
ക്രിസ്തുവിൽ ഒത്തൊരുമ നന്ന്
തന്റെ ചെറിയ അമേരിക്കൻ നഗരമായ ഇല്ലിനോയിയിലെ ഈസ്റ്റ് സെന്റ് ലൂയിസിൽ കുറ്റകൃത്യങ്ങൾ പല തരത്തിലുള്ള സ്വാധീനം ചെലുത്തുന്നതു ഡോ. ടിഫാനി ഗോൽസൺ കണ്ടിട്ടുണ്ട്. എന്നിരുന്നാലും, 2023 ആയപ്പോഴേക്കും നഗരത്തിൽ കൊലപാതകങ്ങളിൽ 31 ശതമാനവും കുറ്റകൃത്യങ്ങളിൽ 37 ശതമാനവും കുറവുണ്ടായി. എന്തായിരുന്നു സംഭവിച്ചത്? ഒരു പങ്കാളിത്തം. സംസ്ഥാന പോലീസ്, നഗര പോലീസ്, നഗര വിദ്യാഭ്യാസ ജില്ല, വിശ്വാസ സംഘടന എന്നിവ ഉൾപ്പെടുന്ന നഗരത്തിലെ പൊതു സുരക്ഷാ നിർവ്വഹണ സംഘം ഒരുമിച്ചുചേർന്നുകൊണ്ട് എല്ലാ പൗരന്മാർക്കും വേണ്ടി മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തി.
നഗര പങ്കാളിത്തത്തിലെ എല്ലാ അംഗങ്ങളും പൗരന്മാരെ സഹായിക്കാൻ ചേർന്നുവന്ന ആ സംഭവം, “ഒരു വിവാഹമാണെന്നു ഞങ്ങൾ പറയുന്നു,” ഡോ. ഗോൽസൺ പ്രസ്താവിച്ചു. ഡോ. ഗോൽസൺ നയിക്കുന്ന വിദ്യാഭ്യാസ ജില്ലയുടെ റാപ്പറൗണ്ട് വെൽനസ് സെന്റർ, കുറ്റകൃത്യങ്ങളാലോ അപകടങ്ങളാലോ ബാധിക്കപ്പെട്ട കുട്ടികളെ പിന്തുണയ്ക്കുന്നതിനായി സ്കൂൾ സാമൂഹിക പ്രവർത്തകർ, നഴ്സുമാർ, സ്റ്റാഫ് എന്നിവർ ഉൾക്കൊള്ളുന്ന ഒരു സംഘടനയാണ്. മറ്റ് പ്രവർത്തക സംഘങ്ങളും തങ്ങളുടെ ശേഷി പങ്കിടുന്നു. തെരുവിലെ ജനങ്ങളുമായി കൂടുതൽ സംസാരിക്കാനും അവരെ കേൾക്കാനും പോലീസ് പ്രതിജ്ഞാബദ്ധമായി.
“ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” (സങ്കീർത്തനങ്ങൾ 133:1) എന്നു സങ്കീർത്തനക്കാരനായ ദാവീദ് എഴുതി. “ഒത്തൊരുമ,” ദാവീദ് കൂട്ടിച്ചേർക്കുന്നു, “സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു” (വാ. 3). ദൈവത്തിൽ ഏകീകരിക്കുന്ന വിശ്വാസം പങ്കിടുന്ന വ്യക്തികളെക്കുറിച്ചാണു ദാവീദ് ഇവിടെ പരാമർശിച്ചത്. സിദ്ധാന്തങ്ങളാലോ രാഷ്ട്രീയത്താലോ ഭിന്നിക്കുന്നതിനുപകരം നാം ഒന്നാണ്. മനസ്സിലാക്കാൻ പ്രയാസമുള്ള ഒന്നായി ഈ ആശയം തോന്നിയേക്കാമെങ്കിലും അത് എല്ലാവരെയും അനുഗ്രഹിക്കുന്നു. വിശ്വാസികൾ പരസ്പരം കരുതൽ കാണിക്കുക എന്നതു മനോഹരമായ ഒരു ലക്ഷ്യമാണ് - പ്രത്യേകിച്ച് യേശുവിന്റെ സ്നേഹം അത്യാവശ്യമുള്ള നമ്മുടെ നഗരങ്ങളിൽ.

ആദ്യം ആരാധന
മുതിർന്നവരുടെ സൗഹൃദവുമായി ബന്ധപ്പെട്ട് ലാഭേച്ഛയില്ലാത്ത ഒരു സംഘടന തുടങ്ങാൻ ഞാൻ ഒരിക്കലും പദ്ധതിയിട്ടിരുന്നില്ല. അതിനായി എനിക്ക് വിളി ഉണ്ടായപ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു. ആ ചാരിറ്റിക്ക് എങ്ങനെ ധനസഹായം ലഭിക്കും? അത് നിർമ്മിക്കാൻ ആരാണ് എന്നെ സഹായിക്കുക? ഈ കാര്യങ്ങളിൽ എനിക്ക് ഏറ്റവും വലിയ സഹായം ലഭിച്ചത് ഒരു ബിസിനസ്സ് പുസ്തകത്തിൽ നിന്നല്ല, മറിച്ച് വേദപുസ്തകത്തിൽ നിന്നാണ്.
എന്തെങ്കിലും നിർമ്മിക്കാനായി ദൈവം വിളിച്ച ആരേ സംബന്ധിച്ചും എസ്രയുടെ പുസ്തകം അത്യന്താപേക്ഷിതമായ വായനയാണ്. യെഹൂദന്മാർ തങ്ങളുടെ പ്രവാസത്തിനുശേഷം യെരൂശലേമിനെ പുനർനിർമിച്ചതെങ്ങനെയെന്ന് വിവരിക്കുമ്പോൾ, പൊതു സംഭാവനകളിലൂടെയും സർക്കാരിന്റെ സഹായധനത്തിലൂടെയും ദൈവം പണം നൽകിയതെങ്ങനെയെന്നും (എസ്രാ 1:4-11; 6:8-10) സന്നദ്ധപ്രവർത്തകരും കരാറുകാരും ജോലി ചെയ്തതെങ്ങനെയെന്നും (1:5; 3:7) ആ വേദഭാഗങ്ങൾ കാണിച്ചുതരുന്നു. യെഹൂദരുടെ മടങ്ങിവരവിന്റെ രണ്ടാം വർഷം വരെ പുനർനിർമ്മാണം ആരംഭിക്കാതിരുന്നത്, തയ്യാറെടുപ്പിനായുള്ള സമയത്തിന്റെ പ്രാധാന്യം കാണിച്ചുതരുന്നു (3:8). എതിർപ്പുകൾ എപ്രകാരം ഉയർന്നു വരാമെന്ന് ഇത് കാണിച്ചുതരുന്നു (അദ്ധ്യായം 4). പക്ഷേ, കഥയിലെ ഒരു കാര്യം പ്രത്യേകം എന്റെ ശ്രദ്ധ ആകർഷിച്ചു. ഏതെങ്കിലും കെട്ടിടം ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പേ, യെഹൂദന്മാർ യാഗപീഠം സ്ഥാപിച്ചു (3:1-6). “യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല” (എസ്രാ 3:6) എങ്കിലും ജനം ആരാധിച്ചു (വാ. 6). ആരാധനയാണ് ആദ്യം സംഭവിച്ചത്.
പുതിയ എന്തെങ്കിലും ആരംഭിക്കാൻ ദൈവം നിങ്ങളെ വിളിക്കുന്നുണ്ടോ? നിങ്ങൾ ഒരു ചാരിറ്റിയോ വേദപുസ്തകദ്ധ്യയനമോ ഒരു സർഗ്ഗാത്മക പദ്ധതിയോ തൊഴിലിടത്ത് എന്തെങ്കിലും പുതിയ ചുമതലയോ ആരംഭിക്കുകയാണെങ്കിൽ എസ്രായുടെ പ്രമാണം ഗൗരവമായ ഒന്നാണ്. ദൈവദത്തമായ ഒരു പദ്ധതിക്കു പോലും നമ്മുടെ ശ്രദ്ധ അവനിൽ നിന്ന് അകറ്റാൻ കഴിയും. അതിനാൽ നമുക്ക് ആദ്യം ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ജോലി ആരംഭിക്കും മുമ്പ്, നാം ആരാധന ആരംഭിക്കണം.

വെളിപ്പെടുത്തപ്പെട്ട പാപങ്ങൾ
ഒരു ഫോൺ നന്നാക്കുന്ന കടയിൽ കയറിയ ഒരു കവർച്ചക്കാരൻ, ഒരു ഡിസ്പ്ലേ കെയ്സിന്റെ ചില്ലുകൾ തകർത്തു, ഫോണുകളും മറ്റും കവർച്ച ചെയ്യാൻ തുടങ്ങി. കാർഡ്ബോർഡ് പെട്ടി കൊണ്ടു തന്റെ തല മറച്ചു നിരീക്ഷണ ക്യാമറയിൽ നിന്നു തന്റെ വ്യക്തിത്വം മറയ്ക്കാൻ അവൻ ശ്രമിച്ചു. എന്നാൽ കവർച്ചയ്ക്കിടെ, പെട്ടി അൽപ്പനേരം പൊങ്ങിപ്പോയിട്ട്, അവന്റെ മുഖം വെളിവായി. മിനിറ്റുകൾക്ക് ശേഷം, കടയുടമ കവർച്ചയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടിട്ടു, പോലീസിനെ വിളിക്കുകയും അവർ അടുത്തുള്ള കടയിൽ നിന്ന് കവർച്ചക്കാരനെ പിടികൂടുകയും ചെയ്തു. മറഞ്ഞിരിക്കുന്ന എല്ലാ പാപങ്ങളും ഒരുനാൾ മറനീക്കപ്പെടുമെന്ന് ഇയാളുടെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ പാപങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്നതു മനുഷ്യസഹജമാണ്. എന്നാൽ സഭാപ്രസംഗിയിൽ, നാം ദൈവത്തിന്റെ കൽപ്പനകൾ പാലിക്കണമെന്ന് നാം വായിക്കുന്നു. കാരണം, മറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അവന്റെ നീതിപൂർവ്വമായ നോട്ടത്തിനും ന്യായമായ വിധിക്കും മുമ്പിൽ കൊണ്ടുവരപ്പെടും (12:14). “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു” (വാക്യം 13) എന്നു എഴുത്തുകാരൻ എഴുതുന്നു. പത്ത് കൽപ്പനകൾ കുറ്റംവിധിക്കുന്ന (ലേവ്യപുസ്തകം 4:13) മറഞ്ഞിരിക്കുന്ന കാര്യങ്ങൾ പോലും അവന്റെ വിലയിരുത്തലിൽ നിന്ന് രക്ഷപ്പെടില്ല. നല്ലതോ ചീത്തയോ ആയ എല്ലാ പ്രവൃത്തികളെയും അവന്റെ ന്യായവിധിക്കായി കൊണ്ടുവരും. എന്നാൽ, അവന്റെ കൃപ നിമിത്തം, യേശുവിലും നമുക്കുവേണ്ടിയുള്ള അവന്റെ യാഗത്തിലും നമ്മുടെ പാപമോചനം കണ്ടെത്താനാകും (എഫെസ്യർ 2:4-5).
നാം അവന്റെ കൽപ്പനകളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അവ ആന്തരികവൽക്കരിക്കുകയും ചെയ്യുമ്പോൾ, അത് അവനോടുള്ള ഭയഭക്തിയിലേക്കും അതുമായി പൊരുത്തപ്പെടുന്ന ഒരു ജീവിതരീതിയിലേക്കും നയിക്കും. നമുക്ക് നമ്മുടെ പാപങ്ങൾ അവിടുത്തെ സന്നിധിയിൽ കൊണ്ടുവരാം. സ്നേഹനിർഭരവും ക്ഷമിക്കുന്നതുമായ അവിടുത്തെ ഹൃദയം വീണ്ടും അനുഭവിക്കാം.

സ്വർഗ്ഗീയ സമൃദ്ധി
എട്ടു വാഴപ്പഴമായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. എന്റെ വീട്ടിൽ എത്തിച്ച പലചരക്ക് സഞ്ചികൾ തുറന്നപ്പോൾ, പകരം, ഞാൻ കണ്ടത് ഇരുപതു വാഴപ്പഴങ്ങൾ! പൗണ്ടിൽ പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യുന്നതിൽ നിന്ന് കിലോഗ്രാമിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നതിലേക്കു മാറിയെന്നുകൂടി ഇംഗ്ലണ്ടിലേക്കു താമസം മാറിയതിന് അർത്ഥമുണ്ടെന്നു പെട്ടെന്നു തന്നെ ഞാൻ മനസ്സിലാക്കി. മൂന്ന് പൗണ്ടിനു പകരം ഞാൻ മൂന്നു കിലോഗ്രാം (ഏകദേശം ഏഴു പൗണ്ട്!) വാഴപ്പഴം ഓർഡർ ചെയ്തിരിക്കുന്നു.
വാഴപ്പഴത്തിന്റെ ആ സമൃദ്ധിയിൽ, മറ്റുള്ളവരുമായി ആ അനുഗ്രഹം പങ്കിടാനായി എനിക്കു പ്രിയപ്പെട്ട ബനാന ബ്രെഡ് ധാരാളം ഞാൻ ഉണ്ടാക്കി. പഴം ചതച്ചെടുത്തുകൊണ്ടിരിക്കുമ്പോൾ, പ്രതീക്ഷിക്കാത്ത സമൃദ്ധി അനുഭവിച്ച എന്റെ ജീവിതത്തിലെ മറ്റു മേഖലകളെക്കുറിച്ചു ഞാൻ ചിന്തിക്കാൻ തുടങ്ങി. അവ ഓരോന്നും ദൈവത്തിലേക്കുള്ള പാതയിൽ തിരിച്ചെത്തിച്ചു.
തന്റെ ജീവിതത്തിൽ ദൈവത്തിന്റെ സമൃദ്ധിയെക്കുറിച്ചു ചിന്തിപ്പിക്കുന്ന സമാനമായ അനുഭവം പൗലൊസിനുമുണ്ടായതായി തോന്നുന്നു. തിമൊഥെയൊസിനുള്ള തന്റെ ആദ്യ ലേഖനത്തിൽ, യേശു തന്റെ ജീവിതത്തിൽ വരുന്നതിനു മുമ്പുള്ള ജീവിതം വിവരിക്കാൻ പൗലൊസ് താൽക്കാലികമായി നിർത്തുന്നു. “ഉപദ്രവിയും നിഷ്ഠൂരനും” (1 തിമൊഥെയൊസ് 1:13); “പാപികളിൽ ഞാൻ ഒന്നാമൻ” (വാ. 15) എന്നിങ്ങനെ പൗലൊസ് സ്വയം വിശേഷിപ്പിക്കുന്നു. പൗലൊസിന്റെ തകർച്ചയിലേക്ക് ദൈവം കൃപയും വിശ്വാസവും സ്നേഹവും ധാരാളമായി പകർന്നു നൽകി (വാക്യം 14). തന്റെ ജീവിതത്തിലെ എല്ലാ സമൃദ്ധിയും വിവരിച്ചതിന് ശേഷം, “എന്നെന്നേക്കും ബഹുമാനവും മഹത്വവും” സ്വീകരിക്കാൻ അവൻ യോഗ്യനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടു ആ അപ്പൊസ്തലനു ദൈവത്തെ സ്തുതിക്കാതിരിക്കാൻ കഴിയാതെപോകുന്നു (വാ. 17).
പാപത്തിൽ നിന്നുള്ള യേശുവിന്റെ വിടുതലിന്റെ വാഗ്ദാനം സ്വീകരിച്ചപ്പോൾ, പൗലൊസിനെപ്പോലെ, നമുക്കെല്ലാവർക്കും കൃപയുടെ സമൃദ്ധി ലഭിച്ചു (വാക്യം 15). തത്ഫലമായുണ്ടായ എല്ലാ അനുഗ്രഹങ്ങളെയും കുറിച്ച് ധ്യാനിക്കാനായി സമയം ചിലവഴിക്കുമ്പോൾ, മഹാകാരുണ്യവാനായ നമ്മുടെ ദൈവത്തെ നന്ദിയോടെ സ്തുതിച്ചുകൊണ്ടു പൗലൊസിനൊപ്പം നാമും ചേരും.

ദൈവമേ, എന്റെ ഹൃദയത്തെ ശോധന ചെയ്യേണമേ
സിംഗപ്പൂരിലെ ഒരു സൂപ്പർമാർക്കറ്റ് ശൃംഖല ഭക്ഷണം പാഴാക്കുന്നതു കുറയ്ക്കുന്നതിനായി, ഗുണനിലവാരം അല്പം മാത്രം കുറഞ്ഞ പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ടായിരുന്നു. മുമ്പ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ വലിച്ചെറിയുമായിരുന്ന 850 ടണ്ണിലധികം (778,000 കിലോഗ്രാം) ഉൽപ്പന്നങ്ങൾ ഒരു വർഷത്തിനുള്ളിൽ ഈ സംരംഭം ലാഭിച്ചു. ബാഹ്യരൂപത്തിലുള്ള പാടുകളും വിചിത്രമായ രൂപങ്ങളും രുചിയെയോ പോഷകമൂല്യത്തെയോ ബാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ അധികം താമസിയാതെ മനസ്സിലാക്കി. പുറമെയുള്ളത് എല്ലായ്പ്പോഴും ഉള്ളിലുള്ളതിനെ നിർണ്ണയിക്കാൻ ഉതകുന്നില്ല.
യിസ്രായേലിന്റെ അടുത്ത രാജാവിനെ അഭിഷേകം ചെയ്യാനായി ദൈവം അയച്ചപ്പോൾ ശമൂവേൽ പ്രവാചകനും സമാനമായ ഒരു പാഠം പഠിച്ചു (1 ശമൂവേൽ 16:1). യിശ്ശായിയുടെ ആദ്യജാതനായ എലീയാബിനെ കണ്ടപ്പോൾ, അവനാണു തിരഞ്ഞെടുക്കപ്പെട്ടവനെന്ന് ശമൂവേൽ കരുതി. എന്നാൽ ദൈവം പറഞ്ഞു: “അവന്റെ മുഖമോ പൊക്കമോ നോക്കരുതു… മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” (വാ. 7). യിശ്ശായിയുടെ എട്ടു പുത്രന്മാരിൽ, തന്റെ പിതാവിന്റെ ആടുകളെ മേയ്ക്കുന്ന ഏറ്റവും ഇളയവനായ ദാവീദിനെ അടുത്ത രാജാവായി ദൈവം തിരഞ്ഞെടുത്തു (വാക്യം 11).
നാം പഠിച്ച സ്കൂൾ, എന്തുമാത്രം നാം സമ്പാദിക്കുന്നു, നാം എത്രമാത്രം സ്വമേധയാ ശുശ്രൂഷകളിൽ ഏർപ്പെടുന്നു തുടങ്ങിയ ബാഹ്യമായ യോഗ്യതകളെക്കാൾ നമ്മുടെ ഹൃദയങ്ങളെയാണ് ദൈവം കൂടുതൽ ശ്രദ്ധിക്കുന്നത്. “മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു” (മർക്കൊസ് 7:20) എന്നതിനാൽ സ്വാർത്ഥവും ദുഷിച്ചതുമായ ചിന്തകളിൽ നിന്നു തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. ബാഹ്യരൂപങ്ങളെ പരിഗണിക്കരുതെന്നു ശമൂവേൽ പഠിച്ചതുപോലെ, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ സഹായത്തോടുകൂടി നമ്മുടെ ഹൃദയങ്ങളെ — നമ്മുടെ ചിന്തകളേയും ഉദ്ദേശ്യങ്ങളേയും — പരിശോധിക്കാം.