എന്റെ ബാല്യകാലത്തില്‍ ഞാന്‍ ഏതൊരു കുട്ടിയേയും പോലെ കുസൃതിയായിരുന്നു; വഴക്കു കേള്‍ക്കാതിരിക്കാന്‍ എന്റെ പെരുമാറ്റം മറച്ചു വയ്ക്കാനും ശ്രമിച്ചിരുന്നു. എങ്കിലും ഞാന്‍ ചെയ്ത കാര്യം എന്റെ അമ്മ സാധാരണയായി കണ്ടുപിടിച്ചിരുന്നു. എന്റെ കരുത്തക്കേടുകളെ എത്ര പെട്ടെന്നും കൃത്യമായും അവള്‍ അറിഞ്ഞിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അവള്‍ എങ്ങനെയറിഞ്ഞു എന്നു ഞാന്‍ അത്ഭുതപ്പെടുകയും അങ്ങനെ ചോദിക്കുകയും ചെയ്യുമ്പോള്‍ എപ്പോഴും പറയുന്ന മറുപടി, ‘എനിക്ക് തലയുടെ പുറകില്‍ കണ്ണുകളുണ്ട്’ എന്നായിരുന്നു. ഇത് അമ്മ പുറം തിരിഞ്ഞു നില്‍ക്കുമ്പോഴൊക്കെ ആ തല പരിശോധിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു – കണ്ണുകള്‍ അദൃശ്യങ്ങളാണോ അതോ അവളുടെ ചുവപ്പു തലമുടി കൊണ്ട് മറച്ചിട്ടുണ്ടോ? ഞാന്‍ വളര്‍ന്നപ്പോള്‍ അമ്മയ്ക്കുള്ള അധിക ജോഡി കണ്ണുകളെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കുകയും ഞാന്‍ വിചാരിച്ചതുപോലെ ഞാന്‍ അത്രയും ഒളിച്ചല്ല കാര്യങ്ങള്‍ ചെയ്തത് എന്നു മനസ്സിലാക്കുകയും ചെയ്തു. അവളുടെ ശ്രദ്ധാപൂര്‍വ്വമായ നോട്ടം തന്റെ മക്കളോടുള്ള സ്നേഹപൂര്‍വ്വമായ കരുതലിന്റെ തെളിവായിരുന്നു.

തെറ്റ് ചെയ്തിട്ട് രക്ഷപ്പെട്ടു പോകാന്‍ എനിക്ക് പലപ്പോഴും കഴിഞ്ഞിട്ടില്ല എന്ന കാര്യത്തില്‍ നിരാശയുള്ളപ്പോള്‍ തന്നേ എന്റെ അമ്മയുടെ ശ്രദ്ധാപൂര്‍വ്വമുള്ള കരുതലിനോട് ഞാന്‍ നന്ദിയുള്ളവളാണ്. ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും നോക്കി ‘സകല മനുഷ്യരെയും കാണുന്നു’ എന്നതില്‍ ഞാന്‍ കൂടുതല്‍ നന്ദിയുള്ളവളാണ് (സങ്കീര്‍ത്തനം 33:13). നാം കാണുന്നതിലുമധികം അവന്‍ കാണുന്നു; അവന്‍ നമ്മുടെ സങ്കടവും, നമ്മുടെ സന്തോഷങ്ങളും, അന്യോന്യമുള്ള സ്നേഹവും കാണുന്നു.

ദൈവം നമ്മുടെ യഥാര്‍ത്ഥ സ്വഭാവം കാണുകയും നമുക്കെന്താണ് യഥാര്‍ത്ഥത്തില്‍ ആവശ്യമെന്നറിയുകയും ചെയ്യുന്നു. നമ്മുടെ ഹൃദയത്തിന്റെ ആന്തരിക പ്രവര്‍ത്തനം പോലും കാണുന്ന പരിപൂര്‍ണ്ണതയുള്ള കാഴ്ചയാല്‍ തന്നെ സ്നേഹിക്കുകയും തന്നില്‍ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരെ അവന്‍ സംരക്ഷിക്കുന്നു (വാ. 18. അവന്‍ നമ്മുടെ ശ്രദ്ധാലുവായ, സ്നേഹമുള്ള പിതാവാണ്.