Month: നവംബർ 2020

നമ്മുടെ മികച്ചത് നല്‍കുക

ഭവനരഹിതര്‍ക്കുള്ള ഒരു പ്രാദേശിക അഭയകേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ആളുകള്‍ സംഭാവന ചെയ്ത ഷൂസുകളുടെ കൂമ്പാരത്തിലേക്ക് ഞങ്ങള്‍ നോക്കി. ഉപയോഗിച്ച പാദരക്ഷകളുടെ കൂമ്പാരങ്ങള്‍ വേര്‍തിരിച്ച് അടുക്കുന്നതിനു സഹായിക്കാന്‍ ഡയറക്ടര്‍ ഞങ്ങളുടെ യുവജന സംഘത്തെ ക്ഷണിച്ചിരുന്നു. പരസ്പരം യോജിക്കുന്നവ ഞങ്ങള്‍ കണ്ടെടുത്ത് കോണ്‍ക്രീറ്റ് തറയിലുടനീളം വരിവരിയായി നിരത്തി. ദിവസാവസാനം, പകുതിയിലധികം ഷൂസുകളും മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തവിധം കേടുപാടുകള്‍ സംഭവിച്ചവയാണെന്നു കണ്ട് ഞങ്ങള്‍ വലിച്ചെറിഞ്ഞു. ഗുണനിലവാരമില്ലാത്തവ നല്‍കുന്നതില്‍ നിന്ന് ആളുകളെ തടയാന്‍ അഭയകേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കിലും മോശം അവസ്ഥയിലുള്ള ഷൂ വിതരണം ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു.

കേടുവന്ന സാധനങ്ങള്‍ ദൈവത്തിന് നല്‍കുന്ന കാര്യത്തില്‍ യിസ്രായേല്യരും പാടുപെട്ടു. ദൈവം മലാഖി പ്രവാചകന്‍ മുഖാന്തരം സംസാരിച്ചപ്പോള്‍, കണ്ണുകാണാത്തവയും മുടന്തുള്ളതും രോഗം ബാധിച്ചതുമായ മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നതില്‍ യിസ്രായേല്യരെ അവന്‍ ശാസിച്ചു (മലാഖി 1:6-8). അവന്‍ തന്റെ അതൃപ്തി പ്രഖ്യാപിക്കുകയും (വാ. 10), തന്റെ യോഗ്യത സ്ഥിരീകരിക്കുകയും തങ്ങള്‍ക്കുവേണ്ടി ഏറ്റവും നല്ലത് സൂക്ഷിച്ചതിന് യിസ്രായേല്യരെ ശാസിക്കുകയും ചെയ്തു (വാ. 14). എന്നാല്‍, സ്‌നേഹവും കൃപയും കൊണ്ട് അവരുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും അവനു പ്രസാദകരമായ വഴിപാടുകള്‍ കൊണ്ടുവരാനുള്ള അവരുടെ ആഗ്രഹത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്ന മശിഹായെ അയയ്ക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു (3: 1-4).

ചില സമയങ്ങളില്‍, നമുക്കു ബാക്കിയാകുന്നവ ദൈവത്തിന് നല്‍കാന്‍ നാം പ്രലോഭിപ്പിക്കപ്പെട്ടേക്കാം. നാം അവനെ സ്തുതിക്കുകയും അവിടുന്ന് തനിക്കുള്ളതെല്ലാം നമുക്കു തരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ദൈവം ചെയ്തതെല്ലാം പരിഗണിക്കുമ്പോള്‍, അവന്റെ യോഗ്യത ആഘോഷിക്കുന്നതിലും അവന് നമ്മുടെ ഏറ്റവും മികച്ചത് നല്‍കുന്നതിലും നമുക്ക് സന്തോഷിക്കാം.

വീണ്ടും മധുരമുള്ളതാകുക

റഷ്യന്‍ വിവാഹ ആചാരങ്ങള്‍ ഭംഗിയും പ്രാധാന്യവും കൊണ്ട് നിറഞ്ഞവയാണ്. സ്വീകരണ വേളയില്‍ ടോസ്റ്റ്മാസ്റ്റര്‍ ദമ്പതികളുടെ ബഹുമാനാര്‍ത്ഥം ഒരു ടോസ്റ്റ് വാഗ്ദാനം ചെയ്യുന്നു. എല്ലാവരും ഉയര്‍ത്തിയ ഗ്ലാസില്‍ നിന്ന് ഒരു സിപ്പ് എടുത്ത്, ''ഗോര്‍ക്കോ! ഗോര്‍ക്കോ! എന്നാര്‍പ്പിടുന്നു. അര്‍ത്ഥം ''കൈപ്പുള്ളത്! കൈപ്പുള്ളത്!' അതിഥികള്‍ ആ വാക്ക് ഉച്ചരിക്കുമ്പോള്‍, പാനീയം വീണ്ടും മധുരമാക്കുന്നതിനായി നവദമ്പതികള്‍ എഴുന്നേറ്റ് പരസ്പരം ചുംബിക്കണം.

ഭൂമിയിലെ ശൂന്യതയുടെയും നാശത്തിന്റെയും ശാപത്തിന്റെയുമായ കൈപ്പേറിയ പാനീയം (അ. 24) ഒരു പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും മധുരപ്രത്യാശയ്ക്ക് വഴിയൊരുക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു (അ. 25). ദൈവം വിഭവ സമൃദ്ധമായ വിരുന്നുകളും ഏറ്റവും മികച്ചതും മധുരമുള്ളതുമായ പാനീയങ്ങളും ഒരുക്കും. അത് എല്ലാ ആളുകള്‍ക്കും വേണ്ടിയുള്ള നിരന്തരമായ അനുഗ്രഹത്തിന്റെയും ഫലപുഷ്ടിയുടെയും വിരുന്ന് ആയിരിക്കും (25:6). ഇനിയും ഏറെയുണ്ട്. നീതിമാനായ രാജാവിന്റെ പരമാധികാര വാഴ്ചയില്‍, മരണം മാറുകയും, കൈപ്പുള്ള കണ്ണുനീര്‍ തുടച്ചുമാറ്റപ്പെടുകയും അപമാനത്തിന്റെ മൂടുപടം നീക്കംചെയ്യപ്പെടുകയും ചെയ്യുന്നു (വാ. 7-8). അവന്റെ ജനം സന്തോഷിക്കും, കാരണം അവര്‍ വിശ്വസിക്കുകയും കാത്തിരിക്കുകയും ചെയ്തവന്‍ രക്ഷ കൊണ്ടുവരികയും ജീവിതത്തിന്റെ കൈപ്പേറിയ പാനപാത്രം വീണ്ടും മധുരമാക്കുകയും ചെയ്യും (വാ. 9).

ഒരു ദിവസം, കുഞ്ഞാടിന്റെ വിവാഹ അത്താഴത്തില്‍ നാം യേശുവിനോടൊപ്പം ഉണ്ടാകും. അവന്‍ തന്റെ മണവാട്ടിയെ (സഭ) വീട്ടിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍, യെശയ്യാവ് 25 ലെ വാഗ്ദത്തം നിറവേറ്റപ്പെടും. ഒരിക്കല്‍ കൈപ്പേറിയ ജീവിതം വീണ്ടും മധുരമാകും.

ശ്വാസവും ക്ഷണികതയും

ഡാഡിയുടെ ശ്വാസം നേര്‍ത്തുനേര്‍ത്തു വന്ന് അതിന്റെ ഇടവേളകള്‍ വര്‍ദ്ധിക്കുന്നതു ശ്രദ്ധിച്ചുകൊണ്ട് മമ്മിയും എന്റെ സഹോദരിമാരും ഞാനും ഡാഡിയുടെ കിടക്കയ്ക്കരികില്‍ ഇരുന്നു. ഒടുവില്‍ അതു നിലച്ചു. ജീവിതത്തിനപ്പുറം ദൈവം കാത്തിരുന്ന സ്ഥലത്തേക്ക് നിശബ്ദമായി വഴുതിവീഴുമ്പോള്‍ ഡാഡിക്ക് എണ്‍പത്തിയൊമ്പത് വയസ്സാകാന്‍ ചില ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ വേര്‍പാട്, ഒരിക്കല്‍ അദ്ദേഹം വസിച്ചിരുന്നതും ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തുന്ന സ്മരണികകളും മാത്രം ഉള്ളതുമായ ഒരു ശൂന്യതയിലേക്കു ഞങ്ങളെ തള്ളിയിട്ടു. എന്നിട്ടും ഒരു ദിവസം ഞങ്ങള്‍ വീണ്ടും ഒന്നിക്കുമെന്ന പ്രത്യാശ ഞങ്ങള്‍ക്കുണ്ട്.

ഞങ്ങള്‍ക്ക് ആ പ്രത്യാശയുണ്ട്, കാരണം തന്നെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവത്തോടൊപ്പമാണ് ഡാഡി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഡാഡി ആദ്യത്തെ ശ്വാസം എടുത്തപ്പോള്‍ തന്റെ ശ്വാസകോശത്തിലേക്ക് ജീവന്റെ ശ്വാസം ഊതിക്കൊണ്ട് ദൈവം അവിടെയുണ്ടായിരുന്നു (യെശയ്യാവ് 42:5). എന്നിട്ടും, ആദ്യത്തേതിനുമുമ്പും അതിനിടയിലുള്ള ഓരോ ശ്വാസത്തിലും, ഡാഡി നിങ്ങളുടേതും എന്റേതുമായതുപോലെ, ഡാഡിയുടെ ജീവിതത്തിന്റെ ഓരോ വിശദാംശങ്ങളിലും ദൈവം വളരെ അടുത്ത് ഇടപെട്ടിരുന്നു. ദൈവമാണ് അദ്ദേഹത്തെ ഗര്‍ഭപാത്രത്തില്‍ അത്ഭുതകരമായി രൂപകല്‍പ്പന ചെയ്യുകയും 'കൂട്ടിച്ചേര്‍ക്കുകയും' ചെയ്തത് (സങ്കീര്‍ത്തനം 139:13-14). ഡാഡി അന്ത്യശ്വാസം വലിച്ചപ്പോള്‍, അദ്ദേഹത്തെ സ്‌നേഹത്തില്‍ ചേര്‍ത്തുപിടിച്ച് തന്നോടൊപ്പം ജീവിക്കാന്‍ കൊണ്ടുപോകുന്നതിനായി ദൈവാത്മാവ് അവിടെ ഉണ്ടായിരുന്നു (വാ. 7-10).

ദൈവത്തിന്റെ എല്ലാ മക്കള്‍ക്കും ഇത് ബാധകമാണ്. ഭൂമിയിലെ നമ്മുടെ ഹ്രസ്വ ജീവിതത്തിന്റെ ഓരോ നിമിഷവും അവിടുന്ന് അറിയുന്നു (വാ. 1-4). നാം അവനു വിലപ്പെട്ടവരാണ്. ഓരോ ദിവസവും അവശേഷിക്കുമ്പോഴും അതിനപ്പുറമുള്ള ജീവിതത്തെ പ്രതീക്ഷിച്ചും, അവനെ സ്തുതിക്കുന്നതിനായി ''ജീവനുള്ള എല്ലാറ്റിനോടും'' നമുക്ക് ഒത്തുചേരാം. ''യഹോവയെ സ്തുതിപ്പിന്‍!' (150: 6).

യുദ്ധത്തെ അഭിമുഖീകരിക്കുക

സമീപകാലത്ത് ഞാന്‍ ഒരു കൂട്ടം സ്‌നേഹിതരുമായി കണ്ടുമുട്ടി. അവരുടെ സംഭാഷണം ഞാന്‍ ശ്രദ്ധിച്ചപ്പോള്‍, മുറിയിലെ എല്ലാവരും തന്നെ കാര്യമായ എന്തെങ്കിലും പോരാട്ടം നേരിടുന്നതായി തോന്നി. ഞങ്ങളില്‍ രണ്ടുപേര്‍ക്ക് ക്യാന്‍സറിനെതിരെ പോരാടുന്ന മാതാപിതാക്കളുണ്ടായിരുന്നു. ഒരാള്‍ക്ക് ഭക്ഷണം കഴിക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്ന ഒരു കുട്ടിയുണ്ടായിരുന്നു, മറ്റൊരു സുഹൃത്ത് വിട്ടുമാറാത്ത വേദന അനുഭവിക്കുന്നു, മറ്റൊരാള്‍ ഒരു വലിയ ശസ്ത്രക്രിയ നേരിടുന്നു. മുപ്പതുകളിലും നാല്‍പതുകളിലും ഉള്ള ഈ അളുകളെ സംബന്ധിച്ച് ഇത് അതിക
തികഠിനമായി തോന്നി.

നിയമപ്പെട്ടകം ദാവീദിന്റെ നഗരത്തിലേക്ക് (യെരൂശലേം) കൊണ്ടുവരുന്ന, യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെയാണ് 1 ദിനവൃത്താന്തം 16-ാം അധ്യായം വിവരിക്കുന്നത്. യുദ്ധങ്ങള്‍ക്കിടയിലുള്ള സമാധാനത്തിന്റെ ഒരു നിമിഷത്തിലാണ് ഇത് സംഭവിച്ചതെന്ന് ശമൂവേല്‍ പറയുന്നു (2 ശമൂവേല്‍ 7:1). ദൈവസാന്നിധ്യത്തിന്റെ പ്രതീകമായി പെട്ടകത്തെ അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചപ്പോള്‍ ദാവീദ് ജനത്തെ ഒരു ഗാനാലാപനത്തിലേക്കു നയിച്ചു (1 ദിനവൃത്താന്തം 16:8-36). രാഷ്ട്രം ഒന്നിച്ച് ദൈവത്തിന്റെ അത്ഭുതം പ്രവര്‍ത്തിക്കുന്ന ശക്തി, വാഗ്ദത്തം പാലിക്കുന്ന വഴികള്‍, അവന്റെ മുന്‍കാല സംരക്ഷണം എന്നിവയെ കീര്‍ത്തിച്ചു (വാ. 12-22). ' യഹോവയെയും അവന്റെ ശക്തിയെയും തേടുവിന്‍; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിന്‍'' (വാ. 11) അവര്‍ ആലപിച്ചു. കൂടുതല്‍ യുദ്ധങ്ങള്‍ വരുന്നതിനാല്‍ അവര്‍ക്ക് ഇത് ആവശ്യമായിരുന്നു.

കര്‍ത്താവിനെയും അവന്റെ ശക്തിയെയും തിരയുക. അവന്റെ മുഖം അന്വേഷിക്കുക. രോഗം, കുടുംബസംബന്ധമായ ആശങ്കകള്‍, മറ്റു പോരാട്ടങ്ങള്‍ എന്നിവ നമ്മെ നേരിടുമ്പോള്‍ നമുക്കു പിന്തുടരാന്‍ കഴിയുന്ന മികച്ച ഉപദേശമാണിത്, കാരണം നമ്മുടെ ക്ഷയിച്ചുപോകുന്ന ബലത്തില്‍ പോരാടാന്‍ നമുക്കു കഴിയില്ല. ദൈവം സന്നിഹിതനാണ്; ദൈവം ശക്തനാണ്; അവന്‍ മുമ്പ് നമ്മെ പരിപാലിച്ചു, വീണ്ടും അങ്ങനെ തന്നെ ചെയ്യും.

നമ്മുടെ ദൈവം നമ്മെ അപ്പുറത്തെത്തിക്കും.

എപ്പോഴും നന്ദി പറയുക

പതിനേഴാം നൂറ്റാണ്ടില്‍, യുദ്ധത്തിന്റെയും പ്ലേഗിന്റെയും കാലഘട്ടത്തില്‍ മുപ്പത് വര്‍ഷത്തിലേറെക്കാലം മാര്‍ട്ടിന്‍ റിങ്കാര്‍ട്ട് ജര്‍മ്മനിയിലെ സാക്‌സണിയില്‍ ഒരു പുരോഹിതനായി സേവനമനുഷ്ഠിച്ചു. ഒരു വര്‍ഷം അദ്ദേഹം തന്റെ ഭാര്യയുടെയടക്കം 4,000 ത്തിലധികം ശവസംസ്‌കാരങ്ങള്‍ നടത്തി, ചില സമയങ്ങളില്‍ ഭക്ഷണദൗര്‍ലഭ്യം മൂലം അദ്ദേഹത്തിന്റെ കുടുംബം പട്ടിണി കിടന്നു. അദ്ദേഹത്തിന് നിരാശപ്പെടാമായിരുന്നുവെങ്കിലും, ദൈവത്തിലുള്ള തന്റെ വിശ്വാസം ശക്തമായി നിലനില്‍ക്കുകയും അദ്ദേഹം നിരന്തരം ദൈവത്തിനു നന്ദി പറയുകയും ചെയ്തു. വാസ്തവത്തില്‍, 'ഇപ്പോള്‍ നാം എല്ലാവരും നമ്മുടെ ദൈവത്തിനു നന്ദിപറയുന്നു' എന്ന ഇഷ്ടഗാനം പാടിക്കൊണ്ട് അദ്ദേഹം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരുന്നു.

അവര്‍ ദൈവത്തെ നിരാശപ്പെടുത്തുമ്പോഴോ അല്ലെങ്കില്‍ ശത്രുക്കള്‍ അവരെ പീഡിപ്പിക്കുമ്പോഴോ ഉള്‍പ്പെടെ എല്ലായ്‌പ്പോഴും നന്ദി പറയാന്‍ ദൈവജനത്തിന് നിര്‍ദ്ദേശം നല്‍കിയ യെശയ്യാ പ്രവാചകന്റെ മാതൃകയാണ് റിങ്കാര്‍ട്ട് പിന്തുടര്‍ന്നത് (യെശയ്യാവ് 12:1). അപ്പോഴും അവര്‍ ദൈവത്തിന്റെ നാമം ഉയര്‍ത്തുകയും ''ജാതികളുടെ ഇടയില്‍ അവന്റെ പ്രവൃത്തികളെ അറിയിക്കുകയും'' ചെയ്യണമായിരുന്നു (വാ. 4).

സുഹൃത്തുക്കളോടും കുടുംബത്തോടും ഒത്ത് സമൃദ്ധിയായ വിരുന്നു ആസ്വദിക്കുന്ന, താങ്ക്‌സ്ഗിവിംഗ് പോലുള്ള വിളവെടുപ്പ് ആഘോഷങ്ങളില്‍ നാം ആയാസരഹിതമായി ദൈവത്തിനു നന്ദി പറഞ്ഞേക്കാം. എന്നാല്‍ നമ്മുടെ മേശയില്‍ നിന്ന് ആരെങ്കിലും ഇല്ലാതാകുമ്പോഴോ അല്ലെങ്കില്‍ നാം സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോഴോ അല്ലെങ്കില്‍ നമ്മുടെ ഏറ്റവും അടുത്ത ഒരാളുമായി പൊരുത്തക്കേടുണ്ടാകുമ്പോഴോ പോലുള്ള ദുഷ്‌കരമായ സമയങ്ങളില്‍ നമുക്ക് ദൈവത്തോട് നന്ദി പറയാന്‍ കഴിയുമോ?

''ഭൂമിയും സ്വര്‍ഗ്ഗവും ആരാധിക്കുന്ന നിത്യദൈവത്തിന്'' സ്തുതിയും നന്ദിയും കരേറ്റിക്കൊണ്ട് പാസ്റ്റര്‍ റിങ്കാര്‍ട്ടിനോടു ചേര്‍ന്നു നമുക്കും അവനെ സ്തുതിക്കാം. 'യഹോവയ്ക്കു കീര്‍ത്തനം ചെയ്യുവിന്‍; അവന്‍ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു' (വാ. 5) എന്നു നമുക്കു പാടാന്‍ കഴിയും.