1839-ല്‍ പശ്ചിമാഫ്രിക്കന്‍ അടിമകളെ കടത്തിക്കൊണ്ടുപോയ ബോട്ട് അടിമകള്‍ പിടിച്ചെടുത്ത് ക്യാപ്റ്റനെയും ചില ജോലിക്കാരെയും കൊന്ന കഥയാണ് ഇംഗ്ലീഷ് സിനിമയായ അമിസ്റ്റാഡ് പറയുന്നത്. ഒടുവില്‍ അവരെ തിരിച്ചുപിടിക്കുകയും ജയിലിലടയ്ക്കുകയും വിചാരണയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. മറക്കാനാവാത്ത ഒരു കോടതിമുറി രംഗം സ്വാതന്ത്ര്യത്തിനായി ആവേശത്തോടെ അപേക്ഷിക്കുന്ന അടിമകളുടെ നേതാവിനെ അവതരിപ്പിക്കുന്നു. ലളിതമായ മൂന്നു പദങ്ങള്‍ – മുറി ഇംഗ്ലീഷില്‍ ചങ്ങലയ്ക്കിട്ട ആ മനുഷ്യന്‍ ആവേശത്തോടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ – ‘ഞങ്ങള്‍ക്കു സ്വാതന്ത്ര്യം തരൂ’ കോടതിമുറിയെ നിശബ്ദമാക്കി. നീതി ലഭിക്കുകയും അവരെ മോചിപ്പിക്കുകയും ചെയ്തു.
ഇന്നത്തെ മിക്ക ആളുകളും ശാരീരികമായ ബന്ധനത്തിന്റെ അപകടത്തിലല്ല, എന്നിട്ടും പാപത്തിന്റെ ആത്മീയ അടിമത്തത്തില്‍ നിന്നുള്ള യഥാര്‍ത്ഥ മോചനം അവ്യക്തമാണ്. യോഹന്നാന്‍ 8:36-ലെ യേശുവിന്റെ വാക്കുകള്‍ മധുരമുള്ള ആശ്വാസം നല്‍കുന്നു: ”പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍, നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും.” യഥാര്‍ത്ഥ വിമോചനത്തിന്റെ ഉറവിടമായി യേശു തന്നെത്തന്നെ ചൂണ്ടിക്കാണിച്ചു, കാരണം തന്നില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും അവന്‍ പാപമോചനം നല്‍കുന്നു. ക്രിസ്തുവിന്റെ കേള്‍വിക്കാരില്‍ ചിലര്‍ സ്വാതന്ത്ര്യം അവകാശപ്പെട്ടിരുന്നുവെങ്കിലും (വാ. 33) യേശുവിനെക്കുറിച്ചുള്ള അവരുടെ വാക്കുകളും മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും അവരുടെ അവകാശവാദത്തെ നിഷേധിക്കുന്നതായിരുന്നു.
ആ അപേക്ഷ പ്രതിധ്വനിപ്പിക്കുകയും ”എനിക്ക് സ്വാതന്ത്ര്യം തരൂ” എന്ന് പറയുകയും ചെയ്യുന്നവരെ കേള്‍ക്കാന്‍ യേശു ആഗ്രഹിക്കുന്നു. അവിശ്വാസത്താലോ ഭയത്താലോ പരാജയത്താലോ ബന്ധിക്കപ്പെടുന്നവരുടെ നിലവിളികള്‍ക്കായി അനുകമ്പയോടെ അവന്‍ കാത്തിരിക്കുന്നു. സ്വാതന്ത്ര്യം എന്നത് ഹൃദയത്തിന്റെ കാര്യമാണ്.അവന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും നമ്മെ ബന്ധിച്ചിരിക്കുന്ന പാപത്തിന്റെ ശക്തിയെ തകര്‍ക്കാന്‍ ലോകത്തിലേക്ക് അയയ്ക്കപ്പെട്ട ദൈവപുത്രനാണ് യേശു എന്നു വിശ്വസിക്കുന്നവര്‍ക്കാണ് അത്തരം സ്വാതന്ത്ര്യം നീക്കിവച്ചിരിക്കുന്നത്.