Category  |  odb

സാവധാനം രൂപപ്പെടുന്ന കൃപ

#Slowfashion എന്ന ഹാഷ്ടാഗിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? “വേഗതയുള്ള ഫാഷനെ” - വിലകുറഞ്ഞ രീതിയിൽ നിർമ്മിച്ചതും വേഗത്തിൽ ഉപയോഗിച്ചു കളയുന്നതുമായ ഒരു വ്യവസായം - ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ചാ ഈ ഹാഷ്ടാഗ് പ്രസ്താവിക്കുന്നു. ഫാസ്റ്റ് ഫാഷനിൽ, വസ്ത്രങ്ങൾ കടയിൽ ഇരിക്കുന്നതിന്റെ തൊട്ടടുത്തനിമിഷം ഫാഷനു പുറത്താകുന്നു -ചില ബ്രാൻഡുകൾ എല്ലാ വർഷവും അവരുടെ ഉൽപ്പന്നങ്ങൾ വലിയ അളവിൽ വലിച്ചെറിയുന്നു.

സ്ലോ ഫാഷൻ പ്രസ്ഥാനം ആളുകളെ വേഗത കുറയ്ക്കാനും വ്യത്യസ്തമായ സമീപനം സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കുന്നു. എല്ലായ്‌പ്പോഴും ഏറ്റവും പുതിയ രൂപഭാവം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയാൽ നയിക്കപ്പെടുന്നതിനുപകരം, സ്ലോ ഫാഷൻ, നന്നായി നിർമ്മിച്ചതും ധാർമ്മികമായ ഉറവിടങ്ങളുള്ളതുമായ കുറച്ച് ഇനങ്ങൾ തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

സ്ലോ ഫാഷനെക്കുറിച്ച് ഞാൻ ചിന്തിക്കുമ്പോൾ, “വേഗതയുള്ള ഫാഷൻ” ചിന്താരീതിയിലേക്ക് ഞാൻ വീഴുന്ന മറ്റ് വഴികളെക്കുറിച്ചും ഞാൻ ചിന്തിച്ചു-ഏറ്റവും പുതിയ പ്രവണതയിൽ പൂർത്തീകരണം തേടുന്ന മനോഭാവത്തെക്കുറിച്ച്. എന്നിരുന്നാലും, കൊലൊസ്യർ 3-ൽ, യേശുവിൽ യഥാർത്ഥ രൂപാന്തരം കണ്ടെത്തുന്നത് പെട്ടെന്നുള്ള പരിഹാരമോ ഫാഷനോ അല്ലെന്ന് പൗലൊസ് പറയുന്നു. ക്രിസ്തുവിൽ ശാന്തവും ക്രമാനുഗതവുമായ പരിവർത്തനത്തിന്റെ ആജീവനാന്ത അന്വേഷണമാണിത്.

ലോകത്തിലെ ഏറ്റവും പുതിയ സ്റ്റാറ്റസ് ചിഹ്നങ്ങൾ ധരിക്കേണ്ട ആവശ്യമില്ലാതെ, ആത്മാവിന്റെ വസ്ത്രമായ “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ” (വാ.12) എന്നിവ നമുക്കു ധരിക്കാം. നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന ക്രിസ്തുവിന്റെ മന്ദഗതിയിലുള്ള യാത്രയിൽ -ശാശ്വത സമാധാനത്തിലേക്ക് നയിക്കുന്ന ഒരു യാത്ര - നമുക്ക് പരസ്പരം ക്ഷമ പഠിക്കാൻ കഴിയും (വാ. 15).

നമുക്കാവശ്യമുള്ള ജ്ഞാനം

തന്റെ സ്മരണീയ ഗ്രന്ഥമായ ദി ഗ്രേറ്റ് ഇൻഫ്‌ളുവൻസയിൽ, ജോൺ എം. ബാരി 1918-ലെ ഇൻഫ്‌ളുവൻസയുടെ കഥ വിവരിക്കുന്നു. ആരോഗ്യ പ്രവർത്തകർ ജാഗ്രത പാലിക്കുന്നതിനുപകരം എങ്ങനെയാണ് ഒരു വലിയ രോഗവ്യാപനം പ്രതീക്ഷിച്ചതെന്ന് ബാരി വെളിപ്പെടുത്തുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ലക്ഷക്കണക്കിന് സൈനികർ ട്രെഞ്ചുകളിൽ കഴിയുന്നതും അതിർത്തി കടന്നു പോകുന്നതും പുതിയ വൈറസുകളെ അഴിച്ചുവിടുമെന്ന് അവർ ഭയപ്പെട്ടു. എന്നാൽ നാശം തടയാൻ ഈ അറിവ് ഉപയോഗശൂന്യമായിരുന്നു. ശക്തരായ നേതാക്കൾ യുദ്ധകാഹളം മുഴക്കിക്കൊണ്ട് അക്രമത്തിലേക്ക് കുതിച്ചു. പകർച്ചവ്യാധി വിദഗ്ധർ കണക്കാക്കുന്നത് അഞ്ചു കോടി ആളുകൾ പകർച്ചവ്യാധിയിൽ മരിച്ചു എന്നാണ്. ഇതു കൂടാതെ മറ്റൊരു രണ്ടു കോടി ആളുകൾ യുദ്ധ കൂട്ടക്കൊലയിൽ കൊല്ലപ്പെടുകയും ചെയ്തു.

തിന്മയിൽ നിന്ന് നമ്മെ രക്ഷിക്കാൻ നമ്മുടെ മാനുഷിക അറിവ് ഒരിക്കലും മതിയാകില്ലെന്ന് നാം വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട് (സദൃശവാക്യങ്ങൾ 4:14-16). അപാരമായ അറിവുകൾ നാം സമ്പാദിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധേയമായ ഉൾക്കാഴ്ചകൾ അവതരിപ്പിക്കുന്നുവെങ്കിലും, പരസ്പരം മറ്റുള്ളവർക്കു വേദന വരുത്തുന്നതു തടയാൻ നമുക്ക് ഇപ്പോഴും കഴിയുന്നില്ല. ''അഗാധമായ അന്ധകാര''ത്തിലേക്ക് നയിക്കുന്ന ഈ വിഡ്ഢിത്തവും ആവർത്തിച്ചുള്ളതുമായ ''ദുഷ്ടന്മാരുടെ വഴി,'' നമുക്ക് തടയാനാവില്ല. നമ്മുടെ ഏറ്റവും മികച്ച അറിവ് ഉണ്ടായിരുന്നിട്ടും, “[നമ്മെ] തട്ടിവീഴ്ത്തുന്നത് എന്താണ്” (വാക്യം 19) എന്ന് നമുക്ക് ശരിക്കും അറിയില്ല.

അതുകൊണ്ടാണ് നാം “ജ്ഞാനം സമ്പാദിക്കയും വിവേകം നേടുകയും'' ചെയ്യേണ്ടത് (വാ. 5). അറിവു കൊണ്ട് എന്തുചെയ്യണമെന്ന് ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു. നമുക്ക്് അത്യാവശ്യമായിരിക്കുന്ന യഥാർത്ഥ ജ്ഞാനം, ദൈവത്തിൽ നിന്നാണ് വരുന്നത്. നമ്മുടെ അറിവ് എല്ലായ്‌പ്പോഴും പരിമിതമായിരിക്കും, എന്നാൽ അവന്റെ ജ്ഞാനം നമുക്ക് ആവശ്യമുള്ളത് നൽകുന്നു.

ഒരു തെരഞ്ഞെടുപ്പ്

ഒരു പ്രിയ സുഹൃത്തിന്റെ മരണത്തിന് ഏതാനും ആഴ്ചകൾക്കുശേഷം ഞാൻ അവളുടെ അമ്മയുമായി സംസാരിച്ചു. അവൾക്ക് എങ്ങനെയുണ്ടെന്ന് ചോദിക്കുന്നത് അനുചിതമാണെന്നു കരുതി അങ്ങനെ ചോദിക്കാൻ ഞാൻ മടിച്ചു; അവൾ സങ്കടപ്പെട്ടു. പക്ഷെ ഞാൻ എന്റെ വിമുഖത മാറ്റി അവൾ എങ്ങനെ പിടിച്ചു നിൽക്കുന്നു എന്ന് ചോദിച്ചു. അവളുടെ മറുപടി: “കേൾക്കൂ, ഞാൻ സന്തോഷം തിരഞ്ഞെടുക്കുന്നു.”

എന്റെ സ്വന്തം ജീവിതത്തിലെ ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ പാടുപെടുന്ന എന്നെ അവളുടെ വാക്കുകൾ സഹായിച്ചു. അവളുടെ വാക്കുകൾ ആവർത്തനപുസ്തകത്തിന്റെ അവസാനത്തിൽ യിസ്രായേല്യർക്ക് മോശെ നൽകിയ കൽപ്പനയും എന്നെ ഓർമ്മിപ്പിച്ചു. മോശെയുടെ മരണത്തിനും യിസ്രായേല്യരുടെ വാഗ്ദത്ത ദേശത്തേക്കുള്ള പ്രവേശനത്തിനും തൊട്ടുമുമ്പ്, അവർക്ക് ഒരു തിരഞ്ഞെടുപ്പുണ്ടെന്ന് അവർ അറിയണമെന്ന് ദൈവം ആഗ്രഹിച്ചു. മോശ പറഞ്ഞു, “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു...ജീവനെ തിരഞ്ഞെടുത്തുകൊൾക’’ (ആവർത്തനം 30:19-20). അവർക്ക് ദൈവത്തിന്റെ നിയമങ്ങൾ പാലിച്ച് നന്നായി ജീവിക്കാൻ കഴിയും, അല്ലെങ്കിൽ അവർക്ക് അവനിൽ നിന്ന് പിന്തിരിഞ്ഞ് “മരണത്തിന്റെയും നാശത്തിന്റെയും” അനന്തരഫലങ്ങളുമായി ജീവിക്കാൻ കഴിയും (വാ. 15).

എങ്ങനെ ജീവിക്കണമെന്നുള്ളത് നാമും തിരഞ്ഞെടുക്കണം. നമ്മുടെ ജീവനായുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തുകൊണ്ട് നമുക്ക് സന്തോഷം തിരഞ്ഞെടുക്കാം. അല്ലെങ്കിൽ നമ്മുടെ യാത്രയുടെ നിഷേധാത്മകവും ബുദ്ധിമുട്ടുള്ളതുമായ ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു നമുക്ക് തിരഞ്ഞെടുത്തുകൊണ്ട് അത് നമ്മുടെ സന്തോഷം കവർന്നെടുക്കാൻ അനുവദിക്കാം. സന്തോഷം തിരഞ്ഞെടുക്കണമെങ്കേിൽ അതിന് പരിശീലിക്കുകയും സഹായത്തിനായി പരിശുദ്ധാത്മാവിൽ ആശ്രയിക്കുകയും ചെയ്യണം. “ദൈവത്തെ സ്‌നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു” (റോമർ 8:28) എന്നതിനാൽ നമുക്ക് സന്തോഷം തിരഞ്ഞെടുക്കാൻ കഴിയും.

ഇതിലും നല്ലത് എന്താണുള്ളത്?

എറിക് തന്റെ ഇരുപതുകളുടെ തുടക്കത്തിൽ യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് കേട്ടു. അവൻ പള്ളിയിൽ പോകാൻ തുടങ്ങി, അവിടെ ക്രിസ്തുവിനെ നന്നായി അറിയാൻ അവനെ സഹായിച്ച ഒരാളെ കണ്ടുമുട്ടി. അധികം താമസിയാതെ, പള്ളിയിൽ ഒരു ചെറിയ കൂട്ടം ആൺകുട്ടികളെ പഠിപ്പിക്കാൻ എറിക്കിന്റെ ഉപദേഷ്ടാവ് അവനെ നിയോഗിച്ചു. വർഷത്തിലുടനീളം, തന്റെ നഗരത്തിലെ അപകടസാധ്യതയുള്ള യുവാക്കളെ സഹായിക്കാനും പ്രായമായവരെ സന്ദർശിക്കാനും തന്റെ അയൽക്കാരോട് ആതിഥ്യമര്യാദ കാണിക്കാനും ദൈവം എറിക്കിന്റെ ഹൃദയത്തെ ആകർഷിച്ചു-എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി. ഇപ്പോൾ തന്റെ അൻപതുകളുടെ അവസാനത്തിൽ, സേവിക്കാൻ നേരത്തെ തന്നെ പഠിപ്പിച്ചതിൽ താൻ എത്ര നന്ദിയുള്ളവനാണെന്ന് എറിക് വിശദീകരിക്കുന്നു: ''യേശുവിൽ ഞാൻ കണ്ടെത്തിയ പ്രത്യാശ പങ്കിടാൻ എന്റെ ഹൃദയം നിറഞ്ഞു കവിയുന്നു. അവനെ സേവിക്കുന്നതിലും ശ്രേഷ്ഠമായ മറ്റെന്താണുള്ളത്?”

അവന്റെ വിശ്വാസത്തിൽ അമ്മയും മുത്തശ്ശിയും അവനെ സ്വാധീനിച്ചപ്പോൾ തിമൊഥെയൊസ് ഒരു കുട്ടിയായിരുന്നു (2 തിമൊഥെയൊസ് 1:5). അപ്പൊസ്തലനായ പൗലൊസ് അവനെ കണ്ടുമുട്ടിയപ്പോൾ അവൻ ഒരു യൗവനക്കാരനായിരുന്നിരിക്കാം. ദൈവത്തിനുവേണ്ടിയുള്ള തിമൊഥെയൊസിന്റെ സേവനത്തിൽ സാധ്യത കാണുകയും അവനെ ഒരു മിഷനറി യാത്രയ്ക്ക് ക്ഷണിക്കുകയും ചെയ്തു (പ്രവൃത്തികൾ 16:1-3). ശുശ്രൂഷയിലും ജീവിതത്തിലും പൗലൊസ് തിമൊഥെയൊസിന്റെ ഉപദേശകനായി. പഠിക്കാനും തെറ്റായ പഠിപ്പിക്കലുകൾ നേരിടുമ്പോൾ ധൈര്യമുള്ളവനായിരിക്കാനും തന്റെ കഴിവുകൾ ദൈവസേവനത്തിൽ ഉപയോഗിക്കാനും പൗലൊസ് അവനെ പ്രോത്സാഹിപ്പിച്ചു (1 തിമൊഥെയൊസ് 4:6-16).

ദൈവത്തെ സേവിക്കുന്നതിൽ തിമൊഥെയൊസ് വിശ്വസ്തനായിരിക്കണമെന്ന് പൗലൊസ് ആഗ്രഹിച്ചത് എന്തുകൊണ്ട്? അവൻ എഴുതി, “അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു” (വാ. 10). യേശു നമ്മുടെ പ്രത്യാശയും ലോകരക്ഷകനുമാണ്. അവനെ സേവിക്കുന്നതിനേക്കാൾ മെച്ചമായത് മറ്റെന്താണുള്ളത്?

പോകാൻ ഒരുക്കമാണ്

കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത്, നിരവധി ആളുകൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. 2020 നവംബർ 27-ന്, എന്റെ തൊണ്ണൂറ്റഞ്ചുകാരിയായ അമ്മ ബീ ക്രൗഡറും ആ ഗണത്തിൽ ചേർന്നു - അമ്മ പക്ഷേ കോവിഡ്-19 ബാധിച്ചായിരുന്നില്ല മരിച്ചത്. മറ്റ് പല കുടുംബങ്ങളെയും പോലെ, അമ്മയെ സ്മരിക്കാനോ അവളുടെ ജീവിതത്തെ ബഹുമാനിക്കാനോ പരസ്പരം ധൈര്യപ്പെടുത്താനോ ഞങ്ങൾക്ക് ഒത്തുകൂടാൻ കഴിഞ്ഞില്ല. അതിനുപകരം, അവളുടെ സ്‌നേഹനിർഭരമായ സ്വാധീനം ആഘോഷിക്കാൻ ഞങ്ങൾ മറ്റ് മാർഗങ്ങൾ ഉപയോഗിച്ചു. ദൈവം അവളെ വീട്ടിലേക്ക് വിളിച്ചാൽ, അവൾ പോകാൻ തയ്യാറാണ്, അല്ലെങ്കിൽ അതിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന അവളുടെ നിർബന്ധത്തെ ഓർത്തുകൊണ്ട് ഞങ്ങൾ വലിയ ആശ്വാസം പ്രാപിച്ചു. അമ്മയുടെ ജീവിതത്തിന്റെ ഒട്ടുമിക്ക കാര്യങ്ങളിലും പ്രകടമായ ആ ആത്മവിശ്വാസത്തോടെയാണ് അവൾ മരണത്തെ അഭിമുഖീകരിച്ചതും.

അനിവാര്യമായ മരണത്തെ പ്രതീക്ഷിച്ചുകൊണ്ട് പൗലൊസ് എഴുതി, ''എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണ്. . . . ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ. എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം'' (ഫിലിപ്പിയർ 1:21, 23-24). ഇവിടെ വസിക്കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള ന്യായമായ ആഗ്രഹം ഉണ്ടായിരുന്നിട്ടും, പൗലൊസ് ക്രിസ്തുവിനോടൊപ്പം വസിക്കുന്നതിനായി തന്റെ സ്വർഗ്ഗീയ ഭവനത്തിലേക്ക് ആകർഷിക്കപ്പെട്ടു.

അത്തരം ആത്മവിശ്വാസം ഈ ജീവിതത്തിൽ നിന്ന് അടുത്തതിലേക്ക് ചുവടുവെക്കുന്ന നിമിഷത്തെ നാം കാണുന്ന രീതിയെ മാറ്റുന്നു. നമ്മുടെ പ്രത്യാശ മറ്റുള്ളവർക്ക് അവരുടെ സ്വന്തം നഷ്ടകാലത്ത് വലിയ ആശ്വാസം നൽകും. നാം സ്‌നേഹിക്കുന്നവരുടെ വേർപാടിൽ നാം ദുഃഖിക്കുന്നുണ്ടെങ്കിലും, യേശുവിൽ വിശ്വസിക്കുന്നവർ “പ്രത്യാശയില്ലാത്തവരെ” പോലെ ദുഃഖിക്കുന്നില്ല (1 തെസ്സലൊനീക്യർ 4:13). അവനെ അറിയുന്നവരുടെ സമ്പത്താണ് യഥാർത്ഥ പ്രതീക്ഷ.