ചെറുപ്പക്കാരന്‍ ടീമിന്റെ ക്യാപ്റ്റനായി. പ്രൊഫഷണല്‍ സ്പോര്‍ട്സ് സ്‌ക്വാഡിനെ ഇപ്പോള്‍ നയിക്കുന്നത് മീശപോലും മുളയ്ക്കാത്ത സൗമ്യനായ ഒരു കുട്ടിയായിരുന്നു . അദ്ദേഹത്തിന്റെ ആദ്യത്തെ പത്രസമ്മേളനം നിരാശപ്പെടുത്തുന്നതായിരുന്നു. പരിശീലകന്റെയും ടീമംഗങ്ങളുടെയും അഭിപ്രായങ്ങള്‍ക്ക് അയാള്‍ വഴങ്ങിക്കൊടുക്കുകയും താന്‍ തന്റെ ജോലി ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നതിനെക്കുറിച്ച് ആവര്‍ത്തനവിരസമായ തമാശകള്‍ പുലമ്പുകയും ചെയ്തു. ആ സീസണില്‍ ടീം മോശം പ്രകടനം നടത്തുകയും അതിന്റെ അവസാനം യുവക്യാപ്റ്റന്റെ സ്ഥാനം തെറിക്കുകയും ചെയ്തു. നയിക്കാനുള്ള അധികാരം തന്നെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അയാള്‍ മനസ്സിലാക്കിയില്ല, അല്ലെങ്കില്‍ ഒരുപക്ഷേ തനിക്കതിനു കഴിയുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല.

പരാജയങ്ങള്‍ നിമിത്തം ശൗല്‍ ”സ്വന്തകാഴ്ചയില്‍ ചെറിയവനായിരുന്നു” (1 ശമൂവേല്‍ 15:17) – എല്ലാവരിലും ഉയരം കൂടിയവനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാളെക്കുറിച്ച് ഇങ്ങനെ പറയുന്നത് തമാശയാണ്. അവന്‍ എല്ലാവരെക്കാളും തോള്‍മുതല്‍ പൊക്കമേറിയവന്‍ ആയിരുന്നു (9: 2). എന്നിട്ടും അങ്ങനെയല്ല അവന്‍ സ്വയം കണ്ടത്. വാസ്തവത്തില്‍, ഈ അധ്യായത്തിലെ അവന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ അംഗീകാരം നേടാനുള്ള ശ്രമങ്ങളായിട്ടാണ് വെളിപ്പെടുന്നത്. ദൈവമാണ് ആളുകളല്ല തന്നെ തിരഞ്ഞെടുക്കുകയും ഒരു ദൗത്യംഏല്പിക്കുകയും ചെയ്തതെന്ന് അവന്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നില്ല.

എന്നാല്‍ ശൗലിന്റെ തെറ്റ് ഓരോ മനുഷ്യന്റെയും പരാജയത്തിന്റെ ഒരു ചിത്രമാണ്: ദൈവത്തിന്റെ ഭരണം പ്രതിഫലിപ്പിക്കുന്നതിനാണ് നാം ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടുവെന്നത് നാം വിസ്മരിച്ചിട്ട് നമ്മുടെ അധികാരം ദുരുപയോഗം ചെയ്യുന്നതില്‍ നാം എത്തിച്ചേരുകയും ലോകത്തില്‍ നാശം വ്യാപിപ്പിക്കുകയും ചെയ്‌തേക്കാം. ഇത് പഴയപടിയാക്കാന്‍, നാം ദൈവത്തിലേക്ക് മടങ്ങേണ്ടതുണ്ട് – പിതാവ് തന്റെ സ്‌നേഹത്താല്‍ നമ്മെ നിര്‍വചിക്കുന്നതിനും ആത്മാവിനാല്‍ നമ്മെ നിറയ്ക്കാനും, യേശു നമ്മെ ലോകത്തിലേക്ക് അയയ്ക്കാനും അനുവദിക്കുക.