എന്റെ ഭാര്യാപിതാവ് അടുത്തയിടെ എഴുപത്തിയെട്ടു വയസ്സു പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം കുടുംബം ഒത്തുചേര്‍ന്നപ്പോള്‍, ആരോ അദ്ദേഹത്തോടു ചോദിച്ചു, ‘താങ്കളുടെ ജീവിതത്തില്‍ ഇന്നുവരെ പഠിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സംഗതിയെന്താണ്?’ അദ്ദേഹത്തിന്റെ ഉത്തരം? ‘അവിടെത്തന്നെ പിടിച്ചു നില്‍ക്കുക.’

‘അവിടെത്തന്നെ പിടിച്ചു നില്‍ക്കുക.’ ആ വാക്കുകളെ നിസ്സാരമെന്നു തള്ളിക്കളയാന്‍ കഴിയാത്തവിധം അത് പ്രലോഭിപ്പിക്കുന്നതാണ്. എന്നാല്‍ ഭാര്യാപിതാവ് അന്ധമായ ശുഭാപ്തിവിശ്വാസത്തെയോ സാധകാത്മക ചിന്തയെയോ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല. ഏതാണ്ട് എട്ട് ദശാബ്ദത്തോളം കഠിനസമയങ്ങളെ അദ്ദേഹം അനുഭവിച്ചു. മുന്നോട്ടുപോകാനുള്ള അദ്ദേഹത്തിന്റെ നിര്‍ണ്ണയം കാര്യങ്ങള്‍ നേരെയായിക്കൊള്ളും എന്ന അവ്യക്തമായ ഒരു പ്രത്യാശയില്‍ അടിസ്ഥാനപ്പെട്ടതായിരുന്നില്ല, മറിച്ച് തന്റെ ജീവിതത്തിലുള്ള ക്രിസ്തുവിന്റെ പ്രവൃത്തിയില്‍ അടിസ്ഥാനപ്പെട്ടതായിരുന്നു.

‘അവിടെത്തന്നെ പിടിച്ചു നില്‍ക്കുക’- ബൈബിള്‍ അതിനെ സ്ഥിരത (സ്ഥിരോത്സാഹം) എന്നു വിളിക്കുന്നു- കേവലം ഇച്ഛാശക്തികൊണ്ടു സാധിക്കയില്ല. നാം സ്ഥിരതയുള്ളവരായിരിക്കുന്നത്, ദൈവം നമ്മോടുകൂടെയിരിക്കാമെന്നും നമ്മെ ശക്തീകരിക്കാമെന്നും നമ്മുടെ ജീവിതത്തില്‍ തന്റെ ഉദ്ദേശ്യം നിവര്‍ത്തിക്കാമെന്നും വീണ്ടും വീണ്ടും വാഗ്ദത്തം ചെയ്തിരിക്കുന്നതുകൊണ്ടാണ്. അതാണ് യെശയ്യാവിലൂടെ അവന്‍ യിസ്രായേല്‍ ജനത്തോടു സംസാരിക്കുന്ന ദൂത്: ‘നീ ഭയപ്പെടേണ്ട; ഞാന്‍ നിന്നോടുകൂടെ ഉണ്ട്്; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ
ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും’ (യെശയ്യാവ് 41:10).

പിടിച്ചു നില്‍ക്കുന്നതിന് എന്താണു വേണ്ടത്? യെശയ്യാവു പറയുന്നതനുസരിച്ച് പ്രത്യാശയുടെ അടിസ്ഥാനം ദൈവത്തിന്റെ സ്വഭാവമാണ്. ദൈവത്തിന്റെ നന്മ ഭയത്തിലുള്ള നമ്മുടെ പിടി വിടുവിക്കാന്‍ നമ്മെ സഹായിക്കും എന്നറിയുന്നത്, ഓരോ ദിവസവും ദൈവത്തിലും നമുക്കാവശ്യമുള്ളത്-ബലം, സഹായം, ദൈവിക ആശ്വാസം, ശക്തീകരിക്കല്‍, താങ്ങുന്ന സാന്നിധ്യം – അവന്‍ നല്‍കുമെന്നുള്ള വാഗ്ദത്തത്തിലും നമുക്ക് മുറുകെപ്പിടിക്കാന്‍ നമ്മെ സഹായിക്കും.