നിങ്ങൾ ക്ഷീണിച്ചിരിക്കുമ്പോൾ
എന്റെ ലാപ്‌ടോപ്പ് മുമ്പിൽ വെച്ചുകൊണ്ട് ജോലി ദിനത്തിന്റെ അവസാനത്തെ സ്വസ്ഥതയിൽ ഞാൻ ഇരുന്നു. അന്ന് പൂർത്തിയാക്കിയ ജോലിയെക്കുറിച്ച് ഞാൻ ആഹ്ലാദിക്കണമായിരുന്നു, പക്ഷേ ഞാൻ അതു ചെയ്തില്ല. ഞാൻ ക്ഷീണിതയായിരുന്നു. ജോലിസ്ഥലത്തെ ഒരു പ്രശ്‌നത്തെക്കുറിച്ചുള്ള ഉത്കണ്ഠയുടെ ഭാരം കൊണ്ട് എന്റെ തോളുകൾ വേദനിച്ചു, തകർന്ന ഒരു ബന്ധത്തെക്കുറിച്ച് ചിന്തിച്ച് എന്റെ മനസ്സ് തളർന്നിരുന്നു. അതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഞാൻ ആഗ്രഹിച്ചു-അന്ന് രാത്രി ടിവി കാണുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചു.
പക്ഷേ ഞാൻ കണ്ണടച്ചു. ''കർത്താവേ,'' ഞാൻ മന്ത്രിച്ചു. കൂടുതൽ പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു. എന്റെ ക്ഷീണമെല്ലാം ആ ഒരു വാക്കിൽ മാറിപ്പോയി. അവിടേക്കുതന്നെയാണ് അവ പോകേണ്ടതെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.
“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും’’ (മത്തായി 11:28) യേശു പറയുന്നു. നല്ല ഉറക്കത്തിൽ നിന്നു ലഭിക്കുന്ന ആശ്വാസമല്ല. ടെലിവിഷൻ വാഗ്ദാനം ചെയ്യുന്ന, യാഥാർത്ഥ്യത്തിൽ നിന്നുള്ള ഇടവേളയല്ല. ഒരു പ്രശ്‌നം പരിഹരിച്ചാൽ പോലും ആശ്വാസം കിട്ടുന്നില്ല. അവ വിശ്രമത്തിനുള്ള നല്ല സ്രോതസ്സുകളാണെങ്കിലും, അവ നൽകുന്ന വിശ്രമം ഹ്രസ്വകാലത്തേക്കുള്ളതും നമ്മുടെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതുമാണ്.
നേരെമറിച്ച്, യേശു നൽകുന്ന വിശ്രമം നിലനിൽക്കുന്നതും അവന്റെ മാറ്റമില്ലാത്ത സ്വഭാവത്താൽ ഉറപ്പിക്കപ്പെട്ടതുമാണ്. അവൻ എപ്പോഴും നല്ലവനാണ്. പ്രശ്‌നങ്ങൾക്കിടയിലും അവൻ നമ്മുടെ ആത്മാക്കൾക്ക് യഥാർത്ഥ വിശ്രമം നൽകുന്നു, കാരണം എല്ലാം അവന്റെ നിയന്ത്രണത്തിലാണെന്ന് നമുക്കറിയാം. അവനു മാത്രം നൽകാൻ കഴിയുന്ന ശക്തിയും പുനഃസ്ഥാപനവും കാരണം നമുക്ക് അവനിൽ വിശ്വസിക്കാനും സമർപ്പിക്കാനും പ്രയാസകരമായ സാഹചര്യങ്ങളിൽ മുന്നേറാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയും.
''എന്റെ അടുക്കൽ വരുവിൻ,'' യേശു നമ്മോടു പറയുന്നു. 'എന്റെ അടുക്കൽ വരുവിൻ.'

എല്ലാം നഷ്ടപ്പെടുക
സമയം ഇതിലധികം മോശമാകാനില്ലായിരുന്നു. ചെറിയ പാലങ്ങളും സ്മാരകങ്ങളും വലിയ കെട്ടിടങ്ങളും വിജയകരമായി നിർമ്മിച്ച ശേഷം, സീസറിന് ഒരു പുതിയ സംരംഭം ആരംഭിക്കാനുള്ള ആഗ്രഹം ഉണ്ടായി. അങ്ങനെ അയാൾ തന്റെ ആദ്യത്തെ ബിസിനസ്സ് വിറ്റ് പണം ബാങ്കിലിട്ടു, ഉടൻ തന്നെ അത് വീണ്ടും നിക്ഷേപിക്കാൻ പദ്ധതിയിട്ടു. ആ ചെറിയ ഇടവേളയിൽിൽ, അയാളുടെ സർക്കാർ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലുള്ള എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി. ഒരു നിമിഷം കൊണ്ട് സീസറിന്റെ ആജീവനാന്ത സമ്പാദ്യം ആവിയായി.
അനീതിയെ പരാതിപറയാനുള്ള ഒരു കാരണമായി കാണരുതെന്ന് തീരുമാനിച്ച സീസർ, മുന്നോട്ടുള്ള വഴി കാണിക്കാൻ ദൈവത്തോട് അപേക്ഷിച്ചു. എന്നിട്ട് - അവൻ ലളിതമായി ആരംഭിച്ചു.
ഒരു ഭയാനകമായ നിമിഷത്തിൽ, ഇയ്യോബിന് തന്റെ സ്വത്തുക്കൾ മാത്രമല്ല നഷ്ടപ്പെട്ടത്. അവന് തന്റെ മിക്ക ദാസന്മാരെയും മക്കളെയും നഷ്ടപ്പെട്ടു (ഇയ്യോബ് 1:13-22). തുടർന്ന് അവന്റെ ആരോഗ്യം നഷ്ടപ്പെട്ടു (2:7-8). ഇയ്യോബിന്റെ പ്രതികരണം നമുക്ക് കാലാതീതമായ മാതൃകയായി തുടരുന്നു. അവൻ പ്രാർത്ഥിച്ചു, ''നഗ്‌നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്‌നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ'' (1:21). അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്, 'ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല' (വാക്യം 22).
ഇയ്യോബിനെപ്പോലെ, സീസർ ദൈവത്തെ വിശ്വസിക്കാൻ തീരുമാനിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ, ആദ്യത്തേതിനേക്കാൾ വിജയകരമായ ഒരു പുതിയ ബിസിനസ്സ് അദ്ദേഹം കെട്ടിപ്പടുത്തു. അദ്ദേഹത്തിന്റെ കഥ ഇയ്യോബിന്റെ കഥാന്ത്യത്തോട് സാമ്യമുള്ളതാണ് (ഇയ്യോബ് 42 കാണുക). ഇനി സീസർ ഒരിക്കലും സാമ്പത്തികമായി ഉന്നമനം പ്രാപിച്ചില്ലെങ്കിൽപ്പോലും, തന്റെ യഥാർത്ഥ സമ്പത്ത് ഈ ഭൂമിയിൽ അല്ലെന്ന് അവനറിയാമായിരുന്നു (മത്തായി 6:19-20). അവൻ അപ്പോഴും ദൈവത്തിൽ വിശ്വസിക്കുമായിരുന്നു.

നിരാശയെ നേരിടുക
ജീവിതാഭിലാഷമായിരുന്ന ഒരു യാത്രയ്ക്കായി വർഷം മുഴുവനും പണം സ്വരൂപിച്ച ശേഷം, അമേരിക്കയിലെ ഒക്ക്‌ലഹോമ ഹൈസ്‌കൂളിൽ നിന്നുള്ള മുതിർന്ന വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ എത്തിയപ്പോഴാണാ അവരിൽ പലരും ഒരു വിമാനക്കമ്പനിയെന്ന വ്യാജേന ഒരു വ്യാജ കമ്പനിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നു മനസ്സിലാക്കിയത്. ''ഇത് ഹൃദയഭേദകമാണ്,'' ഒരു സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു. എന്നിരുന്നാലും, തങ്ങളുടെ പദ്ധതികൾ മാറ്റേണ്ടിവന്നെങ്കിലും, വിദ്യാർത്ഥികൾ 'അത് പരമാവധി പ്രയോജനപ്പെടുത്താൻ' തീരുമാനിച്ചു. ടിക്കറ്റുകൾ ഉറപ്പുനൽകിയ അടുത്തുള്ള വിനോദ കേന്ദ്രങ്ങളിൽ അവർ രണ്ടു ദിവസം ആസ്വദിച്ചു.
പരാജയപ്പെട്ടതോ മാറ്റം വരുത്തിയതോ ആയ പ്ലാനുകൾ കൈകാര്യം ചെയ്യുന്നത് നിരാശാജനകമോ ഹൃദയഭേദകമോ ആകാം. പ്രത്യേകിച്ചും നാം അതിനായി സമയമോ പണമോ വികാരമോ നിക്ഷേപിച്ചിട്ടുള്ളപ്പോൾ. ദൈവത്തിന് ഒരു ആലയം പണിയാൻ ദാവീദ് രാജാവിന് ആഗ്രഹമുണ്ടായിരുന്നു (1 ദിനവൃത്താന്തം 28:2), എന്നാൽ ദൈവം അവനോട് പറഞ്ഞു: ''നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത് . . . . നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും'' (വാ. 3, 6). ദാവീദ് നിരാശനായില്ല. യിസ്രായേലിന്റെ രാജാവായി തന്നെ തിരഞ്ഞെടുത്തതിന് അവൻ ദൈവത്തെ സ്തുതിച്ചു, കൂടാതെ ആലയത്തിന്റെ പൂർത്തീകരണത്തിനുള്ള പദ്ധതികൾ ശലോമോനെ ഏൽപ്പിച്ചു (വാ. 11-13). അങ്ങനെ ചെയ്തതിനുശേഷം അവൻ ശലോമോനെ പ്രോത്സാഹിപ്പിച്ചു: ''ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ട്'' (വാക്യം 20).
നമ്മുടെ പദ്ധതികൾ പരാജയപ്പെടുമ്പോൾ, കാരണം എന്തുതന്നെയായാലും, '[നമുക്കുവേണ്ടി] കരുതുന്ന' (1 പത്രൊസ് 5:7) ദൈവത്തിലേക്ക് നമ്മുടെ നിരാശയെ കൊണ്ടുവരാൻ കഴിയും. നമ്മുടെ നിരാശ കൃപയോടെ കൈകാര്യം ചെയ്യാൻ അവൻ നമ്മെ സഹായിക്കും.

താഴ്മയുള്ളവൻ എങ്കിലും പ്രത്യാശാനിർഭരൻ
സഭാരാധനയ്‌ക്കൊടുവിൽ പാസ്റ്ററുടെ ക്ഷണപ്രകാരം ലാട്രിസ് മുൻനിരയിലേക്ക് നടന്നു. സഭയെ അഭിവാദ്യം ചെയ്യാൻ അവളെ ക്ഷണിച്ചപ്പോൾ, അവൾ സംസാരിച്ച കനമുള്ളതും അതിശയകരവുമായ വാക്കുകൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവൾ അമേരിക്കയിലെ കെന്റക്കിയിൽ 2021 ഡിസംബറിൽ ആഞ്ഞടിച്ച വിനാശകരമായ ചുഴലിക്കാറ്റിൽ അവളുടെ ഏഴ് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടനന്തരം അവൾ ഇവിടേക്കു താമസം മാറ്റിയതായിരുന്നു. ''ദൈവം എന്നോടൊപ്പമുള്ളതിനാൽ എനിക്ക് ഇപ്പോഴും പുഞ്ചിരിക്കാൻ കഴിയും,'' അവൾ പറഞ്ഞു. പരിശോധനയിൽ തകർന്നുവെങ്കിലും, അവളുടെ സാക്ഷ്യം സ്വന്തം വെല്ലുവിളികൾ നേരിടുന്നവർക്ക് ശക്തമായ പ്രോത്സാഹനമായിരുന്നു.
22-ാം സങ്കീർത്തനത്തിലെ ദാവീദിന്റെ വാക്കുകൾ (യേശുവിന്റെ കഷ്ടപ്പാടുകളിലേക്ക് വിരൽ ചൂണ്ടുന്നവ) ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയയതും (വാ. 1), മറ്റുള്ളവരാൽ നിന്ദിക്കപ്പെടുകയും പരിഹസിക്കുകയും ചെയ്തതും (വാ. 6-8), വേട്ടക്കാരാൽ ചുറ്റപ്പെട്ടതുമായ (വാ. 12-13) ഒരുവന്റെ വാക്കുകളായിരുന്നു. അവന് ബലഹീനതയും തളർച്ചയും അനുഭവപ്പെട്ടു (വാ. 14-18). എങ്കിലും അവൻ നിരാശനായിരുന്നില്ല. ''നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ'' (വാ. 19). നിങ്ങളുടെ ഇപ്പോഴത്തെ വെല്ലുവിളി-ദാവീദിന്റെയോ ലാട്രീസിന്റെയോ പോലെയുള്ളതല്ലെങ്കിലും-അതുപോലെ തന്നെ യഥാർത്ഥമാണ്. 24-ാം വാക്യത്തിലെ വാക്കുകൾ അർത്ഥവത്താണ്: ''അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തത്.'' നാം ദൈവത്തിന്റെ സഹായം അനുഭവിക്കുമ്പോൾ, മറ്റുള്ളവർക്ക് അത് കേൾക്കാൻ കഴിയുന്ന തരത്തിൽ നമുക്ക് അവന്റെ നന്മ പ്രഖ്യാപിക്കാം (വാ. 22).

എന്തൊരു സുഹൃത്ത്!
ഞാനും എന്റെ ദീർഘകാല സുഹൃത്തും പരസ്പരം കണ്ടിട്ട് കുറച്ച് വർഷങ്ങളായി. ആ സമയത്ത്, അദ്ദേഹത്തിന് കാൻസർ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സംസ്ഥാനത്തേക്കുള്ള അപ്രതീക്ഷിത യാത്ര അദ്ദേഹത്തെ വീണ്ടും കാണാനുള്ള അവസരം എനിക്കു നൽകി. ഞാൻ റെസ്റ്റോറന്റിലേക്ക് നടന്നു, പരസ്പരം കണ്ടപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു. ഞങ്ങൾ ഒരേ മുറിയിൽ കഴിഞ്ഞിട്ട് വളരെക്കാലമായി, ഇപ്പോൾ മരണം ജീവിതത്തിന്റെ ഹ്രസ്വതയെ ഓർമ്മപ്പെടുത്തുന്നു. സാഹസികതകളും കോമാളിത്തരങ്ങളും ചിരിയും നഷ്ടവും നിറഞ്ഞ ഒരു നീണ്ട സൗഹൃദത്തിൽ നിന്നാണ് ഞങ്ങളുടെ കണ്ണുകളിൽ കണ്ണുനീർ ഉതിർന്നത്. അത്രയേറെ സ്‌നേഹത്താലാണ് പരസ്പരം കണ്ടപ്പോൾ ഞങ്ങളുടെ കണ്ണുകളിൽ നിന്ന് ചാലിട്ടൊഴുകിയത്.
യേശുവും കരഞ്ഞു. യോഹന്നാന്റെ സുവിശേഷം ആ നിമിഷത്തെ രേഖപ്പെടുത്തുന്നു, യെഹൂദന്മാർ, ''കർത്താവേ, വന്നു കാൺക എന്നു അവനോടു പറഞ്ഞു'' (11:34), യേശു തന്റെ നല്ല സുഹൃത്തായ ലാസറിന്റെ കല്ലറയ്ക്കു മുമ്പിൽ നിന്നു. അപ്പോൾ ക്രിസ്തു നമ്മുടെ മാനവികത പങ്കുവയ്ക്കുന്ന ആഴങ്ങൾ വെളിപ്പെടുത്തുന്ന ആ രണ്ട് വാക്കുകൾ നാം വായിക്കുന്നു: 'യേശു കണ്ണുനീർ വാർത്തു' (വാക്യം 35). ആ നിമിഷത്തിൽ, യോഹന്നാൻ രേഖപ്പെടുത്തിയും രേഖപ്പെടുത്താത്തതുമായ കാര്യങ്ങൾ പലതും അവിടെ നടന്നിരുന്നോ? തീർച്ചയായും. എന്നിട്ടും, യെഹൂദന്മാരുടെ പ്രതികരണം യേശുവിനോട് ഇപ്രകാരം പറയുന്നതായി ഞാൻ വിശ്വസിക്കുന്നു: 'കണ്ടോ, അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു!' (വാ. 36). നമ്മുടെ എല്ലാ ബലഹീനതകളും അറിയുന്ന സുഹൃത്തിന്റെ മുമ്പിൽ ഒരു നിമിഷം നില്ക്കാനും ആരാധിക്കാനും ആ ഒരു വരി മതിയായ കാരണമാണ്. യേശു മാംസവും രക്തവും കണ്ണീരും ആയിരുന്നു. സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രക്ഷകനാണ് യേശു.
