ഡെനീസ് ലെവര്‍ട്ടോവ് അറിയപ്പെടുന്ന കവയിത്രിയാകുന്നതിനു മുമ്പ് അവള്‍ക്കു കേവലം പന്ത്രണ്ടു വയസ്സുമാത്രമുള്ളപ്പോള്‍ മഹാനായ കവി റ്റി. എസ്. എലിയട്ടിന് തന്റെ കവിതകളുടെ ഒരു സമാഹാരം അയയ്ക്കാനുള്ള കാര്യപ്രാപ്തി അവള്‍ കാണിച്ചു. അവളെ അതിശയിപ്പിച്ചുകൊണ്ട് എലിയട്ട് രണ്ടു പേജു നിറയെ കൈകൊണ്ടെഴുതിയ ഒരു പ്രോത്സാഹനക്കുറിപ്പ് അവള്‍ക്കയച്ചു. ‘ദി സ്ട്രീം ആന്‍ഡ് ദി സഫയര്‍’ എന്ന തന്റെ സമാഹാരത്തിന്റെ ആമുഖക്കുറിപ്പില്‍ തന്റെ കവിതകള്‍ എങ്ങനെയാണ് ”അഗ്നേയവാദത്തില്‍ നിന്ന് ക്രിസ്ത്യാനിത്വത്തിലേക്കു നീങ്ങിയത്” എന്ന് അവള്‍ വിശദീകരിച്ചു. പില്‍ക്കാല കവിതകളില്‍ യേശുവിന്റെ അമ്മ മറിയ തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചതിന്റെ വിവരണം കാണുന്നത് എത്ര ശക്തമായിട്ടാണ്. മറിയയെ അസ്വസ്ഥപ്പെടുത്താന്‍ പരിശുദ്ധാത്മാവു തയ്യാറാകാത്തതും ക്രിസ്തു ശിശുവിനെ സ്വീകരിക്കാന്‍ മറിയ സ്വമനസ്സാ തയ്യാറാകാനുള്ള അവന്റെ ആഗ്രഹവും ശ്രദ്ധിച്ചുകൊണ്ട് ഈ രണ്ടു വാക്കുകള്‍ കവിതയുടെ കേന്ദ്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു: ‘ദൈവം കാത്തിരുന്നു.’

മറിയയുടെ കഥയില്‍, ലെവര്‍ട്ടോവ് സ്വന്തം കഥ ദര്‍ശിച്ചു. അവളെ സ്‌നേഹിക്കാന്‍ ആഗ്രഹത്തോടെ ദൈവം കാത്തിരുന്നു. അവന്‍ അവളുടെമേല്‍ ഒന്നും അടിച്ചേല്പിച്ചില്ല. അവന്‍ കാത്തിരുന്നു. യിസ്രായേലിന്റെ മേല്‍ ആര്‍ദ്ര സ്‌നേഹം പകരുവാന്‍ തയ്യാറായി ദൈവം എത്ര ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടെ കാത്തിരിക്കുന്നു എന്ന ഇതേ യാഥാര്‍ത്ഥ്യം യെശയ്യാവ് വിവരിക്കുന്നു. ”യഹോവ നിങ്ങളോടു കൃപകാണിക്കുവാന്‍ താമസിക്കുന്നു (കാത്തിരിക്കുന്നു); … നിങ്ങളോട് കരുണ കാണിക്കാന്‍ കാത്തിരിക്കുന്നു’ (30:18). തന്റെ ജനത്തിന്മേല്‍ കരുണ പ്രവഹിപ്പിക്കുവാന്‍ അവന്‍ ഒരുക്കമാണ്, എങ്കിലും അവന്‍ വാഗ്ദാനം ചെയ്യുന്നതിനെ അവര്‍ മനസ്സോടെ സ്വീകരിക്കുന്നതിനായി ദൈവം കാത്തിരിക്കുന്നു (വാ. 19).

നമ്മുടെ സ്രഷ്ടാവ്, ലോകത്തിന്റെ രക്ഷകന്‍, നാം അവനെ സ്വീകരിക്കുന്നതിനായി കാത്തിരിക്കുന്നത് തിരഞ്ഞെടുത്തത് അതിശയകരമാണ്. നമ്മെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിവുള്ള ദൈവം താഴ്മയോടെ ക്ഷമ പാലിക്കുന്നു. പരിശുദ്ധനായവന്‍ നമുക്കായി കാത്തിരിക്കുന്നു.