ശരീരത്തിന്റെ സ്വയം രോഗപ്രതിരോധത്തോടു ബന്ധപ്പെട്ട അപൂര്‍വമായ ഒരു രോഗം ടീ ഉന്‍നെ ബാധിച്ചിട്ട് അതവന്റെ എല്ലാ പേശികളെയും ദുര്‍ബലപ്പെടുത്തി. ഏതാണ്ട് മരണത്തിന്റെ വക്കോളം എത്തിയപ്പോഴാണ് ശ്വസിക്കാന്‍ കഴിയുന്നത് ഒരു ദാനമാണെന്ന് അവന്‍ മനസ്സിലാക്കിയത്. ഒരാഴ്ചയിലേറെയായി, സെക്കന്‍ഡുകളുടെ ഇടവേളകളില്‍ ഒരു യന്ത്രമുപയോഗിച്ച് ശ്വാസകോശത്തിലേക്ക് വായു പമ്പു ചെയ്യേണ്ടിവന്നു. ഇത് അവന്റെ ചികിത്സയുടെ വേദനാജനകമായ ഭാഗമായിരുന്നു.

ടീ ഉന്‍ അത്ഭുതകരമായ ഒരു തിരിച്ചുവരവു നടത്തി. ജീവിതവെല്ലുവിളികളെക്കുറിച്ചു പരാതിപ്പെടരുതെന്ന് ഇന്ന് അദ്ദേഹം സ്വയം ഓര്‍മ്മിപ്പിക്കുന്നു. ‘ഞാന്‍ ഒരു ദീര്‍ഘനിശ്വാസം എടുക്കും, അതിന് എനിക്ക് കഴിയുന്നതിനു ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.”

നമുക്ക് ആവശ്യമുള്ളതോ ആഗ്രഹിക്കുന്നതോ ആയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചിലപ്പോള്‍ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങള്‍ ഏറ്റവും വലിയ അത്ഭുതങ്ങളാകാമെന്ന കാര്യം മറക്കുന്നതും എത്ര എളുപ്പമാണ്! യെഹെസ്‌കേലിന്റെ ദര്‍ശനത്തില്‍ (യെഹെസ്‌കേല്‍ 37:1-14), ഉണങ്ങിയ അസ്ഥികള്‍ക്കു ജീവന്‍ നല്‍കാന്‍ തനിക്കു മാത്രമേ കഴിയൂ എന്നു ദൈവം പ്രവാചകനെ കാണിച്ചു. ഞരമ്പും മാംസവും ത്വക്കും പ്രത്യക്ഷപ്പെട്ടതിനുശേഷവും ‘ശ്വാസം അവയില്‍ ഇല്ലാതെയിരുന്നു” (വാ. 8). ദൈവം അവര്‍ക്കു ശ്വാസം നല്‍കിയപ്പോഴാണ് അവര്‍ക്കു വീണ്ടും ജീവിക്കാന്‍ കഴിഞ്ഞത് (വാ. 10).

യിസ്രായേലിനെ നാശത്തില്‍നിന്നു പുനഃസ്ഥാപിക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തെ ഈ ദര്‍ശനം ചിത്രീകരിക്കുന്നു. വലുതോ ചെറുതോ ആയ എനിക്കുള്ളതെന്തും ദൈവം എനിക്കു ശ്വാസം നല്‍കുന്നില്ലെങ്കില്‍ ഉപയോഗശൂന്യമാണെന്നും ഇത് എന്നെ ഓര്‍മ്മിപ്പിക്കുന്നു.

ഇന്നത്തെ ജീവിതത്തില്‍ ഏറ്റവും ലളിതമായ അനുഗ്രഹങ്ങള്‍ക്കു ദൈവത്തോടു നന്ദി പറയുന്നതിനെക്കുറിച്ച് എന്തു പറയുന്നു? ദൈനംദിന പോരാട്ടത്തിനിടയില്‍, ഒരു ദീര്‍ഘശ്വാസം എടുക്കാന്‍ ഇടയ്ക്കിടെ നിര്‍ത്താം; ”ശ്വാസമുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ” (സങ്കീര്‍ത്തനം 150:6).