
പ്രാർത്ഥനയ്ക്കുള്ള ഒരു ആഹ്വാനം
എബ്രഹാം ലിങ്കൺ ഒരു സുഹൃത്തിനോട് തുറന്നു പറഞ്ഞു, "എനിക്ക് പോകാൻ മറ്റൊരിടവുമില്ലെന്ന ശക്തമായ ബോധ്യത്താൽ ഞാൻ പലതവണ മുട്ടുകുത്തി. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരമായ വർഷങ്ങളിൽ, പ്രസിഡന്റ് ലിങ്കൺ തീക്ഷ്ണമായ പ്രാർത്ഥനയിൽ സമയം ചെലവഴിക്കുക മാത്രമല്ല, തന്നോടൊപ്പം ചേരാൻ രാജ്യത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു. 1861-ൽ അദ്ദേഹം "താഴ്മയുടെയും, പ്രാർത്ഥനയുടെയും, ഉപവാസത്തിന്റെയും ദിനം" പ്രഖ്യാപിച്ചു. 1863-ൽ അദ്ദേഹം വീണ്ടും അങ്ങനെ പ്രസ്താവിച്ചു, "ദൈവത്തിന്റെ മേൽക്കോയ്മയെ ആശ്രയിക്കുന്നത് ജനതകളുടെയും മനുഷ്യരുടെയും കടമയാണ്: തങ്ങളുടെ പാപങ്ങളും ലംഘനങ്ങളും എളിയ ദുഃഖത്തോടെയും, യഥാർത്ഥ പശ്ചാത്താപം കരുണയിലേക്കും ക്ഷമയിലേക്കും നയിക്കും എന്ന ഉറപ്പുള്ള പ്രത്യാശയുടെയും ഏറ്റുപറയുക.
യിസ്രായേല്യർ എഴുപത് വർഷത്തോളം ബാബിലോണിൽ പ്രവാസത്തിൽ കഴിഞ്ഞതിനുശേഷം, യെരൂശലേമിലേക്ക് മടങ്ങാൻ കോരെശ് രാജാവ് യിസ്രായേല്യരെ അനുവദിച്ചു, ഒരു ശേഷിപ്പ് അത് ചെയ്തു. യിസ്രായേല്യനും (നെഹെമ്യാവ് 1:6) ബാബിലോൺ രാജാവിന്റെ പാനപാത്രവാഹകനുമായ നെഹെമ്യാവ് (വാക്യം 11) മടങ്ങിയെത്തിയവർ "മഹാകഷ്ടത്തിലും അപമാനത്തിലും" ആണെന്ന് അറിഞ്ഞപ്പോൾ (വാ. 3), അവൻ "ഇരുന്ന് കരഞ്ഞു.” ദുഃഖിച്ചും ഉപവസിച്ചും പ്രാർത്ഥിച്ചും ദിവസങ്ങൾ ചെലവഴിച്ചു (വാക്യം 4). തന്റെ രാജ്യത്തിനുവേണ്ടിയുള്ള പ്രാർത്ഥനയിൽ അവൻ മല്ലു പിടിച്ചു (വാ. 5-11). പിന്നീട്, അവനും തന്റെ ജനത്തെ ഉപവസിക്കാനും പ്രാർത്ഥിക്കാനും വിളിച്ചു (9:1-37).
നൂറ്റാണ്ടുകൾക്കുശേഷം, റോമൻ സാമ്രാജ്യത്തിന്റെ നാളുകളിൽ, അപ്പോസ്തലനായ പൗലോസും അധികാരസ്ഥന്മാർക്കുവേണ്ടി പ്രാർത്ഥിക്കാൻ തന്റെ വായനക്കാരെ പ്രേരിപ്പിച്ചു (1 തിമോത്തി 2:1-2). മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രാർത്ഥനകൾ നമ്മുടെ ദൈവം ഇപ്പോഴും കേൾക്കുന്നു.

അളക്കാവുന്നതിലും അപ്പുറമുള്ള സ്നേഹം
"ഞാൻ നിന്നെ എങ്ങനെ സ്നേഹിക്കുന്നു? ഞാൻ വഴികൾ എണ്ണട്ടെ." എലിസബത്ത് ബാരറ്റ് ബ്രൗണിങ്ങിന്റെ സോണറ്റ്സ് ഫ്രം ദ് പോർച്ചുഗീസ് -ൽ നിന്നുള്ള ആ വാക്കുകൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും അറിയപ്പെടുന്ന കവിതകളിൽ ഒന്നാണ്. അവർ വിവാഹിതരാകുന്നതിന് മുമ്പ് റോബർട്ട് ബ്രൗണിങ്ങിന് അവൾ അവ എഴുതി. അവൻ അവളുടെ മുഴുവൻ കവിതാസമാഹാരവും പ്രസിദ്ധീകരിക്കാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ ആ ചെറുകവിതകളുടെ ഭാഷ വളരെ വൈകാരികമായതിനാൽ, വ്യക്തിപരമായ സ്വകാര്യതയ്ക്കായി ബാരറ്റ് അവ ഒരു പോർച്ചുഗീസ് എഴുത്തുകാരന്റെ വിവർത്തനം പോലെ പ്രസിദ്ധീകരിച്ചു.
മറ്റുള്ളവരോടുള്ള സ്‌നേഹം തുറന്നു പറയുമ്പോൾ ചിലപ്പോൾ നമുക്ക് അസ്വസ്ഥത തോന്നാം. എന്നാൽ ബൈബിളിൽ, ദൈവസ്നേഹം പ്രകടിപ്പിക്കുന്നത് മൂടിവയ്ക്കുന്നില്ല. തന്റെ ജനത്തോടുള്ള ദൈവത്തിന്റെ വാത്സല്യം ഈ ആർദ്രമായ വാക്കുകളിലൂടെ യിരെമ്യാവ് വിവരിച്ചു: “നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.” (യിരേമ്യാവു 31:3). അവന്റെ ജനം അവനിൽ നിന്ന് പിന്തിരിഞ്ഞെങ്കിലും, അവരെ പുനഃസ്ഥാപിക്കുമെന്നും വ്യക്തിപരമായി അവരെ അടുപ്പിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തു. "ഞാൻ യിസ്രായേലിന്നു വിശ്രാമം വരുത്തുവാൻ പോകുന്നു," അവൻ അവരോട് പറഞ്ഞു (വാക്യം 2).
തന്നിലേക്ക് തിരിയുന്ന ഏവർക്കും സമാധാനവും സ്വസ്ഥതയും നൽകുന്ന ദൈവത്തിന്റെ സ്നേഹത്തിന്റെ ആത്യന്തിക പ്രകടനമാണ് യേശു— പുൽത്തൊട്ടിയിൽ നിന്ന് കുരിശിലേക്കും, അവിടെനിന്ന് ശൂന്യമായ കല്ലറയിലേക്കും. വഴിതെറ്റിയ ലോകത്തെ തന്നിലേക്ക് വിളിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹത്തിന്റെ ആൾരൂപമാണ് അവൻ. ബൈബിൾ ആദിയോടന്തം വായിക്കുക, നിങ്ങൾ വീണ്ടും വീണ്ടും ദൈവസ്നേഹത്തിന്റെ "വഴികൾ എണ്ണും"; എന്നാൽ അവ ശാശ്വതമായതിനാൽ, നിങ്ങൾ ഒരിക്കലും അവ എണ്ണിത്തീരുകയില്ല.

സന്നദ്ധനായ രക്ഷകൻ
രാത്രി ഏറെ വൈകി വാഹനമോടിക്കുന്നതിനിടെയാണ് ഒരു വീടിന് തീപിടിക്കുന്നത് നിക്കോളാസ് കണ്ടത്. അവൻ ഇടവഴിയിൽ പാർക്ക് ചെയ്തു, കത്തുന്ന വീട്ടിലേക്ക് ഓടി, നാല് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചു. ഒരു സഹോദരൻ ഇപ്പോഴും ഉള്ളിലുണ്ടെന്ന് കുഞ്ഞുങ്ങളെ നോക്കുന്ന കൗമാരക്കാരി മനസ്സിലാക്കിയപ്പോൾ അവൾ നിക്കോളാസിനോട് പറഞ്ഞു. ഒരു മടിയും കൂടാതെ അവൻ വീണ്ടും വീടിനുള്ളിലെക്ക് പ്രവേശിച്ചു. ആറുവയസ്സുകാരിക്കൊപ്പം രണ്ടാം നിലയിൽ കുടുങ്ങിയ നിക്കോളാസ് ജനൽ തകർത്തു. എമർജൻസി ടീം സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടിയെ കൈയ്യിൽ പിടിച്ച് സുരക്ഷിതസ്ഥാനത്തേക്ക് ചാടി. തന്നേക്കാൾ മറ്റുള്ളവരുടെ താൽപ്പര്യം കണക്കിലെടുത്ത് അവൻ എല്ലാ കുട്ടികളെയും രക്ഷിച്ചു.
മറ്റുള്ളവർക്ക് വേണ്ടി തന്റെ സുരക്ഷിതത്വം ത്യജിക്കാനുള്ള സന്നദ്ധതയിലൂടെ നിക്കോളാസ് ധീരത പ്രകടിപ്പിച്ചു. പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മെ വിടുവിക്കാൻ ത്യാഗപൂർവ്വം തന്റെ ജീവൻ നൽകിയ, രക്ഷകനായ യേശുക്രിസ്തുവിനെ ഈ സംഭവത്തിലൂടെ ഓർക്കുന്നു. "നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു." (റോമർ 5:6). പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയ യേശു നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി തന്റെ ജീവൻ അർപ്പിക്കാൻ സന്നദ്ധനായ കാര്യം അപ്പോസ്തലനായ പൗലോസ് ഊന്നിപ്പറഞ്ഞു. അത് നമുക്കൊരിക്കലും സ്വന്തമായി നൽകാൻ കഴിയാത്ത വിലയാണ് . "ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു." (വാക്യം 8).
നമ്മുടെ മനസ്സൊരുക്കമുള്ള രക്ഷകനായ യേശുവിനെ നാം വിശ്വസിക്കുകയും സ്തുതിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മറ്റുള്ളവരെ ത്യാഗപൂർവ്വം സ്നേഹിക്കാൻ അവൻ നമ്മെ പ്രാപ്തരാക്കും.


മൂര് എന്നതിന്റെ അർത്ഥം
വിജാതീയരായ വിദ്വാന്മാർ ശിശുവായ യേശുവിനെ സന്ദർശിച്ചപ്പോൾ, "ഞങ്ങൾ മൂന്ന് പൗരസ്ത്യ രാജാക്കന്മാർ" എന്ന കരോൾ ഗാനത്തിൽ വിവരിച്ച സംഭവത്തെ അനുസ്മരിക്കുന്ന ദിനമാണ് ഇന്ന്, വെളിപാടുപെരുന്നാൾ. എന്നാൽ, അവർ രാജാക്കൻമാരായിരുന്നില്ല, അവർ പൗരസ്ത്യ രാജ്യങ്ങളിൽ നിന്നുള്ളവരുമായിരുന്നില്ല. അവർ മൂന്ന് പേർ ഉണ്ടായിരുന്നു എന്ന് ഉറപ്പില്ല.
എന്നിരുന്നാലും, മൂന്ന് സമ്മാനങ്ങൾ ഉണ്ടായിരുന്നു, കരോൾ ഗാനത്തിൽ ഓരോന്നും പരിഗണിക്കുന്നു. വിദ്വാന്മാർ ബെത്‌ലഹേമിൽ എത്തിയപ്പോൾ, "നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു." (മത്തായി 2:11). സമ്മാനങ്ങൾ യേശുവിന്റെ ദൗത്യത്തെ സൂചിപ്പിക്കുന്നു. സ്വർണ്ണം രാജാവെന്ന നിലയിൽ അവന്റെ സ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. വിശുദ്ധ മന്ദിരത്തിൽ കത്തിക്കുന്ന ധൂപവർഗ്ഗവുമായി കലർത്തുന്ന കുന്തുരുക്കം അവന്റെ ദൈവത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്. മൃതശരീരങ്ങൾ ലേപനം ചെയ്യാൻ ഉപയോഗിക്കുന്ന മൂര് നമ്മെ ചിന്തിപ്പിക്കുന്നു.
കരോളിന്റെ നാലാമത്തെ വാക്യം പറയുന്നു, “മൂര് എന്റേതാണ്; അതിന്റെ കയ്പേറിയ ഗന്ധം / ശോകമുള്ള ഒരു ജീവിതഗന്ധം; / ദുഃഖം, നെടുവീർപ്പ്, രക്തച്ചൊരിച്ചിൽ, മൃത്യു, / തണുത്ത കല്ലറയിൽ അടക്കപ്പെട്ടു." നാം അത്തരമൊരു രംഗം കഥയിൽ എഴുതുകയില്ല, പക്ഷേ ദൈവം എഴുതി. യേശുവിന്റെ മരണം നമ്മുടെ രക്ഷയുടെ കേന്ദ്രബിന്ദുവാണ്. ശിശുവായിരിക്കുമ്പോൾ തന്നെ യേശുവിനെ കൊല്ലാൻ ഹെരോദാവ് ശ്രമിച്ചതാണ്. (വാക്യം 13).
കരോളിന്റെ അവസാന വാക്യത്തിൽ മൂന്ന് വിഷയങ്ങൾ ഇഴചേർത്തിരിക്കുന്നു: “മഹത്വമുള്ളവൻ ഇതാ, അവൻ എഴുന്നേൽക്കുന്നു; / രാജാവും ദൈവവും ത്യാഗവും." ഇത് ക്രിസ്തുമസിന്റെ കഥ പൂർത്തീകരിക്കുന്നു; നാം പ്രതിഗാനം പാടുന്നു: "അല്ലേലൂയ, അല്ലേലൂയ, / ഭൂമിയിലും ആകാശത്തിലും മുഴങ്ങുന്നു."
