Category  |  odb

ഈസ്റ്റർ വൈരുദ്ധ്യം

ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? [ 1 കൊരിന്ത്യർ 15:55 ]

ഈസ്റ്റർ വൈരുദ്ധ്യം

2019-ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്നു പള്ളികളും മൂന്ന് ആഡംബര ഹോട്ടലുകളും ചാവേർ ബോംബാക്രമണത്തിനു ഇരയായിത്തീർന്നു. വാർത്ത പ്രചരിച്ചതോടെ ചില പള്ളികൾ തങ്ങളുടെ ശുശ്രൂഷകൾ പാതിവഴിയിൽ നിർത്തിവച്ചു. ആളുകൾ പരിഭ്രാന്തരായി വീടുകളിലേക്കു പാഞ്ഞു. അവരുടെ സന്തോഷകരമായ ആചരണം വ്യസനം നിറഞ്ഞതായി മാറി.

അതിനുശേഷം എല്ലാ വർഷവും, “ഈസ്റ്റർ ബോംബിംഗ്” എന്നു വിളിക്കപ്പെടുന്ന ബുദ്ധിശൂന്യമായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓർമ്മകൾ ഈസ്റ്റർ തിരികെ കൊണ്ടുവന്നുകൊണ്ടിരുന്നു. എന്നിരുന്നാലും, ആ ദുരന്തം, നിരപരാധികളുടെ കൊലപാതകവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖവും പുനരുത്ഥാനത്തിന്റെ വിരോധാഭാസത്തിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലുകളാണ്. നാം ജീവിക്കേണ്ടതിനു യേശു മരിച്ചു. ഒരുനാൾ നാം മരിക്കുമെങ്കിലും, അവന്റെ ജീവിതം പങ്കുവെച്ചാൽ നാം വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നും നമുക്കറിയാം. അതാണു പുനരുത്ഥാനത്തിന്റെ പ്രത്യാശ. “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?” എന്ന പൗലൊസിന്റെ ചോദ്യം ആത്മവിശ്വാസത്തോടെ ഉറപ്പിക്കാനും “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം” (വാ. 55-57) എന്നു പറയാനും ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മെ പ്രാപ്തരാക്കുന്നു.

പാപത്തിനും മരണത്തിനുമെതിരായ ക്രിസ്തുവിന്റെ ജയത്തിന്റെ ആഘോഷമാണു പുനരുത്ഥാന ഞായറാഴ്ച. അതു നമുക്കു ലഭിക്കാവുന്ന ഏറ്റവും മഹത്തായ പ്രത്യാശ നൽകുന്നു. നാലാം നൂറ്റാണ്ടിലെ സഭാ പിതാവായ ജോൺ ക്രിസോസ്റ്റം ഇപ്രകാരം പറഞ്ഞു, “ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, നീ (മരണം) പരാജയപ്പെട്ടു പോയി! ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, പിശാചുക്കൾ വീണുപോയി! ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, ദൂതന്മാർ സന്തോഷിക്കുന്നു! ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, ജീവിതം വാഴുന്നു! ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, മരിച്ച ആരും കല്ലറയിൽ അവശേഷിക്കുന്നില്ല!” അപ്രതീക്ഷിതമായതോ അകാലമോ ആയ നഷ്ടം അനുഭവിക്കുമ്പോൾ, യേശു ജീവിക്കുന്നതിനാൽ അവന്റെ ജയകരമായ പുനരുത്ഥാനത്തിൽ സന്തോഷിക്കാൻ കഴിയുമെന്ന ഉറപ്പിൽ നമ്മുടെ പ്രത്യാശ നമുക്കു കേന്ദ്രീകരിക്കാം. നോയൽ ബെർമൻ

മരണം പരമമായ അന്ത്യമല്ലെന്ന അറിവിനെ സംബന്ധിച്ച് എന്താണു
നിങ്ങൾക്കു തോന്നുന്നത്? പുനരുത്ഥാനത്തിന്റെ ഉറപ്പിനു നിങ്ങളെ
സംബന്ധിച്ചു എന്ത് അർഥമാണുള്ളത്?

പ്രിയ യേശുവേ, ജീവിതം പൂർണമായി ജീവിക്കാൻ എനിക്കു കഴിയേണ്ടതിനു എനിക്കുവേണ്ടി മരിച്ചതിന് അങ്ങയ്ക്കു നന്ദി. പുനരുത്ഥാനത്തിന്റെ പ്രത്യാശയും അതോടൊപ്പം വരുന്ന സമാധാനവും കൊണ്ട് എന്റെ ഹൃദയം നിറയ്ക്കേണമേ.

ക്രിസ്തുവിന്റെ പീഡാനുഭവം

നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു. [ യെശയ്യാവ് 53:5 ]

ക്രിസ്തുവിന്റെ പീഡാനുഭവം

ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പ് നടൻ ജിം കാവിയേസെലിന് ഡയറക്ടർ മെൽ ഗിബ്സൻ മുന്നറിയിപ്പ് നല്കിയത് ഈ റോൾ വലിയ പ്രയാസമുള്ളതും ഹോളിവുഡിലെ അദ്ദേഹത്തിന്റെ ഭാവിയെ ദോഷമായി ബാധിച്ചേക്കാവുന്നതുമായിരിക്കും എന്നാണ്. എന്നിട്ടും അഭിനയിക്കാൻ തന്നെ തീരുമാനിച്ചു കൊണ്ട് കാവിയേസെൽ പറഞ്ഞത്: “എത്ര പ്രയാസമായാലും വേണ്ടില്ല, നമുക്കിത് ചെയ്യാം” എന്നാണ്.

ചിത്രീകരണത്തിനിടയിൽ, കാവിയേസെലിന് ഇടിമിന്നലേറ്റിരുന്നു, 45 പൗണ്ട് തൂക്കം കുറഞ്ഞു, ചാട്ടയടി രംഗത്തിൽ അറിയാതെ അടിയേറ്റു. പിന്നീട് അദ്ദേഹം പറഞ്ഞു, “ആളുകൾ എന്നെ കാണണമെന്ന് എനിക്കില്ലായിരുന്നു. അവരെല്ലാം യേശുവിനെ തന്നെ കാണണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അതിലൂടെ മാനസാന്തരം സംഭവിക്കണം എന്നും.” ഈ സിനിമ കാവിയേസെലിനെയും ടീമിനെയും ആഴത്തിൽ സ്വാധീനിച്ചു. സിനിമ കണ്ട ലക്ഷക്കണക്കിനാളുകളിൽ എത്രപേരുടെ ജീവിതം വ്യത്യാസപ്പെടാൻ ഇടയായി എന്നത് ദൈവത്തിന് മാത്രമേ അറിയൂ.

ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയിൽ ഹോശാന ഞായറാഴ്ചത്തെ രാജകീയ പ്രവേശനം, ഒറ്റിക്കൊടുക്കൽ, പരിഹാസം, ചാട്ടവാറടി, ക്രൂശീകരണം തുടങ്ങിയ രംഗങ്ങളാണുള്ളത്. 4 സുവിശേഷങ്ങളിലും ഈ സംഭവ വിവരണം ഉണ്ട്.

യെശയ്യാവ് 53 ൽ യേശുവിന്റെ സഹനവും അതിന്റെ ഫലവും പ്രവചിക്കുന്നുണ്ട്: “അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവരെ മേൽ ആയി, അവന്റെ അടിപ്പിണരുകളാൽ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു” (വാ. 5). “നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു” (വാ. 6). എന്നാൽ യേശുവിന്റെ ക്രൂശുമരണവും ഉത്ഥാനവും വഴി നമുക്ക് ദൈവവുമായി സമാധാനം സാധ്യമായി. അവന്റെ സഹനം നമുക്ക് ദൈവത്തോടൊപ്പമായിരിക്കാൻ വഴി തുറന്നു. ആലിസൻ കീഡ

ക്രിസ്തുവിന്റെ ജീവിതത്തിലെ ഏത് കാര്യമാണ് നിങ്ങളിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത്? അവന്റെ സഹനം നിങ്ങളെ എങ്ങനെയാണ് സ്വാധീനിക്കുന്നത്?

പ്രിയ രക്ഷകാ, അവിടുന്ന് എനിക്കായി സഹിച്ച്, മരിച്ച്, ഉയിർത്തെഴുന്നേറ്റതിനാൽ എനിക്ക് അങ്ങയോട് പ്രകടനത്തിനതീതമായ കൃതജ്ഞതയുണ്ട്! നന്ദി യേശുവേ.

യേശു, നമ്മുടെ പകരക്കാരൻ

ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന് നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു. ജഡത്തിൽ മരണശിക്ഷ ഏല്ക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു [ 1 പത്രൊസ് 3:18 ]

യേശു, നമ്മുടെ പകരക്കാരൻ

സമ്പന്നനായ, ഇരുപതുവയസുള്ള ഒരു ചെറുപ്പക്കാരനും സുഹൃത്തും കാർ റേസിങ്ങിനിടെ ഒരു വഴിയാത്രക്കാരനെ ഇടിച്ച് കൊന്നു. ഈ ചെറുപ്പക്കാരന് 3 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. എന്നാൽ കോടതിയിൽ ഹാജരാകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്തയാൾ ഡ്രൈവറുടെ അപരൻ ആണെന്ന് ചിലർ കരുതുന്നു. ചില രാജ്യങ്ങളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നു, അവിടെ ആളുകൾ തങ്ങൾ ചെയ്തതിന് പിഴ നൽകുന്നതിൽ നിന്ന് പുറത്തുകടക്കാൻ പകരക്കാരനെ (ബോഡി ഡബിൾസ്) ഉപയോഗിക്കുന്നു.

ഇക്കാര്യം ആക്ഷേപകരവും അന്യായവും ആണെന്ന് തോന്നും. എന്നാൽ 2000 വർഷങ്ങൾക്കു മുമ്പ് യേശു നമ്മുടെ പകരക്കാരനായി; “നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു” (1 പത്രൊസ് 3:18). ദൈവത്തിന്റെ പാപരഹിത യാഗം എന്ന നിലയിൽ, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി ക്രിസ്തു ഒരിക്കൽ എന്നെന്നേക്കുമായി കഷ്ടം സഹിച്ച് മരിച്ചു (എബ്രാ. 10:10). നമ്മുടെ എല്ലാവരുടെയും പാപത്തിന്റെ ശിക്ഷ അവൻ ക്രൂശിൽ, തന്റെ ശരീരത്തിൽ, വഹിച്ചു. ഇന്ന് ഒരാൾ കുറെ പണത്തിനായി ഒരു കുറ്റവാളിക്ക് പകരം ശിക്ഷ സഹിക്കുന്നതു പോലെയല്ല, ക്രിസ്തുവിന്റെ ക്രൂശിലെ പകരം മരണം, നമുക്ക് പ്രത്യാശ നല്കുന്നതിനായി, തികച്ചും സൗജന്യമായി, സ്വമനസ്സോടെ ആയിരുന്നു (1 പത്രൊസ് 3:15, 18; യോഹന്നാൻ 10:15). നമുക്കും ദൈവത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനു വേണ്ടിയാണ് അവൻ മരിച്ചത്.

ഈ ആഴമേറിയ യാഥാർത്ഥ്യം നമ്മെ ആനന്ദിപ്പിക്കുന്നതും ആശ്വസിപ്പിക്കുന്നതും ആത്മവിശ്വാസം പകരുന്നതും ആണ്. യേശുവിന്റെ പ്രതിപുരുഷ യാഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പാപികളായ നമുക്ക് സ്നേഹവാനായ ദൈവത്തോട് ബന്ധവും സമ്പൂർണ്ണമായ സാമീപ്യവും സാധ്യമാകുന്നത്. മാർവിൻ വില്യംസ്

യേശുവിന്റെ പ്രതിപുരുഷയാഗമരണം നിങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് വ്യത്യാസപ്പെടുത്തിയത്? യേശുവിന്റെ ക്രൂശുമരണത്താൽ നിങ്ങൾക്ക് ദൈവത്തോട് ബന്ധവും ശാശ്വത ജീവനും ലഭിച്ചു എന്നത് നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ അർത്ഥപൂർണ്ണമായിത്തീർന്നു?

പ്രിയ യേശുവേ, എനിക്ക് ദൈവത്തോട് ബന്ധം ഉണ്ടാകുന്നതിനായി,
അവിടുന്ന് എനിക്ക് പകരം മരിച്ചതിന് നന്ദി.

സ്നേഹിക്കാനുള്ള പുതിയ കല്പന

നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു. [ യോഹന്നാൻ 13:34 ]

സ്നേഹിക്കാനുള്ള പുതിയ കല്പന

ബ്രിട്ടീഷ് രാജകുടുംബം ദുഃഖവെള്ളിയുടെ തലേ ദിവസമായ പെസഹാ വ്യാഴം (Maundy Thursday) നിർദ്ധനരായവർക്ക് സമ്മാനങ്ങൾ നല്കുന്ന ഒരു പതിവ് പതിമൂന്നാം നൂറ്റാണ്ടു മുതൽ നിലവിൽ ഉണ്ട്. കല്പന എന്നർത്ഥമുള്ള മാൻഡേറ്റം (mandatum) എന്ന ലത്തീൻ വാക്കിൽ നിന്ന് ഉണ്ടായ maundy എന്ന വാക്കാണ് ഈ പേരിനും ആചാരത്തിനും പ്രചോദനം. ഈ കല്പന യേശു തന്റെ മരണത്തിന്റെ തലേന്ന് തന്റെ സ്നേഹിതർക്ക് നല്കിയതാണ്: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു” (യോഹന്നാൻ 13:34).

ഗുരുവായ യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയപ്പോൾ ഒരു ദാസനെപ്പോലെയായി (വാ. 5). അവരോടും ഇതേ കാര്യം ചെയ്യാൻ ആഹ്വാനം ചെയ്തു: “ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ദൃഷ്ടാന്തം തന്നിരിക്കുന്നു”(വാ. 15). ഇതിലും അധികമായ ത്യാഗമായി, യേശു തന്റെ ജീവൻ തന്നെ ക്രൂശിലെ മരണത്തിന് ഏല്പിച്ചു (19:30). നമുക്ക് ജീവന്റെ സമുദ്ധി ഉണ്ടാകേണ്ടതിനായി തന്റെ കരുണയും സ്നേഹവും മൂലം അവൻ തന്നെത്താൻ നമുക്കായി നല്കി.

യേശുവിന്റെ ഈ വലിയ മാതൃക പിൻപറ്റുന്നതിന്റെ പ്രതീകമായിട്ടാണ് ബ്രിട്ടീഷ് രാജകുടുംബം ആളുകളെ സഹായിച്ചു വരുന്നത്. നാമാരും വലിയ പദവികളോടെ ജനിച്ചവരല്ല, എന്നാൽ യേശുവിൽ വിശ്വാസമർപ്പിക്കുമ്പോൾ നാം അവന്റെ കുടുംബത്തിലെ അംഗങ്ങളാകുന്നു. അവന്റെ പുതിയ കല്പനപ്രകാരം സ്നേഹിക്കുന്നവരായി ജീവിക്കാനും കഴിവുള്ളവരാകുന്നു. നമ്മെ രൂപാന്തരപ്പെടുത്തുന്ന പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതു വഴി മറ്റുള്ളവരെ കരുതാനും ചേർത്തുപിടിക്കാനും ദയ കാണിക്കാനും നമുക്കും കഴിയുന്നു. എമി ബോഷർ പൈ

നിങ്ങൾ ദാസ്യ നേതൃത്വഭാവം ഉള്ളവരാണോ?
മറ്റുള്ളവരെ ഇന്ന് എങ്ങനെ സ്നേഹിക്കാനാകും?

സർവശക്തനായ എന്റെ രക്ഷകനേ, സ്നേഹം എന്ന മഹാസമ്മാനം
അവിടുന്ന് എനിക്ക് നല്കിയല്ലോ! ഏറ്റവും താഴ്ന്നവനായി
വന്ന് അവിടുത്തെ ജീവൻ എനിക്കായി തന്നതിന് നന്ദി.

സങ്കീർത്തനം 72 നേതാക്കൾ

ജൂലൈയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സ്ഥാനമൊഴിയേണ്ടി വന്നു. സത്യസന്ധത പുലർത്തുന്നതിൽ അദ്ദേഹം വീഴ്ചവരുത്തിയതായി പലരും ചിന്തിച്ചു തുടങ്ങിയപ്പോൾ, പുതുതായി സ്ഥാനമേറ്റ പ്രധാനമന്ത്രിക്കു മാസങ്ങൾക്കുള്ളിൽ രാജിവെക്കേണ്ടിവന്നു! ആ സംഭവത്തിനു തുടക്കം കുറിച്ചത്, രാജ്യത്തെ ആരോഗ്യമന്ത്രി വാർഷിക പാർലമെന്ററി പ്രഭാതഭക്ഷണ പ്രാർത്ഥനാ പരിപാടിയിൽ പങ്കെടുത്തതോടെയാണ്. പൊതുജീവിതത്തിലെ സത്യസന്ധതയുടെ ആവശ്യകതയെക്കുറിച്ച് ബോധ്യം വരികയും തന്റെ തെറ്റുകളെക്കുറിച്ചു കുറ്റബോധം ഉണ്ടാകുകയും ചെയ്ത അദ്ദേഹം രാജിവച്ചു. പിന്നാലെ മറ്റ് മന്ത്രിമാർ രാജിവച്ചപ്പോൾ പ്രധാനമന്ത്രിക്കും താൻ പോകണമെന്ന് മനസ്സിലായി. സമാധാനപരമായ ഒരു പ്രാർത്ഥനാ യോഗത്തിൽ നിന്ന് ഉത്ഭവിച്ച ഒരു ശ്രദ്ധേയമായ സംഭവമായിരുന്നു അത്. യേശുവിൽ വിശ്വസിക്കുന്നവർ അവരുടെ രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു (1 തിമൊഥെയൊസ് 2:1-2), അങ്ങനെ ചെയ്യുന്നതിനുള്ള ഒരു നല്ല വഴികാട്ടിയാണ് സങ്കീർത്തനം 72,

ഒരു ഭരണാധികാരിയുടെ ജോലി വിവരണവും അത് നേടാൻ അവരെ സഹായിക്കാനുള്ള പ്രാർത്ഥനയും അതിൽ ഉൾപ്പെട്ടിരിക്കുന്നു. നീതിയും സത്യ സന്ധതയും ഉള്ള ഒരു വ്യക്തി (വാ. 1-2), ദുർബലരെ സംരക്ഷിക്കുന്നവൻ (വാ. 4), ആവശ്യക്കാരെ സേവിക്കുന്നവൻ (വാ. 12-13), അടിച്ചമർത്തലിനെതിരെ നിലകൊള്ളുന്നവൻ (വാ. 14) എന്നിങ്ങനെയുള്ള ഒരു വ്യക്തിയായി ആദർശ നേതാവിനെ സങ്കീർത്തനം വിശേഷിപ്പിക്കുന്നു. അവരുടെ ഔദ്യോഗിക സമയം വളരെ ഉന്മേഷദായകമാണ്, അത് "ഭൂമിയെ നനയ്ക്കുന്ന മഴ" പോലെയാണ് (വാ. 6), അത് ദേശത്തു സമൃദ്ധി കൊണ്ടുവരുന്നു (വാ. 3, 7, 16). മശിഹായ്ക്ക് മാത്രമേ അത്തരമൊരു കാര്യം പൂർണമായി നിറവേറ്റാൻ കഴിയൂ (വാ. 11) എന്നിരിക്കിലും നേതൃത്വത്തിന് ഇതിനെക്കാൾ മികച്ച മറ്റെന്തു നിലവാരമാണ് ലക്ഷ്യമിടാനാകുന്നത്?

രാജ്യത്തിന്റെ ആരോഗ്യം ഔദ്യോഗിക ഭാരവാഹികളുടെ സത്യസന്ധതയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്രങ്ങൾക്ക് “സങ്കീർത്തനം 72 നേതാക്കളെ” ആവശ്യമായിരിക്കുന്നു. അത്തരം നേതാക്കൾക്കായി നാം അന്വേഷിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലൂടെ ഈ സങ്കീർത്തനത്തിൽ കാണുന്ന ഗുണങ്ങൾ അവർ ഉൾക്കൊള്ളുന്നതിനായി അവരെ സഹായിക്കുകയും ചെയ്യാം.