അഡ്രിയാനും കുടുംബവും യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ അവര്‍ താമസിക്കുന്ന രാജ്യത്ത്, പീഡനം അനുഭവിക്കുന്നു. എന്നിരുന്നാലും, അതിന്റെ മധ്യത്തിലും അവര്‍ ക്രിസ്തുവിന്റെ സ്‌നേഹം പ്രകടമാക്കുന്നു. തന്റെ പള്ളി മുറ്റം തീവ്രവാദികള്‍ പരിശീലന മൈതാനമായി ഉപയോഗിക്കുമ്പോള്‍ ചിതറിവീഴുന്ന വെടിയുണ്ടകളുടെ നടുവില്‍ നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു, ”ഇന്ന് ദുഃഖവെള്ളിയാഴ്ചയാണ്. യേശു നമുക്കുവേണ്ടി ക്രൂശില്‍ കഷ്ടം സഹിച്ചത് നാം സ്മരിക്കുന്നു. കഷ്ടത എന്നത് അവിടെയുള്ള വിശ്വാസികള്‍ മനസ്സിലാക്കുന്ന ഒന്നാണ്. എങ്കിലും അദ്ദേഹത്തിന്റെ കുടുംബം അവിടെത്തന്നെ തുടരുന്നതു തിരഞ്ഞെടുത്തു: ”ഞങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്, ഇപ്പോഴും നില്‍ക്കുന്നു.”
യേശു ക്രൂശില്‍ മരിച്ചപ്പോള്‍ നോക്കിക്കൊണ്ടു നിന്ന സ്ത്രീകളുടെ മാതൃകയാണ് ഈ വിശ്വാസികള്‍ പിന്തുടരുന്നത് (മര്‍ക്കൊസ് 15:40). അവര്‍ – മഗ്ദലനക്കാരത്തി മറിയ, യാക്കോബിന്റെയും യോസേഫിന്റെയും അമ്മ മറിയ, ശലോമി എന്നിവരുള്‍പ്പെടെ – അവിടെ നില്‍ക്കാന്‍ ധൈര്യപ്പെട്ടു, കാരണം ഒരു രാജ്യത്തിന്റെ ശത്രുവിന്റെസുഹൃത്തുക്കളും കുടുംബാംഗങ്ങളും പരിഹസിക്കപ്പെടുകയും ശിക്ഷിക്കുകയും ചെയ്യാം. എന്നിട്ടും സ്ത്രീകള്‍ യേശുവിന്റെ സമീപേ നിന്നുകൊണ്ട് അവനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ഗലീലിയില്‍ ”അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്ന” അവര്‍ (വാ. 41), അവന്റെ ഏറ്റവും ആഴമേറിയ ആവശ്യസമയത്ത് അവനോടൊപ്പം നിന്നു.
നമ്മുടെ രക്ഷകന്റെ ഏറ്റവും വലിയ ദാനമായ ക്രൂശിലെ മരണത്തെക്കുറിച്ച് ഓര്‍ക്കുന്ന ഈ ദിവസം, പല തരത്തിലുള്ള പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നമുക്ക് എങ്ങനെ യേശുവിനുവേണ്ടി നിലകൊള്ളാമെന്ന് ആലോചിക്കുക (യാക്കോബ് 1:2-4 കാണുക). തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ കഷ്ടപ്പെടുന്ന ലോകമെമ്പാടുമുള്ള സഹവിശ്വാസികളെക്കുറിച്ചും ചിന്തിക്കുക. അഡ്രിയാന്‍ ചോദിച്ചതുപോലെ, ”നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളോടൊപ്പം നില്‍ക്കുമോ?”