നിങ്ങൾക്കു സഹായം ആവശ്യമുള്ളപ്പോൾ
അതൊരു തിങ്കളാഴ്ച രാവിലെ ആയിരുന്നു, എങ്കിലും എന്റെ സുഹൃത്ത് ദീപക് ഓഫീസിൽ ഉണ്ടായിരുന്നില്ല. അവൻ വീട്ടിൽ കുളിമുറി വൃത്തിയാക്കുകയായിരുന്നു. ഒരു മാസമായി തൊഴിൽ രഹിതനായിട്ട്, അവൻ ചിന്തിച്ചു, ഒരു ജോലിയുടെ സാധ്യതയും കാണുന്നില്ല. കോവിഡ് 19 മഹാമാരി കാരണം അവന്റെ സ്ഥാപനം അടച്ചുപൂട്ടി, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ദീപക്കിൽ ഭയം നിറച്ചു. എനിക്ക് എന്റെ കുടുംബത്തെ പോറ്റണം, അവൻ വിചാരിച്ചു. സഹായത്തിനായി എനിക്ക് എവിടെ പോകാനാകും?
സങ്കീർത്തനം 121:1 ൽ, യെരൂശലേമിലേക്കുള്ള തീർഥാടകർ സഹായം എവിടെ കണ്ടെത്താം എന്നതിനെക്കുറിച്ച് സമാനമായ ഒരു ചോദ്യം ചോദിച്ചു. സിയോൻ പർവതത്തിലെ വിശുദ്ധ നഗരത്തിലേക്കുള്ള യാത്ര ദീർഘവും അപകടകരവുമായിരുന്നു, യാത്രക്കാർ കഠിനമായ കയറ്റം കയറണമായിരുന്നു. അവർ അഭിമുഖീകരിച്ച വെല്ലുവിളികൾ ഇന്നു ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ദുഷ്‌കരമായ യാത്രകൾ പോലെ തോന്നിയേക്കാം-രോഗം, ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, വേർപാട്, ജോലിയിലെ സമ്മർദ്ദം അല്ലെങ്കിൽ ദീപക്കിന്റെ കാര്യത്തിലെന്നപോലെ സാമ്പത്തിക ബുദ്ധിമുട്ട്, തൊഴിലില്ലായ്മ തുടങ്ങിയ കഠിനമായ പാതകൾ.
എന്നാൽ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുതന്നെ നമ്മെ സഹായിക്കുന്നു എന്ന സത്യത്തിൽ നമുക്ക് ധൈര്യം നേടാം (വാ. 2). അവൻ നമ്മുടെ ജീവിതത്തെ കാക്കുന്നു (വാ. 3, 5, 7-8). നമുക്ക് എന്താണ് വേണ്ടതെന്ന് അവനറിയാം. “കാക്കുക’’ എന്നതിനുള്ള ഷമാർ എന്ന എബ്രായ പദം അർത്ഥം “സംരക്ഷിക്കുക’’ എന്നാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നമ്മുടെ രക്ഷാധികാരിയാണ്. നാം അവന്റെ സംരക്ഷണത്തിലാണ്. “ദൈവം എന്നെയും എന്റെ കുടുംബത്തെയും പരിപാലിച്ചു,’’ ദീപക് അടുത്തിടെ പങ്കുവെച്ചു. “തക്കസമയത്ത്, അവൻ ഒരു അധ്യാപന ജോലി എനിക്കു നൽകി.’’
നമ്മുടെ യാത്രയുടെ ഓരോ ചുവടിലും ദൈവത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ, അവന്റെ ജ്ഞാനത്തിന്റെയും സ്‌നേഹത്തിന്റെയും സംരക്ഷിത അതിരുകൾക്കുള്ളിലാണു നാം എന്നറിഞ്ഞുകൊണ്ട് നമുക്കു പ്രത്യാശയോടെ മുമ്പോട്ടു നോക്കാം.

ഇറങ്ങാനുള്ള സ്ഥലം
മാൻ കുടുംബത്തിലെ അംഗമായ ഇംപാലയ്ക്ക് പത്തടി ഉയരത്തിലും മുപ്പതടി ദൂരത്തിലും വരെ ചാടാൻ കഴിയും. ഇത് അവിശ്വസനീയമായ ഒരു നേട്ടമാണ്, ആഫ്രിക്കൻ വനത്തിലെ അതിജീവനത്തിന് ഇത് അനിവാര്യമാണ്. എന്നിരുന്നാലും, മൃഗശാലകളിൽ കാണപ്പെടുന്ന പല ഇംപാലകളെയും വെറും മൂന്നടി ഉയരമുള്ള മതിൽക്കെട്ടിനുള്ളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇത്രയും കായികശേഷിയുള്ള ഈ മൃഗങ്ങളെ എങ്ങനെ ഇത്രയും ഉയരം കുറഞ്ഞ മതിലിനുള്ളിൽ സൂക്ഷിക്കാൻ കഴിയും? ഇത് പ്രവർത്തിക്കുന്നതിന്റെ കാരണം, എവിടേക്കാണ് ചാടിവീഴുന്നതെന്നു കാണാൻ കഴിയാതെ ഇംപാലകൾ ഒരിക്കലും ചാടുകയില്ല. മറുവശത്ത് എന്താണെന്ന് കാണാൻ കഴിയാത്തതിനാൽ അവ ചുവരുകൾക്കുള്ളിൽ തന്നെ കഴിയുന്നു.
മനുഷ്യരായ നമ്മളും വ്യത്യസ്തരല്ല. മുന്നോട്ടു പോകുന്നതിനു മുമ്പ് ഒരു സാഹചര്യത്തിന്റെ ഫലം അറിയാൻ നാം ആഗ്രഹിക്കുന്നു. എന്നിരുന്നാലും, വിശ്വാസജീവിതം അങ്ങനെയല്ല പ്രവർത്തിക്കുന്നത്. കൊരിന്തിലെ സഭയ്ക്ക് എഴുതുമ്പോൾ പൗലൊസ് അവരെ ഓർമ്മിപ്പിച്ചു, “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്’’ (2 കൊരിന്ത്യർ 5:7).
“നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ’’ (മത്തായി 6:10) എന്നു പ്രാർത്ഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. എന്നാൽ അതിനർത്ഥം നമുക്ക് അവന്റെ ഫലങ്ങൾ മുൻകൂട്ടി അറിയാമെന്നല്ല. വിശ്വാസത്താൽ ജീവിക്കുക എന്നതിനർത്ഥം ആ ഉദ്ദേശ്യങ്ങൾ നിഗൂഢതയിൽ മറഞ്ഞിരിക്കുമ്പോഴും അവന്റെ നല്ല ഉദ്ദേശ്യങ്ങളിൽ വിശ്വസിക്കുക എന്നതാണ്.
ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിൽ, നമുക്ക് അവന്റെ അചഞ്ചലമായ സ്‌നേഹത്തിൽ വിശ്വസിക്കാം. ജീവിതം നമുക്കു നേരെ കൊണ്ടുവരുന്നതെന്തായാലും, “അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു’’ (2 കൊരിന്ത്യർ 5:9).

ആജീവനാന്ത ജീവിതഗതി
ഷിബുമോനും എലിസബത്തും ഹരിതാഭമായ കേരളത്തിൽ നിന്ന് ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലേക്ക്, പാമ്പുപിടിത്തക്കാരുടെ പാർശ്വവത്കരിക്കപ്പെട്ട സാമൂഹിക ജീവിതത്തിൽനിന്ന് അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന ശ്രേഷ്ഠദൗത്യത്തിനായി കുടിയേറി. ഡൽഹി-ഗുർഗാവോൺ അതിർത്തിയിലെ മാണ്ഡി ഗാവോണിലെ കുട്ടികളെ പഠിപ്പിക്കുന്നതിനായി അവർ അവരുടെ ജീവിതത്തിന്റെ ഗതി മാറ്റി. തങ്ങളുടെ മാതാപിതാക്കളുടെ തൊഴിൽ ഏറ്റെടുക്കാതെ ഒരുനാൾ കുട്ടികൾ പരിഷ്‌കൃതരായി ജീവിക്കുമെന്ന പ്രതീക്ഷയിലാണ് അവർ അധികമാരും സഞ്ചരിക്കാത്ത പാത സ്വീകരിച്ചത്.
യെഹോയാദ എന്ന പേര് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല, എന്നിട്ടും അത് ദൈവത്തോടുള്ള സമർപ്പണത്തിന്റെ പര്യായമാണ്. ഭരണത്തിന്റെ ഭൂരിഭാഗം സമയവും നല്ല രാജാവായി ഭരിച്ച - യെഹോയാദയ്ക്കു നന്ദി - യോവാശ് രാജാവിന്റെ ഭരണകാലത്ത് അദ്ദേഹം മഹാപുരോഹിതനായി സേവനമനുഷ്ഠിച്ചു. യോവാശിന് വെറും ഏഴു വയസ്സുള്ളപ്പോൾ, അവനെ നിയമാനുസൃത രാജാവായി വാഴിക്കുന്നതിൽ യെഹോയാദയായിരുന്നു പ്രേരകം (2 രാജാക്കന്മാർ 11:1-16). എന്നാൽ ഇത് അധികാരം പിടിച്ചെടുക്കലായിരുന്നില്ല. യോവാശിന്റെ കിരീടധാരണ വേളയിൽ, യെഹോയാദാ 'അവർ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവെക്കും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും നിയമം ചെയ്തു' (വാ. 17). ഏറ്റവും ആവശ്യമായിരുന്ന പരിഷ്‌കാരങ്ങൾ നടപ്പിലാക്കിക്കൊണ്ട് അവൻ വാക്കു പാലിച്ചു. “അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു’’ (2 ദിനവൃത്താന്തം 24:14). അവന്റെ സമർപ്പണം ഹേതുവായി യെഹോയാദയെ “ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു’’ (വാ. 16).
യൂജിൻ പീറ്റേഴ്‌സൺ അത്തരമൊരു ദൈവ-കേന്ദ്രീകൃതമായ ജീവിതത്തെ വിളിക്കുന്നത് “ഒരേ ദിശയിലുള്ള ദീർഘമായ അനുസരണം’’ എന്നാണ്. വിരോധാഭാസമെന്നു പറയട്ടെ, പ്രശസ്തി, അധികാരം, സ്വയം നിർവൃതി എന്നിവയ്ക്ക് അടിയറവു പറയുന്ന ഒരു ലോകത്തു വേറിട്ടുനിൽക്കുന്നത് അത്തരം അനുസരണമാണ് .

സത്യത്തിന്റെ പകർച്ച
കോവിഡ് പകരുമെന്ന ഭയം കാരണം അവരുടെ പേരക്കുട്ടികളെ നേരിട്ട് കാണാൻ കഴിയാതെ, പല മുത്തച്ചൻമാരും മുത്തശ്ശിമാരും അവരുമായ ബന്ധപ്പെടാനുള്ള പുതിയ വഴികൾ തേടി. തങ്ങളുടെ പേരക്കുട്ടികളുമായുള്ള വിലയേറിയ ബന്ധം നിലനിർത്തുന്നതിനുള്ള മാർഗമായി പല മുത്തച്ചന്മാരും മുത്തശ്ശിമാരും ടെക്‌സ്റ്റുകളും സോഷ്യൽ മീഡിയകളും സ്വീകരിച്ചതായി അടുത്തിടെ നടന്ന ഒരു സർവേ കാണിക്കുന്നു. ചിലർ തങ്ങളുടെ കുടുംബത്തോടൊപ്പം വീഡിയോ കോളിലൂടെ ആരാധിക്കുകയും ചെയ്തു.
മാതാപിതാക്കൾക്കും മുത്തശ്ശീമുത്തച്ഛന്മാർക്കും കുട്ടികളെ സ്വാധീനിക്കാൻ കഴിയുന്ന ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്ന് തിരുവെഴുത്തുകളുടെ സത്യങ്ങൾ കൈമാറുക എന്നതാണ്. ആവർത്തനപുസ്തകം 4 ൽ, ദൈവത്തെക്കുറിച്ച് അവർ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കരുതെന്നും അവരുടെ “മനസ്സിൽനിന്നു വിട്ടുപോകാതെ’’ സൂക്ഷിക്കണമെന്നും (വാ. 9) മോശെ ദൈവജനത്തോട് കൽപ്പിച്ചു. ഈ കാര്യങ്ങൾ അവരുടെ മക്കളുമായും മക്കളുടെ മക്കളുമായും പങ്കുവെക്കുന്നത് അവനെ “ഭയപ്പെടുവാനും’’ (വാക്യം 10) അവൻ അവർക്ക് നൽകുന്ന ദേശത്ത് അവന്റെ സത്യത്തിനനുസരിച്ച് ജീവിക്കാനും അവരെ പ്രാപ്തരാക്കും എന്ന് അവൻ തുടർന്നു പറഞ്ഞു.
നമ്മുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ദൈവം നമുക്കു നൽകുന്ന ബന്ധങ്ങൾ തീർച്ചയായും ആസ്വദിക്കാനുള്ളതാണ്. ദൈവത്തിന്റെ രൂപകൽപ്പനയനുസരിച്ച്, ഒരു തലമുറയിൽ നിന്നു മറ്റൊരു തലമുറയിലേക്ക് അവന്റെ ജ്ഞാനം എത്തിക്കുന്നതിനും “സകല സൽപ്രവൃത്തിക്കും’’ അവരെ സജ്ജരാക്കുവാനും “നീതിയിലെ അഭ്യാസത്തിനും’’ (2 തിമൊഥെയൊസ് 3:16-17) ഒരു ചാലകമായി അവയെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. നാം ദൈവത്തിന്റെ സത്യവും നമ്മുടെ ജീവിതത്തിലെ അവിടുത്തെ പ്രവൃത്തിയും അടുത്ത തലമുറയുമായി പങ്കുവെക്കുമ്പോൾ ടെക്‌സ്റ്റ്, കോൾ, വീഡിയോ അല്ലെങ്കിൽ നേരിട്ടുള്ള സംഭാഷണം എന്നിവയിലൂടെ അവരുടെ സ്വന്തം ജീവിതത്തിൽ അവന്റെ പ്രവൃത്തി കാണാനും ആസ്വദിക്കാനും നാം അവരെ സജ്ജരാക്കുകയാണു ചെയ്യുന്നത്.

രണ്ടു വീടുകൾ
വീടുകളുടെ സ്ഥിരത പരിശോധിക്കുന്നതിനായി, എഞ്ചിനീയർമാർ മൂന്നു തരം കെട്ടിടങ്ങളിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ചു. കളിമൺ ഭിത്തികൾ ഉപയോഗിച്ച് നിർമ്മിച്ച കച്ചാ കെട്ടിടങ്ങൾ പൂർണ്ണമായും നശിച്ചു. മറ്റുപയോഗിച്ച മേസ്തിരിമാർ നിർമ്മിച്ച ഇഷ്ടിക ചുവരുകൾ ഉള്ള കെട്ടിടങ്ങൾ കുലുങ്ങുകയും ഒടുവിൽ തകർന്നുവീഴുകയും ചെയ്തു. എന്നാൽ നല്ല സിമന്റ് ചാന്തുപയോഗിച്ച് നിർമ്മിച്ചവയ്ക്കു കനത്ത വിള്ളൽ മാത്രമാണുണ്ടായത്. എഞ്ചിനീയർമാരിൽ ഒരാൾ ഇങ്ങനെ ചോദിച്ചുകൊണ്ടു പഠനം സംഗ്രഹിച്ചു, “ഏതു വീട്ടിലാണ് നിങ്ങൾ താമസിക്കുന്നത്?’’
ദൈവരാജ്യജീവിതത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള തന്റെ പഠിപ്പിക്കൽ ഉപസംഹരിച്ചുകൊണ്ട് യേശു പറഞ്ഞു, “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു’’ (മത്തായി 7:24). ശക്തമായ കാറ്റ് വീശിയടിച്ചെങ്കിലും വീട് നിലനിന്നു. നേരെമറിച്ച്, കേട്ടിട്ടും അനുസരിക്കാത്ത വ്യക്തി, “മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു’’ (വാക്യം 26). ശക്തമായ കാറ്റു വീശി, കൊടുങ്കാറ്റിന്റെ തീവ്രതയിൽ വീട് തകർന്നു. യേശു തന്റെ ശ്രോതാക്കൾക്ക് രണ്ട് തിരഞ്ഞെടുപ്പുകൾ നൽകി: അവനോടുള്ള അനുസരണത്തിന്റെ ഉറച്ച അടിത്തറയിൽ, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം വഴികളുടെ അസ്ഥിരമായ മണലിൽ നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുക.
നമുക്കും ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. നാം നമ്മുടെ ജീവിതം യേശുവിൽ കെട്ടിപ്പടുക്കുമോ, അവന്റെ വാക്കുകൾ അനുസരിക്കുമോ അതോ അവന്റെ കല്പനകളെ അനുസരിക്കാതെ ജീവിക്കുമോ? പരിശുദ്ധാത്മാവിന്റെ സഹായത്താൽ, ക്രിസ്തുവിൽ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നതു നമുക്കു തിരഞ്ഞെടുക്കാം.
