ചുവപ്പു തുള്ളികൾ
സ്‌കോട്ടീഷ് നാഷമൽ ഗാലറിയിലൂടെ നടക്കവേ, ഡച്ച് ആർട്ടിസ്റ്റ് വിൻസെന്റ് വാൻഗോഗിന്റെ ഒലീവ് ട്രീ പെയിന്റിംഗുകളിൽ ഒന്നിന്റെ ശക്തമായ ബ്രഷ് വർക്കുകളും ചടുലമായ നിറങ്ങളും എന്നെ ആകർഷിച്ചു. ഒലീവ് മലയിലെ ഗെത്സമനെ തോട്ടത്തിൽവെച്ച് യേശുവിനുണ്ടായ അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഈ ചിത്രം രചിച്ചതെന്നാണ് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. പെയിന്റിംഗിന്റെ ക്യാൻവാസിൽ പ്രത്യേകിച്ച് എന്റെ ശ്രദ്ധ ആകർഷിച്ചത് പുരാതന ഒലിവ് മരങ്ങൾക്കിടയിലുള്ള ചെറിയ ചുവന്ന നിറത്തിലുള്ള ചായങ്ങളാണ്.
മലഞ്ചലിവിൽ വളരുന്ന ഒലിവു മരങ്ങൾ കാരണമാണ് മലയ്ക്ക് ഒലിവ് മല എന്ന പേരുണ്ടായത്. തന്റെ ശിഷ്യനായ യൂദാ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പ്രവചിച്ച ആ രാത്രിയിൽ യേശു പ്രാർത്ഥിക്കാൻ അവിടേയ്ക്കു പോയി. വിശ്വാസവഞ്ചന തന്റെ ക്രൂശീകരണത്തിൽ കലാശിക്കുമെന്നറിഞ്ഞപ്പോൾ യേശു വ്യസനിച്ചു. അവൻ പ്രാർത്ഥിച്ചപ്പോൾ, "അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി’' (ലൂക്കൊസ് 22:44). വളരെക്കാലം മുമ്പുള്ള ആ ദുഃഖവെള്ളിയാഴ്ചയിൽ, ശാരീരികമായി രക്തം ചൊരിയുന്ന ഒരു പരസ്യമായ വധശിക്ഷയുടെ വേദനയ്ക്കും അപമാനത്തിനും തയ്യാറെടുക്കുമ്പോൾ യേശുവിന്റെ വേദന തോട്ടത്തിൽ പ്രകടമായിരുന്നു.
വാൻഗോഗിന്റെ പെയിന്റിംഗിലെ ചുവന്ന പെയിന്റ്, യേശുവിന് "പലതും സഹിക്കേണ്ടിവന്നു’' (മർക്കൊസ് 8:31) എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. കഷ്ടപ്പാടുകൾ അവന്റെ കഥയുടെ ഭാഗമാണെങ്കിലും, അത് മേലിൽ ചിത്രത്തിൽ ആധിപത്യം സ്ഥാപിക്കുന്നില്ല. മരണത്തിന്മേലുള്ള യേശുവിന്റെ വിജയം നമ്മുടെ കഷ്ടപ്പാടുകളെപ്പോലും രൂപാന്തരപ്പെടുത്തുന്നതിനാൽ, അത് അവൻ സൃഷ്ടിക്കുന്ന നമ്മുടെ ജീവിതത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ ഒരു ഭാഗം മാത്രമായി മാറുന്നു.

സേവിക്കാനുള്ള വെല്ലുവിളി
പതിമൂന്ന് വയസ്സ് മാത്രമേ ഉള്ളൂവെങ്കിലും, മറ്റുള്ളവരെ സേവിക്കാനുള്ള ഒരു വെല്ലുവിളി ഡിഅവിയോൺ ഏറ്റെടുത്തു. വേനലവധിക്കാലത്ത് സൗജന്യമായി അമ്പത് പുൽത്തകിടികൾ വെട്ടിക്കൊടുക്കാൻ കുട്ടികളെ ആഹ്വാനം ചെയ്ത ഒരാളെക്കുറിച്ചുള്ള ഒരു കഥ അവനും അവന്റെ അമ്മയും കേട്ടിരുന്നു. ജോലിയിൽനിന്നു വിരമിച്ചവർ, അവിവാഹിതരായ അമ്മമാർ, അംഗപരിമിതർ, അല്ലെങ്കിൽ സഹായം ആവശ്യമുള്ളവർ എന്നിവരെ സഹായിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സ്ഥാപകൻ (അൻപത് സംസ്ഥാനങ്ങളിൽ അമ്പത് പുൽത്തകിടികൾ വെട്ടിയിരുന്നു) തൊഴിൽ ധാർമ്മികതയുടെ പ്രാധാന്യം പഠിപ്പിക്കുന്നതിനും സമൂഹത്തിന് തിരികെ നൽകുന്നതിനുമുള്ള വെല്ലുവിളി സൃഷ്ടിച്ചു. വേനൽക്കാലത്തെ കഠിനമായ ചൂടും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയും ഉണ്ടായിട്ടും ഈ കൗമാരക്കാരൻ മറ്റുള്ളവരെ സേവിക്കുന്നതു തിരഞ്ഞെടുക്കുകയും വെല്ലുവിളി പൂർത്തിയാക്കുകയും ചെയ്തു.
സേവിക്കാനുള്ള വെല്ലുവിളി യേശുവിൽ വിശ്വസിക്കുന്നവർക്കും നേരെയുള്ളതാണ്. സകല മനുഷ്യർക്കും വേണ്ടി മരിക്കുന്നതിന്റെ തലേദിവസം രാത്രി, യേശു തന്റെ സ്‌നേഹിതരോടൊപ്പം അത്താഴം കഴിച്ചു (യോഹന്നാൻ 13:1-2). താൻ ഉടൻ നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളെക്കുറിച്ചും മരണത്തെക്കുറിച്ചും അവനു നന്നായി അറിയാമായിരുന്നു, എന്നിട്ടും അവൻ ഭക്ഷണത്തിൽ നിന്ന് എഴുന്നേറ്റു, ഒരു തോർത്ത് അരയിൽ ചുറ്റി, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ തുടങ്ങി (വാ. 3-5). 'കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു'' എന്ന് അവൻ അവരോടു പറഞ്ഞു (വാ. 14).
എളിമയുള്ള ദാസനും നമ്മുടെ മാതൃകയുമായ യേശു, ആളുകളെ കരുതി: അവൻ അന്ധരെയും രോഗികളെയും സുഖപ്പെടുത്തി, തന്റെ രാജ്യത്തിന്റെ സുവിശേഷം ഉപദേശിച്ചു, അവന്റെ സ്‌നേഹിതർക്കായി തന്റെ ജീവൻ നൽകി. ക്രിസ്തു നിങ്ങളെ സ്‌നേഹിക്കുന്നതിനാൽ, ഈ ആഴ്ച നിങ്ങൾ ആരെ സേവിക്കണമെന്നാണ് അവൻ ആഗ്രഹിക്കുന്നതെന്ന് അവനോട് ചോദിക്കുക.

ഒരു ചെറിയ ഭാഗത്തേക്കാൾ അധികം
ഒരു പുതിയ സ്ഥലത്തേക്ക് മാറുമ്പോൾ നാമെല്ലാവരും നമ്മുടെ ഒരല്പഭാഗം പിന്നിലുപേക്ഷിച്ചാണു പോകുന്നത്. എന്നാൽ അന്റാർട്ടിക്കയിലെ തണുപ്പേറിയതും വിജനവുമായ വില്ലാസ് ലാസ് എസ്‌ട്രെലിയാസിലെ ദീർഘകാല താമസക്കാരനാകാൻ നിങ്ങളുടെ ഒരു കഷണം പിന്നിൽ ഉപേക്ഷിക്കുക എന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്. ഏറ്റവുമടുത്ത ആശുപത്രി 625 മൈൽ അകലെയായതിനാൽ, ഒരു വ്യക്തിക്ക് തന്റെ അപ്പെൻഡിക്‌സ് പൊട്ടിയാൽ ഗുരുതരമായ പ്രശ്‌നമുണ്ടാകും. അതിനാൽ ഓരോ പൗരനും അവിടെ പോകുന്നതിന് മുമ്പ് ആദ്യം അപ്പെൻഡിക്‌സ് നീക്കം ചെയ്യണം.
കഠിനമായി തോന്നുന്നു അല്ലേ? എന്നാൽ അത് ദൈവരാജ്യത്തിലെ താമസക്കാരനാകുന്നതിന്റെയത്രയും കടുപ്പമല്ല. കാരണം, അവന്റെ വ്യവസ്ഥകളനുസരിച്ചല്ല, അവരുടെ സ്വന്തം വ്യവസ്ഥകളനുസരിച്ചാണ് ആളുകൾ യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നത് (മത്തായി 16:25-27). അതിനാൽ ഒരു ശിഷ്യൻ എന്നതിന്റെ അർത്ഥമെന്താണെന്ന് അവൻ പുനർനിർവചിക്കുന്നു. അവൻ പറഞ്ഞു, "ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ'' (വാക്യം 24). അവനോടും അവന്റെ രാജ്യത്തോടും മത്സരിക്കുന്ന എന്തും ഉപേക്ഷിക്കാൻ തയ്യാറാകുന്നത് ഇതിൽ ഉൾപ്പെടുന്നു. നമ്മുടെ ക്രൂശ് എടുക്കുമ്പോൾ, ക്രിസ്തുവിനോടുള്ള ഭക്തി നിമിത്തം സാമൂഹികവും രാഷ്ട്രീയവുമായ അടിച്ചമർത്തലുകളും മരണത്തെ പോലും അനുഭവിക്കാനുള്ള സന്നദ്ധത നാം പ്രഖ്യാപിക്കുകയാണ്. ഉപേക്ഷിക്കുന്നതിനും എടുക്കുന്നതിനുമൊപ്പം, അവനെ യഥാർത്ഥമായി അനുഗമിക്കാനുള്ള സന്നദ്ധതയും നാം ഏറ്റെടുക്കേണ്ടതുണ്ട്. സേവനത്തിലേക്കും ത്യാഗത്തിലേക്കും അവൻ നമ്മെ നയിക്കുമ്പോൾ അവന്റെ നേതൃത്വം പിന്തുടരുന്നതിന്റെ അനുനിമിഷമുള്ള ഒരു ഭാവമാണിത്.
യേശുവിനെ അനുഗമിക്കുക എന്നതിനർത്ഥം, നമ്മുടെ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം ഉപേക്ഷിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. അവൻ നമ്മെ സഹായിക്കുന്നതനുസരി്ച്ച്, നമ്മുടെ മുഴുവൻ ജീവിതവും-നമ്മുടെ ശരീരമുൾപ്പെടെ-അവന് മാത്രം കീഴ്‌പ്പെടുത്തുകയും സമർപ്പിക്കുകയുംമത്തായി 16:24മത്തായി 16:24 ചെയ്യുക എന്നതാണത്.

യേശുവിനോടൊപ്പം ഭവനത്തിൽ
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് പ്രായപൂർത്തിയായ ജൂണോ എന്ന കറുത്ത പൂച്ചയെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നു. സത്യം പറഞ്ഞാൽ, എനിക്ക് ഞങ്ങളുടെ എലികളുടെ എണ്ണം കുറയ്ക്കാനുള്ള സഹായം മാത്രമേ ആവശ്യമുണ്ടായിരുള്ളൂ, എന്നാൽ കുടുംബത്തിലെ മറ്റുള്ളവർക്ക് ഒരു വളർത്തുമൃഗത്തെയാണ് വേണ്ടായിരുന്നത്. ആ ഷെൽട്ടർ ഞങ്ങൾക്ക്, ആദ്യ ആഴ്ചത്തെ ഭക്ഷണക്രമത്തെക്കുറിച്ച് കർശനമായ നിർദ്ദേശങ്ങൾ നൽകി, അങ്ങനെ ഞങ്ങളുടെ വീട് അവന്റെ വീടാണെന്നും അവൻ ഉൾപ്പെട്ട സ്ഥലമാണെന്നും അവന് എപ്പോഴും ഭക്ഷണവും സുരക്ഷിതത്വവും എവിടെയാണെന്നും ജൂണോ മനസ്സിലാക്കും. ഈ രീതിയിൽ, ജൂണോ പുറത്തുപോയാലും, അവൻ എല്ലായ്‌പ്പോഴും വീട്ടിൽ മടങ്ങിവരും.
നമ്മുടെ യഥാർത്ഥ ഭവനം നമുക്ക് അറിയില്ലെങ്കിൽ, നന്മയ്ക്കും സ്‌നേഹത്തിനും അർത്ഥത്തിനും വേണ്ടി വ്യർത്ഥമായി അലഞ്ഞുതിരിയാൻ നാം എന്നേക്കും പ്രലോഭിപ്പിക്കപ്പെടും. എന്നിരുന്നാലും, നമ്മുടെ യഥാർത്ഥ ജീവിതം കണ്ടെത്താൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, "എന്നിൽ വസിപ്പിൻ'' എന്ന് യേശു പറഞ്ഞു (യോഹന്നാൻ 15:4). ബൈബിൾ പണ്ഡിതനായ ഫ്രെഡറിക് ഡെയ്ൽ ബ്രൂണർ, വസിക്കുക (വാസസ്ഥലം എന്ന സമാനമായ ഒരു വാക്ക് പോലെ) എന്ന പദം എങ്ങനെ കുടുംബത്തെയും ഭവനത്തെയും കുറിച്ചുള്ള ചിന്ത ഉണർത്തുന്നുവെന്ന് എടുത്തുകാണിക്കുന്നു. ബ്രൂണർ യേശുവിന്റെ വാക്കുകളെ ഇങ്ങനെ വിവർത്തനം ചെയ്യുന്നു: "എന്നിൽ ഭവനത്തിൽ വസിക്കൂ.''
ഈ ആശയം ഹൃദയത്തിൽ ആഴ്ത്തിയെഴുതാൻ, യേശു ഒരു മുന്തിരിവള്ളിയിൽ വസിക്കുന്ന കൊമ്പുകളുടെ ദൃഷ്ടാന്തം ഉപയോഗിച്ചു. കൊമ്പുകൾ, അവർ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഉൾപ്പെടുന്നിടത്ത് ഉറച്ചുനിൽക്കണം, അഥവാ അതിന്റെ ഭവനത്തിൽ വസിക്കണം.
നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോ പുതിയ 'ജ്ഞാനം' അല്ലെങ്കിൽ ആഹ്ലാദകരമായ ഭാവി പ്രദാനം ചെയ്യുന്നതിനോ ഉള്ള പൊള്ളയായ വാഗ്ദാനങ്ങൾ നൽകി നമ്മെ വിളിച്ചറിയിക്കുന്ന നിരവധി ശബ്ദങ്ങളുണ്ട്. എന്നാൽ നമ്മൾ യഥാർത്ഥത്തിൽ ജീവിക്കണമെങ്കിൽ യേശുവിൽ നിലനിൽക്കണം. നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം.

ദൈവത്തിൽ ശക്തി കണ്ടെത്തുക
ഫുട്‌ബോൾ കളിക്കാരനായ ക്രിസ്റ്റ്യൻ പുലിസിച്ച് അദ്ദേഹത്തിന്റെ കരിയറിനെ സ്വാധീനിച്ച നിരവധി പരിക്കുകൾ നേരിട്ടു. ഫുട്‌ബോൾ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ഗെയിമിന്റെ കളിക്കാരുടെ ഔദ്യോഗിക പട്ടികയിൽ താൻ ഉണ്ടാകില്ലെന്ന് അറിഞ്ഞതിനുശേഷം, അദ്ദേഹം നിരാശനായി, എന്നാൽ ദൈവം തനിക്ക് സ്വയം വെളിപ്പെടുത്തിയതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു. 'എപ്പോഴും എന്നപോലെ, ഞാൻ ദൈവത്തിങ്കലേക്ക് വരുന്നു, അവൻ എനിക്ക് ശക്തി നൽകുന്നു,' അദ്ദേഹം പറഞ്ഞു. 'എപ്പോഴും കൂടെയുള്ള ഒരാൾ എനിക്കുണ്ടെന്ന് എനിക്കു ബോധ്യമുണ്ട്. ആ ബോധ്യമില്ലാതെ ഞാൻ ഇതൊന്നും എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല.'' പിന്നീട് കളിയിൽ പകരക്കാരനായപ്പോൾ പുലിസിച്ച് ആത്യന്തികമായി ഒരു നിർണ്ണായക സ്വാധീനം ചെലുത്തി. അവൻ ഒരു സമർത്ഥമായ കളി ആരംഭിച്ചു, അത് ഗെയിം വിജയിക്കുന്ന ഷോട്ടിലേക്ക് നയിക്കുകയും ചാമ്പ്യൻഷിപ്പിൽ അവരുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഈ അനുഭവങ്ങൾ അവനെ വിലപ്പെട്ട ഒരു പാഠം പഠിപ്പിച്ചു: നമ്മുടെ ബലഹീനതകളെ, ദൈവത്തിന് അവന്റെ അളവറ്റ ശക്തി വെളിപ്പെടുത്താനുള്ള അവസരങ്ങളായി നമുക്ക് എപ്പോഴും വീക്ഷിക്കാം.
പ്രശ്‌നങ്ങൾ നേരിടുമ്പോൾ സ്വന്തം ശക്തിയിൽ ആശ്രയിക്കാൻ ലോകം നമ്മെ പഠിപ്പിക്കുന്നു. എന്നിരുന്നാലും, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ ദൈവകൃപയും ശക്തിയും നമുക്ക് ബലം നൽകുന്നുവെന്ന് ബൈബിൾ ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു (2 കൊരിന്ത്യർ 12:9). അതുകൊണ്ട് തന്നെ ഒരിക്കലും പരീക്ഷണങ്ങളെ ഒറ്റയ്ക്ക് അഭിമുഖീകരിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ നീങ്ങാം. നമ്മുടെ 'ബലഹീനതകൾ' ദൈവത്തിന് തന്റെ ശക്തി വെളിപ്പെടുത്താനും നമ്മെ ശക്തിപ്പെടുത്താനും പിന്തുണയ്ക്കാനുമുള്ള അവസരങ്ങളായി മാറുന്നു (വാ. 9-10). ദൈവത്തെ സ്തുതിക്കുന്നതിനും അവന്റെ നന്മയ്ക്ക് നന്ദി പറയുന്നതിനും മറ്റുള്ളവരുമായി ഈ കണ്ടുമുട്ടലുകൾ പങ്കിടുന്നതിനും നമുക്ക് നമ്മുടെ പോരാട്ടങ്ങൾ ഉപയോഗിക്കാം, അങ്ങനെ അവർക്ക് അവന്റെ സ്‌നേഹം അനുഭവിക്കാൻ കഴിയും.
