
സൗഹാർദ്ദപരമായ അഭിലാഷം
നാസിയാൻസസിലെ ഗ്രിഗറിയും സിസേറിയയിലെ ബേസിലും നാലാം നൂറ്റാണ്ടിലെ സഭയിലെ പ്രമുഖ നേതാക്കളും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. തത്ത്വശാസ്ത്ര വിദ്യാർത്ഥികളായാണ് അവർ ആദ്യം കണ്ടുമുട്ടിയത്. തങ്ങൾ “ഒറ്റ ആത്മാവുള്ള രണ്ട് ശരീരങ്ങൾ” ആയിത്തീർന്നു എന്നു പിന്നീടു ഗ്രിഗറി പറയുകയുണ്ടായി.
തങ്ങളുടെ വൈദഗ്ധ്യ മേഖല വളരെ സാമ്യമുള്ളതിനാൽ, ഗ്രിഗറിയും ബേസിലും തമ്മിൽ മത്സരം ഉടലെടുക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. എന്നാൽ, തങ്ങളുടെ “ഏക അഭിലാഷം” വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സൽപ്രവൃത്തികളുടെയും ജീവിതം ആക്കിക്കൊണ്ടും അതേത്തുടർന്നു വ്യക്തിപരമായി തന്നെക്കാൾ ഈ ലക്ഷ്യത്തിൽ മറ്റെയാളെ കൂടുതൽ വിജയിപ്പിക്കാൻ അന്യോന്യം “ഉത്സാഹം വർദ്ധിപ്പിച്ചും” അവർ ഈ പ്രലോഭനത്തെ മറികടന്നെന്നു ഗ്രിഗറി വിശദീകരിക്കുന്നു. തൽഫലമായി, ഇരുവരും വിശ്വാസത്തിൽ വളർന്ന്, എതിരാളികളില്ലാത്ത വിധം മഹത്തായ നേതൃത്വത്തിലേക്ക് ഉയർന്നുവന്നു.
“നാം മുറുകെ പിടിച്ചിരിക്കുന്ന പ്രത്യാശയിലും” “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും അന്യോന്യം ഉത്സാഹം വർദ്ധിപ്പിക്കുന്നതിലും” (എബ്രായർ 10:23-25) ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടു വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കാനാണ് (വാ. 2:1) എബ്രായ ലേഖനം എഴുതിയിരിക്കുന്നത്. ഒരു സഭയുടെ പശ്ചാത്തലത്തിലാണ് ഈ കൽപ്പന നൽകിയിരിക്കുന്നതെങ്കിലും (വാ. 25), തങ്ങളുടെ സൗഹൃദത്തിൽ അത് പ്രാവർത്തികമാക്കുന്നതിലൂടെ, എപ്രകാരം വളരാനായി സുഹൃത്തുക്കൾക്കു പരസ്പരം പ്രോത്സാഹിപ്പിക്കാമെന്നും തങ്ങൾക്കിടയിൽ കടന്നുവരാൻ സാധ്യതയുള്ള മത്സരം പോലുള്ള “കയ്പേറിയ വേരുകൾ” ഒഴിവാക്കാമെന്നും ഗ്രിഗറിയും ബേസിലും നമുക്കു കാണിച്ചുതരുന്നു (12:15).
വിശ്വാസം, പ്രത്യാശ, സൽപ്രവൃത്തികൾ എന്നിവ നമ്മുടെ സ്വന്തം സൗഹൃദങ്ങളുടെ അഭിലാഷങ്ങളാക്കി മാറ്റി, വ്യക്തിപരമായി നമ്മെക്കാൾ ഈ ലക്ഷ്യത്തിൽ കൂടുതൽ വിജയിക്കാൻ നമ്മുടെ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിച്ചാൽ എന്തായിരിക്കും ഫലം? ഇവ രണ്ടും ചെയ്യാൻ നമ്മെ സഹായിക്കാൻ പരിശുദ്ധാത്മാവു തയ്യാറാണ്.

പ്രകടമായ സ്നേഹം
ആശുപത്രി കിടക്കയിൽ കിടക്കുന്ന എന്റെ സുഹൃത്ത് മാർഗരറ്റിന്റെ അരികിൽ ഞാൻ ഇരിക്കുമ്പോൾ, മറ്റ് രോഗികളുടെയും മെഡിക്കൽ സ്റ്റാഫിന്റെയും സന്ദർശകരുടെയും തിരക്കും പ്രവർത്തനവും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. രോഗിയായ മാതാവിനൊപ്പം അടുത്തിരുന്ന ഒരു യുവതി മാർഗരറ്റിനോടു ചോദിച്ചു, “നിങ്ങളെ നിരന്തരം സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഇവരെല്ലാം ആരാണ്?” “എന്റെ സഭാകുടുംബത്തിലെ അംഗങ്ങളാണ് അവർ!” അവൾ പ്രതികരിച്ചു. ഇതുപോലൊന്നു താൻ കണ്ടിട്ടില്ലെന്നു യുവതി അഭിപ്രായപ്പെട്ടു; പല സന്ദർശകരും “പ്രകടമായ സ്നേഹം ചൊരിഞ്ഞതുപോലെ” എന്ന് അവൾക്ക് തോന്നി. മാർഗരറ്റ് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, “ഇതെല്ലാം തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിൽ നിന്നു വരുന്നതാണ്!”
തന്റെ അവസാന വർഷങ്ങളിൽ സ്നേഹം നിറഞ്ഞുകവിയുന്ന മൂന്നു ലേഖനങ്ങൾ എഴുതിയ ശിഷ്യനായ യോഹന്നാനെ തന്റെ പ്രതികരണത്തിൽ മാർഗരറ്റ് പ്രതിധ്വനിപ്പിച്ചു. തന്റെ ആദ്യ ലേഖനത്തിൽ അവൻ പറഞ്ഞു, “ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു” (1 യോഹന്നാൻ 4:16). അതായത്, “യേശു ദൈവപുത്രൻ” (വാ. 15) എന്നു അംഗീകരിക്കുന്നവരിൽ “തന്റെ ആത്മാവിലൂടെ” ദൈവം വസിക്കുന്നു (വാ. 13). എപ്രകാരം നമുക്കു മറ്റുള്ളവരെ സ്നേഹപൂർവം പരിപാലിക്കാൻ കഴിയും? “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു” (വാ. 19).
ദൈവസ്നേഹം എന്ന ദാനം നിമിത്തം, മാർഗരറ്റിനെ സന്ദർശിക്കുന്നത് എനിക്കോ ഞങ്ങളുടെ സഭയിലെ മറ്റുള്ളവർക്കോ ഒരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. തന്റെ രക്ഷകനായ യേശുവിനെക്കുറിച്ചുള്ള അവളുടെ സൗമ്യമായ സാക്ഷ്യം ശ്രവിക്കുന്നതിലൂടെ, മാർഗരറ്റിൽ നിന്ന് മാത്രമല്ല മറ്റുള്ളവരിൽനിന്നും, ഞാൻ നൽകിയതിനേക്കാൾ കൂടുതൽ എനിക്ക് ലഭിച്ചു. ഇന്നു ദൈവം എങ്ങനെ നിങ്ങളിലൂടെ മറ്റുള്ളവരെ സ്നേഹിക്കും?

വിസ്മയകരമായതിലേക്കുള്ള ജാലകം
ഫോട്ടോഗ്രാഫർ റോൺ മുറെയ്ക്ക് ശൈത്യ കാലാവസ്ഥ ഇഷ്ടമാണ്. “തണുപ്പ് എന്നാൽ തെളിഞ്ഞ ആകാശം എന്നാണ് അർത്ഥമാക്കുന്നത്,” അദ്ദേഹം വിശദീകരിക്കുന്നു. “വിസ്മയകരമായതിലേക്കു ഒരു ജാലകം തുറക്കാൻ അതിനു കഴിയും!”
ഭൂമിയിലെ ഏറ്റവും ആകർഷകമായ ലൈറ്റ് ഷോയായ അറോറ ബൊറിയാലിസ് (ഉത്തരധ്രുവദീപ്തി) പിന്തുടരുന്നത് ദൗത്യമായി എടുത്തിരിക്കുന്ന അലാസ്കൻ ഫോട്ടോഗ്രാഫി ടൂറുകൾ റോൺ നടത്താറുണ്ട്. “അത്യന്തം ആത്മീയം” എന്നാണ് മുറെ ആ അനുഭവത്തെക്കുറിച്ചു പറയുന്നത്. ആകാശത്ത് ഉടനീളമുള്ള ഈ വർണ്ണോജ്ജ്വലമായ നൃത്ത പ്രദർശനം എപ്പോഴെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അപ്രകാരം അദ്ദേഹം പറഞ്ഞതെന്നു നിങ്ങൾക്കു മനസ്സിലാകും.
എന്നാൽ ഉത്തര മേഖലകളിൽ മാത്രം കാണുന്ന ഒരു പ്രതിഭാസമല്ല ഇത്. ബോറിയാലിസിനോട് ഏറെക്കുറെ സമാനമായ അറോറ ഓസ്ട്രേലിസ്, അതേ സമയം തന്നെ ദക്ഷിണ മേഖലയിലും അതേ തരത്തിലുള്ള ദീപ്തിയുമായി പ്രത്യക്ഷപ്പെടുന്നു.
ക്രിസ്തുമസ് കഥയെക്കുറിച്ചുള്ള ശിഷ്യനായ യോഹന്നാന്റെ വിവരണത്തിൽ, കാലിത്തൊഴുത്തിനെയും ഇടയന്മാരെയും ഒഴിവാക്കിക്കൊണ്ട് “അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു” (യോഹന്നാൻ 1:4) എന്നു നേരെ പറഞ്ഞു പോകുന്നു. പിന്നീട് ഒരു സ്വർഗീയ നഗരത്തെക്കുറിച്ച് എഴുതുമ്പോൾ, അതിന്റെ പ്രകാശത്തിന്റെ ഉറവിടത്തെക്കുറിച്ചു യോഹന്നാൻ വിവരിക്കുന്നു. ആ “നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു” (വെളിപ്പാടു 21:23). ആ പ്രകാശ സ്രോതസ്സ് യേശുവാണ് - യോഹന്നാൻ 1-ൽ പരാമർശിച്ചിരിക്കുന്ന അതേ ഉറവിടം. കൂടാതെ, ഈ ഭാവി വാസസ്ഥലത്തു വസിക്കുന്നവർക്ക്, “രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല” (22:5).
ലോകത്തിന്റെ ഈ പ്രകാശത്തെ — അറോറ ബോറിയാലിസും ഓസ്ട്രേലിസും സൃഷ്ടിച്ചവനെ — നമ്മുടെ ജീവിതം പ്രതിഫലിപ്പിക്കുമ്പോൾ വാസ്തവത്തിൽ വിസ്മയകരമായതിലേക്കു നാം ഒരു ജാലകം തുറക്കുന്നു.

സത്യം ഒരിക്കലും മാറുന്നില്ല
തന്റെ പേനയ്ക്കു ഒരു പേരിട്ടു വിളിച്ചുകൊണ്ടു തന്റെ അധ്യാപകനെതിരെ എതിർപ്പു കാണിച്ച ഒരു വിദ്യാർത്ഥിയുടെ സാങ്കൽപ്പിക കുട്ടിക്കഥ ഞാനും എന്റെ മകൻ സേവ്യറും അവൻ ചെറുപ്പമായിരുന്നപ്പോൾ വായിച്ചിട്ടുണ്ട്. താൻ സൃഷ്ടിച്ച പുതിയ പേരു പേനകൾക്ക് ഉപയോഗിക്കാൻ അഞ്ചാം ക്ലാസിലെ തന്റെ സഹപാഠികളുമായി ആ വിദ്യാർത്ഥി ചട്ടംകെട്ടി. പേനയുടെ മറുപേരിനെക്കുറിച്ചുള്ള വാർത്ത നഗരം മുഴുവൻ പരന്നു. മറ്റുള്ളവർ ഒരു ബാലന്റെ നിർമ്മിത യാഥാർത്ഥ്യത്തെ ഒരു സാർവത്രിക സത്യമായി അംഗീകരിച്ചതുകൊണ്ട്, ഒടുവിൽ, രാജ്യത്തുടനീളമുള്ള ജനങ്ങൾ പേനയെ വിളിക്കുന്ന പദം മാറ്റി.
ചരിത്രത്തിലുടനീളം, ന്യൂനതകളുള്ള മനുഷ്യർ തങ്ങളുടെ ആഗ്രഹങ്ങൾക്കനുസൃതമായി സത്യത്തിന്റെ സദാ മാറിക്കൊണ്ടിരിക്കുന്ന പതിപ്പുകളോ വ്യക്തിപരമായ ഇഷ്ടാനുസൃത യാഥാർത്ഥ്യങ്ങളോ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, വേദപുസ്തകം ഒരു സത്യത്തിലേക്ക്, ഏക സത്യദൈവത്തിലേക്ക്, രക്ഷയിലേക്കുള്ള ഏക മാർഗത്തിലേക്കു വിരൽ ചൂണ്ടുന്നു - മശിഹാ - അവനിലൂടെ “യഹോവയുടെ മഹത്വം വെളിപ്പെടും” (യെശയ്യാവ് 40:5). സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളെയും പോലെ, മനുഷ്യരും താൽക്കാലികവും തെറ്റുപറ്റുന്നവരും ആശ്രയിക്കാൻ കഴിയാത്തവരുമാണെന്നു യെശയ്യാ പ്രവാചകൻ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു (വാ. 6-7). “പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും” (വാ. 8) എന്നു അവൻ പറഞ്ഞു.
വരാനിരിക്കുന്ന മശിഹായെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ആശ്രയയോഗ്യമായ ഒരു അടിത്തറയും സുരക്ഷിതമായ ഒരു സങ്കേതവും ഉറപ്പുള്ള ഒരു പ്രത്യാശയും പ്രദാനം ചെയ്യുന്നു. യേശു തന്നെ വചനമായതിനാൽ നമുക്കു ദൈവവചനത്തിൽ വിശ്വസിക്കാൻ സാധിക്കും (യോഹന്നാൻ 1:1). ഒരിക്കലും മാറാത്ത സത്യമാണ് യേശു.

നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം
വർഷം 1968. അമേരിക്ക വിയറ്റ്നാമുമായുള്ള യുദ്ധത്തിൽ മുഴുകിയിരിക്കുകയാണ്. നഗരങ്ങളിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്നു. പൊതു പ്രവർത്തകരായ രണ്ടു വ്യക്തികൾ വധിക്കപ്പെട്ടിരിക്കുന്നു. ഒരു വർഷം മുമ്പ്, വിക്ഷേപണത്തറയിൽ അഗ്നിബാധ മൂന്നു ബഹിരാകാശയാത്രികരുടെ ജീവൻ അപഹരിച്ചിരുന്നു. ചന്ദ്രനിലേക്കു പോകുക എന്ന ആശയം ഒരു സ്വപ്നമായി തോന്നി തുടങ്ങി. എന്നിരുന്നാലും, ക്രിസ്തുമസിന് അല്പ ദിവസങ്ങൾക്കു മുമ്പ് അപ്പോളോ 8 വിക്ഷേപിക്കപ്പെട്ടു.
ചന്ദ്രനെ വലംവയ്ക്കുന്ന ആദ്യത്തെ മനുഷ്യ ദൗത്യമായി ഇത് മാറി. സംഘാംഗങ്ങളായ ബോർമാൻ, ആൻഡേഴ്സ്, ലോവെൽ—മൂവരും ക്രിസ്തു വിശ്വാസികൾ—ക്രിസ്തുമസിന്റെ തലേദിനത്തേക്കുള്ള ഒരു സന്ദേശം പ്രക്ഷേപണം ചെയ്തു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്പത്തി 1:1). അക്കാലത്ത്, ലോകത്ത് ഏറ്റവുമധികം വ്യക്തികൾ കണ്ട ടിവി സംഭവമായിരുന്നു അത്. ഇപ്പോൾ ജനപ്രീതിയാർജ്ജിച്ച ഒരു ചിത്രമായ ദൈവത്തിന്റെ കണ്ണുകളിലൂടെയുള്ള ഭൂമിയുടെ കാഴ്ച ദശലക്ഷക്കണക്കിനു മനുഷ്യർ പങ്കുവച്ചു. ഫ്രാങ്ക് ബോർമാൻ തന്റെ വായന പൂർത്തിയാക്കി: “നല്ലതു എന്നു ദൈവം കണ്ടു” (ഉല്പത്തി 1:10).
നാം ആഴ്ന്നുകിടക്കുന്ന എല്ലാ പ്രയാസങ്ങളും കാരണം ചിലപ്പോഴൊക്കെ നമ്മിലേക്കു തന്നെ നോക്കി നല്ലതെന്തെങ്കിലും കാണുക പ്രയാസമാണ്. എന്നാൽ നമുക്കു സൃഷ്ടിയുടെ കഥയിലേക്കു മടങ്ങി, നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം കാണാം: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു (വാ. 27). ആ വാക്യത്തെ നമുക്കു മറ്റൊരു ദൈവിക വീക്ഷണവുമായി ചേർത്തു വായിക്കാം: “ദൈവം… ലോകത്തെ സ്നേഹിച്ചു” (യോഹന്നാൻ 3:16). ഇന്ന്, ദൈവം നിങ്ങളെ സൃഷ്ടിച്ചുവെന്നും പാപങ്ങൾക്കിടയിലും നിങ്ങളിലെ നന്മ കാണുന്നുവെന്നും അവൻ സൃഷ്ടിച്ച നിങ്ങളെ അവൻ സ്നേഹിക്കുന്നുവെന്നും ഓർക്കുക.