സുന്ദരിയും മിടുക്കിയും കഴിവുകളുള്ളവളും സ്നേഹമുള്ള മാതാപിതാക്കളുടെ മകളുമായ കൗമാരക്കാരിയായിരുന്നു ആലി. എന്നാല്‍ ഹൈസ്‌കൂളിനുശേഷം എന്തോ അവളെ ഹെറോയിന്റെ അടിമയാക്കി. അവളിലെ വ്യത്യാസം ശ്രദ്ധിച്ച മാതാപിതാക്കളോട് അത് അവളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച്് തുറന്നു പറയുകയും അവര്‍ അവളെ പുനരധിവാസ കേന്ദ്രത്തിലേക്കയക്കുകയും ചെയ്തു. ചികിത്സയ്ക്കുശേഷം, തന്റെ കൂട്ടുകാരോട് ഹെറോയിന്‍ ഉപയോഗത്തെക്കുറിച്ച് അവള്‍ എന്തു പറയും എന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു, ‘തിരിഞ്ഞ് ഓടുക.’ കേവലം ഇല്ല എന്നു പറയുന്നതു മതിയാകയില്ല എന്നാണവള്‍ പറഞ്ഞത്.

ദുഃഖകരമെന്നു പറയട്ടെ, ആലി ആസക്തിയിലേക്കു വീണ്ടും വഴുതി വീഴുകയും ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഓവര്‍ഡോസ് മൂലം മരിക്കുകയും ചെയ്തു. ഹൃദയം തകര്‍ന്ന അവളുടെ മാതാപിതാക്കള്‍, അതേ വിധിയില്‍നിന്നു മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍, പ്രാദേശിക വാര്‍ത്താ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട്, മയക്കുമരുന്നില്‍നിന്നും സമാനമായ അപകടങ്ങളില്‍നിന്നും അകന്നുനിന്നുകൊണ്ട് ‘ആലിക്കുവേണ്ടി ഓടുക’ എന്ന് ശ്രോതാക്കളെ ആഹ്വാനം ചെയ്തു.

അപ്പൊസ്തലനായ പൗലൊസ് തന്റെ ആത്മിക മകനായ തിമൊഥെയൊസിനെ (നമ്മെയും) തിന്മയെ വിട്ടോടുവാന്‍ ആഹ്വാനം ചെയ്യുന്നു (2 തിമൊഥെയൊസ് 2:22). സമാനമായി അപ്പൊസ്തലനായ പത്രൊസ് മുന്നറിയിപ്പു നല്‍കുന്നത്, ‘നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു…വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായി അവനോട് എതിര്‍ത്തു നില്‍പ്പിന്‍ (1 പത്രൊസ് 5:8-9).

നമ്മിലാരും പരീക്ഷയ്ക്കതീതരല്ല. പലപ്പോഴും നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം, പരീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ നിന്നും അകന്നു നില്‍ക്കുക എന്നതാണ് – എപ്പോഴും അവയെ ഒഴിവാക്കാനാവില്ല എങ്കിലും. ബൈബിളില്‍ അടിസ്ഥാനപ്പെട്ടതും പ്രാര്‍ത്ഥനയാല്‍ ശക്തിപ്പെടുത്തപ്പെട്ടതുമായ ദൈവത്തിലുള്ള ശക്തമായ വിശ്വാസത്താല്‍ നമുക്ക് തയ്യാറായിരിക്കുവാന്‍ കഴിയും. നാം വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ എപ്പോഴാണ് തിരിഞ്ഞ് അവങ്കലേക്ക് ഓടിച്ചെല്ലേണ്ടത് എന്നു നാം അറിയും.