പ്രതീക്ഷയുടെ മഴവില്ല് കണ്ടെത്തുമ്പോൾ
ഒക്ടോബറിലെ അവധിയുടെ സമയത്ത്, കഠിനമായ വേദനയുമായുള്ള പോരാട്ടത്തിൽ ചില ദിവസങ്ങൾ മുറിയിൽ തന്നെ തുടരുവാൻ ഞാൻ നിർബന്ധിതനായി. എന്റെ അവസ്ഥയും അന്തരീക്ഷം പോലെ മേഘാവൃതമായിരുന്നു. ഒടുവിൽ ഞാൻ എന്റെ ഭർത്താവിനോടൊത്ത് അടുത്തുള്ള ഒരു ലൈറ്റ് ഹൗസിൽ കാഴ്ചകൾ കാണാൻ പോയപ്പോൾ, കാർമേഘം ഞങ്ങളുടെ കാഴ്ച്ച നന്നേ മറച്ചിരുന്നു. എങ്കിലും ഞാൻ തണൽ നിറഞ്ഞ മലകളുടെയും തെളിച്ചമില്ലാത്ത ചക്രവാളത്തിന്റെയും ചിത്രമെടുത്തു.
പിന്നീട് രാത്രിയിലുണ്ടായ മഴമൂലം അകത്തിരുന്നപ്പോൾ ഞാൻ നിരാശയോടെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു. ശ്വാസമടക്കിപ്പിടിച്ചുകൊണ്ട്, ഞാൻ ക്യാമറ എന്റെ ഭർത്താവിന്റെ കൈയ്യിൽ കൊടുത്തു - "ഒരു മഴവില്ല്!" നേരത്തെ അന്ധകാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ, അപ്രതീക്ഷിതമായ പ്രത്യാശയുടെ വെളിച്ചം കൊണ്ട് എന്റെ ക്ഷീണിച്ച ആത്മാവിനെ ദൈവം നവീകരിക്കുന്നത് എനിക്ക് നഷ്ടമായി. (ഉല്പത്തി 9:13-16).
ശാരീരികമോ മാനസികമോ ആയ കഷ്ടതകൾ നമ്മെ പലപ്പോഴും നിരാശയുടെ പടുകുഴിയിലേക്ക് വലിച്ചിഴച്ചേക്കാം.. ഉന്മേഷത്തിനായുള്ള നമ്മുടെ കാത്തിരിപ്പിൽ, ദൈവത്തിന്റെ നിരന്തരമായ സാന്നിദ്ധ്യത്തിന്റെയും അനന്തമായ ശക്തിയുടെയും ഓർമ്മപ്പെടുത്തലുകൾക്കായി നാം ദാഹിക്കുന്നു. (സങ്കീർത്തനം 42:1-3). കഴിഞ്ഞ കാലങ്ങളിൽ ദൈവം നമുക്കും മറ്റുള്ളവർക്കുമായി കടന്നുവന്ന എണ്ണമറ്റ സമയങ്ങളെ നാം ഓർത്താൽ, ഇപ്പോഴത്തെ സാഹചര്യം എത്ര മോശമായിരുന്നാലും നമ്മുടെ പ്രതീക്ഷ ദൈവത്തിൽ ഭദ്രമാണെന്ന് നമുക്ക് വിശ്വസിക്കാം (വാ.4-6).
തെറ്റായ മനോഭാവങ്ങളോ പ്രയാസമേറിയ സാഹചര്യങ്ങളോ നമ്മുടെ കാഴ്ച മറയ്ക്കുമ്പോൾ, ദൈവത്തെ വിളിച്ചപേക്ഷിക്കുവാനും, വചനം വായിക്കുവാനും, അവിടുത്തെ വിശ്വസ്തതയിൽ ആശ്രയിക്കുവാനുമായി അവൻ നമ്മെ ക്ഷണിക്കുന്നു (വാ.7-11). നാം ദൈവത്തെ അന്വേഷിക്കുമ്പോൾ, നമ്മുടെ ഇരുൾ നിറഞ്ഞ ദിവസങ്ങൾക്കുമേൽ പ്രതീക്ഷയുടെ മഴവില്ലുകൾ കാണുവാൻ ഇടയാകുമെന്ന് നമുക്ക് വിശ്വസിക്കാം.
കൊടുങ്കാറ്റിനെ അതിജീവിക്കുന്ന പ്രതീക്ഷകൾ
2021 ലെ വസന്തകാലത്ത്, ടെക്സാസിൽ ചുഴലിക്കാറ്റും മഴവില്ലും ഒരുമിച്ചുണ്ടായപ്പോൾ നിരവധിപ്പേർ അതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുവാൻ ശ്രമിച്ചു. ഒരു വീഡിയോയിൽ, വയലിലെ ഗോതമ്പിന്റെ നീണ്ട തണ്ടുകൾ ചുഴലിക്കാറ്റിന്റെ ശക്തിയാൽ വളയുന്നതായി കാണപ്പെട്ടു. മനോഹരമായ ഒരു മഴവില്ല് ചാരനിറത്തിലുള്ള ആകാശത്തിന്റെ പശ്ചാത്തലത്തിൽ ആ വളഞ്ഞ ഗോതമ്പു ചെടികളെ തൊടുന്നതായി തോന്നി. മറ്റൊരു വീഡിയോയിൽ കാഴ്ചക്കാർ റോഡിന്റെ അരികിൽ നിന്നുകൊണ്ട് ഫണൽ ആകൃതിയിൽ കറങ്ങുന്ന മേഘത്തിനരികിൽ പ്രതീക്ഷയുടെ ആ ചിഹ്നം നോക്കുന്നതായി കാണുന്നു.
സങ്കീർത്തനം 107 ൽ, സങ്കീർത്തനക്കാരൻ പ്രത്യാശ വാഗ്ദാനം ചെയ്യുകയും പ്രയാസകരമായ സമയങ്ങളിൽ ദൈവത്തിലേക്ക് തിരിയാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൊടുങ്കാറ്റിന് നടുവിലായിരുന്ന ചിലരെ അദ്ദേഹം വിവരിക്കുന്നു, "അവരുടെ ബുദ്ധി പൊയ്പ്പോയിരുന്നു. " ( വാ . 27 ) "അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു." (വാ. 28).
ജീവിതം കൊടുങ്കാറ്റായി തോന്നുമ്പോൾ തന്റെ മക്കൾ ചിലപ്പോൾ പ്രത്യാശ അനുഭവിക്കുവാൻ പാടുപെടും എന്ന് ദൈവത്തിനറിയാം. ചക്രവാളം ഇരുണ്ടതും പ്രക്ഷുബ്ധവുമായി കാണപ്പെടുമ്പോൾ, അവന്റെ വിശ്വസ്തതയുടെ ഓർമ്മപ്പെടുത്തലുകൾ നമുക്ക് ആവശ്യമാണ്.
നമ്മുടെ കൊടുങ്കാറ്റുകൾ ജീവിതത്തിലെ ഗണ്യമായ തടസ്സങ്ങളായാലും, വൈകാരിക പ്രക്ഷുബ്ധതകളായാലും, മാനസിക പിരിമുറുക്കങ്ങളായാലും, ദൈവത്തിന് എപ്പോഴും നമ്മുടെ കൊടുങ്കാറ്റുകളെ “ശാന്തമാക്കി,” നാം “ആഗ്രഹിച്ച തുറമുഖത്ത് എത്തിക്കുവാൻ” കഴിയും (വാ. 29-30). നമുക്ക് ഇഷ്ടമുള്ള രീതിയിലോ സമയത്തിലോ നമുക്ക് ആശ്വാസം അനുഭവപ്പെട്ടില്ലെങ്കിലും, വചനത്തിൽ അവൻ നൽകിയ വാഗ്ദാനങ്ങൾ അവൻ പാലിക്കുമെന്ന് നമുക്ക് ദൈവത്തെ വിശ്വസിക്കാം. അവന്റെ ശാശ്വതമായ പ്രത്യാശ ഏത് കൊടുങ്കാറ്റിനെയും മറികടക്കും.
എല്ലായ്പ്പോഴും പങ്കുവയ്ക്കുവാൻ യോഗ്യമായത്
യേശുവിൽ വിശ്വാസിച്ച ശേഷം, ഞാൻ എന്റെ അമ്മയോട് സുവിശേഷം പറഞ്ഞു. ഞാൻ പ്രതീക്ഷിച്ചതുപോലെ അമ്മ യേശുവിനെ വിശ്വസിച്ചില്ലെന്ന് മാത്രമല്ല, ഒരു വർഷത്തേക്ക് എന്നോട് സംസാരിക്കുകപോലും ചെയ്തില്ല. . യേശുവിനെ പിന്തുടരുന്നുവെന്ന് അവകാശപ്പെട്ട ആളുകളുമായുള്ള തന്റെ മോശം അനുഭവങ്ങൾ അമ്മയെ ക്രിസ്തുവിശ്വാസികളെ ഇഷ്ടമില്ലാത്തവളാക്കി. പ്രാർത്ഥിച്ചുകൊണ്ട് എല്ലാ ആഴ്ചയും ഞാൻ എന്റെ അമ്മയെ വിളിക്കും. എന്നാൽ എന്റെ അമ്മ എന്നോടുള്ള തന്റെ നിശബ്ദ പ്രതിഷേധം തുടർന്നു. അപ്പോഴൊക്കെ പരിശുദ്ധാത്മാവ് എന്റെ ഹൃദയത്തെ ആശ്വസിപ്പിച്ചു. ഒടുവിൽ അമ്മ എന്റെ ഫോൺ കോളിന് ഉത്തരം നൽകിത്തുടങ്ങി. തുടർന്ന് എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ദൈവത്തിന്റെ സത്യം സ്നേഹപൂർവ്വം പങ്കുവെക്കുവാൻ ഞാൻ ശ്രദ്ധിച്ചു. ഞങ്ങളുടെ അനുരഞ്ജനത്തിന് മാസങ്ങൾക്ക് ശേഷം, തനിക്ക് മാറ്റം ഉണ്ടായെന്ന് അമ്മ പറഞ്ഞു. പിന്നീട് ഒരു വർഷത്തിനുശേഷം, എന്റെ അമ്മ, യേശുവിനെ തന്റെ രക്ഷകനായി സ്വീകരിച്ചു, അതിന്റെ ഫലമായി ഞങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലായി.
യേശുവിലുള്ള വിശ്വാസികൾക്ക്, മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ദാനമായ ക്രിസ്തുവിലേക്ക് പ്രവേശനം ഉണ്ട്. അപ്പോസ്തലനായ പൗലോസ് പറയുന്നതുപോലെ "അവനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ വാസന " എല്ലായിടത്തും പരത്തണം. (2 കൊരി. 2:14). സുവിശേഷം പങ്കിടുന്നവർ, രക്ഷിക്കപ്പെടുന്നവർക്കു, "ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു" എന്നും, എന്നാൽ യേശുവിനെ തള്ളിപ്പറയുന്നവർക്കു, "മരണത്തിലേക്കുള്ള വാസന ആകുന്നു" (വാ. 15-16) എന്നും അവൻ പ്രസ്താവിക്കുന്നു.
ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി സ്വീകരിച്ചതിനുശേഷം, മറ്റുള്ളവരെ സ്നേഹിച്ചുകൊണ്ട് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഈ സത്യത്തെ പ്രചരിപ്പിക്കുവാൻ, ഭൂമിയിൽ നമുക്കുള്ള പരിമിതമായ സമയം ഉപയോഗിക്കാൻ സാധിക്കും. നമ്മുടെ ഏറ്റവും പ്രയാസമേറിയതും ഏകാന്തവുമായ നിമിഷങ്ങളിൽപ്പോലും അവൻ നമുക്ക് ആവശ്യമുള്ളത് നൽകുമെന്ന് നമുക്ക് വിശ്വസിക്കാം. എന്തു വില കൊടുക്കേണ്ടിവന്നാലും, ദൈവത്തിന്റെ സുവിശേഷം എല്ലായ്പ്പോഴും പങ്കിടുന്നത് വിലയേറിയതാണ്.
സ്നേഹത്തിലെ ത്യാഗത്തിന് മൂല്യമുണ്ട്
ഒരു സുഹൃത്ത് യാതൊരു വിശദീകരണവും കൂടാതെ ഞങ്ങൾ തമ്മിൽ ഒരു ദശാബ്ദമായി നിലനിന്നിരുന്ന സ്നേഹബന്ധം അവസാനിപ്പിച്ചതിനു ശേഷം ഞാൻ വീണ്ടും എന്റെ പഴയ രീതിയിൽ ആളുകളെ ഒരു കൈയകലെ മാത്രം നിർത്താൻ തുടങ്ങി. ഈ ദുഃഖത്തെ അതിജീവിച്ചു കൊണ്ടിരുന്ന പ്രക്രിയക്കിടയിൽ സി എസ് ലൂയിസിന്റെനാല് സ്നേഹങ്ങൾ എന്ന കൃതിയുടെ പഴകിയ ഒരു കോപ്പി എന്റെ ഷെൽഫിൽ നിന്ന് ഞാൻ വലിച്ചെടുത്തു. സ്നേഹത്തിൻ്റെ വ്രണപ്പെടുത്തുന്ന സ്ഥിതിയെപ്പറ്റി ശക്തമായ നിരീക്ഷണങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. സ്നേഹമെന്ന സാഹസത്തിന് ഒരാൾ മുതിർന്നാൽ അവിടെ ഒരു “സുരക്ഷിത നിക്ഷേപം” ഉണ്ടാകില്ല. എന്തിനെയെങ്കിലും സ്നേഹിക്കുകയാണെങ്കിൽ “ഹൃദയം പിഴിയപ്പെടുകയോ തകർക്കപ്പെടുകയോ ചെയ്യാം” ഈ വാക്കുകൾ വായിച്ചശേഷം, ഉയിർപ്പ് കഴിഞ്ഞ് മൂന്നാം തവണ യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്ന സംഭവത്തിന്റെ (യോഹന്നാൻ 21:1-14) വായന വ്യത്യാസപ്പെട്ടു; പത്രോസ് മൂന്ന് തവണ തള്ളിപ്പറഞ്ഞതിനു ശേഷമായിരുന്നല്ലോ ഈ പ്രത്യക്ഷത (18:15-27).
യേശു ചോദിച്ചു: “യോഹന്നാന്റെ മകനായ ശീമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ?” (21:15)
ഒറ്റിക്കൊടുക്കലിന്റെയും തളളിപ്പറയലിന്റെയും കുത്ത് ഏറ്റതിനു ശേഷവും യേശു പത്രോസിനോട് സംസാരിച്ചു:ഭയത്തോടെയല്ല, ധൈര്യത്തോടെ; ബലഹീനമായല്ല ശക്തിയോടെ; നിരാശയോടെയല്ല നിസ്വാർത്ഥതയോടെ. കോപമല്ല കരുണയും സ്നേഹിക്കാനുള്ള മനസ്സുമാണ് അവൻ പ്രകടിപ്പിച്ചത്.
തിരുവെഴുത്ത് പറയുന്നു: “എന്നോട് പ്രിയമുണ്ടോ എന്ന് മൂന്നാമതും ചോദിക്കുകയാൽ പത്രോസ് ദുഃഖിച്ചു” (വാ. 17). എന്നാൽ യേശു പത്രോസിനോട് യേശുവിനോടുള്ള അവന്റെ സ്നേഹം മറ്റുള്ളവരെ സ്നേഹിക്കുന്നതുവഴിയും (വാ.15-17) തന്നെ അനുഗമിക്കുന്നതു വഴിയും (വാ.19) തെളിയിക്കുവാൻ ആവശ്യപ്പെട്ടതുവഴി എല്ലാ ശിഷ്യരോടും വ്യവസ്ഥയില്ലാതെ ത്യാഗപൂർവ്വം സ്നേഹിക്കുവാൻ ആഹ്വാനം ചെയ്യുകയാണ്. “നീ എന്നെ സ്നേഹിക്കുന്നുവോ?” എന്ന ചോദ്യത്തിന് ഓരോരുത്തരും ഉത്തരം പറയേണ്ടതുണ്ട്. നമ്മുടെ ഉത്തരം മറ്റുള്ളവരോടുള്ള സ്നേഹത്തിൽ പ്രതിഫലിക്കും.
ദൈവത്തിന്റെ മഹാ ദയ
കൗമാരക്കാരികളുടെ ഒരു ശില്പശാലയിൽ വിശുദ്ധിയെക്കുറിച്ച് അവർക്ക് പ്രബോധനം നല്കാൻ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടെങ്കിലും ഞാനത് നിരസിച്ചു. കൗമാരത്തിൽ വഴിവിട്ട ജീവിതത്തിന് വഴിപ്പെട്ടു പോയതുമൂലം അധാർമ്മികത എന്നിലേൽപ്പിച്ച പാടുകൾ ദശാബ്ദങ്ങളോളം എന്നെ വേട്ടയാടിയിരുന്നു. വിവാഹിതയായ ശേഷം ആദ്യമുണ്ടായ ഗർഭം അലസിപ്പോയി; എന്റെ പഴയ കാല പാപങ്ങളെ ദൈവം ശിക്ഷിക്കുന്നതാണെന്ന് ഞാൻ കരുതി. മുപ്പതാം വയസിൽ എന്റെ ജീവിതം കർത്താവിന് സമ്പൂർണ്ണമായി സമർപ്പിച്ചപ്പോൾ ഞാനെന്റെ പാപങ്ങളെ പലവുരു ഏറ്റ് പറഞ്ഞ് മാനസാന്തരപ്പെട്ടു. എന്നിട്ടും കുറ്റബോധവും ലജ്ജയും എന്നെ ഗ്രസിച്ചു. ദൈവത്തിന്റെ മഹാദയയെ ഇനിയും മുഴുവനായുംഅനുഭവിക്കാനാകാത്ത എനിക്ക് എങ്ങനെയാണ് ആ സ്നേഹത്തെക്കുറിച്ച് പങ്കുവെക്കാൻ കഴിയുക? പാപങ്ങൾ ഏറ്റുപറയുന്നതിനു മുമ്പ് ഞാൻ ആരായിരുന്നു എന്ന ചിന്തയിൽ എന്നെ തളച്ചിട്ടിരുന്ന വഞ്ചനയിൽ നിന്നും കാലക്രമേണ ദൈവമെന്നെ ഭാഗ്യവശാൽ മോചിപ്പിച്ചു. ദൈവം നിരന്തരമായി വാഗ്ദത്തം ചെയ്തിരുന്ന പാപക്ഷമയുടെ വിടുതൽ, കൃപയാൽ, ഒടുവിൽ ഞാൻ അനുഭവിച്ചു.
ദൈവം നമ്മുടെ സങ്കടങ്ങൾ മൂലമുള്ള വിലാപവും പഴയ പാപങ്ങളുടെ ഭവിഷ്യത്തുകളും അറിയുന്നു. നിരാശയെ അതിജീവിക്കാനും പാപത്തിൽ നിന്ന് തിരിയാനും അവന്റെ “ദയയും,“ “കരുണയും,” “വിശ്വസ്തതയും” (വിലാപങ്ങൾ 3:19-23) മൂലം ഉണർന്നെഴുന്നേല്ക്കുവാനും ദൈവം തന്റെ ജനത്തെ ശക്തിപ്പെടുത്തുന്നു. അവൻ നമ്മുടെ “ഓഹരി “-പ്രത്യാശയും രക്ഷയും-ആണെന്ന് തിരുവെഴുത്ത് പറയുന്നു; നല്ലവനായ അവനിൽ ശരണപ്പെടാൻ നമുക്ക് പഠിക്കാം (വാ. 24-26).
നമ്മുടെ മനസ്സലിവുള്ള പിതാവ് തന്റെ വാഗ്ദത്തങ്ങളെ വിശ്വസിക്കാൻ നമ്മെ സഹായിക്കുന്നു. അവന്റെ മഹാ സ്നേഹത്തിന്റെ പൂർണ്ണമായ അനുഭവമുണ്ടാകുമ്പോൾ, അവന്റെ കൃപയെക്കുറിച്ചുള്ള സുവിശേഷം നമുക്ക് അറിയിക്കാനാകും.
ദൈവം എവിടെ?
"വേർ ഈസ് വാൽഡോ?" എന്ന പ്രസിദ്ധമായ കുട്ടികളുടെ പുസ്തകപരമ്പരയിലെ പിടിതരാത്ത കഥാപാത്രം, ചുവപ്പും വെള്ളയും വരകളുള്ള ഷർട്ടും സോക്സും, ചേരുന്ന തൊപ്പിയും, നീല ജീൻസും, ബ്രൗൺ ബൂട്ടുകളും, കണ്ണടയും ധരിക്കുന്നു.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, തിരക്ക് നിറഞ്ഞ ആളുകൾക്കുനടുവിൽ, വാൽഡോയെ സമർത്ഥമായി പ്രത്യക്ഷദൃഷ്ടിയിൽനിന്ന് ചിത്രകാരൻ മറച്ചു വച്ചിരിക്കും. വാൽഡോയെ കാണാൻ എപ്പോഴും എളുപ്പമല്ല, എന്നാൽ വായനക്കാർക്ക് അവനെ എപ്പോഴും കണ്ടെത്താൻ കഴിയുമെന്ന് സ്രഷ്ടാവ് വാഗ്ദാനം ചെയ്യുന്നു. ദൈവത്തെ തിരയുന്നത് ഒരു കടങ്കഥാപുസ്തകത്തിൽ വാൽഡോയെ തിരയുന്നത് പോലെ അല്ലെങ്കിലും നമുക്കും അവനെ കണ്ടെത്താൻ കഴിയുമെന്ന് നമ്മുടെ സ്രഷ്ടാവ് വാഗ്ദാനം ചെയ്യുന്നു.
യിരെമ്യാ പ്രവാചകനിലൂടെ, ദൈവം തന്റെ ജനം പ്രവാസത്തിൽ പരദേശികളായി എങ്ങനെ ജീവിക്കണം എന്ന നിർദ്ദേശം നൽകി (യിരെ, 29:4-9). തന്റെ തികഞ്ഞ പദ്ധതിപ്രകാരം അവരെ പുനഃസ്ഥാപിക്കുന്നതുവരെ സംരക്ഷിക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തു (വാ.10-11). തന്റെ വാഗ്ദത്തനിവൃത്തി,പ്രാർത്ഥനയിൽ അവനെ വിളിച്ചപേക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധതയെ വർദ്ധിപ്പിക്കുമെന്ന്ദൈവം ഉറപ്പിച്ചു(വാ.12).
ഇന്ന്, ദൈവം തന്നെത്തന്നെയേശുവിന്റെ കഥയിലും ആത്മാവിലും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ ലോകത്തിന്റെ തിരക്കിൽ നമ്മുടെ ശ്രദ്ധ പതറാൻഎളുപ്പമാണ്. "ദൈവം എവിടെ?" എന്നു ചോദിക്കുവാൻ പോലും നാം പ്രലോഭിതരായേക്കാം.എന്നിരുന്നാലും, സകലത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായവൻ പ്രഖ്യാപിക്കുന്നത്, തനിക്കുള്ളവർ തന്നെ പൂർണ്ണഹൃദയത്തോടെ അന്വേഷിച്ചാൽ, എപ്പോഴും തന്നെ കണ്ടെത്തുമെന്നാണ് (വാ.13-14).
നമ്മൾ ഒന്നാണ്
ആ ചെറിയ കർഷക സമൂഹത്തിൽ, വാർത്ത പെട്ടെന്നാണു പരന്നത്’. പതിറ്റാണ്ടുകളായി ജയന്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നതുംബാങ്ക്ജപ്തിചെയ്തതുമായ കൃഷിസ്ഥലം, ബാങ്ക്ഇപ്പോൾ ലേലത്തിൽ വയ്ക്കുന്ന വിവരം അദ്ദേഹവും അറിഞ്ഞു. വളരെ കഷ്ടപ്പെട്ട് അല്പം പണം സംഘടിപ്പിച്ച്, ജയന്ത് ആ ലേലത്തിൽ എത്തി,ഇരുന്നൂറോളം വരുന്ന പ്രാദേശിക കർഷകരുടെ കൂട്ടത്തിൽ ചേർന്നു. ജയന്തിന്റെ കൈവശമുള്ളതുച്ഛമായ ലേലത്തുക മതിയാകുമോ? ലേലം ആരംഭിച്ചപ്പോൾ , ദീർഘശ്വാസം എടുത്ത് , ജയന്ത്ആദ്യംതന്റെ ലേലത്തുക വിളിച്ചു. പിന്നീട്കൂട്ടിവിളിക്കുന്നതിനായിലേലക്കാരൻ പല പ്രാവശ്യംഅവസരംനൽകിയിട്ടും, ലേലം ഉറപ്പിക്കുന്നതു വരെ, ജനക്കൂട്ടം നിശബ്ദത പാലിച്ചു. അങ്ങനെ ജയന്തിന് ആ കുടുംബഭൂമി തിരികെ ലഭിച്ചു. സഹകർഷകർ ജയന്തിന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങളെ,തങ്ങളുടെസാമ്പത്തിക നേട്ടത്തേക്കാൾവലുതായികണ്ടു.
ആ കൃഷിക്കാർ ദയയോടും ത്യാഗത്തോടും പ്രവർത്തിച്ച ഈ കഥ, ക്രിസ്തുവിന്റെ അനുയായികൾ ഈ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് അപ്പോസ്തലനായ പൗലോസ് ആഹ്വാനംചെയ്തതിന് സമാനമാണ്. മറ്റുള്ളവരുടെ ആവശ്യങ്ങളെക്കാളും സ്വന്ത സ്വാർത്ഥ മോഹങ്ങൾക്ക് മുൻഗണന നൽകുകയും സ്വന്തം കാര്യം മാത്രം നോക്കുകയും ചെയ്യുന്ന “ഈ ലോകത്തിന്നു അനുരൂപമാകരുതെന്ന്” (റോമർ 12: 2) പൗലോസ് നമ്മോടു പറയുന്നു. ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവരെ നാം സേവിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾ ദൈവം നിറവേറ്റുമെന്നു നമുക്ക് വിശ്വസിക്കാം. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമ്മുടെ മനസ്സു പുതുക്കി രൂപാന്തരപ്പെടുത്തുമ്പോൾ, ഏതു സാഹചര്യത്തിലുംഅവനോടുള്ള സ്നേഹത്തിലും ബഹുമാനത്തിലും നമുക്ക് പ്രതികരിക്കുവാൻ കഴിയും. മറ്റുള്ളവർക്കു നാം പ്രാധാന്യം കൊടുക്കുമ്പോൾ നമ്മേക്കുറിച്ച് മാത്രം ചിന്തിക്കുന്നത് ഒഴിവാക്കുവാൻ ഇടയാകും;കാരണം നാം , സഭ എന്ന വലിയൊരു കുടുബത്തിന്റെ ഭാഗമാണെന്ന് ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നു (12:3-4).
തിരുവെഴുത്തുകൾ മനസ്സിലാക്കുവാനും അനുസരിക്കുവാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. നിസ്വാർത്ഥമായി കൊടുക്കുവാനുംഉദാരമായി സ്നേഹിക്കുവാനും അവൻ നമ്മെ പ്രാപ്തരാക്കുന്നു. അങ്ങനെ ക്രിസ്തുവിൽ നമുക്ക് ഒരുമിച്ച് വളരുവാൻകഴിയും.
എവിടെയായാലും നാം സ്നേഹിക്കുക
ഒരു അവധിക്കാലത്ത് ഞാൻ ഒരു തടാകത്തിന്റെ അരികിൽ ഇരുന്ന് എന്റെ ബൈബിൾ വായിക്കുകയും ഭർത്താവ് മീൻ പിടിക്കുന്നത് കാണുകയും ചെയ്തു കൊണ്ടിരുന്നു. മീൻ പിടിക്കുവാൻ ഒരു വ്യത്യസ്ത ഇര ഉപയോഗിക്കുവാൻ നിർദ്ദേശിച്ചുകൊണ്ട് ഒരു യുവാവ് ഞങ്ങളുടെ അടുത്തു വന്നു. വളരെ അസ്വസ്ഥനായി കാണപ്പെട്ട അയാൾ പറഞ്ഞു, "ഞാൻ ജയിലിലായിരുന്നു". അവൻ എന്റെ ബൈബിൾ നോക്കി നെടുവീർപ്പിട്ടു, "എന്നെപ്പോലുള്ളവരുടെ കാര്യത്തിൽ യഥാർത്ഥത്തിൽദൈവത്തിന്പരിഗണനയുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?"
ഞാൻ മത്തായി 25 എടുത്തു, യേശു തന്റെ അനുയായികൾ ജയിലിൽ കഴിയുന്നവരെ സന്ദർശിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത് ഉറക്കെ വായിച്ചു.
"അങ്ങനെ പറയുന്നുണ്ടോ? ജയിലിലായിരിക്കുന്നവരെക്കുറിച്ച്? "തടവിൽ കഴിയുന്ന തന്റെ മക്കളോടു കാണിക്കുന്ന ദയയെ, ദൈവത്തോടുള്ള വ്യക്തിപരമായ സ്നേഹമായി അവൻ കണക്കാക്കും (25:31-40) എന്നു ഞാൻ പങ്കുവച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.
"എന്റെ മാതാപിതാക്കൾ എന്നോട് ക്ഷമിക്കുമെന്ന് ഞാൻ കരുതുന്നു." അവൻ തല താഴ്ത്തി. "ഞാൻ ഉടനെ വരാം." അവൻ പോയി പെട്ടെന്ന് തിരിച്ചെത്തി. അവന്റെ കീറിപ്പറിഞ്ഞ ബൈബിൾ എന്റെ കയ്യിൽ തന്നിട്ടു പറഞ്ഞു, "ആ വാക്യങ്ങൾ എവിടെയാണെന്ന് എന്നെ കാണിക്കുമോ?"
ഞാൻ അതു കാണിച്ചു കൊടുത്തു. അവനും മാതാപിതാക്കൾക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഞാനും എന്റെ ഭർത്താവും അവനെ കെട്ടിപ്പിടിച്ചു. തമ്മിൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ ഞങ്ങൾ പരസ്പരം കൈമാറി. ഞങ്ങൾ അവനുവേണ്ടി തുടർച്ചയായിപ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ചിലപ്പോൾ, നമ്മൾ ആരാലും സ്നേഹിക്കപ്പെടാത്തവരായി, സ്വീകരിക്കപ്പെടാത്തവരായി, ശാരീരികമായും മാനസികമായും തടവിലാക്കപ്പെട്ടവരെ പോലെ അനുഭവപ്പെടും (25:35-36). ആ സമയത്ത്, ദൈവത്തിന്റെ സ്നേഹപൂർണ്ണമായ അനുകമ്പയുടെയും ക്ഷമയുടെയും ഓർമ്മപ്പെടുത്തലുകൾ നമുക്ക് ആവശ്യമാണ്. ഇത്തരത്തിലുള്ള വികാരങ്ങളുമായി പോരാടുന്നവരെ താങ്ങുവാനുള്ളഅവസരങ്ങൾ നമുക്കുണ്ട്.നാം പോകുന്നിടത്തെല്ലാം അവന്റെ സ്നേഹവും സത്യവും പകർന്നുകൊണ്ട് നമുക്കും ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതിയുടെ ഭാഗമാകാം.
പ്രസംഗിക്കുന്നത് പ്രവർത്തിപ്പിൻ
എന്റെ ഇളയവൻ സേവ്യർ അംഗണവാടിയിൽ ചേർന്നപ്പോഴാണ് ഞാൻ എന്റെ മക്കളെ വേദപുസ്തകം വായിച്ചു കേൽപ്പിക്കാൻ തുടങ്ങിയത്. പഠിപ്പിക്കാനുതകുന്ന നിമിഷങ്ങൾക്കായി ഞാൻ നോക്കുകയും നമ്മുടെ സാഹചര്യങ്ങൾക്ക് ഉതകുന്ന വാക്യങ്ങൾ പങ്കിട്ട് എന്നോട് കൂടെ പ്രാർത്ഥിക്കാൻ അവരെ ഉത്സാഹിപ്പിക്കുകയും ചെയ്യും. സേവ്യർ പരിശ്രമിക്കാതെ തന്നെ തിരുവെഴുത്തുകൾ മനഃപാഠമാക്കി. ഞങ്ങൾ ജ്ഞാനം ആവശ്യമുള്ള ഏതെങ്കിലും വിഷമസന്ധിയിൽ ആണെങ്കിൽ അവൻ ദൈവീക സത്യത്തിന്റെ വെളിച്ചം വീശുന്ന വാക്യങ്ങൾ ആലോചന കൂടാതെ വിളിച്ചു പറയും.
ഒരു ദിവസം എനിക്ക് ദേഷ്യം വന്നു അവന്റെ കേൾക്കെ പരുഷമായി സംസാരിച്ചു. അവൻ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു “പ്രസംഗിക്കുന്നത് പ്രവർത്തിക്കൂ അമ്മേ.”
സേവ്യറിന്റെ ഓർമ്മപ്പെടുത്തൽ യാക്കോബ് അപ്പോസ്തലൻ വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന യേശുവിന്റെ വിശ്വാസികൾക്ക് നൽകിയ ജ്ഞാനത്തിന്റെ പ്രബോധനത്തെ പ്രതിധ്വനിപ്പിക്കുന്നു (യാക്കോബ് 1:1). പാപം എതെല്ലാം വിധത്തിൽ യേശുവിനോടുള്ള നമ്മുടെ സാക്ഷ്യത്തെ തടസ്സപ്പെടുത്തുമെന്ന് കാണിച്ചതിനു ശേഷം അവരെ യാക്കോബ് “ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ“(വാ. 21) എന്ന് ഉത്സാഹിപ്പിക്കുന്നു. നമ്മൾ വചനം കേട്ടിട്ട് അനുസരിക്കാതെ ഇരിക്കുന്നത് കണ്ണാടിയിൽ നോക്കുകയും രൂപം മറക്കുകയും ചെയ്യുന്ന ആളുകളെപ്പോലെയാണ് (വാ. 23-24). യേശുവിന്റെ രക്തത്താൽ ദൈവത്തോടു നിരപ്പു വന്ന അവിടുത്തെ പ്രതിമ-ധരിക്കുന്നവരെന്ന ലഭിച്ചിരിക്കുന്ന പദവിയുടെ ദർശനം നമുക്ക് നഷ്ടപ്പെട്ടേക്കാം.
യേശുവിലുള്ള വിശ്വാസികൾ സുവിശേഷം അറിയിക്കുവാൻ കല്പന ലഭിച്ചവരാണ്. പരിശുദ്ധാത്മാവ് നമ്മെ മികച്ച പ്രതിനിധികളും അതിലൂടെ സുവിശേഷത്തിന്റെ ദൂതന്മാരുമാക്കാനായി ശക്തീകരിക്കുന്നതോടൊപ്പം നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യും. അവൻ നമ്മെ അയക്കുന്നിടത്തെല്ലാം ദൈവീക സത്യത്തെയും സ്നേഹത്തെയും പ്രതിഫലിപ്പിക്കാൻ നമ്മുടെ സ്നേഹത്തിലുള്ള അനുസരണം സഹായിക്കും. അങ്ങനെ നമുക്ക് പ്രസംഗിക്കുന്നത് പ്രവർത്തിച്ചുകൊണ്ട് മറ്റുള്ളവരെ യേശുവിലേക്ക് നയിക്കാം.
ഉറച്ച വിശ്വാസം
ഒരു തടാകത്തിന്റെ വടക്കേ തീരത്ത് ഉയർന്നുനിന്ന മണല്ക്കൂനകൾ സമീപത്തുള്ള വീടുകളെ നിരങ്ങുന്ന മണലിലേക്ക് താഴുന്നതരത്തിൽ അപകടാവസ്ഥയിലാക്കി. തങ്ങളുടെ വീടുകൾ സംരക്ഷിക്കാനുള്ള അധ്വാനത്തിൽ മണൽക്കൂനകൾ നീക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കെട്ടുറപ്പുള്ള വീടുകൾ കണ്മുന്നിൽ താഴ്ന്നു പോകുന്നത് അവർ നിസ്സഹായരായി നോക്കി നിന്നു. അടുത്തിടെ നശിപ്പിക്കപ്പെട്ട ഒരു വീട് വൃത്തിയാക്കുന്നത് മേൽനോട്ടം വഹിച്ചപ്പോൾ ഒരു ലോക്കൽ ഉദ്യോഗസ്ഥൻ ഈ പ്രക്രിയ തടയാൻ കഴിയില്ല എന്ന് ഉറപ്പിച്ചു. വീട്ടുടമസ്ഥർ എത്ര കഠിനമായി ശ്രമിച്ചാലും ഈ അസ്ഥിരമായ ചിറകൾ മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കാൻ സാധിക്കില്ല, മണൽക്കൂനക്ക് ശക്തമായ അടിത്തറ നൽകുവാൻ സാധ്യമേയല്ല.
മണലിൽ ഒരു വീട് പണിയുന്നതിന്റെ നിരർത്ഥകത യേശുവിന് അറിയാമായിരുന്നു. കള്ള പ്രവാചകന്മാരെക്കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പിനു ശേഷം, സ്നേഹപൂർവ്വമുള്ള അനുസരണം ജ്ഞാനത്തെ പ്രദർശിപ്പിക്കുന്നു എന്ന് അവൻ അവരെ ഉറപ്പിച്ചു (മത്തായി 7:15–23). തന്റെ വചനങ്ങളെ കേട്ടു “ചെയ്യുന്നവനൊക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു” എന്നു അവൻ പറഞ്ഞു (വാ. 24). എന്നാൽ ദൈവത്തിന്റെ വാക്കുകളെ കേട്ട് ചെയ്യാത്തവനൊക്കെയും “മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു“(വാ. 26).
ചുറ്റുപാടുകൾ ക്ലേശങ്ങളുടേയോ ബുദ്ധിമുട്ടുകളുടേയോ ഭാരത്താൽ താഴ്ന്നു പോകുന്ന അസ്ഥിരമായ മണൽ പോലെ തോന്നുമ്പോൾ, നമുക്ക് നമ്മുടെ പ്രത്യാശ പാറയായ ക്രിസ്തുവിൽ വെക്കാം. തന്റെ മാറ്റമില്ലാത്ത സ്വഭാവത്തിന്റെ അചഞ്ചലമായ അടിത്തറയിൽ കെട്ടിപ്പടുത്ത ഉറച്ച വിശ്വാസം വളർത്തിയെടുക്കാൻ അവൻ നമ്മെ സഹായിക്കും.