ഒരേയൊരു പ്രേക്ഷകൻ
ചാമ്പ്യൻഷിപ്പ് ബാസ്ക്കറ്റ്ബോൾ കളികൾക്കിടയിൽ പൊതുജനത്തെ സംബോധന ചെയ്തുള്ള ആവേശോജ്വലമായ പ്രഖ്യാപനങ്ങൾക്കു പേരുകേട്ട വ്യക്തിയാണ് കൈൽ സ്പെല്ലർ. “നമുക്കു ആരംഭിക്കാം!” അദ്ദേഹം മൈക്കിലൂടെ ഇടിമുഴങ്ങുന്ന പോലെ പറഞ്ഞു. 2022-ലെ മികച്ച കമന്റേറ്റർ അവാർഡിനുള്ള നാമനിർദ്ദേശം കൈലിനു നേടിക്കൊടുത്ത ശബ്ദത്തോട്, ആയിരക്കണക്കിന് ആരാധകരും കളി കാണുകയോ കേൾക്കുകയോ ചെയ്യുന്ന ലക്ഷക്കണക്കിനു വ്യക്തികളും പ്രതികരിച്ചു. “ആൾക്കൂട്ടത്തെ എങ്ങനെ കൈയ്യിലെടുക്കാമെന്നും സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിൽ കളിക്കുന്നപോലെയുള്ള അന്തരീക്ഷം എങ്ങനെ ക്രമീകരിക്കാമെന്നും എനിക്കറിയാം,” അദ്ദേഹം പറയുന്നു. എന്നിട്ടും, അദ്ദേഹത്തിന്റെ ശബ്ദ കല പുറപ്പെടുവിക്കുന്ന ഓരോ വാക്കും — ടിവി, റേഡിയോ പരസ്യങ്ങളിലും കേൾക്കപ്പെട്ടിട്ടുള്ള ആ ശബ്ദം — ദൈവത്തെ മഹത്വപ്പെടുത്താനുള്ളതാണ്. “ഒരേയൊരു പ്രേക്ഷകനായി ഞാൻ എല്ലാം ചെയ്യുന്നു” എന്നു കൈൽ കൂട്ടിച്ചേർക്കുന്നു.
ക്രിസ്തുവിന്റെ ദൈവത്വത്തെയും പരമാധികാരത്തെയും കുറിച്ചുള്ള സംശയങ്ങൾ തങ്ങളുടെ പ്രായോഗിക ജീവിതത്തിൽ പോലും കടന്നുകയറാൻ അംഗങ്ങളെ അനുവദിച്ച കൊലൊസ്സ്യ സഭയോട്, സമാനമായ ഒരു ധാർമ്മികത അപ്പൊസ്തലനായ പൗലൊസ് ഊന്നിപ്പറഞ്ഞു. പകരം, പൗലൊസ് എഴുതി, “വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ” (കൊലൊസ്സ്യർ 3:17).
“നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‌വിൻ” (വാ. 23) എന്നും പൗലൊസ് കൂട്ടിച്ചേർക്കുന്നു. കൈൽ സ്പെല്ലറെ സംബന്ധിച്ചിടത്തോളം, ഒരു ചാപ്ലിൻ എന്ന നിലയിലുള്ള തന്റെ പങ്കും അതിൽ ഉൾപ്പെടുന്നു. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നു, “ഇവിടെ എന്നെ ആക്കിവച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്… വിളിച്ചുപറയുന്ന ജോലി അധികമുള്ള ഒരു അലങ്കരമെന്നെയുള്ളൂ.” ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ സ്വന്തം പ്രവൃത്തി നമ്മുടെ ഒരേയൊരു പ്രേക്ഷകനെപ്പോലെ മധുരതരമായിരിക്കാൻ സാധിക്കും.

ചുരണ്ടിയ വെണ്ണ
ജെ. ആർ. ആർ. ടോൾകീയന്റെ ദി ഫെല്ലോഷിപ്പ് ഓഫ് ദി റിംഗ്സ് എന്ന പുസ്തകത്തിൽ, അന്ധകാര ശക്തികളുള്ള ഒരു മാന്ത്രിക മോതിരം ആറു പതിറ്റാണ്ടുകളായി കൈവശം വച്ചിരിക്കുന്നതിന്റെ ഫലങ്ങൾ ബിൽബോ ബാഗിൻസ് കാണിക്കാൻ ആരംഭിക്കുന്നു. സാവധാനത്തിൽ നശിപ്പിക്കുന്ന അതിന്റെ സ്വഭാവത്താൽ ഭാരപ്പെട്ട അവൻ മാന്ത്രികനായ ഗാൻഡാൽഫിനോടു പറയുന്നു, “എന്തുകൊണ്ടാണ് ഞാൻ മെലിഞ്ഞുവരുന്നതായി എനിക്കു തോന്നുന്നത്. എന്നെ വലിച്ചുനീട്ടുന്നതുപോലെ തോന്നുന്നു. ഞാൻ പറയുന്നത് നിങ്ങൾക്കു മനസ്സിലാകുന്നവെന്നു ഞാൻ കരുതുന്നു. ചുരണ്ടിയ വെണ്ണ വളരെക്കൂടുതൽ റൊട്ടിയിൽ തേച്ചുപിടിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ.” “സമാധാനത്തിലും സ്വസ്ഥതയിലും ജീവിക്കാൻ, ബന്ധുക്കൾ ഒരുപാടു ചുറ്റിത്തിരിയാത്ത” ഇടത്തേക്കു വിശ്രമം തേടി തന്റെ വീടു വിടാൻ അവൻ തീരുമാനിക്കുന്നു.
ടോൾകീയന്റെ കഥയിലെ ഈയൊരു വശം ഒരു പഴയനിയമ പ്രവാചകന്റെ അനുഭവത്തെ ഓർമ്മിപ്പിക്കുന്നു. ഈസേബെലിൽ നിന്നുള്ള ഓട്ടത്തിനും കള്ളപ്രവാചകന്മാരുമായുള്ള യുദ്ധത്തെത്തുടർന്നുണ്ടായ ഞെരുക്കത്തിനും ശേഷം ഏലീയാവിന് അൽപ്പം വിശ്രമം അത്യാവശ്യമായിരുന്നു. തന്റെ ബലം ചോർന്നുപോയതായി അനുഭവപ്പെട്ടപ്പോൾ, “ഇപ്പോൾ മതി, യഹോവേ” (1 രാജാക്കന്മാർ 19:4) എന്നു പറഞ്ഞുകൊണ്ടു തന്നെ മരിക്കാൻ അനുവദിക്കണമെന്ന് അവൻ ദൈവത്തോട് അപേക്ഷിച്ചു. അവൻ ഉറങ്ങിപ്പോയപ്പോൾ, അവനു ഭക്ഷിക്കാനും കുടിക്കാനും കഴിയേണ്ടതിനു ദൈവദൂതൻ അവനെ വിളിച്ചുണർത്തി. അവൻ വീണ്ടും ഉറങ്ങി. എന്നിട്ടു ദൂതൻ നൽകിയ ഭക്ഷണം ധാരാളമായി കഴിച്ചു. ദൈവത്തിന്റെ പർവതത്തിലേക്കുള്ള നാല്പതു ദിവസത്തെ നടത്തത്തിന് ആവശ്യമായ ഊർജ്ജം അവനു ലഭിച്ചു.
മുന്നോട്ടു നീങ്ങാൻ കഴിയാത്തവിധം അശക്തരായി തോന്നുമ്പോൾ, യഥാർത്ഥ നവോന്മേഷത്തിനായി നമുക്കും ദൈവത്തിലേക്കു നോക്കാം. അവന്റെ പ്രത്യാശ, സമാധാനം, വിശ്രമം എന്നിവയാൽ നമ്മെ നിറയ്ക്കാൻ അവനോട് ആവശ്യപ്പെടുമ്പോൾ തന്നെ നാം നമ്മുടെ ശരീരത്തെ പരിപാലിക്കേണ്ടതുണ്ട്. ദൂതൻ ഏലിയാവിനു ശുശ്രൂഷ ചെയ്തതുപോലെ, ദൈവം തന്റെ ഉന്മേഷദായകമായ സാന്നിധ്യം നമ്മിൽ പകരുമെന്നു നമുക്കു വിശ്വസിക്കാം (മത്തായി 11:28 കാണുക).

ദൈവത്തിന്റെ കരുതൽ
2023 ജൂണിൽ കൊളംബിയയിലെ ആമസോൺ വനത്തിൽ ഒന്നു മുതൽ പതിമൂന്നു വയസ്സുവരെ പ്രായമുള്ള നാലു സഹോദരങ്ങളെ ജീവനോടെ കണ്ടെത്തിയപ്പോൾ ലോകം അമ്പരന്നു. തങ്ങളുടെ മാതാവിന്റെ മരണത്തിനു ഇടയാക്കിയ വിമാനാപകടത്തിനു ശേഷം ഈ സഹോദരങ്ങൾ നാൽപ്പതു ദിവസം വനത്തിൽ അതിജീവിച്ചിരുന്നു. വനത്തിന്റെ കഠിനമായ ഭൂപ്രദേശം പരിചയമുള്ള ഈ കുട്ടികൾ, കാട്ടുമൃഗങ്ങളിൽ രക്ഷ നേടാൻ മരത്തടികളിൽ ഒളിച്ചിരുന്നും തോടുകളിൽ നിന്നും മഴയിൽ നിന്നും കുപ്പികളിൽ വെള്ളം ശേഖരിച്ചും വിമാന അവശിഷ്ടങ്ങളിൽ നിന്നു ലഭിച്ച മരച്ചീനി മാവു പോലുള്ള ഭക്ഷണം കഴിച്ചും വനത്തിൽ ജീവിച്ചു. ഏതൊക്കെ കാട്ടുഫലങ്ങളും വിത്തുകളുമാണ് ഭക്ഷണയോഗ്യമെന്ന് അവർക്ക് അറിയാമായിരുന്നു.
ദൈവം ഈ സഹോദരങ്ങളെ പരിപാലിച്ചു.
പുറപ്പാട്, സംഖ്യാ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളതും വേദപുസ്തകത്തിൽ ഉടനീളവും പരാമർശിച്ചിരിക്കുന്നതുമായ, നാൽപ്പതു വർഷത്തോളം യിസ്രായേൽ ജനത്തെ മരുഭൂമിയിൽ അത്ഭുതകരമായി ദൈവം നിലനിർത്തിയ സംഭവത്തെ, ഈ കുട്ടികളുടെ അവിശ്വസനീയമായ ജീവിതകഥ എന്നെ ഓർമ്മപ്പെടുത്തി. താൻ അവരുടെ ദൈവമാണെന്ന് അവർ അറിയേണ്ടതിന് അവൻ അവരുടെ ജീവൻ സംരക്ഷിച്ചു.
കയ്പേറിയ നീരുറവയെ ദൈവം കുടിക്കാവുന്ന ജലമാക്കി മാറ്റി, രണ്ടുതവണ പാറയിൽ നിന്നു ജലം നൽകി, പകൽ മേഘസ്തംഭം കൊണ്ടും രാത്രി അഗ്നിസ്തംഭം കൊണ്ടും തന്റെ ജനത്തെ നയിച്ചു. അവർക്കുവേണ്ടി അവൻ മന്നയും നൽകി. “മോശെ അവരോടു: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ” (പുറപ്പാട് 16:15-16).
അതേ ദൈവം നമുക്കു “ആവശ്യമുള്ള ആഹാരം ഇന്നു” (മത്തായി 6:11) നൽകുന്നു. “മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ” (ഫിലിപ്പിയർ 4:19) നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവൻ പര്യാപ്തനായതിനാൽ അവനിൽ നമുക്ക് ആശ്രയിക്കാം. എത്ര ശക്തനായ ദൈവത്തെയാണു നാം സേവിക്കുന്നത്!

സന്തോഷത്തിന്റെ വേഗത
സന്തോഷത്തിന്റെ വേഗതയിൽ നീങ്ങുക. വരാനിരിക്കുന്ന വർഷത്തെക്കുറിച്ചു ഒരു സുപ്രഭാതത്തിൽ പ്രാർഥനാപൂർവ്വം ചിന്തിച്ചപ്പോൾ ഈ വാചകം എന്റെ മനസ്സിലേക്കു വന്നു. എനിക്ക് അത് വളരെ ഉചിതമായി തോന്നി. അമിത ജോലി ചെയ്യാനുള്ള ഒരു പ്രവണത എനിക്ക് ഉണ്ടായിരുന്നു. അതു പലപ്പോഴും എന്റെ സന്തോഷം തല്ലിക്കെടുത്തിയിരുന്നു. അതിനാൽ, ഈ മാർഗ്ഗനിർദ്ദേശം പിന്തുടർന്നുകൊണ്ട്, അടുത്ത വർഷം ആസ്വാദ്യകരമായ ഒരു വേഗതയിൽ പ്രവർത്തിക്കാനും സുഹൃത്തുക്കൾക്കും സന്തോഷകരമായ പ്രവർത്തനങ്ങൾക്കും ഇടം ഒരുക്കാനും ഞാൻ തീരുമാനമെടുത്തു.
ഈ പദ്ധതി മികച്ച രീതിയിൽ പ്രവർത്തിച്ചു… മാർച്ചു വരെ! അക്കാലത്ത്, ഞാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പാഠ്യ പദ്ധതിയുടെ കാര്യക്ഷമത പരിശോധിക്കാനുള്ള മേൽനോട്ടം വഹിക്കാൻ ഒരു സർവകലാശാലയുമായി എനിക്കു സഹകരിക്കേണ്ടി വന്നു. വിദ്യാർത്ഥികളെ ചേർക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്യേണ്ടി വരുന്നതു മൂലം, താമസിയാതെ തന്നെ ഞാൻ മണക്കൂറുകൾ നീണ്ട ജോലിയിലേക്കു പ്രവേശിച്ചു. ഇനി ഇപ്പോൾ ഞാൻ എങ്ങനെ സന്തോഷത്തിന്റെ വേഗതയിൽ നീങ്ങും?
തന്നിൽ വിശ്വസിക്കുന്നവർക്കു സന്തോഷം യേശു വാഗ്ദാനം ചെയ്യുന്നു. അത് അവന്റെ സ്നേഹത്തിൽ വസിക്കുന്നതിലൂടെയും (യോഹന്നാൻ 15:9) പ്രാർത്ഥനാപൂർവ്വം നമ്മുടെ ആവശ്യങ്ങൾ അവനിലേക്കു കൊണ്ടുചെല്ലുന്നതിലൂടെയും (16:24) ലഭിക്കുന്നു എന്നു അവൻ പറയുന്നു. “എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു” (15:11) എന്ന് അവൻ പറഞ്ഞു. അവന്റെ ആത്മാവിനോപ്പം നാം ചുവടുവെക്കുമ്പോൾ ഈ സന്തോഷം അവന്റെ ആത്മാവിലൂടെയുള്ള ഒരു ദാനമായി വരുന്നു (ഗലാത്യർ 5:22-25). വിശ്രമവും വിശ്വാസവും നിറഞ്ഞ പ്രാർത്ഥനയിൽ ഓരോ രാത്രിയും സമയം ചിലവഴിക്കുമ്പോൾ മാത്രമേ എന്റെ തിരക്കിനിടയിൽ സന്തോഷം നിലനിർത്താനാകൂ എന്നു ഞാൻ മനസ്സിലാക്കി.
സന്തോഷം വളരെ പ്രാധാന്യമുള്ള ഒന്നയതിനാൽ, നമ്മുടെ സമയക്രമത്തിൽ അതിനു മുൻഗണന നൽകുന്നത് അർത്ഥവത്താണ്. എങ്കിലും, ജീവിതം ഒരിക്കലും പൂർണമായി നമ്മുടെ നിയന്ത്രണത്തിലല്ല എന്നതിനാൽ, സന്തോഷത്തിന്റെ മറ്റൊരു ഉറവിടം — പരിശുത്മാവ് — നമുക്കു ലഭ്യമായതിൽ ഞാൻ സന്തോഷിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ സന്തോഷത്തിന്റെ വേഗതയിൽ പോകുക എന്നതിനർത്ഥം സന്തോഷദാതാവിൽ നിന്നു അതു സ്വീകരിക്കാൻ സമയം കണ്ടെത്തിക്കൊണ്ടു പ്രാർത്ഥനയുടെ വേഗതയിൽ പോകുക എന്നാണ്.

അച്ചടക്കമുള്ള ഒരു ദൈവീക ജീവിതം
2016 ലെ ജൂണ്‍ മാസമായിരുന്നു അത്. എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിനം. തികഞ്ഞ, അചഞ്ചലമായ ശ്രദ്ധയോടുകൂടെ ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന പട്ടാളക്കാരുടെ നീണ്ട നിരകൾക്കു മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന അവരുടെ വാഹനത്തിൽ നിന്ന്, രാജ്ഞി ജനക്കൂട്ടത്തിനു നേരെ കൈവീശി കാണിച്ചു. ഇംഗ്ലണ്ടിലെ ഒരു ചൂടുള്ള ദിവസമായിരുന്നു അത്. ഗാർഡുകൾ തങ്ങളുടെ പരമ്പരാഗത ഇരുണ്ട കമ്പിളി പാന്റ്‌സും താടി വരെ ബട്ടണുകളിട്ടു അടുച്ചുപൂട്ടിയ കമ്പിളി ജാക്കറ്റുകളും കൂറ്റൻ കരടി-രോമ തൊപ്പികളും ധരിച്ചിരുന്നു. സൂര്യനു കീഴിൽ കർക്കശമായ വരികളിൽ പട്ടാളക്കാർ നിൽക്കുമ്പോൾ ഒരു ഗാർഡ് തളർന്നു വീഴാൻ തുടങ്ങി. ശ്രദ്ധേയമായി, അവൻ തന്റെ കർശനമായ നിയന്ത്രണം നിലനിർത്തുകൊണ്ടു മുന്നോട്ടു വീണു. മണൽ കലർന്ന ചരലിൽ മുഖം കുത്തി വീണുവെങ്കിലും അവന്റെ ശരീരം ഒരു പലക പോലെ നീണ്ടു നിവർന്നു നിന്നു. എങ്ങനെയൊ അറ്റൻഷൻ ചെയ്തുകൊണ്ടു അവൻ അവിടെ കിടന്നു.
അബോധാവസ്ഥയിൽ വീണുപോകുമ്പോഴും തന്റെ ശരീരം ആയിരിക്കുന്ന അവസ്ഥയിൽ അതേപടി പിടിച്ചുനിർത്താൻ ഈ ഗാർഡിന് കഴിഞ്ഞു. അത്തരമൊരു ആത്മനിയന്ത്രണം സ്വായത്തമാക്കാൻ വർഷങ്ങളോളം നീണ്ട പരിശീലനവും അച്ചടക്കവും അവനു വേണ്ടിവന്നു. അപ്പൊസ്തലനായ പൗലൊസ് അത്തരം അഭ്യസനത്തെ ഇപ്രകാരം വിവരിക്കുന്നു: “എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു” (1 കൊരിന്ത്യർ 9:27). “അങ്കം പൊരുതുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു” (വാ. 25) എന്നു പൗലൊസ് തിരിച്ചറിഞ്ഞു.
ദൈവകൃപ (നമ്മുടെ പ്രയത്നങ്ങളല്ല) നാം ചെയ്യുന്ന എല്ലാറ്റിനെയും താങ്ങിനിർത്തുന്നവെങ്കിലും, നമ്മുടെ ആത്മീയ ജീവിതം കർശനമായ അഭ്യസനം അർഹിക്കുന്നു. നമ്മുടെ മനസ്സിനും ഹൃദയത്തിനും ശരീരത്തിനും അച്ചടക്കം നൽകാൻ ദൈവം നമ്മെ സഹായിക്കുമ്പോൾ, പരീക്ഷകൾക്കിടയിലും ശ്രദ്ധ വ്യതിചലിക്കുമ്പോഴും അവനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നാം പഠിക്കുന്നു.
