കണ്ണിനു സംരക്ഷണം കൊടുത്തുകൊണ്ടും അനുയോജ്യമായ കാഴ്ചാ സ്ഥലം തിരഞ്ഞെടുത്തും, വീട്ടിലുണ്ടാക്കിയ ലഘുഭക്ഷണം പൊതിഞ്ഞെടുത്തും ഞാന്‍ തയ്യാറായി. ദശലക്ഷക്കണക്കിന് ആളുകള്‍ക്കൊപ്പം ഞാനും എന്റെ കുടുംബവും ഒരു സൂര്യഗ്രഹണത്തിന്റെ അപൂര്‍വ ദൃശ്യം കണ്ടു – സൂര്യന്റെ മുഴുവന്‍ വൃത്തവും മൂടുന്ന ചന്ദ്രന്‍.

സാധാരണ ശോഭയുള്ള വേനല്‍ക്കാല ഉച്ചതിരിഞ്ഞ് അസാധാരണമായ ഇരുട്ട് വരാന്‍ ഗ്രഹണം കാരണമായി. ഈ ഗ്രഹണം ഒരു രസകരമായ ആഘോഷവും സൃഷ്ടിക്കുമേലുള്ള ദൈവത്തിന്റെ അസാധാരണമായ ശക്തിയുടെ ഓര്‍മ്മപ്പെടുത്തലുമായിരുന്നുവെങ്കിലും (സങ്കീര്‍ത്തനം 135:6-7), ചരിത്രത്തിലുടനീളം പകല്‍ ഇരുട്ടു വരുന്നതിനെ അസാധാരണവും ദുശ്ശകുനവുമായിട്ടാണ് – എല്ലാം ശരിയായിരിക്കില്ല എന്നതിന്റെ അടയാളം – കാണുന്നത് (പുറപ്പാട് 10:21; മത്തായി 27:45).

പുരാതന യിസ്രായേലിലെ വിഭജിത രാജവാഴ്ചയുടെ കാലഘട്ടത്തില്‍ ആമോസ് എന്ന പ്രവാചകനെ സംബന്ധിച്ച് ഇരുട്ട് സൂചിപ്പിച്ചത് ഇതാണ്. ദൈവത്തില്‍ നിന്ന് പിന്തിരിയുന്നത് തുടര്‍ന്നാല്‍ നാശം സംഭവിക്കുമെന്ന് ആമോസ് വടക്കന്‍ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കി. ഒരു അടയാളമെന്ന നിലയില്‍, ദൈവം ”അന്നാളില്‍ ഞാന്‍ ഉച്ചയ്ക്ക് സൂര്യനെ അസ്തമിപ്പിക്കുകയും പട്ടാപ്പകല്‍ ഭൂമിയെ ഇരുട്ടാക്കുകയും
ചെയ്യും” (ആമോസ് 8:9).

എന്നാല്‍ ദൈവത്തിന്റെ ആത്യന്തിക ആഗ്രഹവും ലക്ഷ്യവും എല്ലാം ശരിയാക്കുക എന്നതായിരുന്നു. ആളുകളെ പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോഴും, ശേഷിക്കുന്നവരെ ഒരു ദിവസം യെരൂശലേമിലേക്കു തിരികെ കൊണ്ടുവരുമെന്നും ”തകര്‍ന്ന മതിലുകള്‍ നന്നാക്കി അവശിഷ്ടങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും” ദൈവം വാഗ്ദത്തം ചെയ്തു (9:11).

യിസ്രായേലിനെപ്പോലെ ജീവിതം അതിന്റെ ഇരുണ്ട അവസ്ഥയിലായിരിക്കുമ്പോഴും, എല്ലാ ആളുകള്‍ക്കും വെളിച്ചവും പ്രത്യാശയും തിരികെ കൊണ്ടുവരുന്നതിനായി ദൈവം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ നമുക്ക് ആശ്വാസം ലഭിക്കും (പ്രവൃത്തികള്‍ 15:14-18).