അനേക രാജ്യങ്ങളില്‍ ഇന്ന് ഏകാന്തരായ ആളുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായുള്ള ‘ഒരു കുടുംബം വാടകയ്ക്ക്’ എന്ന പദ്ധതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ്. ചിലര്‍ ഈ സേവനം മറ്റുള്ളവരുടെ മുമ്പില്‍ കാണിക്കാനുപയോഗിക്കുന്നു, ഉദാഹരണത്തിന് തനിക്കൊരു കുടുംബമുണ്ടെന്ന് ഒരു പൊതു പരിപാടിയില്‍ പ്രദര്‍ശിപ്പിക്കാന്‍. ചിലര്‍ കുറെ സമയത്തേക്കെങ്കിലും തങ്ങളാഗ്രഹിക്കുന്ന കുടുംബബന്ധങ്ങള്‍ അനുഭവിക്കാന്‍ അഭിനേതാക്കളെയും അപരിചിതരെയും അകന്ന ബന്ധുക്കളെയും വാടകയ്‌ക്കെടുക്കുന്നു.

ഈ പ്രവണത ഒരു അടിസ്ഥാന സത്യത്തെ പ്രതിഫലിപ്പിക്കുന്നു: മനുഷ്യര്‍ ബന്ധങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടവരാണ്. ഉല്പത്തിയില്‍ കാണുന്ന സൃഷ്ടിപ്പിന്‍ വിവരണത്തില്‍, ദൈവം താന്‍ സൃഷ്ടിച്ച എല്ലാറ്റെയും നോക്കിയിട്ട് അത് ‘എത്രയും നല്ലത്’ (1:31) എന്നു കണ്ടു. എങ്കിലും ആദാമിനെ കണ്ടിട്ട് അവന്‍ പറഞ്ഞു, ‘മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല’ (2:18). മനുഷ്യന് മറ്റൊരു മനുഷ്യനെ ആവശ്യമുണ്ട്.

ബന്ധത്തിനായുള്ള നമ്മുടെ ആവശ്യത്തെക്കുറിച്ച് ബൈബിള്‍ കേവലം പറയുക മാത്രമല്ല ചെയ്യുന്നത്. എവിടെ ബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നു കൂടി അതു പറയുന്നു – യേശുവിന്റെ ശിഷ്യന്മാര്‍ക്കിടയില്‍. യേശു, തന്റെ മരണസമയത്ത് തന്റെ മാതാവിനെ സ്വന്ത മാതാവിനെപ്പോലെ കരുതണമെന്ന് തന്റെ സ്‌നേഹിതനായ യോഹന്നാനോടു പറഞ്ഞു. യേശു പോയിക്കഴിഞ്ഞും അവര്‍ അന്യോന്യം കുടുംബമായി തുടരണമായിരുന്നു (യോഹന്നാന്‍ 19:26-27). കൂട്ടുവിശ്വാസികളെ മാതാപിതാക്കളെപ്പോലെയും സഹോദരങ്ങളെപ്പോലെയും കരുതണമെന്ന് പൗലൊസും പ്രബോധിപ്പിക്കുന്നു (1 തിമൊഥെയൊസ് 5:1-2). ദൈവത്തിന്റെ വീണ്ടെടുപ്പിന്‍ പ്രവൃത്തിയുടെ ഒരു ഭാഗം ‘ഏകാകികളെ കുടുംബത്തില്‍ വസിക്കുമാറാക്കുന്ന’ താണെന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുന്നു (സങ്കീര്‍ത്തനം 68:6). ഇതു ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച സ്ഥലമായിട്ടാണ് ദൈവം സഭയെ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
നമ്മെ ബന്ധത്തിനായി സൃഷ്ടിക്കുകയും നമ്മുടെ കുടുംബമായി തന്റെ ജനത്തെ നല്‍കുകയും ചെയ്ത ദൈവത്തിനു സ്‌തോത്രം.