എന്തൊരു സമയനഷ്ടം ഹേമ വിചാരിച്ചു. അവര്‍ വീണ്ടും കണ്ടുമുട്ടണമെന്ന് അവളുടെ ഇന്‍ഷുറന്‍സ് ഏജന്റ് നിര്‍ബന്ധിക്കുകയായിരുന്നു. ഇത് വില്പനയ്ക്കുള്ള മറ്റൊരു വിരസമായ ചര്‍ച്ച ആയിരിക്കുമെന്ന് ഹേമയ്ക്ക് അറിയാമായിരുന്നു, എങ്കിലും തന്റെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കാനുള്ള അവസരമെന്ന നിലയില്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ അവള്‍ തീരുമാനിച്ചു.

ഏജന്റിന്റെ പുരികം പച്ചകുത്തിയതായി ശ്രദ്ധയില്‍പ്പെട്ട അവള്‍ എന്തിനാണതെന്നു മടിച്ചുമടിച്ചു ചോദിച്ചു. അത് തന്റെ ഭാഗ്യം കൊണ്ടുവരുമെന്ന് തോന്നിയതിനാലാണ് എന്ന് ആ സ്ത്രീ മറുപടി നല്‍കി. ധനത്തെക്കുറിച്ചുള്ള ഒരു പതിവ് ചാറ്റില്‍ നിന്നുള്ള അപകടകരമായ ഒരു വഴിതിരിച്ചുവിടലായിരുന്നു ഹേമയുടെ ചോദ്യം. എങ്കിലും അത് ഭാഗ്യത്തെയും വിശ്വാസത്തെയും കുറിച്ചുള്ള സംഭാഷണത്തിലേക്കുള്ള വാതില്‍ തുറന്നു. എന്തുകൊണ്ടാണ് യേശുവില്‍ താന്‍ ആശ്രയിച്ചതെന്ന് സംസാരിക്കാന്‍ അതവള്‍ക്ക് അവസരം നല്‍കി. ആ ”പാഴായ” മണിക്കൂര്‍ ഒരു ദൈവികമായ നിയമനമായി മാറി.

യേശു അപകടകരമായ വഴിതിരിച്ചുവിടല്‍ നടത്തി. യെഹൂദ്യയില്‍ നിന്ന് ഗലീലിയിലേക്കുള്ള യാത്രയ്ക്കിടെ, ഒരു ശമര്യക്കാരിയോട് സംസാരിക്കാനായി അവന്‍ വഴി മാറി നടന്നു — ഒരു യഹൂദന് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായിരുന്നു അത്. മറ്റ് ശമര്യക്കാര്‍ പോലും ഒഴിവാക്കിയ അഭിസാരികയായിരുന്നു അവള്‍. എന്നിട്ടും പലരുടേയും രക്ഷയിലേക്ക് നയിച്ച ഒരു സംഭാഷണത്തിലാണ് അവന്റെ യാത്ര ചെന്നെത്തിയത് (യോഹന്നാന്‍ 4:1-26, 39-42).

നിങ്ങള്‍ ശരിക്കും കാണാന്‍ ആഗ്രഹിക്കാത്ത ഒരാളെ കണ്ടുമുട്ടുന്നുണ്ടോ? നിങ്ങള്‍ സാധാരണ ഒഴിവാക്കുന്ന ഒരു അയല്‍വാസിയുടെ മുമ്പില്‍ നിങ്ങള്‍ കൂടെക്കൂടെ ചെന്നുപെടുകയാണോ? സുവാര്‍ത്ത പങ്കുവെക്കാന്‍ ”സമയത്തിലും അസമയത്തിലും” തയ്യാറായിരിക്കാന്‍ ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (2 തിമൊഥെയൊസ് 4:2). ‘അപകടകരമായ വഴിതിരിച്ചുവിടല്‍” പരിഗണിക്കുക. ആര്‍ക്കറിയാം, ഇന്ന് ദൈവത്തെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാന്‍ ദൈവം നിങ്ങള്‍ക്ക് ഒരു ദിവ്യ അവസരം നല്‍കുന്നതായിരിക്കാം അത്!