Month: ഒക്ടോബർ 2020

കമ്പുകളും ഇഷ്ടികകളും ദൈവവും

തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ അവര്‍ ചെയ്യാന്‍ ദൈവം അവരെ വിളിക്കുന്നതിനെക്കുറിച്ച് പ്രാര്‍ത്ഥിച്ച ശേഷം, നഗരത്തിന്റെ കേന്ദ്രഭാഗത്തേക്ക് നീങ്ങുകയാണ് അവര്‍ ചെയ്യേണ്ടത് എന്നു മാര്‍ക്കും നീനയും ഉറപ്പിച്ചു. അവര്‍ ഒഴിഞ്ഞ ഒരു വീട് വാങ്ങി, നവീകരണജോലികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു- അപ്പോഴാണ്് കൊടുങ്കാറ്റ് വന്നത്. മാര്‍ക്ക് എനിക്ക് അയച്ച ഒരു സന്ദേശത്തില്‍ എഴുതി: ''ഇന്ന് രാവിലെ ഞങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടായിരുന്നു. നഗരത്തില്‍ അടിച്ച കൊടുങ്കാറ്റ് ഞങ്ങളുടെ പുതുക്കിപ്പണി തകര്‍ത്തുകളഞ്ഞു- വെറും കമ്പുകളും ഇഷ്ടികകളും ആക്കി മാറ്റി. ദൈവം എന്തിനോ തയ്യാറെടുക്കുന്നു.'

അനിയന്ത്രിതമായ കൊടുങ്കാറ്റുകള്‍ മാത്രമല്ല നമ്മെ ആശ്ചര്യപ്പെടുത്തുകയും നമ്മുടെ ജീവിതത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നത്. എന്നിരുന്നാലും, നിര്‍ഭാഗ്യത്തിനിടയില്‍ ദൈവത്തിന്റെമേലുറപ്പിച്ച ദൃഷ്ടി മാറിപ്പോകാതിരിക്കുന്നതാണ് അതിജീവനത്തിന്റെ ഒരു താക്കോല്‍.

തന്റെ വസ്തുവകകള്‍ നഷ്ടപ്പെടുത്തുകയും മക്കളുടെ മരണത്തിനു കാരണമാകുകയും ചെയ്ത ഇയ്യോബിന്റെ ജീവിതത്തിലെ കാലാവസ്ഥാ ദുരന്തം (ഇയ്യോബ് 1:19) അവന്‍ നേരിട്ട ഞെട്ടിക്കുന്ന ആശ്ചര്യങ്ങളില്‍ ഒന്ന് മാത്രമായിരുന്നു. അതിനുമുമ്പ്, മൂന്ന് ദൂതന്മാര്‍ മോശം വാര്‍ത്തകള്‍ അവനെ അറിയിച്ചിരുന്നു (വാ. 13-17).

ഏതൊരു ദിവസത്തിലും, നാം വിരുന്നില്‍ നിന്ന് വിലാപത്തിലേക്കും, ജീവിതം ആഘോഷിക്കുന്നതില്‍ നിന്നും മരണത്തെ വിശകലനം ചെയ്യുന്നതിലേക്കും അല്ലെങ്കില്‍ മറ്റേതെങ്കിലും ജീവിത വെല്ലുവിളികളിലേക്കും നീങ്ങാം. നമ്മുടെ ജീവിതം - സാമ്പത്തികമായും ബന്ധങ്ങളെ സംബന്ധിച്ചും ശാരീരികമായും വൈകാരികമായും ആത്മീയമായും - അതിവേഗം ''കമ്പുകളിലേക്കും ഇഷ്ടികകളിലേക്കും'' ചുരുങ്ങാം. എന്നാല്‍ ദൈവം ഏതൊരു കൊടുങ്കാറ്റിനേക്കാളും ശക്തനാണ്. ജീവിതത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ അവനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വിശ്വാസം - 'യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ'' (വാ. 21) എന്ന് ഇയ്യോബിനോടും മറ്റുള്ളവരോടും ഒപ്പം പറയാന്‍ കഴിയുന്ന വിശ്വാസം - ആവശ്യമാണ്.

എല്ലാവര്‍ക്കും ഒരു ഉപദേഷ്ടാവിനെ ആവശ്യമാണ്

എന്റെ പുതിയ സൂപ്പര്‍വൈസറുടെ ഓഫീസിലേക്ക് നടക്കുമ്പോള്‍ എനിക്ക് ജാഗ്രതയും വൈകാരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. എന്റെ പഴയ സൂപ്പര്‍വൈസര്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിനെ കാര്‍ക്കശ്യമായും ഗൗരവത്തോടെയും നടത്തിയിരുന്നു. അദ്ദേഹം പലപ്പോഴും എന്നെയും (മറ്റുള്ളവരെയും) കരയിപ്പിച്ചിരുന്നു. എന്റെ പുതിയ ബോസ് എങ്ങനെയായിരിക്കും? ഞാന്‍ ചിന്തിച്ചു. ഞാന്‍ എന്റെ പുതിയ ബോസിന്റെ ഓഫീസിലേക്ക് കാലെടുത്തുവച്ചയുടനെ, അദ്ദേഹം എന്നെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും എന്നെക്കുറിച്ചും എന്റെ നിരാശകളെക്കുറിച്ചും പങ്കിടാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ എന്റെ ഭയം അലിഞ്ഞുപോയി. അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും അദ്ദേഹത്തിന്റെ കാരുണ്യപൂര്‍വ്വമുള്ള പെരുമാറ്റത്തില്‍ നിന്നും ദയയുള്ള വാക്കുകളില്‍നിന്നും അദ്ദേഹം ശരിക്കും കരുതുന്നയാളാണെന്നു ഞാന്‍ അറിഞ്ഞു. യേശു വിശ്വാസിയായ അദ്ദേഹം എന്റെ ഔദ്യോഗിക ഉപദേഷ്ടാവും പ്രോത്സാഹകനും സുഹൃത്തും ആയി മാറി.

അപ്പൊസ്തലനായ പൗലൊസ് ''പൊതുവിശ്വാസത്തില്‍ നിജപുത്രനായ തീത്തൊസിന്റെ'' (തീത്തൊസ് 1:4) ആത്മീയ ഉപദേഷ്ടാവായിരുന്നു. തീത്തൊസിന് അവന്‍ എഴുതിയ കത്തില്‍, സഭയിലെ അവന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് സഹായകരമായ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗദര്‍ശനങ്ങളും നല്‍കി. അവന്‍ ''പത്ഥ്യോപദേശത്തിനു ചേരുന്നത് പ്രസ്താവിക്കുക'' (2: 1) മാത്രമല്ല 'ഉപദേശത്തില്‍ നിര്‍മ്മലതയും ഗൗരവവും, ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനവും' ഉള്ളനായി 'സകലത്തിലും തന്നെത്തന്നേ സല്‍പ്രവൃത്തികള്‍ക്കു മാതൃകയാക്കി' കാണിക്കുകയും വേണം (വാ. 7-8). തല്‍ഫലമായി, തീത്തൊസ് അവന്റെ പങ്കാളിയും സഹോദരനും സഹപ്രവര്‍ത്തകനുമായി (2 കൊരിന്ത്യര്‍ 2:13; 8:23) - അതിലുപരി മറ്റുള്ളവരുടെ ഉപദേഷ്ടാവുമായി.

നമ്മില്‍ അനേകരും ഒരു അധ്യാപകന്‍, പരിശീലകന്‍, പിതാമഹന്‍, യുവനേതാവ് അല്ലെങ്കില്‍ പാസ്റ്റര്‍ എന്നിങ്ങനെയുള്ള ഉപദേഷ്ടാക്കളുടെ അറിവ്, ജ്ഞാനം, പ്രോത്സാഹനം, ദൈവത്തിലുള്ള വിശ്വാസം എന്നിവയിലൂടെ പ്രയോജനം നേടിയിട്ടുണ്ട്. യേശുവിനോടൊത്തുള്ള യാത്രയില്‍ നിങ്ങള്‍ പഠിച്ച ആത്മീയ പാഠങ്ങളില്‍ നിന്ന് ആര്‍ക്കാണ് പ്രയോജനം ലഭിക്കുക?

ഒരു ട്രക്ക് ഡ്രൈവറുടെ കൈകള്‍

ഞെട്ടലോടെയാണ് വാര്‍ത്ത വന്നത്. പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ അതിജീവിച്ച എന്റെ പിതാവിന് ഇപ്പോള്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. എന്റെ പിതാവാണ് കഠിന രോഗിയായ എന്റെ മാതാവിനെ പൂര്‍ണ്ണ സമയവും പരിചരിച്ചിരുന്നത് എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇപ്പോള്‍ രണ്ടു പേര്‍ക്കും പരിചരണം ആവശ്യമായി വരുന്നതിനാല്‍, മുന്നിലുള്ള ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതാണെന്ന് ഉറപ്പാണ്.

അവരോടൊപ്പം വീട്ടിലേക്ക് എത്തിയ ഞാന്‍, ഒരു ഞായറാഴ്ച എന്റെ മാതാപിതാക്കളുടെ സഭ സന്ദര്‍ശിച്ചു. അവിടെ, ഒരാള്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് എന്നെ സമീപിച്ചു. രണ്ട് ദിവസത്തിനുശേഷം, ആ മനുഷ്യന്‍ ഒരു ലിസ്റ്റുമായി ഞങ്ങളുടെ വീട് സന്ദര്‍ശിച്ചു. ''കീമോതെറാപ്പി ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് ഭക്ഷണം ആവശ്യമാണ്,'' അദ്ദേഹം പറഞ്ഞു. ''ഞാന്‍ ഒരു പാചകക്കാരനെ ക്രമീകരിക്കും. പുല്ലുവെട്ടുന്നതിനെക്കുറിച്ച് എന്തു പറയുന്നു? എനിക്കത് ചെയ്യാന്‍ കഴിയും. നിങ്ങളുടെ മാലിന്യം ശേഖരിക്കുന്ന ദിവസം ഏതാണ്?' ഈ മനുഷ്യന്‍ വിരമിച്ച ട്രക്ക് ഡ്രൈവറായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹം ഒരു ദൈവദൂതനെപ്പോലെയായി. അദ്ദേഹം പലപ്പോഴും മറ്റുള്ളവരെ - അവിവാഹിതരായ അമ്മമാര്‍, ഭവനരഹിതര്‍, പ്രായമായവര്‍ - സഹായിച്ചതായി ഞങ്ങള്‍ കണ്ടെത്തി.

യേശുവിലുള്ള വിശ്വാസികളെ എല്ലാവരെയും മറ്റുള്ളവരെ സഹായിക്കാനായി വിളിച്ചിരിക്കുമ്പോള്‍ തന്നേ (ലൂക്കൊസ് 10:25-37), ചിലര്‍ക്ക് അങ്ങനെ ചെയ്യാന്‍ പ്രത്യേക കഴിവുണ്ട്. അപ്പൊസ്തലനായ പൗലൊസ് അതിനെ കരുണയുടെ വരം എന്നാണ് വിളിക്കുന്നത് (റോമര്‍ 12:8). ഈ വരമുള്ള ആളുകള്‍ക്ക് ആവശ്യത്തെ കണ്ടെത്താന്‍ കഴിയും പ്രത്യേകിച്ചും പ്രായോഗിക സഹായം. മാത്രമല്ല അസ്വസ്ഥരാകാതെ തന്നെ മറ്റുള്ളവരെ സേവിക്കാനും കഴിയും. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായ അവര്‍ നമ്മുടെ മുറിവുകളെ സ്പര്‍ശിക്കുന്ന ക്രിസ്തുവിന്റെ ശരീരത്തിന്റെ കൈകളാണ് (വാ. 4-5).

ഡാഡിയുടെ ആദ്യ കീമോതെറാപ്പി അടുത്തയിടെ നടന്നു, ഞങ്ങളുടെ സഹായിയായ ദൈവദൂതന്‍ ഡാഡിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി എന്റെ മാതാപിതാക്കളുടെ ഫ്രിഡ്ജില്‍ ഭക്ഷണം നിറഞ്ഞിരുന്നു.

ഒരു ട്രക്ക് ഡ്രൈവറുടെ കൈകളിലൂടെ വന്ന ദൈവത്തിന്റെ കരുണ!

ഇത് ആര്‍ക്കാണ്?

ചിത്രം എന്നെ ഉറക്കെ ചിരിപ്പിച്ചു. തെരുവില്‍ തിങ്ങിനിറഞ്ഞ ജനം പതാകകള്‍ വീശിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും കൊണ്ട് അവരുടെ രാഷ്ട്രീയ നേതാവിനെ കാത്തിരുന്നു. ആരവം പൂര്‍ണമായും തനിക്കുവേണ്ടിയാണെന്ന ചിന്തയില്‍ തെരുവിന്റെ നടുവിലൂടെ വഴിതെറ്റിയ ഒരു നായ്ക്കുട്ടി ചുറ്റിനടന്നു. അതെ! ഏതു നായയ്ക്കും അതിന്റെ ഒരു ദിവസം വരും, ഇത് അങ്ങനെയൊന്നായിരിക്കണം.

ഒരു നായ്ക്കുട്ടി ''ഷോ മോഷ്ടിക്കുമ്പോള്‍'' അത് മനോഹരമാണ്, എന്നാല്‍ മറ്റൊരാളുടെ പ്രശംസ തട്ടിയെടുക്കുന്നത് നമ്മെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്്. ദാവീദിന് ഇത് അറിയാമായിരുന്നു. തന്റെ വീരന്മാര്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി കൊണ്ടുവന്ന വെള്ളം കുടിക്കാന്‍ അവന്‍ വിസമ്മതിച്ചു. ആരെങ്കിലും ബെത്ലഹേമിലെ കിണറ്റില്‍ നിന്ന് ഒരു പാത്രം വെള്ളം കൊണ്ടുവന്നാല്‍ കൊള്ളാമെന്ന് അവന്‍ ആഗ്രഹത്തോടെ പറഞ്ഞിരുന്നു. അവന്റെ മൂന്ന് സൈനികര്‍ അത് അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചു. അവര്‍ ശത്രു പാളയത്തില്‍ കൂടി കടന്ന് വെള്ളം കോരിക്കൊണ്ടുവന്നു. അവരുടെ യജമാനഭക്തിയില്‍ ദാവീദ് അമ്പരന്നു, അവന് അത് കൈമാറേണ്ടിയിരുന്നു. അവന്‍ വെള്ളം കുടിക്കാന്‍ വിസമ്മതിച്ചു, പക്ഷേ അത് ഒരു പാനീയയാഗമായി 'യഹോവയുടെ സന്നിധിയില്‍ പകര്‍ന്നു' (2 ശമൂവേല്‍ 23:16).

സ്തുതിയോടും ബഹുമാനത്തോടും കൂടെ നാം എങ്ങനെ പ്രതികരിക്കുന്നു എന്നത് നമ്മെക്കുറിച്ച് വളരെക്കാര്യങ്ങള്‍ പറയുന്നു. സ്തുതി മറ്റുള്ളവരുടെ നേരെ വരുമ്പോള്‍ പ്രത്യേകിച്ച് ദൈവത്തിന്റെ നേര്‍ക്ക് വരുമ്പോള്‍ വഴിയില്‍ നിന്ന് മാറിനില്‍ക്കുക. പരേഡ് നമുക്കു വേണ്ടിയല്ല. ബഹുമാനം നമ്മിലേക്കു വരുമ്പോള്‍, ആ വ്യക്തിക്ക് നന്ദി പറയുക, തുടര്‍ന്ന് എല്ലാ മഹത്വവും യേശുവിന് നല്‍കിക്കൊണ്ട് ആ സ്തുതി വര്‍ദ്ധിപ്പിക്കുക. ''വെള്ളം'' നമുക്കുള്ളതല്ല. നന്ദി പറയുക, എന്നിട്ട് അത് ദൈവമുമ്പാകെ പകരുക.

പ്രത്യാശ തിരഞ്ഞെടുക്കുക

കാലാവസ്ഥാ സ്വാധീനം മൂലമുണ്ടാകുന്ന മാനസികാസ്വാസ്ഥ്യം (സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍-SAD) അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളില്‍ ഒരാളാണ് ഞാന്‍, ദൈര്‍ഘ്യം കുറഞ്ഞ ശൈത്യകാലദിനങ്ങള്‍ മൂലം സൂര്യപ്രകാശം പരിമിതമായ സ്ഥലങ്ങളില്‍ സാധാരണ കണ്ടുവരുന്ന വിഷാദരോഗമാണിത്. ശൈത്യകാലത്തെ മരവിപ്പിന്റെ ശാപം ഒരിക്കലും അവസാനിക്കില്ലെന്ന് ഞാന്‍ ഭയപ്പെടാന്‍ തുടങ്ങുമ്പോള്‍, ദൈര്‍ഘ്യമുള്ള ദിവസങ്ങളും കൂടിയ താപനിലയും വരുന്നു എന്നതിന്റെ തെളിവുകള്‍ക്കായി ഞാന്‍ ഉത്സാഹത്തോടെ അന്വേഷിക്കും.

വസന്തത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ - നീണ്ടുനില്‍ക്കുന്ന മഞ്ഞുവീഴ്ചയെ വിജയകരമായി അതിജീവിച്ച പൂക്കള്‍ - ദൈവത്തിന്റെ പ്രത്യാശ നമ്മുടെ ഏറ്റവും ഇരുണ്ട ഋതുക്കളെപ്പോലും തകര്‍ക്കുന്നതെങ്ങനെയെന്ന് എന്നെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നു. യിസ്രായേല്‍ ജനം ദൈവത്തില്‍ നിന്ന് അകന്നുപോയപ്പോള്‍ സംഭവിച്ച ഹൃദയത്തെ തകര്‍ക്കുന്ന ''ശീതകാലം'' സഹിക്കുന്ന സമയത്ത് മീഖാ പ്രവാചകന്‍ ഇത് ഏറ്റുപറഞ്ഞു. ശോചനീയമായ അവസ്ഥയെ മീഖാ വിലയിരുത്തിയപ്പോള്‍, ''നേരുള്ള ഒരാള്‍ പോലും'' അവശേഷിക്കുന്നില്ലെന്ന് അവന്‍ വിലപിച്ചു (മീഖാ 7:2).

എന്നിരുന്നാലും, സാഹചര്യം മോശമായി കാണപ്പെട്ടെങ്കിലും പ്രത്യാശ കൈവിടാന്‍ പ്രവാചകന്‍ വിസമ്മതിച്ചു. നാശത്തിനിടയിലും, പ്രത്യാശയ്ക്കുള്ള തെളിവുകള്‍ ഇനിയും കാണാന്‍ കഴിഞ്ഞില്ലെങ്കിലും, ദൈവം പ്രവര്‍ത്തന നിരതനാണെന്ന് അവന്‍ വിശ്വസിച്ചു (വാ. 7).

നമ്മുടെ ഇരുണ്ടതും ചിലപ്പോള്‍ അവസാനിക്കാത്തതെന്നു തോന്നുന്നതുമായ ''ശീതകാല''ത്തില്‍, വസന്തത്തിന്റെ കടന്നുവരവിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണാതെവരുമ്പോള്‍, മീഖായുടെ അതേ പോരാട്ടത്തെ നാമും അഭിമുഖീകരിക്കുന്നു. നാം നിരാശയില്‍ മുങ്ങുമോ? അതോ നാം ''ദൈവത്തിനായി കാത്തിരിക്കുമോ?' (വാ. 7).

ദൈവത്തിലുള്ള നമ്മുടെ പ്രത്യാശയ്ക്ക് ഒരിക്കലും ഭംഗംവരുന്നില്ല (റോമര്‍ 5:5). അവന്‍ ''ശീതകാലം'' ഇല്ലാത്ത ഒരു സമയം കൊണ്ടുവരുന്നു - വിലാപമോ വേദനയോ ഇല്ലാത്ത സമയം (വെളിപ്പാട് 21:4). അതുവരെ, ''എന്റെ പ്രത്യാശ നിങ്കല്‍ വച്ചിരിക്കുന്നു'' (സങ്കീര്‍ത്തനം 39:7) എന്ന് ഏറ്റുപറഞ്ഞ് നമുക്ക് അവനില്‍ വിശ്രമിക്കാം.