Category  |  odb

വിലയിട്ടിട്ടില്ല

പുതുവർഷത്തിൽ ദരിദ്രർക്കു സമ്മാനങ്ങൾ നൽകാൻ എന്റെ പട്ടണത്തിലുള്ള ഒരു ചെറിയ ഫാമിലി സൂപ്പർമാർക്കറ്റ് തീരുമാനിച്ചു. സാധനങ്ങളുടെ വില സ്ഥാപനം തന്നെ വഹിച്ചുകൊണ്ട്, അവശ്യവസ്തുക്കളും വസ്ത്രങ്ങളും ഭക്ഷണവും കൊണ്ടു ജീവനക്കാർ കട നിറച്ചു. ക്ഷണിക്കപ്പെട്ട ദരിദ്രരായ മനുഷ്യർ കടയിൽ പ്രവേശിച്ചപ്പോൾ അവർ ഒരു അറിയിപ്പു ശബ്ദം കേട്ടു, “സാധനങ്ങൾക്കു വില ഇട്ടിട്ടില്ല, നിങ്ങൾക്ക് ആവശ്യമുള്ളവയൊക്കെ എടുക്കുക. ഇതെല്ലാം നിങ്ങൾക്കു സൗജന്യമാണ്!” പുതിയ വസ്ത്രങ്ങളും ഭക്ഷണവും അവശ്യവസ്തുക്കളും സൗജന്യമായി നൽകുന്നത് അവർ ഒരിക്കലും കണ്ടിട്ടില്ലാത്തതിനാൽ, അവരുടെ കൃതജ്ഞത ശരിക്കും മനം കുളിർപ്പിക്കുന്നതായിരുന്നു.

തന്റെ പുത്രനായ യേശുവിലൂടെ ദൈവം നമുക്കു തികച്ചും സൗജന്യമായ ഒരു ദാനം നൽകിയിട്ടുണ്ടെന്ന് അപ്പൊസ്തലനായ പൗലൊസ് നമ്മോടു പറയുന്നു. പാപത്തിന്റെയും മരണത്തിന്റെയും അധികാരത്തിൽ നിന്നു നമ്മെ വിടുവിച്ച യേശുവിലൂടെ ദൈവം ഈ ദാനം നമുക്കു നൽകിയതിനാൽ, അവനോടൊപ്പം നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയും (റോമർ 6:23). ദൈവം സ്വയം മുൻകൂറായി വില നൽകിക്കൊണ്ടു രക്ഷ നമുക്കു സൗജന്യമാക്കി തന്നു. ക്രിസ്തുവിന്റെ രക്തമായിരുന്നു ആ വില. മറുവിലയായി തന്നെത്താൻ കൊടുത്തുകൊണ്ടു അവൻ നമ്മെ സ്വന്തമാക്കിയതിനാൽ, നാം ഇനി നമ്മുടേതല്ല, നാം അവന്റേതാണ് (1 കൊരിന്ത്യർ 6:20). നമ്മുടെ പ്രയത്നങ്ങൾകൊണ്ട് ഈ വിലയേറിയ ദാനം വാങ്ങാൻ കഴിയുമായിരുന്നില്ല (എഫെസ്യർ 2:8-9). അവന്റെ മഹത്തായ സ്നേഹത്തിൽ നിന്നാണു നമുക്കും, വിശ്വാസത്തോടെ അവനിലേക്കു തിരിയുന്ന ഏവർക്കും, സൗജന്യമായി രക്ഷ നൽകുന്നത്.

ദാനമായി നൽകിയ വസ്തുക്കളുടെ വില കടയുടമകൾ നൽകിയതുപോലെ, ക്രൂശിൽ നമ്മുടെ സ്ഥാനം ഏറ്റെടുത്തുകൊണ്ടു യേശു നമ്മുടെ രക്ഷയ്ക്കുള്ള മറുവില നൽകി. അപ്രകാരം അവൻ ചെയ്തതിനാൽ, ആ ദരിദ്രർക്ക് ആവശ്യമുള്ളതു യാതൊരു വിലയും കൂടാതെ ലഭിച്ചതുപോലെ നമുക്കും രക്ഷാ ദാനം സൗജന്യമായി ലഭിക്കുന്നു. തന്റെ രക്ഷ സൗജന്യമായി നൽകാനുള്ള അവന്റെ സ്നേഹനിർഭരമായ തീരുമാനത്തിനു മുന്നിൽ അവരെപ്പോലെ നമുക്കും കൃതജ്ഞതയുള്ളവരായിരിക്കാം. 

- രവി എസ്. രാത്രെ

പുത്രനും ഉദിക്കുന്നു

​​“ഞാൻ പഴയ ആളല്ല. ഞാൻ ഒരു പുതിയ ആളാണ്." ഒരു സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളോട് സംസാരിച്ച എന്റെ മകന്റെ ആ ലളിതമായ വാക്കുകൾ ദൈവം അവന്റെ ജീവിതത്തിൽ എത്രമാത്രം മാറ്റം വരുത്തിയെന്ന് കാണിക്കുന്നു. ഒരിക്കൽ ഹെറോയിന് അടിമയായിരുന്ന ജെഫ്രി സ്വയം ഒരു പാപിയായിട്ടാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അവൻ തന്നെത്തന്നെ ദൈവമകനായാണ് കാണുന്നത്.​ 
 
​​ബൈബിൾ പറയുന്നു: “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.” (2 കൊരിന്ത്യർ 5:17). നമ്മുടെ ഭൂതകാലത്തിൽ നാം ആരായിരുന്നാലും എന്തെല്ലാം ചെയ്തിട്ടുണ്ടെങ്കിലും, നമ്മുടെ രക്ഷയ്ക്കായി യേശുവിൽ വിശ്വസിക്കുകയും അവന്റെ കുരിശിലൂടെയുള്ള പാപമോചനം സ്വീകരിക്കുകയും ചെയ്യുമ്പോൾ, നാം പുതിയ ഒരാളായി മാറുന്നു. ഏദെൻ തോട്ടം മുതൽ, നമ്മുടെ പാപങ്ങളുടെ കുറ്റബോധം നമ്മെ ദൈവത്തിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു, എന്നാൽ അവൻ ഇപ്പോൾ നമുക്കെതിരായ നമ്മുടെ പാപങ്ങൾ "കണക്കിടാതെ," "അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു,"  (വാ. 18-19). നാം അവന്റെ പ്രിയപ്പെട്ട മക്കളാണ് (1 യോഹന്നാൻ 3:1-2). അവൻ നമ്മെ കഴുകി വൃത്തിയാക്കി അവന്റെ പുത്രന്റെ സാദൃശ്യത്തിൽ ആക്കിയിരിക്കുന്നു.​ 
 
​​യേശു നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും, ദൈവവുമായുള്ള ഒരു പുതിയ ബന്ധത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. നാം ഇനി സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുവാനല്ല, മറിച്ച്, നമുക്ക് വേണ്ടി "മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു" വേണ്ടിയാണ്. (2 കൊരിന്ത്യർ 5: 15). ഈ പുതുവത്സര ദിനത്തിൽ, അവന്റെ രൂപാന്തരപ്പെടുത്തുന്ന സ്നേഹം പുതിയ വ്യക്തിത്വത്തോടും ലക്ഷ്യത്തോടും കൂടി ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് ഓർക്കുക. മറ്റുള്ളവരെ പുതിയ മനുഷ്യരാക്കുവാൻ കഴിവുള്ള നമ്മുടെ രക്ഷകനെ അവർക്ക് കാണിച്ചുകൊടുക്കുവാൻ നമുക്ക് ഇടയാകട്ടെ.​ 
 

നീതി നഗരം

2000-ലെ പുതുവത്സരത്തലേന്ന് ഡിട്രോയിറ്റിലെ ഉദ്യോഗസ്ഥർ നൂറു വർഷം പഴക്കമുള്ള ഒരു ടൈം ക്യാപ്‌സ്യൂൾ ശ്രദ്ധാപൂർവ്വം തുറന്നു. സമൃദ്ധിയുടെ ദർശനങ്ങൾ പ്രകടിപ്പിക്കുന്ന ചില നഗര നേതാക്കളുടെ പ്രതീക്ഷാജനകമായ പ്രവചനങ്ങളായിരുന്നു ചെമ്പ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും, മേയറുടെ സന്ദേശം മറ്റൊരു സമീപനം വാഗ്ദാനം ചെയ്തു. അദ്ദേഹം എഴുതി, ''മറ്റെല്ലാറ്റിനെക്കാളും ശ്രേഷ്ഠമായ ഒരു പ്രത്യാശ ഞങ്ങൾ പ്രകടിപ്പിക്കട്ടെ . . . ഒരു രാജ്യമായും ജനമായും നഗരമായും നിങ്ങൾ നീതിയിൽ വളർന്നിരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കും, കാരണം ഇതാണ് ഒരു ജനതയെ ഉയർത്തുന്നത്.'' 
വിജയം, സന്തോഷം, സമാധാനം എന്നിവയെക്കാളും, ഭാവിയിലെ പൗരന്മാർ യഥാർത്ഥത്തിൽ നീതിയും നേരും ഉള്ളവരായിരിക്കുക എന്നതിൽ വളരണമെന്ന് മേയർ ആശംസിച്ചു. തന്റെ നീതിക്കായി കാംക്ഷിക്കുന്നവരെ അനുഗ്രഹിച്ച യേശുവിൽ നിന്നായിരിക്കാം അദ്ദേഹം തന്റെ ആശയം സ്വീകരിച്ചത് (മത്തായി 5:6). എന്നാൽ ദൈവത്തിന്റെ പൂർണ്ണതയുള്ള നിലവാരം പരിഗണിക്കുമ്പോൾ നിരുത്സാഹപ്പെടാൻ എളുപ്പമാണ്. 
വളരാൻ നമ്മുടെ സ്വന്തം പ്രയത്‌നത്തിൽ ആശ്രയിക്കേണ്ടതില്ല എന്നതിന് ദൈവത്തെ സ്തുതിക്കുക. എബ്രായലേഖന കർത്താവ് ഇപ്രകാരം പറഞ്ഞു: ''സമാധാനത്തിന്റെ ദൈവം  നിങ്ങളെ അവന്റെ ഇഷ്ടം ചെയ്വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ’’ (എബ്രായർ 13:20-21). ക്രിസ്തുവിലുള്ള നാം അവനിൽ വിശ്വസിക്കുന്ന നിമിഷം അവന്റെ രക്തത്താൽ വിശുദ്ധീകരിക്കപ്പെടുന്നു (വാ. 12), എന്നാൽ ജീവിതകാലം മുഴുവൻ അവൻ നമ്മുടെ ഹൃദയങ്ങളിൽ നീതിയുടെ ഫലം സജീവമായി വളർത്തുന്നു. യാത്രയിൽ നാം പലപ്പോഴും ഇടറിപ്പോകാമെങ്കിലും ദൈവത്തിന്റെ നീതി വാഴുന്ന “വരുവാനുള്ള നഗര’’ത്തിനായി നാം കാത്തിരിക്കുന്നു (വാ. 14). 
 

അസ്വസ്ഥ മനസ്സ്‌, ആത്മാർത്ഥമായ പ്രാർത്ഥനകൾ

1957 ജനുവരിയിൽ ഒരു ബോംബ് സ്‌ഫോടനം തന്റെ ഭവനത്തെ പിടിച്ചുകുലുക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനുണ്ടായ ഒരു അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഭീഷണിപ്പെടുത്തുന്ന ഒരു ഫോൺ കോൾ ലഭിച്ചതിന് ശേഷം, പൗരാവകാശ പ്രസ്ഥാനത്തിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് കിംഗ് ചിന്തിച്ചു. അപ്പോൾ അവന്റെ ആത്മാവിൽ നിന്ന് പ്രാർത്ഥനകൾ ഉയർന്നു. ''ഞാൻ ഇവിടെ ശരിയാണെന്ന് വിശ്വസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ ഇപ്പോൾ ഞാൻ ഭയപ്പെടുന്നു. എനിക്ക് ഒന്നും അവശേഷിക്കുന്നില്ല. ഒറ്റയ്ക്ക് നേരിടാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ എത്തിയിരിക്കുന്നു.'' അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ശേഷം ശാന്തമായ ഉറപ്പ് ലഭിച്ചു. കിംഗ് കുറിച്ചു, ''ഏതാണ്ട് പെട്ടെന്ന് എന്റെ ഭയം നീങ്ങിത്തുടങ്ങി. എന്റെ അനിശ്ചിതത്വം അപ്രത്യക്ഷമായി. എന്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു.'' 
യോഹന്നാൻ 12-ൽ, “ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു’’ (വാ. 27) എന്ന് യേശു സമ്മതിച്ചു. അവൻ തന്റെ ആന്തരിക അവസ്ഥയെക്കുറിച്ച് സുതാര്യമാംവിധം സത്യസന്ധനായിരുന്നു; അപ്പോഴും അവൻ തന്റെ പ്രാർത്ഥനയിൽ ദൈവകേന്ദ്രീകൃതനായിരുന്നു. “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ!’’ (വാ. 28). യേശുവിന്റെ പ്രാർത്ഥന ദൈവഹിതത്തിനു കീഴടങ്ങലായിരുന്നു. 
ദൈവത്തെ ബഹുമാനിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പിനു മുമ്പിൽ നാം എത്തുമ്പോൾ ഭയത്തിന്റെയും അസ്വസ്ഥതയുടെയും വേദന അനുഭവപ്പെടുന്നത് തികച്ചും മനുഷ്യത്വമാണ്. ബന്ധങ്ങൾ, ശീലങ്ങൾ അല്ലെങ്കിൽ മറ്റ് മാതൃകകൾ (നല്ലതോ ചീത്തയോ) സംബന്ധിച്ച് കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ. നമുക്ക് എന്ത് നേരിടേണ്ടി വന്നാലും, ധൈര്യത്തോടെ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ഭയത്തെയും അസ്വസ്ഥതകളെയും തരണം ചെയ്യാനും അവനു മഹത്വം നൽകുന്ന കാര്യങ്ങൾ - നമ്മുടെ നന്മയ്ക്കും മറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടി - ചെയ്യാനും അവൻ നമുക്ക് ശക്തി നൽകും-. 

ദൈവം വഴിത്തിരിവിൽ

ചില ദിവസങ്ങൾ അസുഖം ബാധിച്ച്, പനി കൂടിയപ്പോൾ എന്റെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു, പക്ഷേ ഡിസ്ചാർജ് ചെയ്യാൻ പറ്റിയ ആരോഗ്യം ഇല്ലായിരുന്നു. ഞാൻ എന്റെ ഭർത്താവിനൊപ്പം താമസിക്കണമോ, എന്റെ ഒരു പ്രധാന ഔദ്യോഗിക യാത്ര പൂർത്തിയാക്കണമോ എന്നുള്ള ആശയക്കുഴപ്പത്തിലായി. കുഴപ്പം ഒന്നും ഉണ്ടാകുകയില്ലെന്ന് എന്റെ ഭർത്താവ് എനിക്ക് ഉറപ്പ് നൽകി. പക്ഷേ, എന്തുചെയ്യണമെന്ന് അറിയാതെ ഞാൻ വിഷമിച്ചു.

ജീവിതത്തിലെ തീരുമാനങ്ങളുടെ വഴിത്തിരിവിൽ ദൈവജനത്തിന് അവന്റെ സഹായം ആവശ്യമായിരുന്നു. മിക്കപ്പോഴും, ദൈവം വെളിപ്പെടുത്തിയ നിർദ്ദേശങ്ങൾ അവർ പാലിച്ചിരുന്നില്ല. അതുകൊണ്ട് അവന്റെ കൽപ്പനകൾ പാലിച്ചു കൊണ്ട് “ജീവനെ തിരഞ്ഞെടുത്തുകൊൾക” എന്ന് മോശെ ജനങ്ങളോട് അഭ്യർത്ഥിച്ചു (ആവർത്തനം 30:20). പിന്നീട്, യിരെമ്യാ പ്രവാചകൻ, പിന്മാറ്റക്കാരായ ആളുകളോട് ദൈവത്തിന്റെ മാർഗ്ഗനിർദേശത്തിന്റെ വാക്കുകൾ നൽകി, അവന്റെ വഴികൾ പിന്തുടരാൻ അവരെ പ്രേരിപ്പിച്ചു: “നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ” (യിരെമ്യാ. 6:16). തിരുവെഴുത്തുകളുടെ പുരാതന വഴികളും, ദൈവത്തിന്റെ മുൻകാല കരുതലും നമ്മെ നയിക്കും.

റോഡിലെ ഒരു നാൽക്കവലയിൽ ഞാൻ നിൽക്കുന്നതായി സങ്കൽപ്പിച്ച്, യിരെമ്യാവ് പറഞ്ഞ ജ്ഞാനം പ്രയോഗിച്ചു. എന്റെ ഭർത്താവിന് എന്റെ സഹായം ആവശ്യമായിരുന്നു. എന്റെ ജോലിസ്ഥലത്തും എന്റെ സാന്നിധ്യം ആവശ്യമായിരുന്നു. ആ സമയം, എന്റെ സൂപ്പർവൈസർ എന്നെ വിളിച്ച് ഭർത്താവിന്റെ കൂടെയിരിക്കാൻ പ്രോത്സാഹിപ്പിച്ചു. ഞാൻ നെടുവീർപ്പോടെ, പ്രതിസന്ധിയിൽ ദൈവം നൽകിയ കരുതലിന് നന്ദി പറഞ്ഞു. ദൈവത്തിന്റെ നിർദ്ദേശം എല്ലായ്പ്പോഴും അത്ര വ്യക്തമാകണമെന്നില്ല, പക്ഷേ അത് ലഭിക്കും. നാം വഴിത്തിരിവിൽ നിൽക്കുമ്പോൾ, ദൈവത്തെ അന്വേഷിക്കുമെന്ന് ഉറപ്പുവരുത്താം. 

- എലീസ മോർഗൻ