‘ഞാന്‍ ഒരു കറന്റ് കമ്പിയില്‍ തൊട്ടതുപോലെ എനിക്ക് തോന്നി,” പള്ളിയില്‍ വച്ച് ദൈവവുമായുള്ള ആദ്യ കണ്ടുമുട്ടലിനെക്കുറിച്ച് പ്രൊഫസര്‍ പറഞ്ഞു. ഈ സ്ഥലത്ത് എന്തോ സംഭവിക്കുന്നു, അവള്‍ വിചാരിച്ചു. അത് എന്താണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. മുമ്പ് നിരീശ്വരവാദിയായ അവളുടെ ലോകവീക്ഷണം അമാനുഷികതയുടെ സാധ്യതയ്ക്ക് വഴിമാറിയ നിമിഷമായി അവള്‍ അതിനെ വിളിക്കുന്നു. ക്രമേണ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ രൂപാന്തരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യത്തില്‍ അവള്‍ വിശ്വസിച്ചു.

ഒരു വൈദ്യുത കമ്പിയില്‍ തൊടുക – യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് ഒരു മലമുകളിലേക്കു പോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടപ്പോള്‍ അവര്‍ക്ക് അനുഭവപ്പെട്ടത് അങ്ങനെയാണ്. ക്രിസ്തുവിന്റെ ”വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി” (മര്‍ക്കോസ് 9:3) ഏലിയാവും മോശയും അവര്‍ക്കു പ്രത്യക്ഷമായി – യേശുവിന്റെ മറുരൂപപ്പെടല്‍ എന്ന് ഇന്നു നാം വിളിക്കുന്ന സംഭവമായിരുന്നു അത്.

മലയില്‍ നിന്ന് ഇറങ്ങിവന്ന യേശു ശിഷ്യന്മാരോട് താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതുവരെ കണ്ട കാര്യങ്ങള്‍ ആരോടും പറയരുതെന്ന് പറഞ്ഞു (വാ. 9). എന്നാല്‍ ”മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക” എന്നതുകൊണ്ട് അവന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അവര്‍ക്കറിയില്ലായിരുന്നു (വാ. 10).

യേശുവിനെക്കുറിച്ചുള്ള ശിഷ്യന്മാരുടെ ധാരണ നിരാശാജനകമാംവിധം അപൂര്‍ണ്ണമായിരുന്നു, കാരണം അവന്റെ മരണവും പുനരുത്ഥാനവും ഉള്‍പ്പെടുന്ന ഒരു അന്ത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഒടുവില്‍ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവുമായുള്ള അവരുടെ അനുഭവങ്ങള്‍ അവരുടെ ജീവിതത്തെ തീര്‍ത്തും രൂപാന്തരപ്പെടുത്തി. തന്റെ പില്‍ക്കാല ജീവിതത്തില്‍, ക്രിസ്തുവിന്റെ മറുരൂപപ്പെടലിനു ദൃക്‌സാക്ഷിയായതിനെ, ശിഷ്യന്മാര്‍ ആദ്യമായി ”അവന്റെ മഹിമയുടെ ദൃക്‌സാക്ഷികളായ” സംഭവമായി പത്രൊസ് വിശേഷിപ്പിച്ചു (2 പത്രൊസ് 1:16).
പ്രൊഫസറും ശിഷ്യന്മാരും പഠിച്ചതുപോലെ, യേശുവിന്റെ ശക്തി നാം അനുഭവിക്കുമ്പോള്‍ നാം ഒരു ”ഒരു വൈദ്യുത കമ്പിയില്‍” തൊടുകയാണ്. അവിടെ എന്തോ സംഭവിക്കുന്നു. ജീവനുള്ള ക്രിസ്തു നമ്മെ വിളിക്കുന്നു.