ലണ്ടനിലെ ബിബിസിയില്‍, പോള്‍ അര്‍നോള്‍ഡിന്റെ ആദ്യത്തെ പ്രക്ഷേപണ ജോലി റേഡിയോ നാടകത്തില്‍ ‘നടക്കുന്ന ഒച്ചയുണ്ടാക്കുക” എന്നതായിരുന്നു. നടക്കുന്ന ഒരു രംഗത്തില്‍ നടന്മാര്‍ സ്‌ക്രിപ്റ്റില്‍ നിന്നു വായിക്കുമ്പോള്‍, സ്റ്റേജ് മാനേജരായ പോള്‍ തന്റെ കാലുകള്‍ കൊണ്ട് സമാനമായ ശബ്്ദം ഉണ്ടാക്കും-നടന്മാരുടെ ശബ്ദത്തിനും പറയുന്ന വരികള്‍ക്കും അനുസരിച്ച് തന്റെ ചുവടുകള്‍ ക്രമീകരിച്ചുകൊണ്ട്. മുഖ്യ വെല്ലുവിളി കഥയിലെ നടന് കീഴ്പ്പെടുക എന്നതായിരുന്നു എന്നദ്ദേഹം വിശദീകരിച്ചു, ‘അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു പ്രവര്‍ത്തിക്കണമായിരുന്നു.’

അത്തരത്തിലുള്ള സഹകരണത്തിന്റെ ഒരു സ്വര്‍ഗ്ഗീയ പതിപ്പാണ് 119-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ് അന്വേഷിക്കുന്നത്, അതായത് ദൈവവചനത്തിന്റെ പ്രമാണപ്രകാരം ജീവിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. സങ്കീര്‍ത്തനം 119:1 ല്‍ പറയുന്നതുപോലെ ‘യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില്‍ നിഷ്‌കളങ്കരായവര്‍ ഭാഗ്യവാന്‍മാര്‍.” ഈ പാതയില്‍ ദൈവത്താല്‍ നയിക്കപ്പെടുകയും അവന്റെ നിര്‍ദ്ദേശങ്ങളെ പാലിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് നിര്‍മ്മലരായി ജീവിക്കാനും (വാ. 9) പരിഹാസത്തെ അതിജീവിക്കാനും (വാ. 23), അത്യാഗ്രഹത്തില്‍ നിന്നു രക്ഷപെടാനും (വാ. 36) കഴിയും. പാപത്തോടെതിര്‍ത്തു നില്‍ക്കാനും (വാ. 61), ഭക്തിയുള്ള സ്നേഹിതരെ കണ്ടെത്താനും (വാ. 63) സന്തോഷത്തോടെ ജീവിക്കുവാനും (വാ. 111) അവന്‍ നമ്മെ ശക്തീകരിക്കും.

ദൈവശാസ്ത്രജ്ഞനായ ചാള്‍സ് ബ്രിഡ്ജസ് വാ. 133 നെക്കുറിച്ചു പറഞ്ഞതിങ്ങനെ: ‘അതിനാല്‍ ഞാന്‍ ലോകത്തിലേക്ക് ഒരുചുവടു വയ്ക്കുമ്പോള്‍, അതു ദൈവ വചനത്തില്‍ കല്പിച്ചിട്ടുള്ളതാണോ, ക്രിസ്തുവിനെ എന്റെ പരിപൂര്‍ണ്ണ മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നതാണോ എന്ന് എന്നോടുതന്നേ ചോദിക്കണം.’

ഈ വഴിയില്‍ നടക്കുമ്പോള്‍, നാം ലോകത്തിന് യേശുവിനെ കാണിച്ചുകൊടുക്കുന്നു. ആളുകള്‍ നമ്മില്‍ നമ്മുടെ നായകനെ, സ്നേഹിതനെ, രക്ഷകനെ ദര്‍ശിക്കത്തക്കവിധം നമുക്കവനോടു ചേര്‍ന്നു നടക്കാം.