ഒരു ദേശീയ ക്യാമ്പൗട്ട്
അതിവിശാലമായ പശ്ചിമാഫ്രിക്കൻ ആകാശത്തിനും ഞങ്ങൾക്കുമിടയിൽ യാതൊന്നുമില്ലാതെ ഞങ്ങൾ നക്ഷത്രങ്ങൾക്കു കീഴിൽ ഒരിക്കൽ ക്യാമ്പു ചെയ്യുകയുണ്ടായി. വേനൽക്കാലത്ത് ഒരു കൂടാരത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ തീ നിർണായകമായിരുന്നു. “തീ അണയാൻ ഒരിക്കലും അനുവദിക്കരുത്,” ഒരു വടികൊണ്ടു തടികൾക്കിടയിൽ കുത്തിക്കൊണ്ടു എന്റെ പിതാവു പറഞ്ഞു. തീ വന്യജീവികളെ അകറ്റി നിർത്തും. ദൈവത്തിന്റെ സൃഷ്ടികൾ അത്ഭുതകരമാണെങ്കിലും, നിങ്ങളുടെ ക്യാമ്പ് സൈറ്റിലൂടെ ഒരു പുള്ളിപ്പുലിയോ പാമ്പോ ചുറ്റിത്തിരിയുന്നതു അത്ര നല്ലതായിരിക്കില്ല.
ഘാനയുടെ വടക്കൻ മേഖലയിലേക്കുള്ള ഒരു മിഷനറിയായിരുന്നു എന്റെ പിതാവ്. ഏതൊരു സന്ദർഭവും ഉപദേശത്തിനുള്ള ഒരു നിമിഷമാക്കി മാറ്റാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ക്യാമ്പിങ്ങും അതിനൊരു അപവാദമായിരുന്നില്ല.
തന്റെ ജനത്തെ ഉപദേശിക്കാനുള്ള ഒരു ഇടമായി ദൈവം ക്യാമ്പൗട്ടുകൾ ഉപയോഗിച്ചു. വർഷത്തിലൊരിക്കൽ, ഒരു ആഴ്ച മുഴുവനും, യിസ്രായേൽമക്കൾ “ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും” (ലേവ്യപുസ്തകം 23:40) കൊണ്ട് നിർമ്മിച്ച കൂടാരങ്ങളിൽ താമസിക്കണം. അതിനു രണ്ട് ഉദ്ദേശ്യമാണുണ്ടായിരുന്നത്. ദൈവം അവരോട് പറഞ്ഞു, “ഞാൻ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം” (വാ. 42-43). എന്നാൽ ആ ചടങ്ങ് ആഘോഷം തന്നെയായിരുന്നു. “നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം” (വാക്യം 40).
നിങ്ങളെ സംബന്ധിച്ച് ക്യാമ്പിംഗ് ഒരു രസകരമായ ആശയമായിരിക്കില്ല, എന്നാൽ തന്റെ നന്മയെ ഓർമപ്പെടുത്താനുള്ള സന്തോഷകരമായ മാർഗമായി യിസ്രായേൽമക്കൾക്കായി ദൈവം ഒരാഴ്ചത്തെ ക്യാമ്പൗട്ട് ഏർപ്പെടുത്തി. നമ്മുടെ ആഘോഷദിനങ്ങളുടെ കാതലായ അർത്ഥം നാം എളുപ്പത്തിൽ മറന്നുപോകാറുണ്ട്. നമ്മുടെ ഉത്സവങ്ങൾ നമ്മുടെ സ്നേഹവാനായ ദൈവത്തിന്റെ സ്വഭാവത്തിന്റെ സന്തോഷകരമായ ഓർമ്മപ്പെടുത്തലുകളായിരിക്കാം. അവൻ വിനോദവും സൃഷ്ടിച്ചു.

പ്രസാദപ്രകാരം ശുശ്രൂഷിക്കുക
അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ആൻഡ്രൂ കാർഡ്. വൈറ്റ് ഹൗസിലെ തന്റെ പങ്കിനെക്കുറിച്ചുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു, “ഓരോ സ്റ്റാഫ് അംഗത്തിന്റെയും ഓഫീസിൽ ഒരു ഫ്രെയിം ചെയ്ത ഉദ്ദേശ്യ പ്രസ്താവന തൂക്കിയിരിക്കുന്നു: ‘ഞങ്ങൾ പ്രസിഡന്റിന്റെ ഹിതപ്രകാരം പ്രവർത്തിക്കുന്നു.’ എന്നാൽ, അതിനർത്ഥം ഞങ്ങൾ പ്രസിഡന്റിനെ പ്രീതിപ്പെടുത്താനോ അദ്ദേഹത്തിന്റെ ഇഷ്ടം നേടിയെടുക്കാനോ പ്രവർത്തിക്കുന്നു എന്നല്ല. പകരം, തന്റെ ജോലി ചെയ്യേണ്ടതിന് ആവശ്യമായി അറിയേണ്ട കാര്യങ്ങൾ അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാനായി ഞങ്ങൾ പ്രവർത്തിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഭരിക്കുക എന്നതാണ് ആ ജോലി.
അപ്പൊസ്തലനായ പൗലൊസ് പലപ്പോഴും പ്രേരിപ്പിക്കുന്നതുപോലെ, നമ്മുടെ പല കർത്തവ്യങ്ങളിലും ബന്ധങ്ങളിലും നാം ഐക്യത്തിൽ പരസ്പരം കെട്ടിപ്പടുക്കുന്നതിനു പകരം വ്യക്തികളെ പ്രീതിപ്പെടുത്തുന്ന രീതിയിലേക്ക് വഴുതിവീഴുന്നു. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു” (വാ. 11-13) എന്ന് എഫെസ്യർ 4-ൽ പൗലൊസ് എഴുതിയിരിക്കുന്നു. 15-16 വാക്യങ്ങളിൽ, വ്യക്തികളെ പ്രീതിപ്പെടുത്തുന്ന നമ്മുടെ പ്രവണതകളെ പൗലൊസു വിമർശിച്ചുകൊണ്ട്, ഈ വരങ്ങൾ “സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു” "ശരീരം മുഴുവനും… സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച” പ്രാപിക്കാനായി പ്രകടിപ്പിക്കണമെന്ന് ഊന്നിപ്പറയുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, വ്യക്തികളെ കെട്ടിപ്പടുക്കുന്നതിനും ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനുമായി നാം അവരെ ശുശ്രൂഷിക്കുന്നു. നാം മറ്റുള്ളവരെ പ്രസാദിപ്പിച്ചാലും ഇല്ലെങ്കിലും, തന്റെ സഭയിൽ ഐക്യം സൃഷ്ടിക്കാൻ ദൈവം നമ്മിലൂടെ പ്രവർത്തിക്കുമ്പോൾ നാം ദൈവത്തെ പ്രസാദിപ്പിക്കുന്നു.

അതിന് നിനക്ക് എന്ത്?
"എനിക്കെന്താ സ്ട്രോബെറി ലോലിപോപ്പ് തന്നത്? അവൾക്ക് മുന്തിരി ലോലിപോപ്പാണല്ലോ കൊടുത്തത്? എന്റെ ആറുവയസ്സുള്ള അനന്തരവൾ ചോദിച്ചു. കുട്ടികൾ പലപ്പോഴും തങ്ങൾക്കു ലഭിക്കുന്നത് മറ്റുള്ളവർക്ക് ലഭിക്കുന്നതുമായി താരതമ്യം ചെയ്യുമെന്ന് എന്റെ അനന്തരവളും അനന്തരവനും എന്നെ നേരത്തെ പഠിപ്പിച്ചിരുന്നു. ഇതിനർത്ഥം, ഒരു അമ്മായി എന്ന നിലയിൽ, ഞാൻ നീതിയോടെ പ്രവർത്തിക്കണം എന്നാണ്!
ഞാനും ചിലപ്പോൾ ദൈവം എനിക്ക് നൽകുന്ന കാര്യങ്ങളെ അവൻ മറ്റുള്ളവർക്ക് നൽകിയവയുമായി താരതമ്യം ചെയ്യുന്നു. "എനിക്ക് എന്തുകൊണ്ടാണ് ഇതും, അവൾക്ക് അതും കിട്ടിയത്?" ഞാൻ ദൈവത്തോട് ചോദിക്കുന്നു. എന്റെ ചോദ്യം ഗലീല കടൽത്തീരത്തുവച്ച് ശിമോൻ പത്രോസ് യേശുവിനോട് ചോദിച്ചത് എന്നെ ഓർമ്മിപ്പിക്കുന്നു. പത്രോസ് തന്നെ തള്ളിപ്പറഞ്ഞതിനു ശേഷം യേശു അവനോട് ക്ഷമിക്കുകയും അവനെ യഥാസ്ഥാനപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു രക്തസാക്ഷിയുടെ മരണത്തിലൂടെ താൻ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് ഇപ്പോൾ അവനോട് പറയുകയായിരുന്നു (യോഹന്നാൻ 21:15-19). എന്നിരുന്നാലും, തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തിന് "അങ്ങനെയാകട്ടെ" എന്ന് മറുപടി പറയുന്നതിനുപകരം, “കർത്താവേ, ഇവന്നു [യോഹന്നാന് ] എന്തു ഭവിക്കും?” എന്ന് പത്രോസ് ചോദിച്ചു. (വാ. 21).
യേശു മറുപടി പറഞ്ഞു, “അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക" (വാക്യം 22). യേശു നമ്മോടും ഇതുതന്നെ പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഒരു മേഖലയിൽ ദൈവം നമുക്ക് വഴികാണിച്ചു തരുമ്പോൾ നാം അവനിൽ ആശ്രയിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. നാം നമ്മുടെ ജീവിതയാത്രയെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തേണ്ടതില്ല. മറിച്ച്, നാം അവനെ അനുഗമിക്ക മാത്രമാണ് വേണ്ടത്.
മുപ്പതിലധികം വർഷം ആദിമ സഭയുടെ ഒരു ധീരനായ നേതാവായി അപ്പസ്തോലനായ പത്രോസ് ദൈവത്തെ അനുഗമിച്ചു. ചരിത്രരേഖകൾ കാണിക്കുന്നത് അദ്ദേഹം നീറോ ചക്രവർത്തിയുടെ കാലത്ത് ഭയമില്ലാതെ രക്തസാക്ഷിയായി മരണം വരിച്ചു എന്നാണ്. നമുക്കും ചോദ്യം ചെയ്യപ്പെടാനാകാത്ത സ്ഥിരതയോടെ ദൈവത്തെ അനുകരിക്കാം, അവിടുത്തെ സ്നേഹത്തെയും മാർഗനിർദ്ദേശങ്ങളെയും അംഗീകരിച്ചു കൊണ്ട്.

നിങ്ങൾ പ്രിയപ്പെട്ടവരാണ്
തന്റെ സങ്കടം പ്രകടിപ്പിക്കാൻ, ആലി എന്ന പെൺകുട്ടി ഒരു മരക്കഷണത്തിൽ ഇങ്ങനെ എഴുതി ഒരു പാർക്കിൽ കൊണ്ടുപോയി വച്ചു: “സത്യം പറഞ്ഞാൽ, എനിക്ക് സങ്കടമുണ്ട്. ആരും ഒരിക്കലും എന്നോടൊപ്പം നടക്കാൻ പോകാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പറയുന്നത് ശ്രദ്ധിക്കുന്ന ഒരേയൊരു വ്യക്തിയെ എനിക്ക് നഷ്ടപ്പെട്ടു. ഞാൻ എല്ലാ ദിവസവും കരയുന്നു.”
ആ കുറിപ്പ് കണ്ട ഒരു പെൺകുട്ടി, റോഡിൽ എഴുതുന്ന, കട്ടിയുള്ള ഒരു ചോക്ക് പാർക്കിലേക്ക് കൊണ്ടുവന്ന് ആലിയോട് അവർക്ക് പറയാനുള്ള കാര്യങ്ങൾ എഴുതാൻ അഭ്യർത്ഥിച്ചു. അടുത്തുള്ള സ്കൂളിലെ കുട്ടികൾ ആലിയെ പിന്തുണയ്ക്കുന്ന ഡസൻ കണക്കിന് വാക്കുകൾ എഴുതി: "ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു." "ദൈവം നിന്നെ സ്നേഹിക്കുന്നു." "നീ പ്രിയപ്പെട്ടവളാണ്." സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു, " അവളോട് അടുക്കാനും, അവളുടെ ശൂന്യത നികത്താനുമുള്ള ഒരു എളിയ മാർഗ്ഗമാണ് ഇത്. അവൾ നമ്മളെ എല്ലാവരെയും പ്രതിനിധീകരിക്കുന്നു, കാരണം ചില സമയങ്ങളിൽ നമുക്കെല്ലാവർക്കും സങ്കടവും കഷ്ടപ്പാടും ഉണ്ടാകും.”
"നിങ്ങൾ പ്രിയപ്പെട്ടവരാണ്" എന്ന വാചകം, മരിക്കുന്നതിന് തൊട്ടുമുമ്പ് ബെന്യാമിൻ എന്ന ഇസ്രായേല്യ ഗോത്രത്തിന് മോശെ നൽകിയ മനോഹരമായ ഒരു അനുഗ്രഹത്തെ ഓർമ്മിപ്പിക്കുന്നു: "അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും" (ആവർത്തനം 33:12). ശത്രു രാഷ്ട്രങ്ങളെ പരാജയപ്പെടുത്തുകയും, പത്തു കൽപ്പനകൾ സ്വീകരിക്കുകയും, ദൈവത്തെ അനുഗമിക്കാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ട് മോശെ ദൈവജനത്തെ നയിച്ചു. ദൈവത്തിന് തന്റെ ജനത്തെക്കുറിച്ച് ഉണ്ടായിരുന്ന വീക്ഷണം മോശെയ്ക്കും ഉണ്ടായിരുന്നു. നമ്മളും പ്രിയപ്പെട്ടവർ ആണ്, കാരണം, "...ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു." (യോഹന്നാൻ 3:16).
യേശുവിൽ വിശ്വസിക്കുന്ന ഓരോരുത്തരും "പ്രിയപ്പെട്ടവരാണ്" എന്ന സത്യത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ ദൈവം നമ്മെ സഹായിക്കുന്നതിനാൽ, ആലിയുടെ പുതിയ സുഹൃത്തുക്കൾ ചെയ്തതുപോലെ മറ്റുള്ളവരോട് അടുക്കാനും അവരെ സ്നേഹിക്കാനും നമുക്കു കഴിയും.

പ്രത്യാശയുള്ള ഒരു ഭാവി കാണുക
2005 ലെ കത്രീന ചുഴലിക്കാറ്റിന്റെ നാശത്തിനുശേഷം, ന്യൂ ഓർലിയൻസ് സാവധാനം പുനർനിർമ്മാണം ആരംഭിച്ചു. കത്രീനയ്ക്ക് ശേഷം വർഷങ്ങളോളം താമസക്കാർക്ക് അടിസ്ഥാന വിഭവങ്ങൾ ലഭ്യമല്ലാത്ത ലോവർ നയൻത്ത് വാർഡാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്ന്. ആ അവസ്ഥ മാറ്റാൻ ബേണൽ കോട്ട്‌ലൺ എന്നയാൾ പ്രവർത്തിച്ചു. 2014 നവംബറിൽ, കത്രീനയ്ക്ക് ശേഷം ലോവർ നയൻത്ത് വാർഡിൽ അദ്ദേഹം ആദ്യത്തെ പലചരക്ക് കട ആരംഭിച്ചു. കോട്ട്ലൺ അനുസ്മരിച്ചു, "ഞാൻ കെട്ടിടം വാങ്ങിയപ്പോൾ, എല്ലാവരും കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്, പക്ഷേ, എന്റെ “ആദ്യത്തെ ഉപഭോക്താവ് കരഞ്ഞു, കാരണം അടിസ്ഥാന സൗകര്യങ്ങൾ തിരിച്ചുവരുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല." അവന്റെ അമ്മ പറഞ്ഞു, തന്റെ മകൻ “ഞാൻ കാണാത്ത ഒന്ന് കണ്ടു. എനിക്ക് സന്തോഷമുണ്ട് അവൻ. . . ആ അവസരം ഉപയോഗിച്ചു.”
നാശത്തിന്റെ മുഖത്ത് പ്രത്യാശയുടെ ഒരു അപ്രതീക്ഷിത ഭാവി കാണാൻ ദൈവം യെശയ്യാ പ്രവാചകനെ പ്രാപ്തനാക്കി. "എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടുന്നില്ല ..." (യെശയ്യാവ് 41:17), ദൈവം "മരുഭൂമിയെ ഞാൻ നീർപൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും." (വാക്യം 18) എന്ന് വാഗ്ദാനം ചെയ്തു. വിശപ്പിനും ദാഹത്തിനും പകരം, അവന്റെ ജനം ഒരിക്കൽ കൂടി തഴച്ചുവളരുമ്പോൾ, "യഹോവയുടെ കൈ അതു ചെയ്തു" (വാക്യം 20) എന്ന് അവർ അറിയും.
അവൻ ഇപ്പോഴും പുനരുദ്ധാരണത്തിന്റെ ദൈവമാണ്. അവൻ ഒരു നല്ല ഭാവി കൊണ്ടുവരുന്നതിനുള്ള പ്രവർത്തനത്തിലാണ്. "സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും...പ്രാപിക്കും" (റോമർ 8:20). നാം അവന്റെ നന്മയിൽ ആശ്രയിക്കുമ്പോൾ, പ്രത്യാശയുള്ള ഒരു ഭാവിയിലേക്ക് അവൻ നമ്മെ നയിക്കുന്നു.
