അമ്പത് പൈസ, ഒരു രൂപ അല്ലെങ്കില്‍ രണ്ട്, ഇടയ്ക്കിടെ അഞ്ചോ പത്തോ രൂപ. അയാളുടെ കിടക്കയ്ക്കരികില്‍ നിങ്ങള്‍ കണ്ടെത്തുന്നത് അതാണ്. എല്ലാ വൈകുന്നേരവും അയാള്‍ പോക്കറ്റുകള്‍ കാലിയാക്കുകയും അതിലുള്ള ചില്ലറ അവിടെ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു, കാരണം ഒടുവില്‍ അവര്‍ സന്ദര്‍ശനത്തിനെത്തുമെന്ന് അയാള്‍ക്കറിയാമായിരുന്നു- അവര്‍ അയാളുടെ കൊച്ചുമക്കളാണ്. കാലക്രമേണ കുട്ടികള്‍ അവിടെയെത്തിയാലുടന്‍ അയാളുടെ കിടക്കയ്ക്കരികില്‍ എത്താന്‍ പഠിച്ചു. അയാള്‍ക്ക് ആ ചില്ലറകളെല്ലാം ഒരു നാണയ കുടുക്കയില്‍ ഇടുകയോ ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുകയോ ചെയ്യാമായിരുന്നു. പക്ഷെ അയാളതു ചെയ്തില്ല. തന്റെ വീട്ടിലെ വിലയേറിയ അതിഥികളായ കൊച്ചുകുട്ടികള്‍ക്കായി അതവിടെ വെച്ചിരിക്കുന്നതില്‍ അയാള്‍ സന്തോഷിച്ചു.

ഭൂമിയില്‍ വിളവെടുപ്പ് നടത്തുമ്പോള്‍ യിസ്രായേല്‍ ജനത്തിന് ഉണ്ടായിരിക്കണമെന്ന് ലേവ്യപുസ്തകം 23-ല്‍ പ്രകടമാക്കിയത് സമാനമായ ഒരു മനോഭാവമാണ്. മോശെ മുഖാന്തരം ദൈവം ജനത്തോട് തികച്ചും അസ്വാഭാവികമായ ഒരു കാര്യം പറഞ്ഞു: ”നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോള്‍ വയലിന്റെ അരികു തീര്‍ത്തുകൊയ്യരുത്; കാലാ പെറുക്കുകയുമരുത്” (വാ. 22). അടിസ്ഥാനപരമായി, ”അല്‍പ്പം ബാക്കി വെച്ചേക്കുക” എന്നാണവന്‍ പറഞ്ഞത്. ഈ നിര്‍ദ്ദേശം, വിളവെടുപ്പിന് പിന്നില്‍ ദൈവം തന്നെയാണെന്നും ചെറിയ ആളുകള്‍ക്കു (ദേശത്തിലെ പരദേശികള്‍) നല്‍കുന്നതിന് അവിടുന്ന് തന്റെ ജനത്തെ ഉപയോഗിച്ചുവെന്നും ജനത്തോടുള്ള ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു ഇത്.

അത്തരം ചിന്ത തീര്‍ച്ചയായും നമ്മുടെ ലോകത്ത് പതിവുള്ളതല്ല. എന്നാല്‍ ദൈവത്തിന്റെ നന്ദിയുള്ള പുത്രന്മാരെയും പുത്രിമാരെയും ചിത്രീകരിക്കുന്ന തരത്തിലുള്ള മാനസികാവസ്ഥയാണ് ഇത്. ഉദാരമായ ഹൃദയത്തില്‍ അവന്‍ ആനന്ദിക്കുന്നു. അത് പലപ്പോഴും നിങ്ങളിലൂടെയും എന്നിലൂടെയുമാണു വരുന്നത്.