Category  |  odb

പൊടിക്കൈകളെക്കാള്‍ അധികം

അടുത്തയിടെ ഞങ്ങളുടെ കൊച്ചുമക്കളിലൊരാള്‍ തന്റെ മുയല്‍പ്പാവയെ ഞങ്ങളുടെ ഫയര്‍പ്ലേസിന്റെ ഗ്ലാസ്സില്‍ വെച്ചു ചൂടാക്കിയപ്പോള്‍ ഞാന്‍ ഒരു 'പൊടിക്കൈ' കണ്ടെത്തി. മുയലിന്റെ വ്യാജരോമങ്ങള്‍ ഗ്ലാസ്സില്‍ ഉരുകിപ്പിടിച്ചു വൃത്തികേടായപ്പോള്‍ ഒരു ഫയര്‍പ്ലേസ് വിദഗ്ധന്‍ ഒരു 'പൊടിക്കൈ' പറഞ്ഞുതന്നു-ഗ്ലാസ് എങ്ങനെ പുതിയതുപോലെ ആക്കാം എന്ന്. അതു പ്രയോജനപ്പെട്ടു, ഇപ്പോള്‍ ഞങ്ങള്‍ സ്റ്റഫ് ചെയ്ത മൃഗങ്ങളെ അടുപ്പിനടുത്ത് അനുവദിക്കുകയില്ല.

ഞാനിപ്പോള്‍ പൊടിക്കൈയെക്കുറിച്ചു പറഞ്ഞതിന്റെ കാര്യം ചിലപ്പോഴൊക്കെ വേദപുസ്തകം പൊടിക്കൈകളുടെ ഒരു സമാഹാരമായി നമുക്കു തോന്നാറുണ്ട്-ജീവിതം എളുപ്പമാക്കാനുള്ള ഒറ്റമൂലികള്‍. ക്രിസ്തുവിനു മഹത്വം വരുത്തുന്ന പുതിയ ജീവിതം എങ്ങനെ നയിക്കണം എന്നതിനെക്കുറിച്ച് ബൈബിള്‍ ധാരാളം പറയുന്നുണ്ട് എന്നതു ശരിയായിരിക്കുമ്പോള്‍ തന്നേ, അതു മാത്രമല്ല വിശുദ്ധ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം. ബൈബിള്‍ നമുക്കു നല്‍കുന്നത് മനുഷ്യകുലത്തിന്റെ വലിയ ആവശ്യത്തിനുള്ള പരിഹാരമാണ്: പാപത്തിനും ദൈവത്തില്‍ നിന്നുള്ള നിത്യവേര്‍പാടിനും ഉള്ള പരിഹാരം.

ഉല്പത്തി 3:15 ലെ രക്ഷയുടെ വാഗ്ദത്തം മുതല്‍ പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും യഥാര്‍ത്ഥ പ്രത്യാശവരെയും (വെളിപ്പാട് 21:1-2), നമ്മെ പാപത്തില്‍ നിന്നും രക്ഷിച്ച് അവനുമായുള്ള ബന്ധം ആസ്വദിക്കുന്നതിന് അവസരം നല്‍കുന്നതിന് ദൈവത്തിന് നിത്യമായ പദ്ധതിയുണ്ടെന്ന് ബൈബിള്‍ വിശദീകരിക്കുന്നു. എങ്ങനെ ജീവിക്കണം എന്നതിനെ പരാമര്‍ശിക്കുന്ന ഓരോ കഥയിലും ഓരോ നിര്‍ദ്ദേശത്തിലും ബൈബിള്‍ നമ്മെ നമ്മുടെ ഏറ്റവും വലിയ പ്രശ്‌നത്തെപ്പോലും പരിഹരിക്കാന്‍ കഴിയുന്നവനായ യേശുവിലേക്കു വിരല്‍ചൂണ്ടുന്നു.

ദൈവത്തിന്റെ പുസ്തകം നാം തുറക്കുമ്പോള്‍, അവന്റെ മക്കളായി എങ്ങനെ ജീവിക്കാം എന്നു നമുക്കു കാണിച്ചുതരുന്ന നാം യേശുവിനെയും അവന്‍ വാഗ്ദാനം ചെയ്യുന്ന രക്ഷയേയും ആണു നാം നോക്കുന്നതെന്നു നമുക്കോര്‍ക്കാം. സകലത്തിലും വലിയ പരിഹാരം അവന്‍ നല്‍കിക്കഴിഞ്ഞു!

ജീവിതം രൂപാന്തരപ്പെടുന്നു

കിഴക്കേ ലണ്ടനിലെ ദുഷ്‌കരമായ മേഖലയില്‍ വളര്‍ന്ന സ്റ്റീഫന്‍ പത്താം വയസ്സില്‍ കുറ്റകൃത്യങ്ങളിലേക്കു നിപതിച്ചു. 'എല്ലാവരും മയക്കുമരുന്നു വില്‍ക്കുകയും മോഷണവും വഞ്ചനയും നടത്തുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങളും അതില്‍ അകപ്പെട്ടുപോകും' അവന്‍ പറഞ്ഞു. 'അതൊരു ജീവിത രീതിയാണ്.' എന്നാല്‍ ഇരുപതാമത്തെ വയസ്സില്‍ അവനുണ്ടായ ഒരു സ്വപ്‌നം അവനെ രൂപാന്തരപ്പെടുത്തി. 'സ്റ്റീഫന്‍, നീ കൊലപാതകത്തിനു ജയിലില്‍ പോകാന്‍ പോകുകയാണ് എന്നു ദൈവം എന്നോടു പറയുന്നതു ഞാന്‍ കേട്ടു.' ഈ സ്വപ്‌നം ഒരു മുന്നറിയിപ്പായിരുന്നു. അവന്‍ ദൈവത്തിങ്കലേക്കു തിരിഞ്ഞ് യേശുവിനെ രക്ഷകനായി സ്വീകരിച്ചു - പരിശുദ്ധാത്മാവ് അവന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തി.

നഗരത്തിലെ കുട്ടികളെ സ്‌പോര്‍ട്ട്‌സിലൂടെ അച്ചടക്കം, ധാര്‍മ്മികത, മറ്റുള്ളവരെ ബഹുമാനിക്കല്‍ എന്നിവ അഭ്യസിപ്പിക്കുന്നതിനായി ഒരു സംഘടന സ്റ്റീഫന്‍ രൂപീകരിച്ചു. കുട്ടികളോടൊപ്പം പ്രാര്‍ത്ഥിക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നതില്‍ വിജയം കൈവരിച്ചപ്പോള്‍ അതിനുള്ള മഹത്വം ദൈവത്തിനാണ് സ്റ്റീഫന്‍ നല്‍കിയത്. 'തെറ്റായി നയിക്കപ്പെട്ട സ്വപ്‌നങ്ങളെ പുനര്‍നിര്‍മ്മിക്കുക' അവന്‍ പറയുന്നു.

ദൈവത്തെ പിന്തുടരുകയും നമ്മുടെ ഭൂതകാലത്തെ പുറകിലുപേക്ഷിക്കുകയും ചെയ്യുമ്പോള്‍ - സ്റ്റീഫനെപ്പോലെ - പുതിയ ജീവിത രീതി പിന്തുടരാന്‍ എഫെസ്യരോട് പൗലൊസ് പറയുന്ന പ്രബോധനത്തെ അനുസരിക്കുകയാണു നാം ചെയ്യുന്നത്. നമ്മുടെ പഴയ മനുഷ്യന്‍ ''മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്നതാണ്' എങ്കിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട ''പുതുമനുഷ്യനെ' ധരിക്കുന്നതിനായി ദിനംതോറും ശ്രമിക്കാന്‍ നമുക്കു കഴിയും (എഫെസ്യര്‍ 4:22, 24). നമ്മെ കൂടുതലായി ദൈവത്തോടനുരൂപരാക്കുന്നതിനായി അവന്റെ പരിശുദ്ധാത്മാവിലൂടെ നാം ദൈവത്തോടപേക്ഷിച്ചുകൊണ്ട് ഈ തുടര്‍മാനമായ പ്രക്രിയ നടത്താന്‍ എല്ലാ വിശ്വാസികള്‍ക്കും കഴിയും
.
''എന്റെ ജീവിതം പാടെ രൂപാന്തരപ്പെടുന്നതില്‍ വിശ്വാസം ഒരു നിര്‍ണ്ണായക അടിസ്ഥാനമായിരുന്നു' സ്റ്റീഫന്‍ പറഞ്ഞു. നിങ്ങളെ സംബന്ധിച്ച് ഇത് എങ്ങനെ ശരിയായിരിക്കുന്നു?

കൃപയാല്‍ സ്പര്‍ശിക്കപ്പെടുക

ലെയ്ഫ് എംഗറിന്റെ പീ്സ് ലൈക്ക് എ റിവര്‍ എന്ന നോവലിലെ ജെരമിയ ലാന്‍ഡ് മൂന്നു കുട്ടികളുടെ പിതാവും പ്രാദേശിക സ്‌കൂളിലെ പ്യൂണും ആണ്. ആഴമേറിയതും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നതുമായ വിശ്വാസത്തിനുടമയുമായിരുന്നു അദ്ദേഹം. പുസ്തകത്തിലുടനീളം അദ്ദേഹത്തിന്റെ വിശ്വാസം പരീക്ഷിക്കപ്പെടുന്നതു കാണാം.

ജെരമിയായുടെ സ്‌കൂള്‍ നടത്തുന്നത് ചെസ്റ്റര്‍ ഹോള്‍ഡന്‍ എന്ന സൂപ്രണ്ടാണ്. ദുര്‍ഗുണനായ അയാള്‍ക്ക് ത്വക്കുരോഗവുമുണ്ട്. ജെരമിയാ മികച്ച തൊഴില്‍ ധാര്‍മ്മികത ഉള്ള ആളായിരുന്നിട്ടും - പരാതി കൂടാതെ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിക്കളയുകയും സൂപ്രണ്ട് വലിച്ചെറിയുന്ന പൊട്ടിയ കുപ്പികള്‍ പെറുക്കിക്കളയുകയും ചെയ്തിട്ടും - അയാള്‍ ജോലിയില്‍ തുരുന്നത് ഹോള്‍ഡന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ദിവസം, ജെരമിയാ മദ്യപിച്ചതായി വിദ്യാര്‍ത്ഥികളുടെയെല്ലാം മുമ്പില്‍ വെച്ച് അയാള്‍ ആരോപിക്കുകയും ജെരമിയായെ പിരിച്ചുവിടുകയും ചെയ്തു. തികച്ചു അപമാനകരമായ ഒരു രംഗമായിരുന്നു അത്.

ജെരമിയ എങ്ങനെയാണ് പ്രതികരിച്ചത്? അന്യായമായ പിരിച്ചുവിടലിനെതിരെ കേസുകൊടുക്കുമെന്ന് അയാള്‍ക്കു ഭീഷണിപ്പെടുത്താമായിരുന്നു അല്ലെങ്കില്‍ ഹോള്‍ഡനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാമായിരുന്നു. അനീതി അംഗീകരിച്ചുകൊണ്ട് തലതാഴ്ത്തി പോകാമായിരുന്നു. നിങ്ങള്‍ എന്തുചെയ്യുമായിരുന്നു എന്ന് ഒരു നിമിഷം ചിന്തിക്കുക.

'നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍' യേശു പറയുന്നു, 'നിങ്ങളെ പകയ്ക്കുന്നവര്‍ക്കു ഗുണം ചെയ്യുവിന്‍. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിന്‍; നിങ്ങളെ ദുഷിക്കുന്നവര്‍ക്കു വേണ്ടി
പ്രാര്‍ത്ഥിപ്പിന്‍' (ലൂക്കൊസ് 6:27-28). വെല്ലുവിളി ഉയര്‍ത്തുന്ന ഈ വാക്കുകള്‍ അനീതിയെ സാധൂകരിക്കാനോ നീതി നിര്‍വഹിക്കപ്പെടാതിരിക്കുന്നത് തടയുന്നതിനോ ഉദ്ദേശിച്ചുള്ളതല്ല. മറിച്ച്, അടിസ്ഥാനപരമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട് ദൈവത്തെ അനുകരിക്കാനാണ് (വാ. 36). എന്റെ ശത്രു എങ്ങനെ ആയിത്തീരണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ അതായിത്തീരുന്നതിന് എനിക്കെങ്ങനെ സഹായിക്കാന്‍ കഴിയും?

ജെരമിയാ ഒരു നിമിഷം ഹോള്‍ഡന്റെ മുഖത്തേക്കു നോക്കി, എന്നിട്ടു കൈനീട്ടി അദ്ദേഹത്തിന്റെ മുഖത്തു സ്പര്‍ശിച്ചു. ഹോള്‍ഡന്‍ പെട്ടെന്നു പുറകോട്ടു മാറി, എന്നിട്ട് അത്ഭുതത്തോടെ തന്റെ താടിയും കവിളും തൊട്ടുനോക്കി. അയാളുടെ പാടുകള്‍ വീണ മുഖം സുഖപ്പെട്ടിരിക്കുന്നു.

ഒരു ശത്രു കൃപയാല്‍ സ്പര്‍ശിക്കപ്പെട്ടിരിക്കുന്നു.

ഞങ്ങളുടെ പുതിയ ഭവനം

1892 ല്‍ എല്ലിസ് ദ്വീപിലൂടെ അമേരിക്കയിലേക്കു പ്രവേശിച്ച ആദ്യ കുടിയേറ്റക്കാരിയായ ആനി മൂറിനെ ഒരു പുതിയ ഭവനത്തെയും പുതിയ ആരംഭത്തെയും കുറിച്ചുള്ള ചിന്ത വളരെയധികം സന്തോഷവതിയും ആവേശമുള്ളവളുമാക്കിയിരിക്കണം. പിന്നീട് ദശലക്ഷക്കണക്കിനാളുകള്‍ അതിലെ കടന്നുപോയി. കേവലം കൗമാരക്കാരിയായിരുന്ന ആനി ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനായി അയര്‍ലണ്ടിലെ പ്രയാസകരമായ ജീവിതം ഉപേക്ഷിച്ചു. കൈയില്‍ ചെറിയൊരു ബാഗ് മാത്രം കരുതി എണ്ണമറ്റ സ്വപ്‌നങ്ങളും പ്രതീക്ഷകളും ആശകളുമായി അവസരങ്ങളുടെ നാട്ടിലേക്കവള്‍ യാത്രയായി.

'പുതിയ ആകാശവും പുതിയ ഭൂമിയും' കാണുമ്പോള്‍ ദൈവത്തിന്റെ മക്കള്‍ക്ക് എത്രയധികം ആവേശവും ഭക്ത്യാദരവുകളുമാണ് ഉണ്ടാകുക (വെളി. 21:1). 'പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം' എന്നു വെളിപ്പാടു പുസ്തകം വിളിക്കുന്ന (വാ. 2) നഗരത്തില്‍ നാം പ്രവേശിക്കും. ഈ അതിശയകരമായ സ്ഥലത്തെ ശക്തമായ രൂപകങ്ങളിലൂടെയാണ് അപ്പൊസ്തലനായ യോഹന്നാന്‍ വിശേഷിപ്പിക്കുന്നത്. 'വീഥിയുടെ നടുവില്‍ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദി' ഉണ്ട് (22:1). ജീവനെയും സമൃദ്ധിയെയുമാണ് ജലം പ്രതിനിധാനം ചെയ്യുന്നത്, അതിന്റെ ഉറവിടം നിത്യനായ ദൈവം തന്നെയാണ്. അവിടെ 'യാതൊരു ശാപവും ഇനി ഉണ്ടാകുകയില്ല' എന്നു യോഹന്നാന്‍ പറയുന്നു (വാ. 3). താനും മനുഷ്യരുമായി ഇണ്ടാകണമെന്നു ദൈവം ആഗ്രഹിക്കുന്ന മനോഹരവും നിര്‍മ്മലവുമായ ബന്ധം പൂര്‍ണ്ണായി പുനഃസ്ഥാപിക്കപ്പെടും.

തന്റെ മക്കളെ സ്‌നേഹിക്കുകയും നമ്മെ തന്റെ പുത്രന്റെ ജീവന്‍ നല്‍കി വീണ്ടെടുക്കുകയും ചെയ്ത ദൈവം, ഇത്തരമൊരു അതിശയകരമായ ഭവനം -അവിടെ അവന്‍ നമ്മോടുകൂടെ വസിക്കുകയും നമ്മുടെ ദൈവമായിരിക്കുകയും ചെയ്യും - ഒരുക്കുന്നു എന്നറിയുന്നത് എത്ര സന്തോഷകരമാണ് (21:3).

ആത്മീയമായി തളര്‍ന്നിരിക്കുന്നോ?

'വൈകാരികമായി നാം ചിലപ്പോള്‍ ഒരു മണിക്കൂറുകൊണ്ട് ഒരു മുഴുദിവസത്തെ ജോലി ചെയ്തുതീര്‍ക്കാറുണ്ട്'' ദി ഇമ്പേര്‍ഫെക്ട് പാസ്റ്റര്‍ (അപൂര്‍ണ്ണനായ പാസ്റ്റര്‍) എന്ന ഗ്രന്ഥത്തില്‍ സാക്ക് എസൈ്വന്‍ എഴുതി. പാസ്റ്റര്‍മാര്‍ സാധാരണയായി വഹിക്കുന്ന ഭാരത്തെക്കുറിച്ചാണദ്ദേഹം പരാമര്‍ശിക്കുന്നതെങ്കിലും, നമ്മിലാരെ സംബന്ധിച്ചും ഇതു സത്യമാണ്. ഭാരമേറിയ വികാരങ്ങളും ഉത്തരവാദിത്വങ്ങളും നമ്മെ ശാരീരികമായും മാനസികമായും ആത്മീകമായും തളര്‍ത്തും. അന്നേരം നമുക്കു ചെയ്യാന്‍ തോന്നുന്നത് ഉറങ്ങുക മാത്രമായിരിക്കും.

1 രാജാക്കന്മാര്‍ 19 ല്‍, ഏലീയാ പ്രവാചകനെ എല്ലാ നിലയിലും തളര്‍ന്നുപോയ ഒരു സാഹചര്യത്തില്‍ നാം കാണുന്നു. അവന്‍ ബാലിന്റെ പ്രവാചകന്മാരെ കൊന്ന വര്‍ത്തമാനം (18:16-40 കാണുക) കേട്ട ഈസബേല്‍ രാജ്ഞി അവനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി (വാ. 1-2). ഏലിയാവ് ഭയപ്പെട്ട് ജീവരക്ഷയ്ക്കായി ഓടിപ്പോകുകയും മരിച്ചാല്‍ മതി എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു (19:3-4).

അവന്റെ പരിഭ്രമത്തില്‍ അവന്‍ നിലത്തു കിടന്നു. ഒരു ദൂതന്‍ അവനെ രണ്ടു പ്രാവശ്യം തട്ടിയുണര്‍ത്തി 'എഴുന്നേറ്റു തിന്നുക' എന്നു പറഞ്ഞു (വാ. 6, 7). രണ്ടാം പ്രാവശ്യം ദൈവം നല്‍കിയ ആഹാരത്തില്‍ ഏലീയാവ് ശക്തിപ്പെട്ടു, ഒരു ഗുഹയില്‍ എത്തുവോളം 'നാല്‍പതു പകലും നാല്‍പ്പതു രാവും' നടന്നു (വാ. 8-9). അവിടെവെച്ച് ദൈവം അവനു പ്രത്യക്ഷപ്പെടുകയും അവനെ വീണ്ടും ശുശ്രൂഷയ്ക്കായി നിയോഗിക്കുകയും ചെയ്തു (വാ. 9-18). അവന്‍ ഉന്മേഷം പ്രാപിക്കുകയും താന്‍ ചെയ്യാന്‍ ദൈവം നിയോഗിച്ച പ്രവൃത്തി തുടരുകയും ചെയ്തു.
ചില സമയങ്ങളില്‍ നമുക്കും കര്‍ത്താവിന്റെ ധൈര്യപ്പെടുത്തല്‍ ആവശ്യമായി വരും. ഇതു ചിലപ്പോള്‍ ഒരു സഹവിശ്വാസിയുമായുള്ള സംഭാഷണത്തിലൂടെയോ ഒരു ആരാധനാ ഗാനത്തിലൂടെയോ പ്രാര്‍ത്ഥനയിലോ വചനധ്യാനത്തിലോ സമയം ചിലവഴിക്കുമ്പോഴോ ആയിരിക്കാം.

തളര്‍ന്നിരിക്കുന്നോ? ഇന്ന് നിങ്ങളുടെ ഭാരങ്ങള്‍ ദൈവത്തോടു പറയുകയും ഉന്മേഷം പ്രാപിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ ഭാരം ചുമക്കും.