എന്റെ മകനെ കണക്കിന്റെ ഗൃഹപാഠം ചെയ്യാന്‍ ഞാന്‍ സഹായിച്ചപ്പോള്‍, ഒരേ ആശയവുമായി ബന്ധപ്പെട്ട ഒന്നിലധികം പ്രശ്‌നങ്ങള്‍ ചെയ്യുന്നതില്‍ അവന്‍ ഉത്സാഹം കാണിക്കുന്നില്ലെന്നു വ്യക്തമായി. ‘എനിക്കത് മനസ്സിലായി, ഡാഡീ!” എല്ലാ കണക്കുകളും ചെയ്യാന്‍ ഞാന്‍ അവനെ നിര്‍ബന്ധിക്കുകയില്ലെന്നു പ്രതീക്ഷിച്ച് അവന്‍ നിര്‍ബന്ധിച്ചു. എങ്ങനെ പ്രായോഗികമാക്കാമെന്ന് മനസ്സിലാക്കുന്നതുവരെ ഒരു ആശയം ഒരു ആശയം മാത്രമാണെന്ന് ഞാന്‍ അവനോട് സൗമ്യമായി വിശദീകരിച്ചു.

പ്രായോഗികമാക്കുന്നതിനെക്കുറിച്ച് പൗലൊസ് ഫിലിപ്പിയിലെ തന്റെ സുഹൃത്തുക്കള്‍ക്ക് എഴുതി. ‘എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളത് പ്രവര്‍ത്തിപ്പിന്‍” (ഫിലിപ്പിയര്‍ 4:9). അവന്‍ അഞ്ചു കാര്യങ്ങള്‍ പരാമര്‍ശിച്ചു: അനുരഞ്ജനം – യുവൊദ്യയെയും സുന്തുകയെയും അതു ചെയ്യാന്‍ നിര്‍ബന്ധിച്ചു (വാ. 2-3.) സന്തോഷം – വളര്‍ത്തിയെടുക്കാന്‍ അവന്‍ തന്റെ വായനക്കാരെ ഓര്‍മ്മിപ്പിച്ചു (വാ. 4); സൗമ്യത – ലോകവുമായുള്ള അവരുടെ ബന്ധത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അവന്‍ അവരെ പ്രേരിപ്പിച്ചു (വാ. 5); പ്രാര്‍ത്ഥന – തന്റെ ജീവിതത്തിലും എഴുത്തിലും അവന്‍ അവര്‍ക്കായി മാതൃക കാണിച്ചു (വാ. 6-7); ശ്രദ്ധ കേന്ദ്രീകരിക്കല്‍ – ജയിലില്‍ പോലും അവന്‍ കാണിച്ചത് (വാ. 8). അനുരഞ്ജനം, സന്തോഷം, സൗമ്യത, പ്രാര്‍ത്ഥന, ശ്രദ്ധ കേന്ദ്രീകരിക്കല്‍ – യേശുവിലുള്ള വിശ്വാസികള്‍ എന്ന നിലയില്‍ നാം ജീവിക്കാന്‍ വിളിക്കപ്പെടുന്ന കാര്യങ്ങള്‍. ഏതൊരു ശീലത്തെയും പോലെ, ഈ സദ്ഗുണങ്ങളും വളര്‍ത്തിയെടുക്കണമെങ്കില്‍ അതു പരിശീലിക്കണം.

എന്നാല്‍ സുവിശേഷത്തെക്കുറിച്ചുള്ള സുവാര്‍ത്ത, പൗലൊസ് നേരത്തെ തന്നെ ഫിലിപ്പിയരോട് പറഞ്ഞതുപോലെ, ‘ഇച്ഛിക്കുക എന്നതും പ്രവര്‍ത്തിക്കുക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത്” (2:13). നാം ഒരിക്കലും നമ്മുടെ സ്വന്തം ശക്തിയില്‍ പരിശീലിക്കുന്നില്ല. നമുക്ക് ആവശ്യമുള്ളത് ദൈവം നല്‍കും (4:19).