എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3:16 ന് എസ്ഥേറിന്റെ ഫോണിലെ അലാറം അടിക്കുമ്പോള്‍, അവള്‍ ഒരു ‘സ്തുതി ഇടവേള’ എടുക്കുന്നു. അവള്‍ ദൈവത്തിന് നന്ദി പറയുകയും അവന്റെ നന്മയെ അംഗീകരിക്കുകയും ചെയ്യുന്നു. എസ്ഥേര്‍ ദിവസം മുഴുവന്‍ ദൈവവുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും, ഈ ഇടവേള എടുക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നു, കാരണം അവനുമായുള്ള അടുപ്പത്തെ ആഘോഷിക്കാന്‍ ഇത് അവളെ സഹായിക്കുന്നു.
അവളുടെ സന്തോഷകരമായ ഭക്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ക്രൂശിലെ ക്രിസ്തുവിന്റെ ത്യാഗത്തിന് നന്ദി പറയാനും ഇനിയും രക്ഷിക്കപ്പെടാത്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ഓരോ ദിവസവും ഒരു നിശ്ചിത സമയം നിശ്ചയിക്കാന്‍ ഞാന്‍ തീരുമാനിച്ചു. യേശുവിലുള്ള എല്ലാ വിശ്വാസികളും തങ്ങളുടേതായ രീതിയില്‍ അവനെ സ്തുതിക്കുന്നതിനും മറ്റുള്ളവര്‍ക്കുവേണ്ടി ദിവസവും പ്രാര്‍ത്ഥിക്കുന്നതിനും സമയമെടുത്താല്‍ എങ്ങനെയിരിക്കുമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.
67-ാം സങ്കീര്‍ത്തനത്തിലെ വാക്കുകളില്‍ ലോകമെമ്പാടും അലയടിക്കുന്ന മനോഹരമായ ഒരു ആരാധന അലകളുടെ ചിത്രം കാണാം. സങ്കീര്‍ത്തനക്കാരന്‍ ദൈവകൃപയ്ക്കായി അപേക്ഷിക്കുന്നു, എല്ലാ ജനതകളിലും തന്റെ നാമം മഹത്തരമാക്കാനുള്ള ആഗ്രഹം പ്രഖ്യാപിക്കുന്നു (വാ. 1-2). അദ്ദേഹം പാടുന്നു, ”ദൈവമേ, ജാതികള്‍ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും” (വാ. 3). അവന്‍ ദൈവത്തിന്റെ പരമാധികാരവും വിശ്വസ്ത മാര്‍ഗനിര്‍ദ്ദേശവും ആഘോഷിക്കുന്നു (വാ. 4). ദൈവത്തിന്റെ മഹത്തായ സ്‌നേഹത്തിന്റെയും സമൃദ്ധമായ അനുഗ്രഹങ്ങളുടെയും ജീവനുള്ള സാക്ഷ്യമെന്ന നിലയില്‍, സങ്കീര്‍ത്തനക്കാരന്‍ ദൈവജനത്തെ സന്തോഷകരമായ സ്തുതിയിലേക്ക് നയിക്കുന്നു (വാ. 5-6).
ദൈവത്തിനു തന്റെ പ്രിയപ്പെട്ട മക്കളോടുള്ള വിശ്വസ്തത അവനെ അംഗീകരിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. നാം ചെയ്യുന്നതുപോലെ, മറ്റുള്ളവര്‍ക്കും അവനില്‍ ആശ്രയിക്കാനും അവനെ ബഹുമാനിക്കാനും അവനെ അനുഗമിക്കാനും കര്‍ത്താവായി പ്രശംസിക്കാനും നമ്മോടൊപ്പം ചേരാനാകും.