1948 ലെ ഒരു പ്രഭാതത്തില്‍ കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ തന്റെ ജീവിതം എങ്ങനെ വഴിമാറാന്‍ പോകുന്നുവെന്നതു സംബന്ധിച്ച് ഹാര്‍ലാന്‍ പോപ്പോവിന് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഒരു മുന്നറിയിപ്പുമില്ലാതെ, അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ പേരില്‍ ബള്‍ഗേറിയന്‍ പോലീസ് അദ്ദേഹത്തെ ജയിലിലടച്ചു. അടുത്ത പതിമൂന്ന് വര്‍ഷങ്ങള്‍ അഴിക്കുളില്‍ കഴിച്ചുകൂട്ടി – ശക്തിക്കും ധൈര്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്. ഭീകരമായ പീഡകള്‍ക്കു നടുവിലും ദൈവം തന്നോടു കൂടെയുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരുന്നു; അതിനാല്‍ സഹതടവുകാരോട് യേശുവിനെക്കുറിച്ചദ്ദേഹം പങ്കുവച്ചു – അനേകര്‍ വിശ്വസിച്ചു.

ഉല്പത്തി 27 ലെ വിവരണത്തില്‍, കോപിഷ്ഠരായ തന്റെ സഹോദരന്മാര്‍ തന്നെ മിദ്യാന്യ കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും അവരവനെ മിസ്രയിമീലേക്ക് കൊണ്ടുപോയി മിസ്രയീമ്യ ഉദ്യോഗസ്ഥനായ പോത്തീഫറിന് വില്‍ക്കുകയും ചെയ്തപ്പോള്‍ തനിക്കെന്തു സംഭവിക്കും എന്നതിനെക്കുറിച്ച് യോസേഫിന് ഒരറിവുമുണ്ടായിരുന്നില്ല. ആയിരക്കണക്കിന് ദേവന്മാരില്‍ വിശ്വസിക്കുന്ന ഒരു സംസ്‌കാരത്തിലുള്ള ആളുകളുടെ മദ്ധ്യത്തിലാണവന്‍ ചെന്നുപെട്ടത്. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമാറ് പോത്തീഫറിന്റെ ഭാര്യ അവനെ വഷളാക്കുവാന്‍ ശ്രമിച്ചു. യോസഫ് ആവര്‍ത്തിച്ചു വിസമ്മതിച്ചപ്പോള്‍ അവള്‍ അവന്റെമേല്‍ വ്യാജ ആരോപണം ചുമത്തുകയും യോസഫ് ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു (39:16-20). എന്നാല്‍ ദൈവം അവനെ കൈവിട്ടില്ല. അവന്‍ യോസേഫിനോടു കൂടെ ഇരുന്നു എന്നു മാത്രമല്ല, ‘അവന്‍ ചെയ്യുന്നതൊക്കെയും സാധിപ്പിക്കയും’ അവന്റെ അധികാരികള്‍ക്ക് ‘അവനോട് ദയ തോന്നത്തക്കവണ്ണം അവനു കൃപ നല്‍കുകയും’ ചെയ്തു (39:3,21).

യോസേഫിനുണ്ടായ ഭയം സങ്കല്പിച്ചു നോക്കൂ. എങ്കിലും അവന്‍ വിശ്വസ്തനായി നിലകൊണ്ട് തന്റെ സത്യസന്ധത സൂക്ഷിച്ചു. അവന്റെ പ്രയാസമേറിയ യാത്രയില്‍ ദൈവം കൂടെയിരിക്കുകയും അവനുവേണ്ടി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തു. നിങ്ങളെക്കുറിച്ചും ഒരു പദ്ധതി അവന്റെ മനസ്സിലുണ്ട്. അവന്‍ കാണുന്നു എന്നും അവന്‍ അറിയുന്നു എന്നുമുള്ള ഉറപ്പോടെ വിശ്വാസത്താല്‍ നടക്കുക.