മൈക്കിളിന്റെ ഭാര്യയ്ക്ക് ഒരു കഠിന രോഗം ബാധിച്ചപ്പോള്‍, ദൈവവുമായുള്ള ബന്ധത്തിലൂടെ തനിക്കു കൈവന്നിട്ടുള്ള സമാധാനം തന്റെ ഭാര്യയും അനുഭവിക്കണമെന്നവന്‍ ആഗ്രഹിച്ചു. അവന്‍ തന്റെ വിശ്വാസം അവളുമായി പങ്കിട്ടുവെങ്കിലും അവള്‍ താല്പര്യം കാണിച്ചില്ല. ഒരു ദിവസം, പ്രാദേശിക പുസ്തക ശാലയിലൂടെ നടക്കുമ്പോള്‍ ഒരു പുസ്തകം കണ്ണില്‍പ്പെട്ടു: ‘ദൈവമേ, നീ അവിടെയുണ്ടോ?’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. തന്റെ ഭാര്യ എങ്ങനെ പുസ്തകത്തോടു പ്രതികരിക്കുമെന്നു നിശ്ചയമില്ലാതിരുന്നതിനാല്‍ അതു വാങ്ങും മുമ്പ് അവന്‍ പലവട്ടം കടയില്‍ കയറുകയും ഇറങ്ങുകയും ചെയ്തു. അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവളതു സ്വീകരിച്ചു.

പുസ്തകം അവളെ സ്പര്‍ശിച്ചു, പിന്നീട് അവള്‍ ബൈബിള്‍ വായിക്കാനും തുടങ്ങി. രണ്ടാഴ്ചയ്ക്ക് ശേഷം മൈക്കളിന്റെ ഭാര്യ, ദൈവം തന്നെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ലായെന്ന ഉറപ്പോടെ ദൈവാശ്രയത്തോടെയും സമാധാനത്തോടെയും മരിച്ചു.

തന്റെ ജനത്തെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിക്കുന്നതിനായി ദൈവം മോശയെ വിളിച്ചപ്പോള്‍, അവന് ശക്തി ദൈവം വാഗ്ദത്തം ചെയ്തില്ല. മറിച്ച് തന്റെ സാന്നിധ്യം അവന്‍ വാഗ്ദത്തം ചെയ്തു. ‘ഞാന്‍ നിന്നോട് കൂടെയിരിക്കും” (പുറപ്പാട് 3:12). തന്റെ ക്രൂശീകരണത്തിന് മുമ്പ് തന്റെ ശിഷ്യന്മാരോടുള്ള അവസാന വാക്കുകളില്‍ യേശു പരിശുദ്ധാത്മാവിലൂടെ അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ദൈവത്തിന്റെ നിത്യമായ സാന്നിധ്യം വാഗ്ദത്തം ചെയ്തു (യോഹന്നാന്‍ 15:16).

ഭൗതിക സുഖങ്ങള്‍, സൗഖ്യം, നമ്മുടെ പ്രശ്‌നങ്ങള്‍ക്കുള്ള സത്വര പരിഹാരം എന്നിങ്ങനെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിനു നമ്മെ സഹായിക്കാനായി നിരവധി കാര്യങ്ങള്‍ നമുക്ക് നല്‍കാന്‍ ദൈവത്തിനു കഴിയും. ചിലപ്പോള്‍ അവനതു ചെയ്യാറുമുണ്ട്. എന്നാല്‍ അവന്‍ നല്‍കുന്ന ഏറ്റവും മികച്ച ദാനം തന്നെത്തന്നെയാണ്. നമുക്കുള്ള ഏറ്റവും മികച്ച ആശ്വാസം ഇതാണ്: ജീവിതത്തില്‍ എന്തുതന്നെ സംഭവിച്ചാലും അവന്‍ നമ്മോടു കൂടെയിരിക്കും; അവന്‍ നമ്മെ ഉപേക്ഷിക്കുകയില്ല.