"കഴിയില്ല" എന്ന് ഒരിക്കലും പറയരുത്
ജെൻ കാലുകളില്ലാതെ ജനിക്കുകയും ആശുപത്രിയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. എന്നിട്ടും അവൾ പറയുന്നത്, അവൾ ഉപേക്ഷിക്കപ്പെട്ടത് ഒരു അനുഗ്രഹമായിത്തീർന്നു എന്നാണ്. "എന്നിലേക്ക് ഒഴുകിയെത്തിയ ആളുകൾ നിമിത്തമാണ് ഞാൻ ഇന്ന് ജീവിക്കുന്നത്." അവൾ ഇങ്ങനെ ജനിച്ചത് “ഒരു പ്രത്യേക കാര്യത്തിനു വേണ്ടി” ആണെന്നു അവളെ ദത്തെടുത്ത കുടുംബം അവളോടു പറയുമായിരുന്നു. “എനിക്കു കഴിയില്ല" എന്ന് അവൾക്ക് ഒരിക്കലും പറയാൻ ഇടയാകാതെ, അവളുടെ എല്ലാ പരിശ്രമങ്ങളിലും അവളെ പ്രോത്സാഹിപ്പിക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു - അവൾ ഒരു പ്രഗത്ഭയായ അക്രോബാറ്റും വ്യോമാഭ്യാസിയുമാകുന്നത് വരെ!“എനിക്ക് എങ്ങനെ ഇത് കീഴടക്കുവാൻ കഴിയും?”എന്ന മനോഭാവത്തോടെ അവൾ വെല്ലുവിളികളെ നേരിടുന്നു. മറ്റുള്ളവരെയും അങ്ങനെ ചെയ്യുവാൻ പ്രേരിപ്പിക്കുന്നു.
കഴിവില്ലാത്തതോ യോഗ്യതയില്ലാത്തതോ ആയ പലരെയും ദൈവം ഉപയോഗിച്ച കഥകൾ ബൈബിൾ പറയുന്നു - അവരുടെ കഴിവിനപ്പുറമായി ദൈവം അവരെ ഉപയോഗിക്കുന്നു. മോശെ ഒരു മികച്ച ഉദാഹരണമാണ്. ഈജിപ്തിൽ നിന്ന് ഇസ്രായേല്യരെ നയിക്കുവാൻ ദൈവം അവനെ വിളിച്ചപ്പോൾ, അവൻ വിസമ്മതിച്ചു "ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു"(പുറപ്പാട് 4:10). ദൈവം മറുപടി പറഞ്ഞു, "ആരാണ് മനുഷ്യർക്ക് വായ നൽകിയത്? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും "(4:10-12). മോശെ പിന്നെയും പ്രതിഷേധിച്ചപ്പോൾ, ദൈവം അവനു വേണ്ടി സംസാരിക്കുവാൻ അഹരോനെ അനുവദിക്കുകയും അവൻ ജനത്തോടു സംസാരിക്കും എന്ന് ഉറപ്പുനൽകുകയും ചെയ്തു (4:13-16).
ജെന്നിനെപ്പോലെ, മോശെയെപ്പോലെ, നാമെല്ലാവരും ഇവിടെ ആയിരിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനു വേണ്ടിയാണ് - ദൈവം കൃപയോടെ അതിനായി നമ്മെ സഹായിക്കുകയും നമ്മെ അതിനു സഹായിക്കുവാൻ ആളുകളെ ഒരുക്കുകയും ചെയ്യുന്നു. അങ്ങനെ, അവനുവേണ്ടി ജീവിക്കുവാൻ ആവശ്യമുള്ളത് അവൻ നമുക്കായി കരുതുന്നു.

ദൈവത്തിലേക്ക് ചായുക
ഹാരിയറ്റ് ടബ്മാന് വായിക്കാനോ എഴുതാനോ കഴിയില്ല. കൗമാരപ്രായത്തിൽ, ക്രൂരനായ യജമാനന്റെ കൈയിൽ നിന്നു അവൾക്ക് തലയ്ക്ക് പരിക്കേറ്റു. ആ മുറിവ് അവൾക്ക് ജീവിതകാലം മുഴുവൻ തലവേദനയും അപസ്മാരവും ഉണ്ടാക്കി. എന്നാൽ ഒരിക്കൽ അവൾ അടിമത്വത്തിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ, മുന്നൂറോളം പേരെ രക്ഷിക്കുവാൻ ദൈവം അവളെ ഉപയോഗിച്ചു.
അവൾ മോചിപ്പിച്ചവർ അവളെ "മോസസ്" എന്ന് വിളിച്ചു. ഹാരിയറ്റ് ധീരതയോടെ മറ്റുള്ളവരെ രക്ഷിക്കുവാൻ ആഭ്യന്തര യയുദ്ധത്തിന് മുമ്പുള്ള അമേരിക്കയുടെ തെക്കൻ പ്രദേശത്തേക്ക് പത്തൊൻപത് യാത്രകൾ നടത്തി. അവളുടെ തലയ്ക്കവർ വിലയിട്ടിട്ടും അവളുടെ ജീവൻ നിരന്തരം അപകടത്തിലായിരുന്നിട്ടും അവൾ അതു തുടർന്നു. യേശുവിൽ ഭക്തിയുള്ള ഒരു വിശ്വാസിയായ അവൾ എല്ലാ യാത്രയിലും ഒരു പാട്ടുപുസ്തകവും ബൈബിളും വഹിക്കുകയും മറ്റുള്ളവരെക്കൊണ്ടതു വായിപ്പിക്കുകയും ചെയ്തു. അത് അവൾ തന്റെ ഓർമ്മയിൽ സൂക്ഷിക്കുകയും പലപ്പോഴും ഉദ്ധരിക്കുകയും ചെയ്തു. "ഞാൻ എപ്പോഴും പ്രാർത്ഥിച്ചു," അവൾ പറഞ്ഞു, "എന്റെ ജോലിയിൽ, എല്ലായിടത്തും, ഞാൻ എപ്പോഴും കർത്താവിനോട് സംസാരിക്കുകയായിരുന്നു." ഏറ്റവും ചെറിയ വിജയങ്ങൾ പോലും അവൾ ദൈവത്തിന് സമർപ്പിച്ചു. ആദ്യകാല ക്രിസ്ത്യാനികൾക്ക് അപ്പോസ്തലനായ പൗലോസ് നല്കിയ നിർദ്ദേശത്തിന്റെ ശക്തമായ ആവിഷ്കാരമായിരുന്നു അവളുടെ ജീവിതം: “എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ, എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം”(1 തെസ്സലൊനീക്യർ 5: 16-18).
ഓരോ നിമിഷത്തിലും നാം ദൈവത്തിലേക്ക് ചായുകയും പ്രാർത്ഥനയിൽ ആശ്രയിക്കുകയും, നമ്മുടെ ബുദ്ധിമുട്ടുകൾക്കിടയിലും അവനെ സ്തുതിക്കുകയും ചെയ്യുമ്പോൾ, ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലികൾ പോലും നിർവഹിക്കാനുള്ള ശക്തി അവൻ നമുക്ക് നൽകുന്നു. നമ്മുടെ രക്ഷകൻ നാം അഭിമുഖീകരിക്കുന്ന എന്തിനേക്കാളും വലുതാണ്, നാം അവനിലേക്ക് നോക്കുമ്പോൾ അവൻ നമ്മെ നയിക്കും.

ദൈവത്തിൽമാത്രം ശ്രദ്ധ
ബാലെനടികളും സമകാലിക നർത്തകരും ഒരുപോലെ ചെയ്യുന്ന മനോഹരമായ ഒരു സ്പിൻ ആണ് പിറൗട്ട് (PIROUETTE). കുട്ടിക്കാലത്ത്, എന്റെ ബാലെനൃത്തക്ലാസ്സിൽ പമ്പരംപോലെ ചുറ്റിക്കറങ്ങുന്ന പിറൗട്ടുകൾ ചെയ്യാൻ ഞാൻ ഇഷ്ടപ്പെട്ടു, തല കറങ്ങുകയും നിലത്തു വീഴുകയും ചെയ്യുന്നതുവരെ ഞാൻ കറങ്ങിക്കൊണ്ടിരുന്നു. എന്നാൽ പ്രായമായപ്പോൾ, എന്റെ ബാലൻസ് നിലനിർത്തുവാനും എന്നെ നിയന്ത്രിക്കുവാനും ഞാൻ പഠിച്ച ഒരു ട്രിക്ക് ആയിരുന്നു "സ്പോട്ടിംഗ്" - ഓരോ തവണ ഞാൻ ഒരു മുഴുവൃത്തം കറങ്ങുമ്പോഴും എന്റെ കണ്ണുകൾ ഒരൊറ്റ പോയിന്റിലേക്ക് തിരിച്ചുകൊണ്ടുവരുവാനുള്ള ഒരു ഉപായം ആയിരുന്നു അത്. ഒരൊറ്റഫോക്കൽപോയിന്റിൽശ്രദ്ധകേന്ദ്രീകരിക്കാൻകഴിഞ്ഞതോടെഎനിക്ക്മനോഹരമായ ഫിനിഷോടെ പിറൗട്ട് ചെയ്യുവാനായി.
നാമെല്ലാവരും ജീവിതത്തിൽ പല ചുറ്റിത്തിരിവുകളും അഭിമുഖീകരിക്കുന്നു. നമ്മുടെ ചുറ്റുമുള്ള വിവിധ പ്രശ്നങ്ങളിലേക്ക് നാം നോക്കിയാൽ, നമുക്കതു തലകറക്കം സമ്മാനിക്കുകയും അതു കൈകാര്യം ചെയ്യാനാവാതെ നാം താഴെ വീഴുകയും ചെയ്യും. എന്നാൽ,ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു, നമ്മുടെ മനസ്സിന്റെ ശ്രദ്ധ ദൈവത്തിൽ മാത്രം കേന്ദ്രീകരിക്കുകയാണെങ്കിൽ, അവൻ നമ്മെ "തികഞ്ഞ സമാധാനത്തിൽ" നിലനിർത്തും (യെശയ്യാവ് 26: 3). ജീവിതത്തിൽ എത്രമാത്രം തിരിവുകളുണ്ടായാലും, നമ്മുടെ പ്രശ്നങ്ങളിലും പരിശോധനകളിലും ദൈവം നമ്മോടൊപ്പമുണ്ടെന്ന ഉറപ്പിൽ, ശാന്തമായി തുടരാനാകുമെന്നതാണ് നമുക്ക് പൂർണ്ണസമാധാനം നല്കുന്നത്. അവൻ "ശാശ്വതമായ പാറ" ആണ് (26:4). അവനാണ് നമ്മുടെ കണ്ണുകൾ ഉറപ്പിക്കാനുള്ള ആത്യന്തിക ‘ഫോക്കൽ പോയിന്റ്’ - കാരണം അവൻ മാറ്റമില്ലാത്തവനാണ്.
ഓരോ ദിവസവും കടന്നുപോകുമ്പോഴും, പ്രാർഥനയിൽ അവന്റെ അടുക്കൽ ചെല്ലുമ്പോഴും, തിരുവെഴുത്തുകളിൽ അവന്റെ വാഗ്ദാനങ്ങൾ പഠിക്കുമ്പോഴും, നമുക്ക് അവനിലേക്ക് നോക്കാം. ജീവിതത്തിലുടനീളം മനോഹരമായി നീങ്ങാൻ സഹായിക്കുന്നതിന് നമുക്ക് നമ്മുടെ നിത്യമായ പാറയായ ദൈവത്തിൽ ആശ്രയിക്കാം.

ഉയരുവാൻ
ഒരു വിമാനവാഹിനിക്കപ്പലിലെവിനോദയാത്രയ്ക്കിടെ, ഒരു ഫൈറ്റർ ജെറ്റ് പൈലറ്റ് വിശദീകരിച്ചു : വിമാനങ്ങൾക്ക് ഇത്രയും ചെറിയ റൺവേയിൽ ഉയരുവാൻ മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിൽ കാറ്റ് ആവശ്യമാണ്. ഈ വേഗതയിലുള്ള കാറ്റ് കിട്ടുവാൻ, കപ്പിത്താൻ കപ്പലിനെ കാറ്റിന്റെ നേരെ തിരിക്കും. "വിമാനത്തിനു ഉയരുവാൻ ജെറ്റിന്റെപുറകിൽ നിന്നുള്ള കാറ്റ് സഹായകരമല്ലേ?"ഞാൻ ചോദിച്ചു. പൈലറ്റ് മറുപടി പറഞ്ഞു, "ഇല്ല. ജെറ്റുകൾ കാറ്റിനു നേരെ പറക്കണം. പെട്ടന്ന് ഉയരുവാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. "
വാഗ്‌ദത്ത ദേശത്ത് കാത്തിരുന്ന "കാറ്റിലേക്ക്" തന്റെ ജനത്തെ നയിക്കുവാൻ ദൈവം യോശുവയെ വിളിച്ചു. യോശുവയ്ക്ക് രണ്ട് കാര്യങ്ങൾ ആവശ്യമായിരുന്നു. ആന്തരികമായി, അവൻ "നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കണം" (യോശുവ 1: 7); അതുപോലെ,ബാഹ്യമായിഅദ്ദേഹത്തിന് നേരിടുവാൻ വെല്ലുവിളികളും- ആയിരക്കണക്കിന് ഇസ്രായേല്യരെ നയിക്കുന്ന ദൈനംദിന ചുമതല, ഉയർന്ന മതിലുകളുള്ള നഗരങ്ങളെ നേരിടൽ (6: 1-5), നിരാശപ്പെടുത്തുന്നതോൽവികൾ (7: 3-5), ആഖാന്റെ മോഷണം (VV. 16-26), തുടർച്ചയായ യുദ്ധങ്ങൾ (CHS. 10–) 11), അങ്ങനെ പലതും.
യോശുവയുടെ മുഖത്ത് വീശിയടിച്ച 'കാറ്റ്', ദൈവത്തിന്റെ നിർദ്ദേശങ്ങളിൽ നിലനിൽക്കുന്നിടത്തോളം അവനെ ഉയർത്തുവനായിട്ടുള്ളതായിരുന്നു. ദൈവം അവനോടു പറഞ്ഞു,“ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക… അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു... അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും”(1: 7-8).
ദൈവത്തിന്റെ വഴികൾ പിന്തുടരുവാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടോ? എങ്കിൽ വെല്ലുവിളികൾ വരുമ്പോൾ, ധൈര്യത്തോടെ ആ കാറ്റിൽ നിങ്ങളുടെ ആത്മാവ് ഉയരുന്നത് കാണാം.

അവൻ നമ്മെ കാണുന്നു
മാർഗദർശനംനല്കുന്നതിനെക്കുറിച്ചുള്ള (Mentoring) ഒരു ലേഖനത്തിൽ ഹന്ന ഷെൽ വിശദീകരിക്കുന്നു, മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കൂടെനിൽക്കുന്നവരുടെ ജോലി. “എന്നാൽ, ഒരു നല്ല മാർഗ്ഗദർശകനു്, ഒന്നാമതായി നിങ്ങളെ കാണുവാൻ’ സാധിക്കും...മറ്റുള്ളവരുടെ അംഗീകാരങ്ങൾ നമ്മൾക്കു സന്തോഷം തരുന്നത്, ലഭിക്കുന്ന പബ്ലിസിറ്റിയോ അവാർഡോ നിമിത്തമല്ല, മറിച്ച് ‘അവർ നമ്മെ കണ്ടു’ എന്നതു കൊണ്ടാണ്.” ആളുകൾ നമ്മെ അറിയുകയും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നത്, ഒരർത്ഥത്തിൽ, ഒരു അടിസ്ഥാന മാനുഷിക ആവശ്യമാണ്.
പുതിയ നിയമത്തിൽ, "പ്രബോധനപുത്രൻ" എന്നർത്ഥമുള്ള ബർണബാസിന്, ചുറ്റുമുള്ള ആളുകളെ "കാണുവാനുള്ള” കഴിവുണ്ടായിരുന്നു. ശൗൽ എന്നു പേരുള്ള പൌലൊസിനു യേശുവിൽ വിശ്വസിച്ചവരെ പീഡിപ്പിച്ച ചരിത്രമുണ്ടായിരുന്നു (8: 3). അതിനാൽ "അവൻ ശരിക്കും ഒരു ശിഷ്യനാണെന്ന്" അവർ കരുതിയില്ല (9:26). എന്നാൽ, മറ്റ് ശിഷ്യന്മാർ "എല്ലാവരും അവനെ ഭയപ്പെടുമ്പോൾ," അവനൊരു അവസരം നൽകുവാൻ ബർണബാസ് തയ്യാറായി (9:27).
പിന്നീട് പൗലോസും ബർണബാസും, "അവർ പ്രസംഗിച്ച എല്ലാ പട്ടണങ്ങളിലുമുള്ള വിശ്വാസികളെ സന്ദർശിക്കുവാൻ പോയപ്പോൾ" മർക്കൊസിനെയും കൂടെ കൊണ്ടുപോകണമോ എന്ന കാര്യത്തിൽ അവക്കു തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി (15:36-38). മുൻപ് അവരെ വിട്ടു, പ്രവൃത്തിക്കു വരാതെ പോയ മർക്കൊസിനെകൂടെ കൊണ്ടുപോകുന്നത് യോഗ്യമാണെന്ന് പൗലോസ് കരുതിയില്ല. എന്നാൽ ബർണബാസ് മർക്കൊസിനെ ഉപേക്ഷിക്കുവാൻ തയ്യാറായില്ല. രസകരമെന്നു പറയട്ടെ, പിന്നീട് പൗലോസ് മർക്കൊസിന്റെ സഹായം തേടുന്നതായി കാണാം: "മർക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക " (2 തിമോത്തി 4:11).
പൗലോസിനെയും മർക്കൊസിനെയും “കാണുവാൻ”ബർണബാസ് പ്രത്യേകം സമയമെടുത്തു. മറ്റൊരു വ്യക്തിയിലെ സാദ്ധ്യതകൾ തിരിച്ചറിയാൻ നിങ്ങൾ ഒരുപക്ഷേ,ബർണബാസിന്റെ സ്ഥാനത്തായിരിക്കാം;അല്ലെങ്കിൽ നിങ്ങൾതന്നെഅങ്ങനെയൊരു ആത്മീയ ഉപദേഷ്ടാവിന്റെ ആവശ്യമുള്ള വ്യക്തിയായിരിക്കാം. നമ്മെ പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്നവരിലേക്കും, നമുക്ക് പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്നവരിലേക്കും നമ്മെനയിക്കുവാൻ ദൈവത്തോട് അപേക്ഷിക്കാം.
