
എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?
ആൻ തന്റെ ഓറൽ സർജനുമായി -വർഷങ്ങളായി അവൾക്ക് പരിചയമുള്ള ഒരു ഫിസിഷ്യൻ - ഒരു പ്രാഥമിക പരിശോധനയ്ക്കായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അദ്ദേഹം അവളോട് ചോദിച്ചു, “നിനക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?” അവൾ പറഞ്ഞു, “ഉണ്ട്. കഴിഞ്ഞ ഞായറാഴ്ച താങ്കൾ പള്ളിയിൽ പോയിരുന്നോ?” അവളുടെ ചോദ്യം വിധിക്കാനുദ്ദേശിച്ചുള്ളതായിരുന്നില്ല, മറിച്ച് വിശ്വാസത്തെക്കുറിച്ചുള്ള ഒരു സംഭാഷണം ആരംഭിക്കാൻ വേണ്ടിയായിരുന്നു.
സർജൻ പോസിറ്റീവായ സഭാ അനുഭവം കുറവുള്ള ആളായിരുന്നു, അദ്ദേഹം പിന്നീട് സഭയിൽ പോയിട്ടില്ല. ആനിന്റെ ചോദ്യവും അവരുടെ സംഭാഷണവും കാരണം, തന്റെ ജീവിതത്തിൽ യേശുവിന്റെയും സഭയുടെയും പങ്കിനെക്കുറിച്ച് അദ്ദേഹം പുനർവിചിന്തനം ചെയ്തു. ആൻ പിന്നീട് അദ്ദേഹത്തിന്റെ പേര് എഴുതിയ ഒരു ബൈബിൾ കൊടുത്തപ്പോൾ കണ്ണീരോടെയാണ് ഡോക്ടർ അത് സ്വീകരിച്ചത്.
ചിലപ്പോൾ നാം ഏറ്റുമുട്ടലിനെ ഭയപ്പെടുന്നു അല്ലെങ്കിൽ നമ്മുടെ വിശ്വാസം പങ്കിടുന്നതിൽ വളരെ താവ്രതയുള്ളവരായി തോന്നാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ യേശുവിനെക്കുറിച്ച് സാക്ഷ്യം വഹിക്കാൻ വിജയകരമായ ഒരു മാർഗ്ഗമുണ്ട്-ചോദ്യങ്ങൾ ചോദിക്കുക.
ദൈവമായവനും എല്ലാം അറിയാവുന്നവനുമായ ഒരു മനുഷ്യൻ, യേശു, തീർച്ചയായും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. അവന്റെ ഉദ്ദേശ്യങ്ങൾ നമുക്കറിയില്ലെങ്കിലും, അവന്റെ ചോദ്യങ്ങൾ പ്രതികരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു എന്നത് വ്യക്തമാണ്. അവൻ തന്റെ ശിഷ്യനായ അന്ത്രെയൊസിനോട്, “നിങ്ങൾ എന്തു അന്വേഷിക്കുന്നു?” (യോഹന്നാൻ 1:38) എന്നു ചോദിച്ചു. അവൻ അന്ധനായ ബർത്തിമായിയോട്, “ഞാൻ നിനക്കു എന്തു ചെയ്യേണം?” എന്ന് ചോദിച്ചു (മർക്കൊസ് 10:51; ലൂക്കൊസ് 18:41). തളർവാതരോഗിയോട് അവൻ ചോദിച്ചു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ?” (യോഹന്നാൻ 5:6). യേശുവിന്റെ ആദ്യ ചോദ്യത്തിനു ശേഷം ഈ ഓരോ വ്യക്തിക്കും രൂപാന്തരം സംഭവിച്ചു.
വിശ്വാസപരമായ കാര്യങ്ങളിൽ നിങ്ങൾ സമീപിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ? നിങ്ങൾക്ക് ചോദിക്കാനുള്ള ശരിയായ ചോദ്യങ്ങൾ നൽകാൻ ദൈവത്തോട് ആവശ്യപ്പെടുക.

യേശുവിനെപ്പോല
2014-ൽ, ഫിലിപ്പീൻസിൽ നിന്ന് ജീവശാസ്ത്രജ്ഞന്മാർ ഒരു ജോഡി ഓറഞ്ച് പിഗ്മി കടൽക്കുതിരകളെ പിടികൂടി. അവർ കടൽ ജീവികളെ, അവയുടെ ആവാസകേന്ദരമായ ഓറഞ്ച് കടൽവിശറി എന്ന പവിഴപ്പുറ്റിനോടൊപ്പം (Orange coral sea fan) സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ അക്കാദമി ഓഫ് സയൻസസിലേക്ക് കൊണ്ടുപോയി. പിഗ്മി കടൽക്കുതിരകൾ ജനിക്കുന്നത് അവയുടെ മാതാപിതാക്കളുടെ നിറത്തിനനുയോജ്യമായാണോ അതോ പരിസ്ഥിതിയുടെ നിറത്തിനനുയോജ്യമായാണോ എന്ന് ശാസ്ത്രജ്ഞർക്ക് അറിയണമായിരുന്നു. പിഗ്മി കടൽക്കുതിരകൾ മങ്ങിയ തവിട്ടുനിറത്തിലുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയപ്പോൾ, ശാസ്ത്രജ്ഞർ ഒരു പർപ്പിൾ കോറൽ സീ ഫാൻ ടാങ്കിൽ വച്ചു. ഓറഞ്ച് നിറമുള്ള മാതാപിതാക്കൾക്കു ജനിച്ച കുഞ്ഞുങ്ങൾ, പർപ്പിൾ സീ ഫാനുമായി പൊരുത്തപ്പെടുന്നതിന് നിറം മാറ്റി. സ്വാഭാവികമായ അവയുടെ ദുർബലത കാരണം, അവയുടെ നിലനിൽപ്പ്, പരിസ്ഥിതിയുമായി ലയിക്കാനായി ദൈവം അവയ്ക്കു നൽകിയ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.
പ്രകൃതിയിൽ ഉപയോഗപ്രദമായ ഒരു പ്രതിരോധ സംവിധാനമാണ് ബ്ലെൻഡിംഗ്-ഇൻ (അനുരൂപപ്പെടുക). എന്നിരുന്നാലും, രക്ഷ നേടാനും നമ്മുടെ ജീവിത രീതിയിലൂടെ ലോകത്തിൽ വേറിട്ടുനിൽക്കാനും ദൈവം എല്ലാ ആളുകളെയും ക്ഷണിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തെ ബഹുമാനിക്കാനും നമ്മുടെ ശരീരങ്ങളെ “ജീവനുള്ള യാഗമായി”അർപ്പിച്ചുകൊണ്ട് അവനെ ആരാധിക്കാനും അപ്പൊസ്തലനായ പൗലൊസ് യേശുവിൽ വിശ്വസിക്കുന്നവരോട് ആവശ്യപ്പെടുന്നു (റോമർ 12:1). പാപം ബാധിച്ച മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ ദുർബലത കാരണം, വിശ്വാസികൾ എന്ന നിലയിലുള്ള നമ്മുടെ ആത്മീയ ആരോഗ്യം ദൈവത്തെ നിരസിക്കുകയും പാപത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന “ഈ ലോകത്തിന്റെ മാതൃക’’യ്ക്ക് അനുസരിച്ചാകാതിരിക്കാൻ പരിശുദ്ധാത്മാവ് നമ്മുടെ മനസ്സിനെ “പുതുക്കുകയും” നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു (വാ. 2).
ഈ ലോകത്തോട് അനുരൂപരാകുക എന്നതിനർത്ഥം തിരുവെഴുത്തുകൾക്ക് വിരുദ്ധമായി ജീവിക്കുക എന്നാണ്. എന്നിരുന്നാലും, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, നമുക്ക് യേശുവിനെപ്പോലെ കാണാനും സ്‌നേഹിക്കാനും കഴിയും!

പ്രവാചകന്മാരുടെ സന്ദേശം
1906 ൽ നടന്ന ബേസ്‌ബോളിന്റെ വേൾഡ് സീരീസിന് മുമ്പ്, കായിക എഴുത്തുകാരൻ ഹ്യൂ ഫുള്ളർട്ടൺ ഒരു സൂക്ഷ്മമായ പ്രവചനം നടത്തി. ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിക്കാഗോ കബ്‌സ് ഒന്നും മൂന്നും ഗെയിമുകൾ തോൽക്കുകയും രണ്ടാമത്തേത് ജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അയ്യോ, നാലാം തിയതി മഴ പെയ്യുകയു ചെയ്യും. അദ്ദേഹം പറഞ്ഞ ഓരോ സംഗതിയും അതുപോലെ സംഭവിച്ചു. പിന്നീട്, 1919-ൽ, ചില കളിക്കാർ വേൾഡ് സീരീസ് ഗെയിമുകൾ മനഃപൂർവം തോൽക്കുമെന്ന് അദ്ദേഹം തന്റെ വിശകലന കഴിവുകൾ ഉപയോഗിച്ചു പറഞ്ഞു. ചൂതാട്ടക്കാർ കൈക്കൂലി നൽകിയതായി ഫുള്ളർട്ടൺ സംശയിച്ചു. ജനങ്ങൾ അദ്ദേഹത്തെ പരിഹസിച്ചു. വീണ്ടും, അദ്ദേഹം പറഞ്ഞത് ശരിയായി.
ഫുള്ളർട്ടൺ ഒരു പ്രവാചകനല്ലായിരന്നു-തെളിവുകൾ പഠിച്ച ഒരു ജ്ഞാനി മാത്രമായിരുന്നു. യിരെമ്യാവ് ഒരു യഥാർത്ഥ പ്രവാചകനായിരുന്നു, അദ്ദേഹത്തിന്റെ പ്രവചനങ്ങൾ എല്ലായ്‌പ്പോഴും സത്യമായിരുന്നു. കാളയുടെ നുകം ധരിച്ചുകൊണ്ട്, ബാബിലോന്യർക്ക് കീഴടങ്ങി ജീവിക്കാൻ യിരെമ്യാവ് യെഹൂദ്യരോട് പറഞ്ഞു (യിരെ. 27: 2, 12). കള്ളപ്രവാചകനായ ഹനന്യാവ് അവനോട് എതിർത്ത് ആ നുകം ഒടിച്ചുകളഞ്ഞി (28:2-4, 10). യിരെമ്യാവ് അവനോടു പറഞ്ഞു: “ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; ... ഈ ആണ്ടിൽ നീ മരിക്കും’’ (വാ. 15,16). “അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നേ ഏഴാം മാസത്തിൽ മരിച്ചു” (വാ. 17).
പുതിയ നിയമം നമ്മോട് പറയുന്നു, ''ദൈവം പണ്ടു ... പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു'' (എബ്രായർ 1:1-2). യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയിലൂടെയും തിരുവെഴുത്തുകളിലൂടെയും പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിലൂടെയും ദൈവത്തിന്റെ സത്യം ഇന്നും നമ്മെ പഠിപ്പിക്കുന്നു.

വിട്ടുകൊടുക്കുക
കീത്ത് ജോലി ചെയ്തിരുന്ന പുസ്തകശാലയുടെ ഉടമ അവധിക്ക് പോയിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളൂ, എന്നാൽ അദ്ദേഹത്തിന്റെ സഹായിയായ കീത്ത് അപ്പോഴേക്കും പരിഭ്രാന്തനായിരുന്നു. പ്രവർത്തനങ്ങൾ സുഗമമായിരുന്നു, എന്നാൽ സ്റ്റോറിന്റെ മേൽനോട്ടം വഹിക്കുന്ന ജോലി താൻ നന്നായി ചെയ്യുന്നില്ലെന്ന് കീത്ത് ആശങ്കാകുലനായിരുന്നു. ഭ്രാന്തമായ രീതിയിൽ, അവൻ തനിക്കാവുന്നതെല്ലാം സൂക്ഷ്മമായി കൈകാര്യം ചെയ്തു.
“ഇത് നിർത്തൂ,” അവസാനം അവന്റെ ബോസ് ഒരു വീഡിയോ കോളിലൂടെ അവനോട് പറഞ്ഞു. “ഞാൻ നിനക്ക് ദിവസവും ഇമെയിലിൽ അയയ്ക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് നീ ചെയ്യേണ്ടത്. വിഷമിക്കേണ്ട, കീത്ത്. ഭാരം നിന്റെ മേലല്ല; അത് എന്റെ മേലാണ്.”
മറ്റു രാജ്യങ്ങളുമായുള്ള യുദ്ധത്തിന്റെ കാലത്ത്, യിസ്രായേലിന് ദൈവത്തിൽ നിന്ന് സമാനമായ ഒരു വാക്ക് ലഭിച്ചു: “മിണ്ടാതിരിക്കുക” (സങ്കീർത്തനം 46:10). “ശ്രമിക്കുന്നത് നിർത്തുക,” എന്നാണവൻ പറഞ്ഞത്. “ഞാൻ പറയുന്നത് പിന്തുടരുക. ഞാൻ നിങ്ങൾക്കുവേണ്ടി പോരാടും.” യിസ്രായേലിനോട് നിഷ്‌ക്രിയരായിരിക്കാനോ സംതൃപ്തരായിരിക്കാനോ ആയിരുന്നില്ല പറഞ്ഞത്, മറിച്ച് സജീവമായി മിണ്ടാതിരിക്കുന്നു, നിശ്ചലമായിരിക്കുക-സാഹചര്യത്തിന്റെ നിയന്ത്രണവും അവരുടെ പ്രയത്‌നങ്ങളുടെ ഫലവും ദൈവത്തിനു വിട്ടുകൊടുക്കുന്നതിലൂടെ വിശ്വസ്തതയോടെ ദൈവത്തെ അനുസരിക്കുകയാണു വേണ്ടത്.
നാമും അങ്ങനെ ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നു. നാം വിശ്വസിക്കുന്ന ദൈവം ലോകത്തിന്റെ മേൽ പരമാധികാരിയായതിനാൽ നമുക്കത് ചെയ്യാൻ കഴിയും. ''അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി''എങ്കിൽ ''ഭൂമിയുടെ അറ്റം വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യാൻ'' അവനു കഴിയുമെങ്കിൽ (വാ. 6, 9), തീർച്ചയായും നമുക്ക് അവന്റെ സങ്കേതത്തിന്റെയും ശക്തിയുടെയും സുരക്ഷിതത്വത്തിൽ നമുക്കാശ്രയിക്കാം (വാ. 1). നമ്മുടെ ജീവിതത്തിന്റെ മേലുള്ള നിയന്ത്രണത്തിന്റെ ഭാരം നമ്മുടെ മേലല്ല - അത് ദൈവത്തിന്റെമേലാണ്.

പരദേശിയെ സ്വാഗതം ചെയ്യുക
യുദ്ധഭൂമിയിൽനിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ഉക്രേനിയൻ സ്ത്രീകളും കുട്ടികളും ബെർലിനിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ, അവരെ എതിരേറ്റത് ഒരു അത്ഭുതമായിരുന്നു - ജർമ്മൻ കുടുംബങ്ങൾ അവരുടെ വീടുകളിൽ അഭയം വാഗ്ദാനം ചെയ്യുന്ന കൈകൊണ്ടെഴുതി പ്ലാക്കാർഡികൾ ഏന്തി നില്ക്കുന്നു. “രണ്ട് പേരെ പാർപ്പിക്കാം!’’ ഒരു പ്ലാക്കാർഡിൽ എഴുതിയിരിക്കുന്നു. “വലിയ മുറി [ലഭ്യം],'' മറ്റൊന്ന് പറഞ്ഞു. എന്തുകൊണ്ടാണ് അപരിചിതർക്ക് അത്തരം ആതിഥ്യം വാഗ്ദാനം ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, നാസികളിൽ നിന്ന് പലായനം ചെയ്യുമ്പോൾ തന്റെ അമ്മയ്ക്ക് അഭയം ആവശ്യമായിരുന്നുവെന്നും അത്തരം ആവശ്യമുള്ള മറ്റുള്ളവരെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഒരു സ്ത്രീ പറഞ്ഞു.
ആവർത്തനപുസ്തകത്തിൽ, തങ്ങളുടെ മാതൃരാജ്യത്തിൽ ഉൾപ്പെടാത്തവരെ പരിപാലിക്കാൻ ദൈവം യിസ്രായേല്യരെ ആഹ്വാനം ചെയ്തു. എന്തുകൊണ്ട്? കാരണം, അവൻ അനാഥരുടെയും വിധവയുടെയും പരദേശിയുടെയും സംരക്ഷകനാണ് (10:18), അത്തരം ദുർബലത എങ്ങനെ അനുഭവപ്പെടുമെന്ന് യിസ്രായേല്യർക്ക് അറിയാമായിരുന്നു: “നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ” (വാ. 19). സഹാനുഭൂതി അവരുടെ കരുതലിനെ പ്രചോദിപ്പിക്കണമായിരുന്നു.
എന്നാൽ ഇതിനും ഒരു മറുവശമുണ്ട്. സാരെഫാത്തിലെ വിധവ അപരിചിതനായ ഏലീയാവിനെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്തപ്പോൾ, അബ്രഹാം തന്റെ മൂന്ന് അപരിചിത സന്ദർശകരാൽ അനുഗ്രഹിക്കപ്പെട്ടതുപോലെ (1 രാജാക്കന്മാർ 17:9-24) അവൾ അനുഗ്രഹിക്കപ്പെട്ടവളായിത്തീർന്നു (ഉല്പത്തി 18:1-15). അതിഥിയെ മാത്രമല്ല, ആതിഥേയനെ അനുഗ്രഹിക്കാൻ ദൈവം പലപ്പോഴും ആതിഥ്യം ഉപയോഗിക്കുന്നു.
നിങ്ങളുടെ വീട്ടിലേക്ക് അപരിചിതരെ സ്വാഗതം ചെയ്യുന്നത് ബുദ്ധിമുട്ടാണ്, എന്നാൽ ആ ജർമ്മൻ കുടുംബങ്ങൾ ആയിരിക്കാം യഥാർത്ഥ ഗുണഭോക്താക്കൾ. ദൈവത്തിന്റെ സഹാനുഭൂതിയോടെ ദുർബലരായവരോട് നാമും പ്രതികരിക്കുമ്പോൾ, അവരിലൂടെ അവൻ നമുക്ക് നൽകുന്ന സമ്മാനങ്ങളിൽ നാം ഒരുപക്ഷേ ആശ്ചര്യപ്പെട്ടേക്കാം.