ധാവാകുന്നു എന്നു പറഞ്ഞു' ( 1 ശമൂവേല്‍ 17:33). ബാലനായ ദാവീദ് യുദ്ധക്കളത്തിലേക്ക് കാലെടുത്തുവച്ചപ്പോള്‍ ഗൊല്യാത്ത് ''നോക്കി ദാവീദിനെ കണ്ടപ്പോള്‍ അവനെ നിന്ദിച്ചു; അവന്‍ തീരെ ബാലനും... ആയിരുന്നു' (വാ. 42). എന്നിരുന്നാലും, ദാവീദ് ഒറ്റയ്ക്കല്ല യുദ്ധത്തിനു തുനിഞ്ഞത്. അവന്‍ 'യിസ്രായേല്‍നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍' ആണ് യുദ്ധത്തിനു പുറപ്പെട്ടത് (വാ. 45). പകല്‍ അസ്തമിക്കുന്നതിനുമുമ്പ്, വിജയിയായ ദാവീദ് മരിച്ച ഗൊല്യാത്തിനു മുകളില്‍ ഉയര്‍ന്നു നിന്നു.

എത്ര വലിയ പ്രശ്നമാണെങ്കിലും, ദൈവം നമ്മോടൊപ്പമുണ്ടെങ്കില്‍ നാം ഭയപ്പെടേണ്ട കാര്യമില്ല. അവന്റെ ശക്തിയാല്‍, നാമും ശക്തരാണ്.

ബെറ്റി ആന്റിയുടെ മാര്‍ഗ്ഗം

ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍, എന്നോടു വാത്സല്യമുണ്ടായിരുന്ന എന്റെ ആന്റി ബെറ്റി ഞങ്ങളെ സന്ദര്‍ശിക്കുമ്പോഴെല്ലാം അത് ക്രിസ്മസ് പോലെയാണ് എനിക്കനുഭവപ്പെട്ടത്. ആന്റി കളിപ്പാട്ടങ്ങള്‍ കൊണ്ടുവരികയും മടങ്ങിപ്പോകുന്ന സമയത്ത് എനിക്കു പണം നല്‍കുകയും ചെയ്യുമായിരുന്നു. ഞാന്‍ ആന്റിയോടൊപ്പം താമസിക്കുമ്പോഴെല്ലാം ആന്റി ഫ്രീസറില്‍ നിറയെ ഐസ്‌ക്രീം കരുതുമായിരുന്നു. ഒരിക്കലും പച്ചക്കറികള്‍ പാകം ചെയ്തില്ല. അവര്‍ക്ക് വളരെ കുറച്ചു നിയമങ്ങളേ ഉണ്ടായിരുന്നുള്ളു, രാത്രി വൈകി വരെ ഉണര്‍ന്നിരിക്കാന്‍ എന്നെ അനുവദിച്ചിരുന്നു. ദൈവത്തിന്റെ ഔദാര്യം പ്രതിഫലിപ്പിച്ചിരുന്ന എന്റെ ആന്റി അത്ഭുതസ്ത്രീയായിരുന്നു. എന്നിരുന്നാലും, ആരോഗ്യവാനായി വളരാന്‍, എനിക്ക് ബെറ്റി ആന്റിയുടെ മാര്‍ഗ്ഗം മാത്രമല്ല വേണ്ടത്. എന്നെയും എന്റെ പെരുമാറ്റത്തെയും കുറിച്ച് പ്രതീക്ഷകള്‍ വയ്ക്കാനും എന്നെ അവരോട് ചേര്‍ത്തുപിടിക്കാനും എനിക്ക് എന്റെ മാതാപിതാക്കള്‍ ആവശ്യമായിരുന്നു.

ബെറ്റി ആന്റിയേക്കാള്‍ കൂടുതല്‍ ദൈവം എന്നോട് ആവശ്യപ്പെട്ടിരുന്നു. നിരന്തരമായ സ്‌നേഹത്താല്‍ - നാം എതിര്‍ത്തുനില്‍ക്കുമ്പോഴും അല്ലെങ്കില്‍ ഓടിപ്പോകുമ്പോഴും ഒരിക്കലും മാറ്റം വരാത്ത സ്‌നേഹത്താല്‍ - അവന്‍ നമ്മെ നിറയ്ക്കുമ്പോള്‍ തന്നേ, അവന്‍ നമ്മില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നു. എങ്ങനെ ജീവിക്കണം എന്ന് ദൈവം യിസ്രായേലിനോട് നിര്‍ദ്ദേശിച്ചപ്പോള്‍, അവന്‍ പത്തു കല്‍പ്പനകള്‍ നല്‍കി - പത്ത് നിര്‍ദ്ദേശങ്ങളല്ല (പുറപ്പാട് 20:1-17). നമ്മുടെ ആത്മവഞ്ചനയെക്കുറിച്ച് ബോധവാനായ ദൈവം വ്യക്തമായ പ്രതീക്ഷകള്‍ നല്‍കുന്നു: നാം ''ദൈവത്തെ സ്‌നേഹിക്കുകയും അവന്റെ കല്പനകള്‍ അനുസരിക്കുകയും വേണം'' (1 യോഹന്നാന്‍ 5:2).

'അവന്റെ കല്പനകള്‍ ഭാരമുള്ളവയല്ല'' (വാ. 3) എന്നതിനു നന്ദി. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍, ദൈവസ്‌നേഹവും സന്തോഷവും അനുഭവിച്ചുകൊണ്ട് നമുക്ക് അവയെ ജീവിതത്തില്‍ പാലിക്കാന്‍ കഴിയും. നമ്മോടുള്ള അവന്റെ സ്‌നേഹം നിരന്തരമായതാണ്. എന്നാല്‍ നാം തിരിച്ചു ദൈവത്തെ സ്‌നേഹിക്കുന്നുണ്ടോ എന്നറിയാന്‍ തിരുവെഴുത്തുകള്‍ ഒരു ചോദ്യം വാഗ്ദാനം ചെയ്യുന്നു: ആത്മാവ് നമ്മെ നയിക്കുന്നതനുസരിച്ച് നാം അവന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നുണ്ടോ?

നാം ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് നമുക്ക് പറയാന്‍ കഴിയും, പക്ഷേ അവന്റെ ശക്തിയില്‍ നാം ചെയ്യുന്നകാര്യങ്ങളാണ് യഥാര്‍ത്ഥ കഥ പറയുന്നത്.

ഒരു തുറന്ന, ഔദാര്യ ഹൃദയം

ഇനി നന്നാക്കാന്‍ കഴിയാത്ത വിധം വിക്കിയുടെ പഴയ ബൈക്ക് കേടായപ്പോള്‍, അവള്‍ മറ്റൊരു വാഹനത്തിനായി ചെറിയ തുകകള്‍ വീതം ശേഖരിക്കാന്‍ തുടങ്ങി. വിക്കി ജോലി ചെയ്യുന്ന റെസ്റ്റോറന്റിലെ പതിവ് കസ്റ്റമറായ ക്രിസ്, അവള്‍ക്ക് ഒരു ബൈക്ക് വേണമെന്ന് പറയുന്നതു ഒരു ദിവസം കേട്ടു. ''എനിക്ക് അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്താന്‍ കഴിഞ്ഞില്ല,'' ക്രിസ് പറഞ്ഞു. ''എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ടായിരുന്നു.'' അദ്ദേഹം തന്റെ മകന്‍ ഉപയോഗിച്ചിരുന്ന ബൈക്ക് വാങ്ങി (മകന്‍ അത് വില്‍പ്പനയ്ക്ക് വച്ചിരുന്നു), അത് തൂത്തുതുടച്ച്, വിക്കിക്കു താക്കോല്‍ കൈമാറി. വിക്കി ഞെട്ടിപ്പോയി. 'ആര്. . . ഇത് ചെയ്യും?' അവള്‍ ആശ്ചര്യത്തോടും നന്ദിയോടും കൂടെ പറഞ്ഞു.

നമുക്ക് കഴിയുന്നത്ര സൗജന്യമായി നല്‍കിക്കൊണ്ട് - ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചത് നല്‍കിക്കൊണ്ട് - തുറന്ന കൈകളോടെ ജീവിക്കാന്‍ തിരുവെഴുത്തുകള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. തിമൊഥെയൊസിനോടു പറയുന്നതുപോലെ: 'ഈ ലോകത്തിലെ ധനികരോട് നന്മ ചെയ്യാനും സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുവാന്‍ കല്‍പ്പിക്കുക'' (1 തിമൊഥെയൊസ് 6:18). നാം ഇവിടെയും അവിടെയും വല്ലപ്പോഴും ഒരു ദയാ പ്രവൃത്തി ചെയ്യുകയല്ല, മറിച്ച് ദാനം ചെയ്യുന്നതില്‍ സന്തോഷമുള്ളവരായി ജീവിക്കുകയാണ് വേണ്ടത്. വിശാല ഹൃദയം നമ്മുടെ സാധാരണ ജീവിത രീതി ആയിരിക്കണം. ''ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുക'' എന്നു നമ്മോടു പറഞ്ഞിരിക്കുന്നു (വാ. 18).

തുറന്നതും ഔദാര്യമുള്ളതുമായ ഹൃദയത്തോടെ നാം ജീവിക്കുമ്പോള്‍, നമുക്ക് ആവശ്യമുള്ളത് തീര്‍ന്നുപോകുമെന്ന് ഭയപ്പെടേണ്ടതില്ല. മറിച്ച്, നമ്മുടെ അനുകമ്പയുള്ള ഔദാര്യത്തില്‍ നാം 'സാക്ഷാലുള്ള ജീവനെ പിടിക്കുകയാണ്'' എന്ന് ബൈബിള്‍ പറയുന്നു (വാ. 19). ദൈവത്തോടൊപ്പം, യഥാര്‍ത്ഥ ജീവിതമെന്നാല്‍ നമ്മുടെ പക്കലുള്ളതിന്മേല്‍ ഉള്ള നമ്മുടെ പിടി അയച്ചുവിടുകയും മറ്റുള്ളവര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുക എന്നതാണ്.

ഭവനത്തിലേക്കുള്ള മടക്കം

അമേരിക്കയിലെ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്ന വാള്‍ട്ടര്‍ ഡിക്‌സോണയ്ക്ക്, വിദേശത്തുള്ള യുദ്ധമുന്നണിയിലേക്കു പോകുന്നതിനു മുമ്പ് മധുവിധുവിനായി അഞ്ച് ദിവസം ലഭിച്ചു. ഒരു വര്‍ഷം കഴിയുംമുമ്പ് അദ്ദേഹത്തിന്റെ ജാക്കറ്റ് യുദ്ധമേഖലയില്‍ നിന്ന് സൈന്യം കണ്ടെത്തി. അതിന്റെ പോക്കറ്റു നിറയെ അദ്ദേഹത്തിന്റെ ഭാര്യ അയച്ച കത്തുകളായിരുന്നു. ഭര്‍ത്താവ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥര്‍ യുവതിയായ ഭാര്യയെ അറിയിച്ചു. യഥാര്‍ത്ഥത്തില്‍, അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നു, അടുത്ത രണ്ടര വര്‍ഷം യുദ്ധത്തടവുകാരനായി കഴിയുകയായിരുന്നു. ഉണര്‍ന്നിരുന്ന ഓരോ മണിക്കൂറിലും അദ്ദേഹം വീട്ടിലെത്താന്‍ പദ്ധതിയിട്ടു. അദ്ദേഹം അഞ്ചു തവണ രക്ഷപ്പെട്ടു എങ്കിലും എല്ലായ്‌പ്പോഴും പിടിക്കപ്പെട്ടു. ഒടുവില്‍ അദ്ദേഹത്തെ മോചിപ്പിച്ചു. അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ ഞെട്ടല്‍ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ!

തടവുകാരാക്കപ്പെടുന്നതും വിദൂരത്തേക്ക് കൊണ്ടുപോകപ്പെടുന്നതും ഭവനത്തിനായി കൊതിക്കുന്നതും എന്താണെന്ന് ദൈവജനത്തിന് അറിയാമായിരുന്നു. ദൈവത്തിനെതിരെയുള്ള മത്സരത്തെത്തുടര്‍ന്ന് അവര്‍ പ്രവാസികളായി മാറി. ഓരോ പ്രഭാതത്തിലും മടങ്ങിവരാന്‍ അവര്‍ ആഗ്രഹിച്ചു, പക്ഷേ സ്വയം രക്ഷപ്പെടാന്‍ അവര്‍ക്ക് വഴിയില്ലായിരുന്നു. എന്നാല്‍ താന്‍ അവരെ മറക്കുകയില്ല എന്ന് ദൈവം വാഗ്ദാനം ചെയ്തു. ''എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട്് അവരെ മടക്കിവരുത്തും'' (സെഖര്യാവ് 10:6). ഭവനത്തിനുവേണ്ടിയുള്ള ജനത്തിന്റെ നിരന്തരമായ വേദനയെ അവന്‍ പരിഹരിക്കും, അവരുടെ സ്ഥിരോത്സാഹത്താലല്ല, മറിച്ച് അവന്റെ കരുണകൊണ്ടാണതു ചെയ്യുന്നത്: ''അവരെ ചൂളകുത്തി ശേഖരിക്കും; ... അവര്‍ മടങ്ങിവരും' (വാ. 8-9).

നമ്മുടെ മോശം തീരുമാനങ്ങള്‍ മൂലമോ അല്ലെങ്കില്‍ നമ്മുടെ നിയന്ത്രണത്തിന് അതീതമായ ബുദ്ധിമുട്ടുകള്‍ മൂലമോ ആയിരിക്കും നമ്മില്‍ പ്രവാസ ചിന്ത ഉടലെടുക്കുന്നത്. ഏതുവിധത്തിലായാലും ദൈവം നമ്മെ മറന്നിട്ടില്ല. നമ്മുടെ ആഗ്രഹം അവനറിയാം, അവന്‍ നമ്മെ വിളിക്കും. നാം ഉത്തരം നല്‍കുകയാണെങ്കില്‍, നാം അവനിലേക്ക് മടങ്ങിവരുന്നതായി - ഭവനത്തിലേക്കുള്ള മടക്കം - കണ്ടെത്തും.

ദൈവം നമ്മെ പിടിച്ചിരിക്കുന്നു

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഫ്രെഡി ബ്ലോം എന്ന ഒരു മനുഷ്യന് 2018-ല്‍ 114 വയസ്സു തികഞ്ഞു. അറിയപ്പെടുന്നതില്‍ ഏറ്റവും പ്രായമുള്ള മനുഷ്യനാണദ്ദേഹം. 1904 ല്‍ ജനിച്ച അദ്ദേഹം, രണ്ടു ലോക മഹായുദ്ധങ്ങള്‍, വര്‍ണ്ണവിവേചനം, മഹാ സാമ്പത്തിക മാന്ദ്യം എന്നിവയെയെല്ലാം അതിജീവിച്ചു. തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം ചോദിച്ചപ്പോള്‍ അദ്ദേഹം ഉള്‍വലിഞ്ഞു. നമ്മില്‍ പലരേയും പോലെ, ആരോഗ്യദായക ഭക്ഷണങ്ങളും ജീവിതചര്യകളും അദ്ദേഹം എല്ലായ്‌പ്പോഴും തിരഞ്ഞെടുത്തിട്ടില്ല. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആരോഗ്യത്തിന് ഒരു കാരണം അദ്ദേഹം പറയുന്നു: ''ഒരേയൊരു കാര്യം മാത്രമേയുള്ളൂ, അത് [ദൈവം] ആണ്. അവനാണ് സര്‍വ്വശക്തന്‍. . . അവന്‍ എന്നെ പിടിച്ചിരിക്കുന്നു.'

ശത്രുക്കളുടെ കഠിനമായ അടിച്ചമര്‍ത്തലിനു കീഴില്‍ രാഷ്ട്രം ഞെരുങ്ങിയപ്പോള്‍ ദൈവം യിസ്രായേലിനോട് സംസാരിച്ചതിന് സമാനമായ വാക്കുകളാണ് ഈ മനുഷ്യന്റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നത്. ''ഞാന്‍ നിന്നെ ശക്തീകരിക്കും ഞാന്‍ നിന്നെ സഹായിക്കും'' എന്ന് ദൈവം വാഗ്ദാനം ചെയ്തു. ''എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന്‍ നിങ്ങളെ താങ്ങും'' (യെശയ്യാവ് 41:10). അവരുടെ അവസ്ഥ എത്ര നിരാശാജനകമാണെങ്കിലും, അവര്‍ക്ക് ആശ്വാസം ലഭിക്കുക അസാധ്യമാണെങ്കിലും, ദൈവം തന്റെ ജനത്തെ തന്റെ ആര്‍ദ്രമായ കരുതലില്‍ സൂക്ഷിക്കുമെന്ന് ഉറപ്പുനല്‍കി. ''ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്,'' അവന്‍ ഉറപ്പുനല്‍കി. ''ഭ്രമിച്ചുനോക്കേണ്ട, ഞാന്‍ നിന്റെ ദൈവമാകുന്നു'' (വാ. 10).

നമുക്ക് എത്ര വര്‍ഷം നല്‍കപ്പെട്ടാലും, ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ നമ്മുടെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും. തകര്‍ന്ന ദാമ്പത്യം. കുടുംബത്തെ ഉപേക്ഷിച്ചുപോയ ഒരു കുട്ടി. ഡോക്ടറില്‍ നിന്നു കേള്‍ക്കുന്ന ഭയപ്പെടുത്തുന്ന വാര്‍ത്ത. ചിലപ്പോള്‍ പീഡനം പോലും. എന്നിരുന്നാലും, നമ്മുടെ ദൈവം നമ്മുടെ അടുത്തെത്തുകയും നമ്മെ മുറുകെ പിടിക്കുകയും ചെയ്യുന്നു. അവന്‍ നമ്മെ ശേഖരിക്കുകയും തന്റെ ശക്തവും ആര്‍ദ്രവുമായ കൈയില്‍ പിടിക്കുകയും ചെയ്യുന്നു.

ഒരുമിച്ച് കഷ്ടപ്പെടുക

ബ്രിട്ടീഷ് റോയല്‍ മറൈനില്‍നിന്നു വിരമിച്ച എഴുപതുകാരനായ ജെയിംസ് മക്ക്‌കോണല്‍ 2013-ല്‍ മരിച്ചു. മക്ക്‌കോണലിനു കുടുംബം ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തില്‍ ആരും പങ്കെടുക്കാന്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പാര്‍ത്തിരുന്ന വൃദ്ധസദനത്തിലെ ജോലിക്കാര്‍ ഭയപ്പെട്ടു. മക്കോണലിന്റെ അനുസ്മരണ ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കാന്‍ നിശ്ചയിച്ചിരുന്ന ഒരാള്‍ ഇപ്രകാരം ഒരു ഫേസ്ബുക്ക് സന്ദേശം പോസ്റ്റുചെയ്തു: ''ഈ ദിനത്തിലും യുഗത്തിലും, അവരുടെ കടന്നുപോകലിനെക്കുറിച്ച് വിലപിക്കാന്‍ ആരുമില്ലാതെ ഒരാള്‍ ഈ ലോകം വിട്ടുപോകേണ്ടിവരുന്നത് ദുഃഖകരമാണ്. പക്ഷേ ഈ മനുഷ്യന്‍ ഒരു കുടുംബാംഗമായിരുന്നു. . . . ആ ബന്ധം ശവക്കുഴിയിലേക്ക് വരെ നീളുന്നതാണെങ്കില്‍. . . സായുധസേനയിലെ ഈ മുന്‍ സഹോദരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍, ദയവായി അവിടെ ഉണ്ടായിരിക്കാന്‍ ശ്രമിക്കുക.' ഇരുനൂറ് റോയല്‍ മറൈനുകള്‍ ശുശ്രൂഷാ ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിച്ചു!

ഈ ബ്രിട്ടീഷ് സ്വദേശികള്‍, തങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ബൈബിള്‍ സത്യത്തെയാണ് പ്രദര്‍ശിപ്പിച്ചത്: ''ശരീരം ഒരു അവയവമല്ല പലതത്രേ'' പൗലൊസ് പറയുന്നു (1 കൊരിന്ത്യര്‍ 12:14). നാം ഒറ്റപ്പെട്ടവരല്ല. നേരെ മറിച്ചാണ്: നാം യേശുവില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ജൈവികമായ പരസ്പര ബന്ധം വേദപുസ്തകം വെളിപ്പെടുത്തുന്നു: ''ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു'' (വാ. 26). ദൈവത്തിന്റെ പുതിയ കുടുംബത്തിലെ അംഗങ്ങളായ യേശുവിലുള്ള വിശ്വാസികള്‍ എന്ന നിലയില്‍, നാം പരസ്പരം വേദനയിലേക്കും ദുഃഖത്തിലേക്കും ഒറ്റയ്ക്ക് പോകാന്‍ ഭയപ്പെടുന്ന ഇരുണ്ട സ്ഥലങ്ങളിലേക്കും ഒരുമിച്ചു നീങ്ങുന്നു. നാം ഒറ്റയ്ക്കു പോകേണ്ടതില്ല എന്നതിനു നന്ദി.

ഒരുപക്ഷേ കഷ്ടതയുടെ ഏറ്റവും മോശമായ ഭാഗം എന്നു പറയുന്നത്, ഇരുട്ടില്‍ നാം തനിയെ മുങ്ങുകയാണെന്ന് തോന്നുന്നതാണ്. എന്നിരുന്നാലും, ഒരുമിച്ചു സഹിക്കാന്‍ തയ്യാറുള്ള ഒരു പുതിയ സമൂഹത്തെ ദൈവം സൃഷ്ടിക്കുന്നു. ആരും ഇരുട്ടില്‍ ഉപേക്ഷിക്കപ്പെടാത്ത ഒരു പുതിയ സമൂഹം.

പോരാട്ടം അവസാനിച്ചു. യഥാര്‍ത്ഥമായും.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് ഇരുപത്തിയൊമ്പത് വര്‍ഷം, തന്റെ രാജ്യം കീഴടങ്ങിയെന്ന് വിശ്വസിക്കാന്‍ വിസമ്മതിച്ച ഒരു ജാപ്പനീസ് പടയാളി ഹിറൂ ഒനോഡ കാട്ടില്‍ ഒളിച്ചു താമസിച്ചു. ഫിലിപ്പീന്‍സിനു കീഴിലുള്ള ഒരു വിദൂര ദ്വീപില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യത്തെ നിരീക്ഷിക്കുന്നതിനായി ജാപ്പനീസ് സൈനിക നേതാക്കള്‍ അയാളെ അയച്ചതായിരുന്നു. സമാധാന ഉടമ്പടി ഒപ്പുവയ്ക്കുകയും ശത്രുത അവസാനിപ്പിക്കുകയും ചെയ്തതിനുശേഷവും അയാള്‍ ആ വിജനഭൂമിയില്‍ തുടര്‍ന്നു. 1974-ല്‍, അയാളുടെ കമാന്‍ഡിംഗ് ഓഫീസര്‍ ആ ദ്വീപിലെത്തി അയാളെ കണ്ടെത്തി വസ്തുത ബോധ്യപ്പെടുത്തിയ ശേഷമാണ് അയാള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയത്.

മൂന്നു ദശാബ്ദത്തോളം ഈ മനുഷ്യന്‍ പരിമിതമായ സാഹചര്യത്തില്‍ ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നത്, കാരണം കീഴടങ്ങാന്‍ അയാള്‍ വിസമ്മതിച്ചു - അഥവാ സംഘര്‍ഷം അവസാനിച്ചതായി വിശ്വസിക്കാന്‍ വിസമ്മതിച്ചു. നമുക്കും സമാനമായ തെറ്റ് ചെയ്യാന്‍ കഴിയും. ''യേശുക്രിസ്തുവിനോടു ചേരുവാന്‍ സ്‌നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്‌നാനം ഏറ്റിരിക്കുന്നു'' എന്ന അതിശയകരമായ സത്യം പൗലൊസ് പ്രഖ്യാപിക്കുന്നു (റോമര്‍ 6:3). ക്രൂശില്‍, ശക്തവും മാര്‍മ്മികവുമായ രീതിയില്‍, യേശു സാത്താന്റെ ഭോഷ്‌കുകളെയും മരണത്തിന്റെ ഭീകരതയെയും പാപത്തിന്റെ ദൃഢമായ പിടിത്തത്തെയും വധിച്ചു. നാം 'പാപസംബന്ധമായി മരിച്ചു' 'ദൈവത്തിനു ജീവിക്കുന്നവര്‍' (വാ. 11) ആണെങ്കിലും, തിന്മയ്ക്കാണ് ഇപ്പോഴും ശക്തി എന്ന മട്ടിലാണ് നാം പലപ്പോഴും ജീവിക്കുന്നത്. നാം പ്രലോഭനത്തിന് വഴങ്ങുന്നു, പാപത്തിന്റെ വഞ്ചനയ്ക്കു കീഴടങ്ങുന്നു. യേശുവിനെ വിശ്വസിക്കാന്‍ തയ്യാറാകാതെ ഭോഷ്‌കില്‍ ശ്രദ്ധിക്കുന്നു. പക്ഷേ, നാം കീഴടങ്ങേണ്ടതില്ല. തെറ്റായ ആഖ്യാനത്തില്‍ നാം ജീവിക്കേണ്ടതില്ല. ദൈവകൃപയാല്‍ നമുക്ക് ക്രിസ്തുവിന്റെ വിജയത്തിന്റെ യഥാര്‍ത്ഥ കഥയെ ആശ്ലേഷിക്കാന്‍ കഴിയും.

നാം ഇപ്പോഴും പാപവുമായി മല്ലടിക്കുമ്പോള്‍, യേശു യുദ്ധം ജയിച്ചുകഴിഞ്ഞു എന്ന തിരിച്ചറിവിലൂടെയാണ് വിമോചനം ലഭിക്കുന്നത്. അവിടുത്തെ ശക്തിയില്‍ നമുക്ക് ആ സത്യത്തെ ജീവിച്ചു കാണിക്കാം.

ഒരു വിശാലമായ, സമ്പൂര്‍ണ്ണമായ കൃപ

ആമസോണിന്റെ ശബ്ദ-നിയന്ത്രിത ഉപകരണമായ അലക്സയ്ക്ക് രസകരമായ ഒരു സവിശേഷതയുണ്ട്: അതിന് നിങ്ങള്‍ പറയുന്നതെല്ലാം മായ്ക്കാനാകും. നിങ്ങള്‍ അലക്‌സയോട് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്തും, വീണ്ടെടുക്കാന്‍ നിങ്ങള്‍ അലക്‌സയോട് ആവശ്യപ്പെട്ട ഏത് വിവരവും ഒരു ലളിതമായ വാചകത്തിലൂടെ (''ഇന്ന് ഞാന്‍ പറഞ്ഞതെല്ലാം മായിക്കുക'') മായിച്ചുകളയുന്നു - അത് ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതു പോലെ. നമ്മുടെ ജീവിതത്തിന് ഈ കഴിവ് ഇല്ലാത്തത് വളരെ മോശമാണ്. തെറ്റായി സംസാരിക്കുന്ന ഓരോ വാക്കും, നിന്ദ്യമായ ഓരോ പ്രവൃത്തിയും, മായ്ക്കാന്‍ കഴിഞ്ഞെങ്കിലെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ഓരോ നിമിഷവും - നാം ഒരു കല്‍പ്പന കൊടുക്കുക മാത്രമേ വേണ്ടൂ, മുഴുവന്‍ കുഴപ്പങ്ങളും അപ്രത്യക്ഷമാകും.

എങ്കിലും ഒരു നല്ല വാര്‍ത്തയുണ്ട്. ദൈവം നമ്മില്‍ ഓരോരുത്തര്‍ക്കും സംശുദ്ധമായ തുടക്കം വാഗ്ദാനം ചെയ്യുന്നു. നമ്മുടെ തെറ്റുകള്‍ അല്ലെങ്കില്‍ മോശം പെരുമാറ്റം ഇല്ലാതാക്കുന്നതിനേക്കാള്‍ വളരെ ആഴത്തിലാണ് അവിടുന്ന് ചെയ്യുന്നത്. ദൈവം വീണ്ടെടുപ്പ് നല്‍കുന്നു, ആഴത്തിലുള്ള രോഗശാന്തി നമ്മെ രൂപാന്തരപ്പെടുത്തുകയും പുതിയവരാക്കുകയും ചെയ്യുന്നു. ''ഞാന്‍ നിങ്ങളെ വീണ്ടെടുത്തിരിക്കുന്നു'' (യെശയ്യാവ് 44:22) . യിസ്രായേല്‍ മത്സരിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്‌തെങ്കിലും, ദൈവം അവരെ വളരെ കരുണയോടെ സമീപിച്ചു. 'ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു'' (വാ. 22). അവരുടെ ലജ്ജയും പരാജയങ്ങളും എല്ലാം അവന്‍ ശേഖരിക്കുകയും തന്റെ വിശാലമായ കൃപയാല്‍ അവരെ കഴുകുകയും ചെയ്തു.

നമ്മുടെ പാപവും ഭോഷത്തവും ദൈവം ഇതുപോലെ നീക്കിക്കളയും. അവന് പരിഹരിക്കാനാകാത്ത തെറ്റില്ല, അവനു സുഖപ്പെടുത്താനാകാത്ത മുറിവില്ല. ദൈവത്തിന്റെ കരുണ നമ്മുടെ ആത്മാവിലെ ഏറ്റവും വേദനാജനകമായ സ്ഥലങ്ങളെ സുഖപ്പെടുത്തുകയും വീണ്ടെടുക്കുകയും ചെയ്യുന്നു - ദീര്‍ഘകാലമായി നാം മറച്ചുവെച്ചിരിക്കുന്നവയെ പോലും. അവന്റെ കരുണ നമ്മുടെ കുറ്റബോധം ഇല്ലാതാക്കുന്നു, എല്ലാ ഖേദവും കഴുകിക്കളയുന്നു.

യഥാര്‍ത്ഥ താഴ്മയുള്ളവന്‍, യഥാര്‍ത്ഥ മഹത്വവാന്‍

ഇംഗ്ലണ്ട് കീഴടങ്ങാന്‍ സാധ്യതയില്ലാതെ അമേരിക്കന്‍ വിപ്ലവം അവസാനിക്കുന്ന ഘട്ടം വന്നപ്പോള്‍, അനേക രാഷ്ട്രീയക്കാരും സൈനിക നേതാക്കളും ജനറല്‍ ജോര്‍ജ്ജ് വാഷിംഗ്ടണിനെ ഒരു പുതിയ രാജാവാക്കാന്‍ ശ്രമിച്ചു. സമ്പൂര്‍ണ്ണ അധികാരം കൈപ്പിടിയിലാകുമ്പോള്‍ വാഷിംഗ്ടണ്‍ തന്റെ വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുമോ എന്ന് ലോകം ഉറ്റുനോക്കി ആശ്ചര്യപ്പെട്ടു. എന്നിരുന്നാലും ഇംഗ്ലണ്ടിലെ രാജാവ് ജോര്‍ജ്ജ് മൂന്നാമന്‍ മറ്റൊരു യാഥാര്‍ത്ഥ്യം കണ്ടു. വാഷിംഗ്ടണ്‍ അധികാരത്തിനുള്ള സമ്മര്‍ദ്ദത്തെ ചെറുക്കുകയും തന്റെ വിര്‍ജീനിയയിലെ തന്റെ ഫാമിലേക്ക് മടങ്ങുകയും ചെയ്താല്‍ അദ്ദേഹം ''ലോകത്തിലെ ഏറ്റവും വലിയ മനുഷ്യന്‍'' ആയിരിക്കുമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അധികാരത്തോടുള്ള മോഹത്തെ ചെറുക്കുന്നതില്‍ പ്രകടമാകുന്ന മഹത്വമാണ് യഥാര്‍ത്ഥ കുലീനതയുടെയും പ്രാധാന്യത്തിന്റെയും അടയാളമെന്ന് രാജാവിന് അറിയാമായിരുന്നു.

പൗലൊസ് ഇതേ സത്യം അറിയുകയും ക്രിസ്തുവിന്റെ താഴ്മയുടെ വഴി പിന്തുടരാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യേശു ''ദൈവരൂപത്തില്‍'' ആയിരുന്നിട്ടും, ''ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണം എന്ന് വിചാരിച്ചില്ല'' (ഫിലിപ്പിയര്‍ 2:6). പകരം, അവന്‍ തന്റെ അധികാരം അടിയറവെച്ച് ഒരു 'ദാസനായി'', 'തന്നെത്താന്‍
താഴ്ത്തി മരണത്തോളം ... അനുസരണമുള്ളവനായിത്തീര്‍ന്നു'' (വാ. 7-8). എല്ലാ അധികാരവും വഹിച്ചവന്‍ സ്‌നേഹം നിമിത്തം അതിന്റെ ഓരോ ഭാഗവും അടിയറവെച്ചു.

എന്നിട്ടും, ആത്യന്തികമായി, ദൈവം ക്രിസ്തുവിനെ ഒരു കുറ്റവാളിയുടെ കുരിശില്‍ നിന്ന് ''ഏറ്റവും ഉയര്‍ത്തി'' (വാ. 9). നമ്മുടെ സ്തുതി ആവശ്യപ്പെടാനോ അനുസരണമുള്ളവരായിരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കാനോ കഴിയുന്ന യേശു, നമ്മുടെ ആരാധനയും ഭക്തിയും നേടത്തക്കനിലയില്‍ അവിശ്വസനീയമായ ഒരു പ്രവൃത്തിയിലൂടെ തന്റെ അധികാരം സമര്‍പ്പിച്ചു. ആത്യന്തിക താഴ്മയിലൂടെ, ലോകത്തെ കീഴ്‌മേല്‍ മറിച്ചുകൊണ്ട് യേശു തന്റെ യഥാര്‍ത്ഥ മഹത്വം വെളിപ്പെടുത്തി.