മയക്കുമരുന്ന് ആസക്തിയോടും ലൈംഗിക പാപത്തോടും മല്ലിട്ടിരുന്ന രഞ്ജന്‍ നിരാശനായിരുന്നു. താന്‍വളരെ വിലമതിച്ചിരുന്ന ബന്ധങ്ങള്‍ താറുമാറായി, അവന്റെ മനഃസാക്ഷി അവനെ കുറ്റപ്പെടുത്തുകയായിരുന്നു. തന്റെ ദുരിതാവസ്ഥയില്‍ അദ്ദേഹം ഒരു പള്ളിയിലെത്തി അവിടുത്തെ പാസ്റ്ററുമായി സംസാരിക്കുന്നതിന് ആവശ്യപ്പെട്ടു. തന്റെ സങ്കീര്‍ണ്ണമായ കഥ പങ്കുവെക്കുകയും ദൈവത്തിന്റെ കരുണയെയും ക്ഷമയെയും കുറിച്ച് കേള്‍ക്കുകയും ചെയ്തതിലൂടെ അദ്ദേഹം വലിയ ആശ്വാസം കണ്ടെത്തി.

ദാവീദ് തന്റെ ലൈംഗിക പാപത്തിനുശേഷം രചിച്ചതാണ്് 32-ാം സങ്കീര്‍ത്തനം എന്നു വിശ്വസിക്കപ്പെടുന്നു.
ഒരു സ്ത്രീയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ കലാശിച്ച ഒരു കുടില തന്ത്രം മെനഞ്ഞതിലൂടെ അവന്‍ തന്റെ തെറ്റിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി (2 ശമൂവേല്‍ 11-12 കാണുക). ഈ ദുഷ്പ്രവൃത്തികള്‍ അവന്റെ പിന്നില്‍ ആയിട്ടും അവന്റെ പ്രവൃത്തികളുടെ ഭവിഷ്യത്തുകള്‍ അവശേഷിച്ചു. തന്റെ പ്രവൃത്തികളുടെ ദുഷ്ടത അംഗീകരിക്കുന്നതിന് മുമ്പ് താന്‍ അനുഭവിച്ച ആഴത്തിലുള്ള പോരാട്ടങ്ങളെ സങ്കീര്‍ത്തനം 32:3-4 വിവരിക്കുന്നു; ഏറ്റുപറയാത്ത പാപത്തിന്റെ കുത്തിമുറിവേല്പിക്കുന്ന ഫലങ്ങള്‍ നിഷേധിക്കാനാവില്ല. എന്താണ് ആശ്വാസം അരുളിയത്? ദൈവത്തോടുള്ള ഏറ്റുപറച്ചിലും അവന്‍ നല്‍കുന്ന പാപമോചനം സ്വീകരിക്കുന്നതിലൂടെയുമാണ് ആശ്വാസം ആരംഭിച്ചത് (വാ. 5).

ദൈവത്തിന്റെ കരുണയുടെ സ്ഥലം – നമുക്കും മറ്റുള്ളവര്‍ക്കും ഉപദ്രവവും ദോഷവും വരുത്തുന്ന കാര്യങ്ങള്‍ പറയുമ്പോഴോ പ്രവര്‍ത്തിക്കുമ്പോഴോ നമുക്ക് ആരംഭിക്കാന്‍ കഴിയുന്ന എത്ര മികച്ച സ്ഥലമാണത്! നമ്മുടെ പാപത്തിന്റെ കുറ്റബോധം എക്കാലവും നമ്മെ കുത്തിക്കൊണ്ടിരിക്കേണ്ടതില്ല. നമ്മുടെ തെറ്റുകള്‍ അംഗീകരിക്കുകയും അവന്റെ പാപമോചനം തേടുകയും ചെയ്യുമ്പോള്‍ നമ്മെ സ്വീകരിക്കാന്‍ കരങ്ങള്‍ വിശാലമായി തുറന്നിരിക്കുന്ന ഒരാള്‍ ഉണ്ട്. ”ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍” (വാ. 1) എന്നു പാടുന്നവരുടെ സംഘത്തില്‍ നമുക്കും ചേരാം.