Category  |  odb

മറ്റുള്ളവരിൽ നമ്മുടെ സ്വാധീനം

ഞങ്ങളുടെ സ്കൂൾ കസ്റ്റോഡിയനായ ബെൻജി ഉച്ചഭക്ഷണത്തിനു എത്തിച്ചേരാൻ വൈകുമെന്ന് എന്റെ സെമിനാരി പ്രൊഫസറായ ഡോ. ലീ മനസ്സിലാക്കിയപ്പോൾ, അദ്ദേഹം മൗനമായി ഒരു പ്ലേറ്റു ഭക്ഷണം അദ്ദേഹത്തിനുവേണ്ടി മാറ്റിവച്ചു. ഞാനും എന്റെ സഹപാഠികളും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഡോ. ലീ ബെൻജിക്കുവേണ്ടി അവസാന കഷ്ണം റൈസ് കേക്കും അതിനു സ്വാദിഷ്ടമായ ടോപ്പിംഗായി കുറച്ചു തേങ്ങ ചിരകിയതും മാറ്റിവെച്ചു. ഒരു പ്രമുഖ ദൈവശാസ്ത്രജ്ഞന്റെ ഇത്തരത്തിലുള്ള പല പ്രവൃത്തികളിൽ ഒന്നായ ഇത്, ഡോ. ലീയുടെ ദൈവത്തോടുള്ള വിശ്വസ്തതയുടെ അതിപ്രസരമായി ഞാൻ കരുതുന്നു. ഇരുപതു വർഷങ്ങൾക്കു ശേഷവും അദ്ദേഹം എന്നിൽ സൃഷ്ടിച്ച ആഴത്തിലുള്ള മതിപ്പ് അവശേഷിക്കുന്നു. 

അനേകം വിശ്വാസികളിൽ ആഴത്തിലുള്ള മതിപ്പു സൃഷ്ടിച്ച ഒരു പ്രിയ സുഹൃത്ത് അപ്പൊസ്തലനായ യോഹന്നാനും ഉണ്ടായിരുന്നു. ദൈവത്തോടും തിരുവെഴുത്തുകളോടും വിശ്വസ്തത പുലർത്തുകയും “സത്യത്തിൽ” തുടർച്ചയായി നടക്കുകയും ചെയ്യുന്ന ഒരാളായാണ് അവർ ഗായൊസിനെ കുറിച്ചു സംസാരിച്ചത് (3 യോഹന്നാൻ 1:3).  അപരിചിതരായിട്ടുകൂടി, സഞ്ചാരികളായ സുവിശേഷ പ്രസംഗകർക്ക്‌ ഗായൊസ് ആതിഥ്യമരുളി (വാ. 5). തത്ഫലമായി, യോഹന്നാൻ അവനോടു പറഞ്ഞു, “അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു” (വാ. 6). ദൈവത്തോടും യേശുവിലുള്ള മറ്റു വിശ്വാസികളോടുമുള്ള ഗായൊസിന്റെ വിശ്വസ്തത സുവിശേഷത്തെ പരക്കാൻ സഹായിച്ചു.

എന്റെ അധ്യാപകൻ എന്നിൽ ചെലുത്തിയ സ്വാധീനവും തന്റെ നാളിൽ ഗായൊസ് ചെലുത്തിയ സ്വാധീനവും നമുക്കു മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലുകളാണ്‌ — മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കാൻ ദൈവത്തിന് ഉപയോഗിക്കാൻ കഴിയുന്ന സ്വാധീനം. നാം ദൈവത്തോടൊപ്പം വിശ്വസ്തതയോടെ നടക്കുമ്പോൾ, അവനോടൊപ്പം വിശ്വസ്തതയോടെ നടക്കാൻ മറ്റു വിശ്വാസികളെ സഹായിക്കുന്ന വിധത്തിൽ നമുക്കു ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം.

വനത്തിലെ ഡാർക്ക് റൂം

ഫോട്ടോഗ്രാഫർ എന്ന നിലയിൽ ടോണി വക്കാരോയ്ക്കു സൈന്യം ഒരു അവസരം നൽകിയില്ല. പക്ഷേ അത് അവനെ തടഞ്ഞില്ല. മരങ്ങളിൽ നിന്നു മഴ പെയ്യുന്നതു പോലെ പതിക്കുന്ന പീരങ്കി ഷെല്ലുകളും അതിന്റെ കൂർത്ത അവശിഷ്ടങ്ങളും തട്ടിമാറ്റുന്നതിന്റെ ഭയാനകമായ നിമിഷങ്ങൾക്കിടയിൽപോലും അവൻ ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്നു. തുടർന്ന്, തന്റെ സുഹൃത്തുക്കൾ ഉറങ്ങുമ്പോൾ, ഫിലിം ഡവലപ്പ് ചെയ്യുന്നതിനായി അവരുടെ ഹെൽമറ്റ് ഉപയോഗിച്ചു രാസവസ്തുക്കൾ കലർത്തി. രാത്രികാല വനം ഡാർക്ക് റൂം ആയി മാറി. അതിൽ വക്കാരോ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായ ഹർട്ട്ജെൻ വനത്തിലെ പോരാട്ടത്തിന്റെ കാലാതീതമായ റെക്കോർഡു സൃഷ്ടിച്ചെടുത്തു.

തന്റെ കാലത്തു ദാവീദു രാജാവു യുദ്ധങ്ങളിലും ഇരുണ്ട കാലങ്ങളിലും കൂടി കടന്നുപോകുകയുണ്ടായി. 2 ശമൂവേൽ 22 പറയുന്നു, “യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്റെ കയ്യിൽനിന്നും വിടുവിച്ചശേഷം…” (വാ. 1). ദൈവത്തിന്റെ വിശ്വസ്തതയുടെ ഒരു രേഖ സൃഷ്ടിക്കാൻ ദാവീദ് ആ അനുഭവങ്ങൾ ഉപയോഗപ്പെടുത്തി. “മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു” (വാ. 5) എന്നു അവൻ പറഞ്ഞു. 

താമസിയാതെ ദാവീദു നിരാശയിൽ നിന്നു പ്രത്യാശയിലേക്കു നീങ്ങി: “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു,” അവൻ അനുസ്മരിച്ചു. “അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു” (വാ. 7). ദൈവത്തിന്റെ നിരന്തരമായ സഹായത്തിന് ദൈവത്തെ സ്തുതിക്കുന്നുണ്ടെന്നു ദാവീദ് ഉറപ്പു വരുത്തി. “യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും” (വാ. 29-30).

ദാവീദു തന്റെ വൈഷമ്യങ്ങളെ തന്റെ വിശ്വസ്ത ദൈവത്തെക്കുറിച്ചു ലോകത്തോടു പറയാനുള്ള അവസരങ്ങളാക്കി മാറ്റി. നമുക്കും ഇപ്രകാരം ചെയ്യാവുന്നതാണ്. എല്ലാത്തിനുമുപരി, ഇരുളിനെ വെളിച്ചമാക്കി മാറ്റുന്നവനിലാണ് നാം ആശ്രയിക്കുന്നത്. 

—റ്റിം ഗസ്റ്റാഫ്‌സൺ

എപ്പോഴാണു നിങ്ങൾക്ക് ഏറ്റവും നിരാശ തോന്നിയിട്ടുള്ളത്? ആ നിമിഷത്തിൽ നിങ്ങൾ അനുഭവിച്ച ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചു നിങ്ങൾ മറ്റുള്ളവരോടു പറയുമോ?

പ്രിയ ദൈവമേ, പ്രത്യേകിച്ച് ഇരുണ്ട സമയത്ത്, അങ്ങ് എന്നെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന അനേകം വഴികൾ കാണാൻ എന്നെ സഹായിക്കേണേ.

 

സ്വർഗ്ഗം പാടുന്നു

അർജന്റീനിയൻ ഗാനമായ “എൽ സീലോ കാന്റ അലെഗ്രിയ” ഹൈസ്കൂൾ ഗായകസംഘം ആലപിച്ചപ്പോൾ അവരുടെ ശബ്ദത്തിൽ ആനന്ദം പ്രകടമായിരുന്നു. ഞാൻ പ്രകടനം ആസ്വദിച്ചുവെങ്കിലും എനിക്കു സ്പാനിഷ് അറിയാത്തതിനാൽ വരികൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ അധികം താമസിയാതെ, പരിചിതമായ ഒരു പദം ഞാൻ തിരിച്ചറിഞ്ഞു. ഗായകസംഘം “അലേലൂയാ!” എന്ന് ആഹ്ലാദത്തോടെ പ്രഖ്യാപിക്കാൻ തുടങ്ങി. ലോകമെമ്പാടുമുള്ള മിക്ക ഭാഷകളിലും സമാനമായി തോന്നുന്ന ദൈവത്തോടുള്ള സ്തുതിയുടെ ഒരു പ്രഖ്യാപനമായ “അലേലൂയ” ഞാൻ ആവർത്തിച്ചു കേട്ടു. ഗാനത്തിന്റെ പശ്ചാത്തലം അറിയാനുള്ള ആകാംക്ഷയിൽ, സംഗീതമേളക്കു ശേഷം ഞാൻ ഓൺലൈനിൽ പോയി, “സ്വർഗ്ഗം സന്തോഷം പാടുന്നു” എന്നാണ് ഗാനത്തിന്റെ തലക്കെട്ടിന്റെ അർത്ഥം എന്നു കണ്ടെത്തി.

വെളിപ്പാട് 19-ലെ ആഘോഷത്തിന്റെതായ ഒരു വചനഭാഗത്ത്, ആ ഗായകസംഘത്തിന്റെ ഗാനത്തിൽ പ്രകടിപ്പിക്കുന്ന യാഥാർത്ഥ്യത്തിന്റെ ഒരു നേർക്കാഴ്ച നമുക്കു ലഭിക്കുന്നു — സ്വർഗ്ഗം മുഴുവൻ സന്തോഷിക്കുന്നു! പുതിയ നിയമത്തിലെ അവസാന പുസ്തകത്തിൽ കൊടുത്തിരിക്കുന്ന  ഭാവിയെക്കുറിച്ചുള്ള അപ്പൊസ്തലനായ യോഹന്നാന്റെ ദർശനത്തിൽ, സ്വർഗത്തിൽ ദൈവത്തോടു കൃതജ്ഞത പ്രഖ്യാപിക്കുന്ന ഒരു വലിയ ജനക്കൂട്ടത്തെയും ദൂത സൃഷ്ടികളെയും അവൻ കണ്ടു. തിന്മയെയും അനീതിയെയും അതിജീവിച്ച ദൈവത്തിന്റെ ശക്തിയെയും, മുഴുവൻ ഭൂമിയുടെയും മേലുള്ള അവന്റെ ഭരണത്തെയും, അവനോടൊപ്പമുള്ള നിത്യജീവനെയും ഗായകസംഘത്തിന്റെ ശബ്ദം ആഘോഷിക്കുന്നുവെന്നു യോഹന്നാൻ എഴുതി. സ്വർഗ്ഗത്തിലെ എല്ലാ നിവാസികളും വീണ്ടും വീണ്ടും “ഹല്ലേലൂയാ!” (വാ. 1, 3, 4, 6), അഥവാ “ദൈവത്തിനു സ്തുതി!” എന്നു പ്രഖ്യാപിക്കുന്നു.

ഒരു ദിവസം “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള” (5:9) ജനം ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കും. എല്ലാ ഭാഷകളിലുമുള്ള നമ്മുടെ ശബ്ദങ്ങൾ സന്തോഷത്തോടെ ഒരുമിച്ചു “ഹല്ലേലൂയാ” എന്നു ആർക്കും!

പരസ്പരം സഹായിക്കുക

അത്ര മുൻനിരയിലല്ലാത്ത സ്കൂളിൽ നിന്നുള്ള ക്രിക്കറ്റ് ടീം ക്രിക്കറ്റ് സോണൽ ടൂർണമെന്റിനായി കളത്തിലിറങ്ങിയപ്പോൾ, കാഴ്ചക്കാരായ ആരാധകർ വിജയസാധ്യതയില്ലാത്ത ആ ടീമിനായി ആർപ്പുവിളിച്ചു. ആദ്യ ഊഴത്തിൽ തന്നെ ഈ ടീം പുറത്താകുമെന്നു ഏവരും പ്രക്ഷിച്ചെങ്കിലും അവരതു തരണം ചെയ്തു. തങ്ങളോടൊപ്പം ഒരു വാദ്യസംഘം ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ അവർക്കു പ്രോത്സാഹനം നൽകിക്കൊണ്ട് അവരുടെ വിദ്യാലയത്തിന്റെ ഗാനം കാഴ്ചക്കാരുടെ  ഇടയിൽ നിന്നും മുഴങ്ങികേട്ടു. വിജയിക്കുമെന്നു പ്രതീക്ഷിരുന്ന എതിർ സംഘത്തിന്റെ വാദ്യസംഘം മത്സരത്തിനു മിനിറ്റുകൾക്കു മുമ്പ് എതിരാളിയുടെ സ്കൂൾ ഗാനം പഠിച്ചെടുത്തു. ആ ബാൻഡിന് അവർക്കറിയാവുന്ന ഗാനങ്ങൾ ചെയ്താൽ മതിയായിരുന്നുവെങ്കിൽ പോലും മറ്റൊരു സ്കൂളിനെയും മറ്റൊരു ടീമിനെയും സഹായിക്കാനായി അവർ ഗാനം പഠിക്കാൻ തീരുമാനിച്ചു.

ഈ ബാൻഡിന്റെ പ്രവർത്തനങ്ങൾ ഫിലിപ്പ്യ ലേഖത്തിൽ വിവരിച്ചിരിക്കുന്ന ഐകമത്യത്തെ പ്രതീകപ്പെടുത്തുന്നതായി കാണാം. ഫിലിപ്പിയിലെ ആദിമ സഭയോട്—ഇന്നു നമ്മളോടും—ഐകമത്യത്തിൽ അഥവാ “ഏകമനസ്സുള്ളവരായി” (ഫിലിപ്പിയർ 2:2) ജീവിക്കാൻ — പ്രത്യേകിച്ചും അവർ ക്രിസ്തുവിൽ ഏകീകൃതരായതിനാൽ — പൗലൊസ്‌ പറഞ്ഞു. ഇതു ചെയ്യുന്നതിനായി, സ്വാർത്ഥ അഭിലാഷങ്ങൾ ഉപേക്ഷിച്ചു സ്വന്തം താൽപ്പര്യങ്ങളേക്കാൾ മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്കു മുൻഗണന നൽകാൻ അപ്പൊസ്തലൻ അവരെ പ്രോത്സാഹിപ്പിച്ചു. 

നമ്മേക്കാൾ മറ്റുള്ളവരെ വിലമതിക്കുന്നതു സ്വാഭാവികമായി സംഭവിക്കണമെന്നില്ല. എന്നാൽ, അപ്രകാരമാണ് നമുക്കു ക്രിസ്തുവിനെ അനുകരിക്കാൻ സാധിക്കുക. “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ” (വാ. 3) എന്നു പൗലൊസ് എഴുതി. നമ്മിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, താഴ്മയോടെ “മറ്റുള്ളവന്റെ ഗുണം” (വാ. 4) നോക്കുന്നതാണു ശ്രേഷ്ഠം.

നമുക്ക് എങ്ങനെ മറ്റുള്ളവരെ പിന്തുണയ്ക്കാൻ കഴിയും? അവരുടെ പോരാട്ട ഗാനങ്ങൾ പഠിക്കുകയോ അവർക്ക് ആവശ്യമുള്ളതു നൽകുകയോ എന്തുമായിക്കൊള്ളട്ടെ, അവ ചെയ്തുകൊണ്ടു അവരുടെ താൽപ്പര്യങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നതിലൂടെ നമുക്കതു ചെയ്യാൻ സാധിക്കും.

കുടുംബത്തേക്കാൾ അധികം

വളരെ പ്രശസ്തമായ ഒരു കോളജിൽ മുഴുസമയ പ്രൊഫസറായി ജോണ്‍ നിയമിക്കപ്പെട്ടു. അവന്റെ ജ്യേഷ്ഠൻ ഡേവിഡ് ഇതിൽ സന്തുഷ്ടനായിരുന്നെങ്കിലും സഹോദരന്മാർ ചെയ്യുന്നതുപോലെ, അവർ കുട്ടികളായിരിക്കുമ്പോൾ ഗുസ്തുപിടിച്ചു ജോണിനെ നിലത്തുവീഴ്ത്താറുള്ളത് പറഞ്ഞു കളിയാക്കുന്നതു അവനു ഒഴിവാക്കാനായില്ല. ജോൺ ജീവിതത്തിൽ ഒരുപാടു മുന്നോട്ടു പോയിരുന്നു. പക്ഷേ, അപ്പോഴും അവൻ ഡേവിഡിന്റെ ചെറിയ സഹോദരനായിരുന്നു.

കുടുംബത്തിൽ മതിപ്പുളവാക്കാൻ പ്രയാസമാണ്—നിങ്ങൾ മിശിഹാ ആണെങ്കിൽ പോലും. യേശു നസ്രത്തിലെ ജനങ്ങളുടെ ഇടയിൽ വളർന്നുവന്നവനാണ്. അതിനാൽതന്നെ, അവനു പ്രത്യേകതയുണ്ടെന്നു വിശ്വസിക്കാൻ അവർ പ്രയാസപ്പെട്ടു. “ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ?” (മർക്കൊസ് 6:2-3) എന്നിങ്ങനെ അവർ അവനിൽ ആശ്ചര്യപ്പെട്ടു. “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” (വാ. 4) എന്നു യേശു പറഞ്ഞു. ഈ വ്യക്തികൾക്കു യേശുവിനെ നന്നായി അറിയാമായിരുന്നുവെങ്കിലും അവൻ ദൈവപുത്രനാണെന്ന് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഒരുപക്ഷേ നിങ്ങൾ ഒരു ദൈവിക ഭവനത്തിലായിരിക്കാം വളർന്നുവന്നത്. നിങ്ങളുടെ ആദ്യകാല ഓർമ്മകളിൽ സഭയിൽ പോകുന്നതും ഗാനങ്ങൾ ആലപിക്കുന്നതും ഉൾപ്പെടുന്നു. യേശു എപ്പോഴും ഒരു കുടുംബാംഗത്തെപ്പോലെ തോന്നിയിട്ടുണ്ടായിരിക്കാം. നിങ്ങൾ അവനെ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെങ്കിൽ, യേശു കുടുംബത്തിന്റെ ഭാഗമാണ്. “അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ…” (എബ്രായർ 2:11). ദൈവകുടുംബത്തിലെ നമ്മുടെ മൂത്ത സഹോദരനാണു യേശു (റോമർ 8:29)! ഇതൊരു വലിയ പദവിയാണ്. പക്ഷേ നമ്മുടെ അടുപ്പം അവനെ സാധാരണക്കാരനാണെന്നു തോന്നിപ്പിച്ചേക്കാം. ആരെങ്കിലും ഒരാൾ കുടുംബാംഗമാണെന്നതുകൊണ്ട് അവർ പ്രത്യേകതയുള്ളവർ അല്ലാതെയാകുന്നില്ല.

യേശു കുടുംബത്തിന്റെ ഭാഗവും കുടുംബാംഗത്തിൽ അധികം ആയതിൽ നിങ്ങൾക്കു സന്തോഷമില്ലേ? ഇന്നു നിങ്ങൾ അവനെ അനുഗമിക്കുമ്പോൾ അവൻ നിങ്ങൾക്കു കൂടുതൽ വ്യക്തിപരവും കൂടുതൽ വിശേഷപ്പെട്ടവനുമായി മാറട്ടെ.