
ക്രിസ്തുവിനെ ധരിക്കുക
നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക. [ റോമർ 13:12 ]
ക്രിസ്തുവിനെ ധരിക്കുക
ആദ്യമായി എന്റെ പുതിയ കണ്ണട ധരിച്ചപ്പോൾ ഞാൻ ആഹ്ലാദഭരിതനായിരുന്നു, എന്നാൽ ചില മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അത് വലിച്ചെറിയണമെന്നു തോന്നി. എന്റെ കണ്ണു വേദനിക്കുകയും തല വിങ്ങുകയും ചെയ്തു. പരിചിതമല്ലാത്ത ഫ്രെയിം എന്റെ ചെവിയിൽ വേദനയുളവാക്കി. പിറ്റേ ദിവസം, കണ്ണട ധരിക്കണമെന്ന് ഓർത്തപ്പോൾ തന്നേ എനിക്കു കരച്ചിൽവന്നു. എന്റെ ശരീരം അതിനോടു പൊരുത്തപ്പെടുന്നതിനായി എനിക്ക് ദിവസവും ആവർത്തിച്ച് കണ്ണട ധരിക്കേണ്ടിവന്നു. അതിന് ആഴ്ചകൾ വേണ്ടിവന്നു, ഒടുവിൽ എനിക്കു പ്രയാസം കൂടാതെ അവ ധരിക്കാമെന്നു ഞാൻ മനസ്സിലാക്കി.
പുതുതായി ഒന്നു ധരിക്കുന്നതിന് മാറ്റം വരുത്തൽ ആവശ്യമാണ്, ക്രമേണ അതു നമുക്കു ശീലമാകുകയും നമുക്കതു നന്നായി ഇണങ്ങുകയും ചെയ്യും. മുമ്പു നാം കാണാത്ത കാര്യങ്ങൾ കാണാനും നമുക്കു കഴിയും. റോമർ 13 ൽ, “വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കുവാനും” (വാ. 12) ശരിയായ ജീവിതം നയിക്കുവാനും ക്രിസ്തുവിന്റെ അനുയായികളോട് പൗലൊസ് നിർദ്ദേശിക്കുന്നു. അവർ നേരത്തെ തന്നേ യേശുവിൽ വിശ്വസിച്ചവരാണ്. എന്നാൽ അവർ “ഉറക്കത്തിലേക്കു’’ വീഴുകയും അലംഭാവമുള്ളവരായിത്തീരുകയും ചെയ്തു; അവർ “ഉണർന്ന്’’ പ്രവർത്തിക്കുകയും മര്യാദയായി നടക്കുകയും പാപത്തെ ഉപേക്ഷിക്കുകയും വേണം (വാ. 11-12). ക്രിസ്തുവിനെ ധരിക്കുവാനും അവരുടെ ചിന്തയിലും പ്രവൃത്തികളിലും കൂടുതൽ അവനെപ്പോലെ ആയിത്തീരുവാനും പൗലൊസ് അവരെ ഉത്സാഹിപ്പിക്കുന്നു (വാ. 14).
യേശുവിന്റെ സ്നേഹമസൃണവും സൗമ്യവും മനസ്സലിവുള്ളതും കൃപാപൂർവ്വവും വിശ്വസ്തവുമായ വഴികളെ ഒറ്റ രാത്രികൊണ്ടു ജീവിതത്തിൽ പ്രതിഫലിപ്പിച്ചു തുടങ്ങുവാൻ നമുക്കു കഴിയുകയില്ല. അതു സുഖകരമല്ലാത്തതിനാൽ അതു ധരിക്കാൻ നമുക്കിഷ്ടമല്ലെങ്കിൽപ്പോലും ഓരോ ദിവസവും “വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കുന്നതു’’ തിരഞ്ഞെടുക്കുന്ന നീണ്ട പ്രക്രിയയാണത്. ക്രമേണ അതിഷ്ടപ്പെടത്തക്കവിധം അവൻ നമ്മെ രൂപാന്തരപ്പെടുത്തും. കാരെൻ പിമ്പോ
ഇന്ന് “യേശുവിനെ ധരിക്കുക’’ എന്നു പറഞ്ഞാൽ എന്താണർത്ഥം?
ക്രിസ്തുസാദൃശ്യം ശീലിക്കുന്നത് കാലക്രമേണ കൂടുതൽ
എളുപ്പമായിത്തീരുന്നത് എങ്ങനെയാണ്?
യേശുവേ, എന്നെ ദിനംതോറും രൂപാന്തരപ്പെടുത്തുന്നതിനു നന്ദി പറയുന്നു.

പട്ടണത്തിലെ സന്തോഷം
നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു. [ സദൃശവാക്യങ്ങൾ 11:10 ]
പട്ടണത്തിലെ സന്തോഷം
ഫ്രാൻസും അർജന്റീനയും 2022 ലെ ലോകക്കപ്പ് ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ, “ചരിത്രത്തിലെ ഏറ്റവും വലിയ വേൾഡ് കപ്പ് മാച്ച്’’ എന്നു പലരും വിശേഷിപ്പിച്ച അതിശയകരമായ മത്സരം ആയി അതു മാറി. എക്സ്ട്രാ ടൈമിലേക്കു കളി നീണ്ടപ്പോഴും സ്കോർ 3-3 ൽ നില്ക്കുകയും പെനാൽറ്റി കിക്കിലേക്ക് നീങ്ങുകയും ചെയ്തു. അർജന്റീന വിജയ ഗോൾ നേടിയപ്പോൾ, രാജ്യം ഉത്സവത്തിമിർപ്പിലായി. ബ്യൂണസ് അയേഴ്സ് നഗരത്തിൽ തിങ്ങിനിറഞ്ഞ 10 ലക്ഷത്തിലധികം അർജന്റീനക്കാരുടെ തിരക്ക് നഗരപ്രാന്തത്തിലേക്കു നീണ്ടു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഡ്രോൺ വീഡിയോ ദൃശ്യങ്ങൾ ആർപ്പുവിളിയും സന്തോഷവും ചിത്രീകരിക്കുന്നവയായിരുന്നു. “ആഹ്ലാദ വിസ്ഫോടനത്താൽ’’ നഗരം വിറകൊണ്ടതായി ഒരു ബിബിസി റിപ്പോർട്ട് വിലയിരുത്തി.
സന്തോഷം എല്ലായ്പ്പോഴും ഒരു അതിശയകരമായ സമ്മാനമാണ്. എന്നിരുന്നാലും, ഒരു പട്ടണത്തിന്, ഒരു ജനതയ്ക്ക് കൂടുതൽ ആഴത്തിലേക്കിറങ്ങുന്നതും നിലനില്ക്കുന്നതുമായ സന്തോഷം എങ്ങനെ അനുഭവിക്കാമെന്ന് സദൃശവാക്യങ്ങൾ വിവരിക്കുന്നു. “നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു’’ (11:10). മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ രൂപകല്പന പ്രകാരം യഥാർത്ഥമായി ജീവിക്കുന്നവർ സമൂഹത്തെ സ്വാധീനിക്കുവാൻ ആരംഭിക്കുമ്പോൾ അത് സുവാർത്തയുടെ അടയാളമായി മാറുന്നു, കാരണം അതിനർത്ഥം ദൈവിക നീതി പ്രബലപ്പെടുന്നു എന്നാണ്. അത്യാഗ്രഹം ഇല്ലാതെയാകുന്നു. ദരിദ്രർക്കു പിന്തുണ ലഭിക്കുന്നു. പീഡിതർ സംരക്ഷിക്കപ്പെടുന്നു. ദൈവം നിർദ്ദേശിക്കുന്ന ശരിയായ ജീവിതപാത പ്രബലപ്പെടുമ്പോൾ പട്ടണത്തിൽ സന്തോഷവും “അനുഗ്രഹവും’’ ഉണ്ടാകുന്നു (വാ. 11).
നാം ആത്മാർത്ഥമായി ദൈവിക പാതയിൽ ജീവിക്കുമ്പോൾ, അതിന്റെ ഫലം എല്ലാവർക്കും സുവാർത്ത എന്നതാണ്. നമ്മുടെ ജീവിത രീതി നമുക്കു ചുറ്റുമുള്ള സമൂഹത്തെ മെച്ചമുള്ളതും പൂർണ്ണതയുള്ളതും ആക്കും. ലോകത്തെ സൗഖ്യമാക്കുവാനുള്ള തന്റെ പ്രവൃത്തിയുടെ ഭാഗമാകാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. പട്ടണത്തിൽ സന്തോഷം കൊണ്ടുവരുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു. വിൻ കൊളിയർ
നിങ്ങളുടെ പട്ടണത്തിൽ എവിടെയാണ് സന്തോഷത്തിന്റെ
ആവശ്യകത നിങ്ങൾ കണ്ടത്? നിങ്ങൾക്കെങ്ങനെ അവിടെ
ദൈവിക സന്തോഷം കൊണ്ടുവരുവാൻ കഴിയും?
പ്രിയ ദൈവമേ, മറ്റുള്ളവർക്കു സന്തോഷം നൽകുന്നതിൽ
അങ്ങയോടൊപ്പം ചേരുവാൻ എന്നെ സഹായിക്കണമേ.

അഞ്ചു നല്ല കാര്യങ്ങൾ
യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു. [ സങ്കീർത്തനം 107:1 ]
അഞ്ചു നല്ല കാര്യങ്ങൾ
തങ്ങൾക്കുള്ളതിൽ മനപ്പൂർവ്വം നന്ദിയുള്ളവരായിരിക്കുന്ന ആളുകൾ നല്ല ഉറക്കം കിട്ടുന്നവരും കുറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവരും കൂടുതൽ സന്തോഷ മുള്ളവരും ആണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഇതെല്ലാം നമ്മിൽ മതിപ്പുളവാക്കുന്ന നേട്ടങ്ങളാണ്. ഓരോ ആഴ്ചയും നമ്മൾ നന്ദിയുള്ളവരായിരിക്കുന്ന അഞ്ചു കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന ഒരു “കൃതജ്ഞതാ ജേണൽ’’ സൂക്ഷിക്കാൻ മനഃശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്നു.
നന്ദി പറയുന്ന ശീലത്തെ തിരുവചനം മുമ്പേതന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആഹാരത്തിനും വിവാഹജീവിതത്തിനും (1 തിമൊഥെയൊസ് 4:3-5) സൃഷ്ടിയുടെ സൗന്ദര്യത്തിനും (സങ്കീർത്തനം 104) നാം നന്ദി പറയുവാനും അവയെല്ലാം ദൈവിക ദാനമാണെന്നു മനസ്സിലാക്കി ദാതാവിനു നന്ദി പറയുവാനും ബൈബിൾ നമ്മെ ആഹ്വാനം ചെയ്യുന്നു. യിസ്രായേൽ അത്യാവശ്യമായും നന്ദിപറയേണ്ട അഞ്ചു കാര്യങ്ങൾ സങ്കീർത്തനം 107 ൽ കൊടുത്തിരിക്കുന്നു: മരുഭൂമിയിൽനിന്ന് അവരെ രക്ഷിച്ചത് (വാ. 4-9), അടിമത്വത്തിൽ നിന്നുള്ള അവരുടെ മോചനം (വാ. 10-16), രോഗസൗഖ്യം (വാ. 18-22), സമുദ്രത്തിലെ സുരക്ഷിതത്വം (വാ. 23-32), വരണ്ട ഭൂമിയിൽ അവർ അഭിവൃദ്ധി പ്രാപിച്ചത് (വാ. 33-42) എന്നിവയാണവ. “യഹോവെക്കു സ്തോത്രം ചെയ്വിൻ’’ സങ്കീർത്തനം ആവർത്തിച്ചു പറയുന്നു, കാരണം ഇവ അവന്റെ മാറിപ്പോകാത്ത “നന്മ’’യുടെ (വാ. 8, 15, 21, 31) അടയാളങ്ങളാണ്.
നിങ്ങളുടെ അടുത്ത് കുറിപ്പെഴുതാനുള്ള കടലാസുണ്ടോ? നിങ്ങൾ നന്ദിയുള്ള വനായിരിക്കുന്ന അഞ്ചു കാര്യങ്ങൾ ഇപ്പോൾ തന്നേ എഴുതാൻ കഴിയുമോ? നിങ്ങൾ ഇപ്പോൾ കഴിച്ച ഭക്ഷണമാകാം, നിങ്ങളുടെ വിവാഹമോ അല്ലെങ്കിൽ യിസ്രായേലിനെപ്പോലെ ഇന്നുവരെ നിങ്ങളെ ദൈവം രക്ഷിച്ചതോ ആകാം. വെളിയിൽ പാടുന്ന പക്ഷികൾക്കുവേണ്ടിയും അടുക്കളയിൽനിന്നു വരുന്ന സുഗന്ധത്തിനും കസേരയിലെ സുഖകരമായ ഇരിപ്പിനും പ്രിയപ്പെട്ടവരുടെ മന്ത്രണത്തിനും വേണ്ടിയും നന്ദിപറയാൻ നിങ്ങൾക്കു കഴിയും. ഓരോന്നും ഒരു ദാനവും ദൈവത്തിന്റെ മാറാത്ത സ്നേഹത്തിന്റെ അടയാളവുമാണ്. ഷെരിദാൻ വോയ്സി
നന്ദിയുള്ളവരായിരിക്കാൻ തിരുവചനം കൂടെക്കൂടെ ആഹ്വാനം ചെയ്യുന്നത് എന്തുകൊണ്ടാണെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്? ഇന്നു നിങ്ങൾക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയുന്ന അഞ്ചു കാര്യങ്ങൾ എന്തെല്ലാമാണ്?
പിതാവായ ദൈവമേ, അങ്ങ് എന്റെ ജീവിതത്തിൽ നൽകിയിട്ടുള്ള
എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദിയുള്ളവനാണ്.
അതിലെല്ലാമുപരി അങ്ങേയ്ക്കുവേണ്ടി ഞാൻ നന്ദിയുള്ളവനാണ്.

ക്രിസ്തുവിലുള്ള നമ്മുടെ പുതിയ പ്രകൃതി
ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. [ എഫെസ്യർ 4:24 ]
ക്രിസ്തുവിലുള്ള നമ്മുടെ പുതിയ പ്രകൃതി
ഞങ്ങളുടെ കോണിഫറസ് മരത്തിൽ നിന്ന് പൈൻകോണും സൂചിയിലകളും കൊഴിയാൻ തുടങ്ങി. വൃക്ഷഡോക്ടർ മരത്തെ ഒന്നു നോക്കിയിട്ട് പ്രശ്നം എന്താണെന്നു വിശദീകരിച്ചു: “അതു കോണിഫർ സ്വഭാവം കാണിക്കുന്നു.’’ കുറെക്കൂടി നല്ല വിശദീകരണമാണ് ഞാൻ പ്രതീക്ഷിച്ചത്. അല്ലെങ്കിൽ ഒരു പരിഹാരം. പക്ഷേ അദ്ദേഹം തലയാട്ടിക്കൊണ്ടു വീണ്ടും പറഞ്ഞു, “അതു കോണിഫർ സ്വഭാവം കാണിക്കുകയാണ്.’’ മരം പ്രകൃത്യാ സൂചി പൊഴിക്കുന്നു. അതിനു മാറാൻ കഴികയില്ല.
നമ്മുടെ ആത്മീയ ജീവിതം മാറ്റാൻ കഴിയാത്ത പ്രവൃത്തികളാലോ മനോഭാവത്താലോ പരിമിതപ്പെട്ടുപോകുന്നില്ല എന്നതിനു നന്ദി. സ്വാതന്ത്ര്യം നൽകുന്ന ഈ സത്യം എഫെസൊസിലെ പുതിയ വിശ്വാസികളോട് പൗലൊസ് ഊന്നിപ്പറഞ്ഞു. ജാതികൾ “അന്ധബുദ്ധികളാണ്,’’ അവരുടെ മനസ്സ് ദൈവത്തിനു നേരെ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു എന്നു പൗലൊസ് പറഞ്ഞു. “സകല അശുദ്ധിയും’’ നിറഞ്ഞ കഠിന ഹൃദയമാണവർക്കുള്ളത്, അത്യാഗ്രഹവും ദുഷ്കാമവും മാത്രമാണവർ പിന്തുടരുന്നത് (എഫെസ്യർ 4:18-19).
എന്നാൽ നിങ്ങൾ “യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു” എങ്കിൽ പഴയ മനുഷ്യനെ ഉപേക്ഷിക്കുക’ എന്ന് അപ്പൊസ്തലൻ എഴുതി (വാ. 22). നമ്മുടെ പഴയ മനുഷ്യൻ എങ്ങനെയാണ് “ചതിമോഹങ്ങളാൽ വഷളായിപ്പോകുന്നത്’’ എന്ന് പൗലൊസ് ഓർമ്മിപ്പിച്ചു. “നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ’’ (വാ. 23-24) എന്നവൻ ഉദ്ബോധിപ്പിച്ചു.
എന്നിട്ട് നാം ജീവിക്കേണ്ടതായ പുതിയ വഴികൾ അവൻ കാണിച്ചുതന്നു. ഭോഷ്കു പറയുന്നതു നിർത്തുക. കോപിക്കുന്നതു നിർത്തുക. ശപിക്കുന്നതു നിർത്തുക. മോഷണം നിർത്തുക. പകരം “മുട്ടുള്ളവന്നു ദാനം ചെയ്വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കുക’’ (വാ. 28). ക്രിസ്തുവിലുള്ള നമ്മുടെ പുതിയ സ്വത്വം, നമ്മുടെ രക്ഷകന്റെ മാർഗ്ഗത്തിനു കീഴടങ്ങിയതും നമ്മുടെ വിളിക്കു യോഗ്യവുമായതുമായ ജീവിതം നയിക്കുവാൻ നമ്മെ സഹായിക്കും. പട്രീഷ്യ റെയ്ബൻ
നിങ്ങളുടെ “പുതിയ മനുഷ്യനെ’’ ധരിക്കുക എന്നതിന്റെ അർത്ഥമെന്താണ്? നിങ്ങൾക്കെങ്ങനെ രക്ഷകന്റെ മാർഗ്ഗത്തിൽ ജീവിക്കുന്നത് തേടാൻ കഴിയും?
പ്രിയ യേശുവേ, ഇന്ന് ഞാൻ കൂടുതൽ അങ്ങയെപ്പോലെയാകാൻ
സമർപ്പിക്കുമ്പോൾ എന്റെ സ്വഭാവത്തെ നവീകരിക്കണമേ.

ഈസ്റ്റർ വൈരുദ്ധ്യം
ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? [ 1 കൊരിന്ത്യർ 15:55 ]
ഈസ്റ്റർ വൈരുദ്ധ്യം
2019-ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്നു പള്ളികളും മൂന്ന് ആഡംബര ഹോട്ടലുകളും ചാവേർ ബോംബാക്രമണത്തിനു ഇരയായിത്തീർന്നു. വാർത്ത പ്രചരിച്ചതോടെ ചില പള്ളികൾ തങ്ങളുടെ ശുശ്രൂഷകൾ പാതിവഴിയിൽ നിർത്തിവച്ചു. ആളുകൾ പരിഭ്രാന്തരായി വീടുകളിലേക്കു പാഞ്ഞു. അവരുടെ സന്തോഷകരമായ ആചരണം വ്യസനം നിറഞ്ഞതായി മാറി.
അതിനുശേഷം എല്ലാ വർഷവും, “ഈസ്റ്റർ ബോംബിംഗ്” എന്നു വിളിക്കപ്പെടുന്ന ബുദ്ധിശൂന്യമായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓർമ്മകൾ ഈസ്റ്റർ തിരികെ കൊണ്ടുവന്നുകൊണ്ടിരുന്നു. എന്നിരുന്നാലും, ആ ദുരന്തം, നിരപരാധികളുടെ കൊലപാതകവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖവും പുനരുത്ഥാനത്തിന്റെ വിരോധാഭാസത്തിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലുകളാണ്. നാം ജീവിക്കേണ്ടതിനു യേശു മരിച്ചു. ഒരുനാൾ നാം മരിക്കുമെങ്കിലും, അവന്റെ ജീവിതം പങ്കുവെച്ചാൽ നാം വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നും നമുക്കറിയാം. അതാണു പുനരുത്ഥാനത്തിന്റെ പ്രത്യാശ. “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?” എന്ന പൗലൊസിന്റെ ചോദ്യം ആത്മവിശ്വാസത്തോടെ ഉറപ്പിക്കാനും “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം” (വാ. 55-57) എന്നു പറയാനും ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മെ പ്രാപ്തരാക്കുന്നു.
പാപത്തിനും മരണത്തിനുമെതിരായ ക്രിസ്തുവിന്റെ ജയത്തിന്റെ ആഘോഷമാണു പുനരുത്ഥാന ഞായറാഴ്ച. അതു നമുക്കു ലഭിക്കാവുന്ന ഏറ്റവും മഹത്തായ പ്രത്യാശ നൽകുന്നു. നാലാം നൂറ്റാണ്ടിലെ സഭാ പിതാവായ ജോൺ ക്രിസോസ്റ്റം ഇപ്രകാരം പറഞ്ഞു, “ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, നീ (മരണം) പരാജയപ്പെട്ടു പോയി! ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, പിശാചുക്കൾ വീണുപോയി! ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, ദൂതന്മാർ സന്തോഷിക്കുന്നു! ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, ജീവിതം വാഴുന്നു! ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, മരിച്ച ആരും കല്ലറയിൽ അവശേഷിക്കുന്നില്ല!” അപ്രതീക്ഷിതമായതോ അകാലമോ ആയ നഷ്ടം അനുഭവിക്കുമ്പോൾ, യേശു ജീവിക്കുന്നതിനാൽ അവന്റെ ജയകരമായ പുനരുത്ഥാനത്തിൽ സന്തോഷിക്കാൻ കഴിയുമെന്ന ഉറപ്പിൽ നമ്മുടെ പ്രത്യാശ നമുക്കു കേന്ദ്രീകരിക്കാം. നോയൽ ബെർമൻ
മരണം പരമമായ അന്ത്യമല്ലെന്ന അറിവിനെ സംബന്ധിച്ച് എന്താണു
നിങ്ങൾക്കു തോന്നുന്നത്? പുനരുത്ഥാനത്തിന്റെ ഉറപ്പിനു നിങ്ങളെ
സംബന്ധിച്ചു എന്ത് അർഥമാണുള്ളത്?
പ്രിയ യേശുവേ, ജീവിതം പൂർണമായി ജീവിക്കാൻ എനിക്കു കഴിയേണ്ടതിനു എനിക്കുവേണ്ടി മരിച്ചതിന് അങ്ങയ്ക്കു നന്ദി. പുനരുത്ഥാനത്തിന്റെ പ്രത്യാശയും അതോടൊപ്പം വരുന്ന സമാധാനവും കൊണ്ട് എന്റെ ഹൃദയം നിറയ്ക്കേണമേ.